വാഹനമിടിച്ചു സ്ത്രീകൾ മരിച്ച കേസിൽ പ്രതിക്കു 50 വർഷം തടവ്
Thursday, February 9, 2023 5:07 AM IST
പി.പി ചെറിയാൻ
ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ യൂബർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു സ്ത്രീകൾ മറ്റൊരു വാഹനമിടിച്ചു മരിച്ച കേസിൽ കലിഫോർണിയക്കാരൻ ബ്രയാൻ ടാറ്റത്തിന് (47) 50 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രിസില്ല ഡിലിയോൺ, ഡയാന സലാസർ എന്നിവരുടെ മരണത്തിലാണു ബ്രയാൻ ടാറ്റം കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

2020 സെപ്റ്റംബർ 19നായിരുന്നു സംഭവം. നോർത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ രാത്രി 11.30 ഓടെ ട്രാഫിക് സ്റ്റോപ്പിനായി വെള്ള അക്യൂറ ആർഡിഎക്സ് ഓടിക്കുകയായിരുന്ന ബ്രയാനെ തടയാൻ ശ്രമിച്ചപ്പോൾ പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ അതിവേഗതയിൽ ഓടിക്കുകയും യൂബർ ഡ്രൈവർ ഓടിക്കുന്ന സിൽവർ ഹോണ്ട അക്കോർഡിൽ ഇടിക്കുകയായിരുന്നുവെന്നു ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് പറഞ്ഞു. ബ്രയാൻ ടാറ്റം നീണ്ട ക്രിമിനൽ ചരിത്രമുള്ള ഒരു വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇടിയുടെ ആഘാതത്തിൽ വാഹനം രണ്ടായി പിളരുകയും സ്ത്രീകൾ മരിക്കുകയുമായിരുന്നു. ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടിയ 25 കാരിയായ പ്രിസില്ല ഡിലിയോൺ, ഹൂസ്റ്റൺ സർവകലാശാലയിലെ ബിരുദധാരിയായ 24 കാരിയായ ഡയാന സലാസറുടെ ബന്ധുവാണ് .

ഒരാഴ്ച നീണ്ട വിചാരണയ്ക്കുശേഷം ജൂറിമാർ വെറും 39 മിനിറ്റു കൊണ്ടാണ് ടാറ്റം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ക്രിമിനൽ ചരിത്രത്തിന്‍റെ അടിസ്ഥാനത്തിൽ ടാറ്റം 25 വർഷം മുതൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കുകയായിരുന്നു. തന്‍റെ ശിക്ഷ വിധിക്കാൻ ജൂറിമാരെയോ ജഡ്ജിമാരെയോ അനുവദിക്കുന്നതിനു പകരം, 50 വർഷത്തെ തടവിന് അദ്ദേഹം സമ്മതിച്ചു. അത് അപ്പീൽ ചെയ്യാൻ കഴിയില്ല. പരോളിന് അർഹത നേടുന്നതിന് മുമ്പ് അയാൾ കുറഞ്ഞത് 25 വർഷമെങ്കിലും തടവ് ശിക്ഷ അനുഭവിക്കണം.