ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈയിൽ കണ്സൾട്ടന്റ് ആയി ജോലി ചെയ്യുകയാണിപ്പോൾ. വർഷത്തിൽ പത്തു മാസം ജോലി. രണ്ടു മാസം യാത്ര. ഇനിയുമുണ്ട് വലിയൊരു സ്വപ്നം...'
കടം വാങ്ങിയ കാറിലായിരുന്നു ആദ്യയാത്ര. 2010 ഒക്ടോബർ ഒന്നിനു തുടങ്ങി 124 ദിവസം കൊണ്ട് 24,000 കിലോമീറ്റർ ദൂരം താണ്ടി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൂടെ കടന്നു പോയ ആ യാത്ര മലയാളിയായ സുരേഷ് ജോസഫിനെ ലിംക ബൂക്ക് ഓഫ് റിക്കാർഡ്സിൽ എത്തിച്ചു.
ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ജോസഫ് ഇന്നിപ്പോൾ ലോകം അറിയുന്ന ദീർഘദൂര സാഹസിക യാത്രികനാണ്. ഒട്ടാകെ പതിമൂന്നു യാത്രകൾ. രണ്ടെണ്ണത്തിലൊഴികെ മറ്റെല്ലാം ഒറ്റയ്ക്കുള്ള കാർ യാത്രകൾ. ആറെണ്ണം ഇന്ത്യയിലൂടെ ആയിരുന്നെങ്കിൽ ഏഴെണ്ണം വിദേശത്ത്. ആകെ രണ്ടു ലക്ഷത്തോളം കിലോമീറ്റർ ദൂരം.
ഇതിനിടെ, മൂന്നു ലോക റിക്കാർഡുകളും 15 ദേശീയ റിക്കാർഡുകളും സ്വന്തം പേരിൽ കുറിച്ചു. കോവിഡ് മഹാമാരി കണക്കുകൂട്ടലുകൾ തെറ്റിച്ചെങ്കിലും 62 കാരനായ സുരേഷ് ജോസഫ് ഇനിയും നിരവധി യാത്രകൾ മനസിൽ കുറിച്ചിട്ടു കാത്തിരിക്കുകയാണ്. കേരളത്തിലെ പ്രശസ്തനായ മുൻ ഡിജിപി എം.കെ. ജോസഫിന്റെ മകനാണ് സുരേഷ് ജോസഫ്.
തുടക്കം രാജ്യം ചുറ്റിക്കറങ്ങി
1981 ബാച്ച് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥനായ സുരേഷ് ജോസഫ് 2005 ൽ സർവീസിൽ നിന്നു സ്വമേധയാ പിരിഞ്ഞു. കർണാടകത്തിലെ ഹൂബ്ലിയിൽ ദക്ഷിണ- പശ്ചിമ റെയിൽവേയിൽ ചീഫ് കൊമേഴ്സ്യൽ മാനേജരായിരിക്കുന്പോഴായിരുന്നു റെയിൽവേ സർവീസ് ഉപേക്ഷിക്കുന്നത്.
പിന്നീട് അഞ്ചു വർഷം ദുബായ് പോർട്ട് വേൾഡിന്റെ വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പദ്ധതിയുടെ ജനറൽ മാനേജരായി പ്രവർത്തിച്ചു. അവിടെ നിന്നു വിരമിച്ച ശേഷമാണ് ഇന്ത്യയെ അറിയാനായി ആദ്യദീർഘദൂര യാത്രയ്ക്കു പുറപ്പെട്ടത്.
എന്നാൽ ദീർഘദൂര റോഡ് യാത്രയെന്ന ആശയം മനസിൽ കയറുന്നത് അതിനും വർഷങ്ങൾക്കു മുന്പാണ്. 1997 ൽ ആദ്യയാത്രയ്ക്ക് ആലോചിച്ചെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. മൂന്നു വർഷത്തിനു ശേഷം ഒരു തവണ കൂടി യാത്രയ്ക്ക് ഒരുങ്ങിയെങ്കിലും അന്നും മുടങ്ങി. ഒടുവിൽ ഡിപി വേൾഡിൽ നിന്നു വിരമിച്ച ശേഷം 2010 ൽ യാത്ര പുറപ്പെട്ടു. 124 ദിവസം നീണ്ട യാത്ര 28 സംസ്ഥാനങ്ങളിലൂടെ കടന്നു പോയി. 17 റെയിൽവേ ഹെഡ് ക്വാർട്ടേഴ്സുകളും സന്ദർശിച്ചു.
2012 ൽ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിൽ നിന്നു വടക്കേ അറ്റത്തുള്ള ലേ വരെയും തിരിച്ചും യാത്ര നടത്തി. അടുത്ത വർഷം പടിഞ്ഞാറേ അറ്റത്തുള്ള തീരത്തു നിന്നു കിഴക്കേ അതിർത്തിയിലെ തീരത്തേക്കുള്ള റോഡ് യാത്ര. ഗുജറാത്തിലെ കോട്ടേശ്വറിൽ നിന്ന് ബംഗാളിലെ ബക്കാലി വരെ. യാത്ര അവസാനിച്ചയുടൻ കിഴക്കു പടിഞ്ഞാറൻ യാത്ര ആരംഭിച്ചു. അരുണാചൽ പ്രദേശിലെ തേസുവിൽ തുടങ്ങി ഗുജറാത്തിലെ കോട്ടേശ്വറിൽ അവസാനിച്ച യാത്ര.
ലോകത്തിലെ ദൈർഘ്യമേറിയ നാലാമത്തെ ഹൈവേ ആയ ഗോൾഡൻ ക്വാഡ്രിലാറ്റററിലൂടെയുള്ള 5,800 കിലോമീറ്റർ യാത്രയും അതേ വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ നാല് അറ്റങ്ങളും ബന്ധിപ്പിച്ചുള്ള യാത്ര പൂർത്തിയാക്കിയത് 2017 ൽ. കിഴക്ക് അരുണാചൽ പ്രദേശിലെ തേസു, വടക്ക് ഹിമാലയൻ അതിർത്തിയിലെ ലേ, പടിഞ്ഞാറ് ഗുജറാത്തിലെ കോട്ടേശ്വർ, തെക്ക് കന്യാകുമാരിയും ബന്ധിപ്പിച്ചായിരുന്നു ഈ യാത്ര. ഇന്ത്യയിൽ ഇത്രയേറെ സാഹസിക യാത്ര നടത്തിയ മറ്റൊരു യാത്രികൻ ഉണ്ടാകുമോ എന്നു സംശയം.
ലോകം ചുറ്റുന്ന യാത്രികനായ സുരേഷ് ജോസഫ് ഒരു വാഹനപ്രേമിയല്ല. മോട്ടോർ വാഹന മെക്കാനിസത്തേക്കുറിച്ച് ഒരു പിടിയുമില്ല. ഒരിക്കലും വഴി മുടക്കില്ലെന്ന ഒരു വിശ്വാസം. ആ വിശ്വാസം മുറുകെ പിടിച്ചാണ് യാത്രകൾ തുടരുന്നതും.
അതിർത്തി കടന്നും യാത്രകൾ
2014 ൽ നടത്തിയ കൊച്ചി - ലണ്ടൻ യാത്ര പലതു കൊണ്ടും പ്രത്യേകത നിറഞ്ഞതായിരുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യാറുള്ള സുരേഷ് ജോസഫ് കൂട്ടാളികളുമായി ചേർന്നു നടത്തിയ രണ്ടു യാത്രകളിൽ ആദ്യത്തേതാണ് ഇത്. 2018 ൽ നടത്തിയ നോർത്ത് - സൗത്ത് ന്യൂസിലൻഡ് യാത്രയായിരുന്നു മറ്റൊന്ന്.
പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസ്, പ്രശസ്ത ട്രാവൽ- ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ബൈജു നായർ എന്നിവരുമായി ചേർന്നുള്ള ലണ്ടൻ യാത്ര പക്ഷേ വിവാദമായി. സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ച് ബൈജു സംഘത്തിൽ നിന്നു പിന്മാറി. ലാൽ ജോസ് യാത്ര പൂർത്തിയാക്കുന്നതു വരെ ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്ന് ആദ്യമായി ലണ്ടനിലേക്കു റോഡ് മാർഗം പോകുന്നവർ എന്ന റിക്കാർഡും ഇവർക്കൊപ്പമായി. ഈ യാത്ര വാർത്താപ്രാധാന്യം നേടിയതോടെ ഈ റൂട്ട് സാഹസികയാത്രികർക്കു പ്രിയപ്പെട്ട പാതയായി മാറി. 27 രാജ്യങ്ങൾ കടന്ന് 75 ദിവസം കൊണ്ടാണ് 25,000 കിലോമീറ്റർ ദൂരം ഇവർ പിന്നിട്ടത്. 2015 ൽ കൊച്ചിയിൽ നിന്നു സിംഗപ്പൂരിലേക്കും തിരിച്ചും മറ്റൊരു യാത്ര.
ഹൈവേ യാത്രകളിലെ റിക്കാർഡുകാരൻ
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. 16,500 കിലോമീറ്റർ ദൈർഘ്യമുള്ള ഓസ്്ട്രേലിയൻ ഹൈവേ, 11,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാൻസ് സൈബീരിയൻ ഹൈവേ, 8,000 കിലോമീറ്റർ ദൂരമുള്ള ട്രാൻസ് കാനഡ ഹൈവേ, 5,800 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ ക്വാഡ്രിലാറ്ററൽ ഹൈവേ എന്നിവയിലൂടെയുള്ള യാത്ര പൂർത്തിയാക്കി സുരേഷ് ജോസഫ് കുറിച്ചത് ചരിത്രമാണ്.
തീരാത്ത സ്വപ്നങ്ങൾ
ഇക്കഴിഞ്ഞ ജൂണിൽ ആഫ്രിക്കയിലെ പുട്ട്ഫുട്ട് റാലിയിൽ പങ്കെടുക്കേണ്ടതായിരുന്നു. കോവിഡ് വന്നതോടെ റാലി വേണ്ടെന്നു വച്ചു. ഈ വർഷം റാലി നടന്നാൽ പങ്കെടുക്കും.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ തുടങ്ങി ഒന്പതു രാജ്യങ്ങൾ കടന്ന് ടാൻസാനിയയിൽ അവസാനിക്കുന്നതാണ് ഈ റാലി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ധനസമാഹരണത്തിനായി നടത്തുന്ന ഈ റാലിയിൽ പങ്കെടുക്കുന്നതോടെ ആഫ്രിക്ക ഭൂഖണ്ഡവും യാത്രാപഥത്തിൽ എത്തും. ബോട്സ്വാനയിലുള്ള മകൾ മേരിക്കൊപ്പം കുറച്ചു ദിവസം ചെലവഴിക്കാമെന്ന സ്വകാര്യ സന്തോഷവും ഈ യാത്രയ്ക്കു പിന്നിലുണ്ട്. അലാസ്ക- അർജന്റീന യാത്രയും മനസിലുണ്ട്. ഇതിനു പക്ഷേ ഒരുപാട് ഒരുക്കങ്ങൾ ആവശ്യമാണ്. എഴുപതു വയസ് പൂർത്തിയാകുന്പോൾ ഇന്ത്യയിൽ നിന്നു ലണ്ടനിലേക്ക് ഒരു യാത്രയും സ്വപ്നത്തിലുണ്ട്.
ഇതിനെല്ലാമപ്പുറം വലിയൊരു സ്വപ്നമുണ്ട്. റഷ്യ- അലാസ്ക പാലം എന്ന ആശയം ഉയർന്നു വന്നിട്ടുണ്ട്. ഈ പാലം യാഥാർഥ്യമായാൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കു റോഡ് മാർഗം യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ ആകണമെന്നാണു സുരേഷ് ജോസഫിന്റെ സ്വപ്നം.
കൈപിടിച്ചു നടത്താൻ കാവൽ മാലാഖ
ചെറുപ്പത്തിൽ അമ്മ പറഞ്ഞു പഠിപ്പിച്ചതാണിത്. എപ്പോഴും എവിടെയും കാവൽ മാലാഖ കൂട്ടിനുണ്ടാകും. ഇക്കാലമത്രയും അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട് സുരേഷ് ജോസഫ്.
അറിയാത്ത ദേശങ്ങളിലേക്കുള്ള യാത്രകളിലെ ധൈര്യം ഈ കാവൽ മാലാഖയാണ്. ഒരിക്കലും കണ്ടിട്ടില്ലാത്തവരിൽ നിന്നു സഹായങ്ങൾ ലഭിക്കുന്പോഴും അപകടങ്ങളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്പോഴും കാവൽ മാലാഖയുടെ സാന്നിധ്യം അനുഭവിച്ചറിയുകയാണ്.
ലേയ്ക്കും മണാലിക്കുമിടയിൽ സമുദ്രനിരപ്പിനു 14,000 അടി ഉയരത്തിലുള്ള പാംഗിലൂടെ യാത്ര ചെയ്യുന്പോൾ ഓക്സിജൻ പോലും ആവശ്യത്തിനു കിട്ടില്ല. മൈനസ് 50 ഡിഗ്രി സെൽഷ്യസിലുള്ള സൈബീരിയയിലെ കൊടുംതണുപ്പിലും വാർത്താവിനിമയ ബന്ധങ്ങൾ പോലുമില്ലാത്ത ഓസ്ട്രേലിയൻ ഹൈവേയിലെ 1800 കിലോമീറ്റർ ദൈർഘ്യമുള്ള നുള്ളർബാർ പ്രദേശത്തു കൂടിയും വാഹനമോടിക്കുന്നതു ജീവൻ പണയം വച്ചാണ്. ഏതു നിമിഷവും അപകടങ്ങളെ മുഖാമുഖം കാണാൻ സാധ്യതയുള്ള ഇന്ത്യൻ നിരത്തുകൾ തന്നെ ഏറ്റവും സാഹസികം. അവിടെയെല്ലാം അദൃശ്യ ശക്തിയായി കാവൽ മാലാഖ കൂട്ടിനുണ്ടെന്ന വിശ്വാസമാണ് ഭയമോ ആശങ്കയോ ഇല്ലാതെ മുന്നോട്ടു പോകാൻ കരുത്തേകുന്നത്.
ട്രാൻസ് ഹിമാലയൻ യാത്രയ്ക്കിടയിൽ രുദ്രപ്രയാഗിലേക്കു പോകുന്പോൾ എതിരേ അതിവേഗം വന്ന ജീപ്പ് സുരേഷ് ജോസഫിന്റെ കാറിൽ ഇടിച്ചു. ഒരു വശത്ത് മലയും മറുവശത്ത് വളരെ താഴ്ചയിൽ നദിയും. ഇടിയിൽ വാഹനം പിറകോട്ടു നീങ്ങി. രണ്ടടി കൂടി മാറിയിരുന്നെങ്കിൽ ഇരുനൂറ് അടി താഴ്ചയിലുള്ള നദിയിൽ പതിക്കുമായിരുന്നു. ഭൂട്ടാനിലൂടെ യാത്ര ചെയ്യുന്പോൾ കൂറ്റൻ പാറക്കല്ലുകൾ വന്നു പതിച്ചത് തൊട്ടു മുന്നിൽ. തലനാരിഴയ്ക്കു രക്ഷപ്പെട്ട അവസരങ്ങളെ ഇന്ന് അദ്ഭുതത്തോടെയേ ഓർക്കാനാകൂ.
അവിചാരിതമായി സഹായങ്ങൾ വന്നു ചേർന്ന അവസരങ്ങൾ നിരവധിയാണ്. അതും ജീവിതത്തിൽ ഒരിക്കൽ പോലും കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്തവരിൽ നിന്ന്. കൊച്ചി- സിംഗപ്പൂർ യാത്ര തുടങ്ങിക്കഴിഞ്ഞ് വഴിക്കു വച്ചാണ് ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ വിളിയെത്തുന്നത്. സിംഗപ്പൂരിൽ എന്നാണു വരുന്നതെന്നായിരുന്നു അന്വേഷണം. സിംഗപ്പൂരിൽ സരോജ എന്ന 90 കാരിയുടെ വീട്ടിൽ താമസിക്കാൻ ക്രമീകരണം ചെയ്തതും ശ്രീകാന്ത് എന്ന ഈ മലയാളി സുഹൃത്ത് ആണ്. എവിടെയോ കണ്ടു പരിചയമുണ്ടെന്നായിരുന്നു സരോജം ആദ്യം കണ്ടപ്പോഴേ പറഞ്ഞത്.
വടക്കുകിഴക്കൻ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ മിസോറാം- മണിപ്പൂർ അതിർത്തിയിലെ കുദുംഗ്സായിയിൽ ഒരു ദിവസം താമസിച്ചത് പ്രദേശത്തെ പാസ്റ്റർക്കൊപ്പം. തികച്ചും അപരിചിതനായിട്ടും സ്വന്തം വീട്ടിൽ താമസസൗകര്യമൊരുക്കി നൽകി ഈ പാസ്റ്റർ. ദൈവമാണു നിങ്ങളെ അയച്ചതെന്നായിരുന്നു പാസ്റ്റർ പറഞ്ഞത്.
ചെലവുകൾ പരമാവധി നിയന്ത്രിച്ചാണു യാത്ര ആസൂത്രണം ചെയ്യുന്നത്. താമസസൗകര്യമുൾപ്പെടെ സൗജന്യമായി ലഭിച്ചാൽ സ്വീകരിക്കും. അതല്ലെങ്കിൽ ഹോസ്റ്റലുകൾ പോലെ ചെലവു കുറഞ്ഞ താമസസൗകര്യം സംഘടിപ്പിക്കും. ഇത്തരം താമസങ്ങളിലൂടെ പല പ്രായത്തിലുള്ള പല ദേശക്കാരുമായി ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കും. തെരുവിൽ ലഭിക്കുന്ന ഭക്ഷണം കഴിച്ചും സൂപ്പർ മാർക്കറ്റുകളിൽ നിന്നു വാങ്ങി സ്വയം പാചകം ചെയ്തുമൊക്കെ ചെലവു ചുരുക്കും.
യാത്രകൾ പഠിപ്പിച്ചത്
എവിടെ യാത്ര ചെയ്താലും മനുഷ്യൻ ഒന്നാണെന്ന വലിയ പാഠമാണ് യാത്രകൾ പകർന്നു നൽകിയത്. ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവും വ്യത്യസ്തമാകാം. കരയുന്നതും ചിരിക്കുന്നതും ഒരു പോലെയാണ്. സഹജീവികളെ കൂടുതലായി ബഹുമാനിക്കാനും സഹിഷ്ണുതയോടെ പെരുമാറാനുമുള്ള മാനസ് രൂപപ്പെടുത്താൻ യാത്രകൾ സഹായിച്ചു.
ഓരോ യാത്രയ്ക്കു ശേഷവും ഒരു പുസ്തകം പ്രസിദ്ധീകരിക്കും. വിൽക്കാനല്ല. പരിചയക്കാർക്കും കണ്ടു മുട്ടുന്നവർക്കും പുസ്തകം സമ്മാനിക്കും. മറ്റുള്ളവരെ, പ്രത്യേകിച്ചു മുതിർന്നവരെ പ്രചോദിപ്പിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണിത്. അവസരം കിട്ടുന്ന സ്ഥലങ്ങളിൽ പ്രഭാഷണങ്ങളും നടത്തും.
ചെന്നൈയിൽ കണ്സൾട്ടന്റ് ആയി ജോലി ചെയ്യുകയാണിപ്പോൾ. വർഷത്തിൽ പത്തു മാസം ജോലി. രണ്ടു മാസം യാത്ര. അതാണിപ്പോൾ സുരേഷ് ജോസഫിന്റെ രീതി. എറണാകുളത്ത് വിമലാലയത്തിൽ അധ്യാപികയായ ബീനയാണു ഭാര്യ. മകൾ മേരി ഭർത്താവ് കിരണിനൊപ്പം ബോട്സ്വാനയിൽ. മകൻ എം.കെ. ജോസഫ് സിഎ ഫൈനൽ എഴുതാനുള്ള തയാറെടുപ്പിൽ.
തന്നിലേക്കു തിരിഞ്ഞു നോക്കാനും ആത്മപരിശോധനയ്ക്കുമുള്ള അവസരമായി യാത്രകളെ കാണുന്ന സുരേഷ് ജോസഫ് ഇപ്പോൾ കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരിയിൽ നിന്നു ലോകം മുക്തി നേടിയാൽ കാറുമായി ലോകത്തേക്കിറങ്ങാൻ. വീണ്ടും വീണ്ടും യാത്ര ചെയ്യാൻ. പുതിയ നേട്ടങ്ങൾ കുറിക്കാൻ.
സാബു ജോണ്