ഈ മനുഷ്യനു മുകളിൽ ഒന്നുമില്ല, അതിരുകളില്ലാത്ത ആകാശമല്ലാതെ. സമുദ്രങ്ങൾ, സമതലങ്ങൾ, പർവതങ്ങൾ എല്ലാം കാൽച്ചുവട്ടിൽ. കീഴടക്കാൻ അതിലും വലിയൊരു കൊടുമുടിയില്ല. അങ്ങനെ അയാൾ വീണ്ടും വീണ്ടും എവറസ്റ്റിനു മുകളിൽനിന്നു ലോകത്തെ കണ്ടു. 24 തവണ. തിരുത്തിയത് സ്വന്തം പേരിലുള്ള റിക്കാർഡ്. ഇനിയും കയറും. അയാളുടെ പേരാണ് കാമി റിത
മറക്കരുത് ഈ പേര്. ജീവിതത്തിൽ കയറിത്തീർക്കാനുള്ള പ്രതിസന്ധികളുടെ ചെറു കുന്നുകൾക്കുമുന്നിൽ പകച്ചുനില്ക്കുന്പോൾ നമുക്ക് ഈ മുഖം ഓർമിക്കാം. വിഷാദത്തിനും ഭയത്തിനും അടിയറവു പറയുന്നതിനു മുന്പ് കാമി റിതയുടെ കഥ കേൾക്കാം. 24 തവണ എവറസ്റ്റ് കൊടുമുടി കയറിയ നേപ്പാൾ സ്വദേശിയായ ഷെർപ. അതും ഒരാഴ്ചയ്ക്കിടെ രണ്ടുതവണ.
പ്രതിസന്ധികളുടെ മഞ്ഞുമലകൾക്കുമുന്നിൽ പകച്ചു നില്ക്കാത്തവൻ. അതിബുദ്ധിമാനോ ആരോഗ്യശ്രീമാനോ ഒന്നുമല്ലാതിരുന്നിട്ടും ലോകത്തിന്റെ നെറുകയിൽ ആത്മവിശ്വാസത്തിന്റെ ധ്രുവനക്ഷത്രമായി തെളിഞ്ഞുനില്ക്കുന്നു കാമി റിത. ലോകത്തെ സാഹസികതയുടെ, ആവേശത്തിന്റെ കൊടുമുടികൂടിയാണ് എവറസ്റ്റ് പക്ഷേ, ഓരോ സീസണ് കഴിയുന്പോഴും അങ്ങോട്ടുപോയ പലരും തിരിച്ചു വരില്ല. ഇത്തവണ 11 പേർക്ക് എവറസ്റ്റ് മോർച്ചറിയായി.
ഇക്കഴിഞ്ഞ മേയ് മാസത്തിൽ എവറസ്റ്റ് കയറാൻ നേപ്പാൾ സർക്കാർ അനുമതി കൊടുത്തത് 381 പേർക്കാണ്. ഇടയ്ക്കുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലർ മരിച്ചത്. ചിലരാകട്ടെ എവറസ്റ്റ് കീഴടക്കിയെങ്കിലും തിരികെ എത്തിയില്ല. മഞ്ഞുമലയിൽ മരിച്ചുവീണു. മൃതദേഹങ്ങൾ അവിടെത്തന്നെ കിടക്കുകയാണ്. അതെല്ലാം തിരികെ എത്തിക്കുക എന്നത് മിക്കവാറും അസാധ്യം. ഉറങ്ങുന്ന സുന്ദരി എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിസ് അർസെന്റീവ് എന്ന അമേരിക്കക്കാരിയുടെ മൃതദേഹം ഉൾപ്പെടെ 200-ൽ ഏറെ മൃതദേഹങ്ങൾ എവറസ്റ്റിൽ നിദ്രകൊള്ളുന്നു.
ഫ്രാൻസിസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഉൾപ്പെടെ മരിച്ചത് 1988-ലായിരുന്നു. ഓക്സിജൻ ഇല്ലാതെ എവറസ്റ്റിലെത്തിയശേഷം മടങ്ങുന്പോഴായിരുന്നു മരണം.
ഏലിയ സൈക്കാളി എന്ന കനേഡിയൻ സിനിമ നിർമാതാവ് ഇത്തവണ എവറസ്റ്റ് കയറാനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത്, എവറസ്റ്റിലേക്കുള്ള പാതയിലും ക്യാന്പ് നാലിലും മൃതദേഹങ്ങൾ കിടക്കുന്നതു കണ്ടുവെന്നാണ്. "മൃതദേഹങ്ങളെ കവച്ചു കടന്ന് ഇടുങ്ങിയ മഞ്ഞുമലകളിലൂടെ പർവതാരോഹകർ കടന്നുപോകുന്നു. മറ്റു മാർഗമില്ല.’
ഇതാണ് എവറസ്റ്റ്. മനുഷ്യൻ അത്യുന്നതമായ ഒരു പർവതത്തെ കീഴടക്കുകയല്ല, അവനവനെ തന്നെ കീഴടക്കുകയാണ്. ഭയത്തെ, അപകർഷതാബോധത്തെ, വിഷാദത്തെ, അനാരോഗ്യത്തെ...അതിൽ ഏറ്റവും വിജയിച്ചയാളാണ് കാമി റിത.
അയൾ ചെയ്യുന്നത് എന്താണെന്ന് അയാൾക്ക് അറിയില്ലായിരുന്നു. ഇതൊരു റിക്കാർഡാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ബിബിസിക്കു നല്കിയ അഭിമുഖത്തിൽ കാമി പറഞ്ഞത്. പരിചിതമായ ജോലി സ്ഥലത്തേക്കു പോകുന്നതുപോലെ അയാൾ എവറസ്റ്റ് കയറി.
21 തവണ കയറിയാൽ പിന്നെ വിരമിക്കുകയാണ് ഷെർപകളുടെ രീതി. വിരമിക്കാൻ ഉചിതമായ നന്പറാണ് 21 എന്ന് അവർ കരുതുന്നു. പക്ഷേ, കാമി പറയുന്നത് പറ്റുന്നിടത്തോളം കാലം താൻ എവറസ്റ്റ് കയറാൻ ഉണ്ടാകുമെന്നാണ്.
മലകയറ്റത്തൊഴിലാളി
പർവതങ്ങളിലും താഴ്വരകളിലുമായി ജീവിക്കുന്നവരാണ് ഷെർപകൾ. ഇത്തരം ഷെർപ കുടുംബത്തിൽ ജനിച്ച കാമിക്ക് ഇപ്പോൾ പ്രായം 49. എവറസ്റ്റ് കയറാനെത്തുന്നവരെ സഹായിച്ച് അവരോടൊപ്പം മല കയറുകയാണ് അദ്ദേഹത്തിന്റെ തൊഴിൽ. നേപ്പാളിലെ സോലുക്കുന്പു ജില്ലയിലെ താമി എന്ന ഷെർപ ഗ്രാമത്തിലാണ് കാമിയുടെ വീട്. ഹിമാലയത്തിന്റെ താഴ്വര തന്നെ. മിക്കവാറും മഞ്ഞുമുടിക്കിടക്കും. ഷെർപ ഗൈഡായി ജോലി ചെയ്തിരുന്ന പിതാവിന്റെ പാത പിൻതുടർന്നാണ് കാമിയും ഗൈഡായത്. 12 വയസിൽ എവറസ്റ്റിലെ ബേസ് ക്യാന്പിലേക്ക് സാധനങ്ങൾ കൊണ്ടുപോയിരുന്ന ചുമട്ടുകാരനായി. 22 വയസിൽ ബേസ് ക്യാന്പിൽ പാചകക്കാരൻ. പിന്നീട് കൊടുമുടി കയറാൻ വലിയ താമസമുണ്ടായില്ല.
1994-ൽ ആദ്യമായി എവറസ്റ്റ് കീഴടക്കി. 2017-ൽ 21-ാമതു തവണ എവറസ്റ്റ് കീഴടക്കിയപ്പോൾ ആ സ്ഥാനത്ത് മറ്റു രണ്ടുപേർകൂടി ഉണ്ടായിരുന്നു. അപ്പ ഷെർപ, ഫുർബ താഷി ഷെർപ എന്നിവരായിരുന്നു അവർ. 2018 മേയിൽ 22-ാമതു തവണ കാമി എവറസ്റ്റിലെത്തിയപ്പോൾ അത് ചരിത്രമായി. 22 തവണ എവറസ്റ്റ് കയറിയ ആദ്യത്തെയാൾ. ഇക്കഴിഞ്ഞ മേയ് 15ന് 23-ാം തവണ എവറസ്റ്റ് കയറിയ കാമി സ്വന്തം റിക്കാർഡ് തിരുത്തി.
തിരികെയെത്തി വിശ്രമത്തിനുപോലും കാത്തുനില്ക്കാതെ വീണ്ടും ഒരിക്കൽകൂടി പുറപ്പെട്ടു. ലോകം അതിശയിച്ചു നില്ക്കേ മേയ് 21ന് പുലർച്ചെ അദ്ദേഹം വീണ്ടും എവറസ്റ്റിനു മുകളിലെത്തി. ലോകമാധ്യമങ്ങളിൽ മുഴുവൻ വാർത്തയായി. പക്ഷേ, കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കാമി ശാന്തനായിരുന്നു.
മരണത്തണുപ്പ്
നേപ്പാളിൽ സാഗർമാത എന്നും ടിബറ്റിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്ന എവറസ്റ്റിന്റെ ഉയരം 29,029 അടിയാണ്. മഞ്ഞിന്റെ ഉയരമനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങളുണ്ടാകും. 26,247 അടി കഴിഞ്ഞാൽ ഓക്സിജൻ തീരെയില്ല. മരണമേഖല എന്നറിയപ്പെടുന്ന ഇവിടെയാണ് മരണ സാധ്യത ഏറെയുള്ളത്. പിന്നെ അപ്രതീക്ഷിതമായെത്തുന്ന ഹിമക്കാറ്റും ഹിമപാതവും പർവതാരോഹകരുടെ ജീവനെടുക്കും. ഓരോ ചുവടിലും മരണം പതിയിരിക്കുന്നുവെന്ന് അറിഞ്ഞുതന്നെയാണ് സാഹസികരായ മനുഷ്യർ മല കയറുന്നത്. തണുപ്പാണ് യഥാർഥ വില്ലൻ. മൈനസ് 160 ഡിഗ്രി വരെ അതു താണുപോകാം. മരണത്തണുപ്പ്. 1921നും 2018നും ഇടയ്ക്ക് 118 ഷെർപ്പകൾ എവറസ്റ്റിൽ മരിച്ചു.
കാമി റിത പറയുന്നത് തിരികെ വരുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് താൻ ഓരോ തവണയും എവറസ്റ്റ് കയറാൻ പോകുന്നതെന്നാണ്. "നിരവധി തവണ വിജയകരമായി കയറിയിറങ്ങിയ എനിക്ക് നന്നായറിയാം എവറസ്റ്റിനെ. പക്ഷേ, തിരികെയെത്തുമെന്ന് ഒരുറപ്പുമില്ല. ഭാര്യയെയും മക്കളെയും വീട്ടിൽ തനിച്ചാക്കി വിടപറഞ്ഞ് യുദ്ധമുന്നണിയിലേക്കു പോകുന്ന സൈനികനെപ്പോലെയാണ് ഞാൻ പുറപ്പെടുന്നത്.’
സെവൻ സമ്മിറ്റ് ട്രെക്സ് എന്ന കന്പനിയുടെ ജീവനക്കാരനാണ് കാമി. പർവതാരോഹകരുടെ ഗൈഡ് എന്ന തസ്തികയിൽ സാധാരണ ഷെർപകളേക്കാൾ വലിയ ശന്പളത്തിലാണ് ഈ താരത്തിന്റെ ജോലി. കാമിയുടെ ഭാര്യ ലാക്പാ ജാങ്മു പറയുന്നത് എവറസ്റ്റ് കയറിയുള്ള വരുമാനം ഇനി വേണ്ട. പക്ഷേ, ഇക്കാര്യത്തിൽ മാത്രം കാമി ഭാര്യയെ അനുസരിക്കില്ല. ഭർത്താവ് എവറസ്റ്റിനോടുള്ള കടുത്ത സ്നേഹത്തിലാണെങ്കിലും രണ്ടു മക്കളെയും ഗൈഡാകാൻ വിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ലാക്പാ. കാമി ചിരിക്കുന്നു, എവറസ്റ്റിന്റെ വിളിയെ തടയാൻ ആർക്കു കഴിയും എന്നമട്ടിൽ.
ഷെർപയാണ് രാജാവ്
1953-ൽ എഡ്മണ്ട് ഹിലരിയും ഷെർപ ടെൻസിംഗ് നോർഗെയും ആദ്യമായി എവറസ്റ്റ് കീഴക്കിയതിൽ പിന്നെ ഇതുവരെ 5000-ത്തിൽ അധികം പേർ കയറിക്കഴിഞ്ഞു. അടുത്തയിടെ ബിബിസിക്കു നല്കിയ അഭിമുഖത്തിൽ കാമി പറഞ്ഞത് യഥാർഥത്തിൽ കഷ്ടപ്പാടു മുഴുവൻ ഷെർപകൾക്കാണെന്നാണ്.
"ഞങ്ങൾ സീസണാകുന്നതിനു മുന്പേ പർവതാരോഹകർക്കുവേണ്ടി പാതയൊരുക്കുന്നു, കയറുകൾ കെട്ടുന്നു, അപകടമേഖലകൾ കണ്ടെത്തുന്നു, മുന്നറിയിപ്പു നല്കുന്നു, ഭാരം വഹിക്കുന്നു...അങ്ങനെ നിരവധി ഒരുക്കങ്ങളും ജോലികളും. ഷെർപകളുടെ സഹായത്തോടെ എവറസ്റ്റ് കയറിയിറങ്ങുന്ന ചിലരൊക്കെ ഇതൊന്നും തനിക്കു വലിയ കാര്യമല്ല എന്ന മട്ടിൽ മാധ്യമങ്ങളിൽ വീരവാദം പറയുന്പോൾ അവർക്കു കാര്യങ്ങൾ എളുപ്പമായത് യഥാർഥ കഷ്ടപ്പാടുകൾ മുഴുവൻ സഹിക്കാനും അവരെ സഹായിക്കാനും ഷെർപകൾ ഒപ്പമുള്ളതുകൊണ്ടാണെന്ന് ആരും അറിയുന്നില്ല. എവറസ്റ്റ് നിസാരമല്ല.’
എവറസ്റ്റ് പൊറുക്കട്ടെ
മൗണ്ട് എവറസ്റ്റിനെ കാമി സമീപിക്കുന്നത് വിനയത്തോടെ. കൊടുമുടിയെ ദേവിയായിട്ടാണ് കാണുന്നത്. "എന്റെ പാദങ്ങൾ എവറസ്റ്റിൽ വയ്ക്കുന്നതിനുമുന്പ് ഞാൻ ക്ഷമ ചോദിക്കും ദേവിയുടെമേൽ ചവിട്ടുന്നതിന്. എവറസ്റ്റിന്റെ ഏറ്റവും മുകളിലെത്താനുള്ള അവസാന ചുവടുകൾ വയ്ക്കുന്പോൾ ആളുകൾ ഫോട്ടോയെടുക്കുന്ന തിരക്കിലായിരിക്കും. ആ സമയത്ത് ഞാൻ തല കുനിച്ച് ഒരിക്കൽകൂടി മാപ്പു ചോദിക്കും. നിങ്ങൾ എത്ര കരുത്തനാണെന്നതും എത്ര പരിശീലനം നേടിയാണ് എത്തിയെന്നതും എവറസ്റ്റിൽ പ്രസക്തമല്ല. ഇതൊരു ദൈവാനുഗ്രഹംകൂടിയാണ്.’
24 തവണ എവറസ്റ്റ് കയറിയിറങ്ങിയ മനുഷ്യന്റെ വാക്കുകൾ..!
ജോസ് ആൻഡ്രൂസ്