അച്ചാ, എനിക്ക് നാലു മക്കളാണ് എന്നു പറഞ്ഞുകൊണ്ടാണ് ഡെനെമായി അവളുടെ കഥ പറഞ്ഞുതുടങ്ങിയത്. " മറ്റുള്ളവരെല്ലാം സ്കൂളിൽ പോകുന്നതിനാൽ എംബായിബസ മാത്രമേ ഇവിടെയുള്ളു.' തന്റെ ഏപ്രണിൽ തൂങ്ങി നില്ക്കുന്ന മൂന്നു വയസുകാരന്റെ ശിരസിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു.
ഇടവകപള്ളിയിലെ വൈദികനെന്ന നിലയിൽ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് ഞാൻ ആദ്യമായി അവരുടെ വീട്ടിലെത്തിയത്. വ്യാപകമായി പടർന്നുപിടിച്ചുകൊണ്ടിരുന്ന കോവിഡിനെതിരേ ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം.
ഡെനെമായി മറ്റു മക്കളെക്കുറിച്ചു പറഞ്ഞു. "മൂത്തവൻ യാനിക്ക് അമ്മാവന്റെ കൂടെ തലസ്ഥാനമായ എൻഡിജെമെനായിലാണ്. പന്ത്രണ്ടാം ക്ലാസ് പഠനം തീരാൻ ഇനി ഒരു കൊല്ലംകൂടിയുണ്ട്. പെൺമക്കൾ രണ്ടുപേർ ആന്റിയുടെ വീട്ടിൽനിന്നാണു പഠിക്കുന്നത്.'
ബിലിബിലി എന്ന നാടൻ വാറ്റ്
ഇഷ്ടികകൊണ്ടുള്ള രണ്ടുമുറി വീടിന്റെ മുറ്റത്ത് ആകെയുള്ള ബഞ്ചിന്റെ ഒരറ്റത്തിരുന്നാണ് ഞാൻ ഡെനെമായിയോടു വർത്തമാനം പറയുന്നത്. അതിനിടെ അവൾ ചോളം വാറ്റിയെടുത്ത ബിലിബിലിയെന്ന നാടൻമദ്യം പതിവുകാരന് ചുരക്കത്തോടിനകത്ത് ഒഴിച്ചുകൊടുക്കുകയും ചെയ്തു. മുറ്റത്തിന്റെ അങ്ങേയറ്റത്ത് പ്രായമായ ചിലർ കഥകൾ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്നതിനിടെ ചുരക്കാത്തോടിൽനിന്ന് അല്പാല്പമായി മദ്യം രുചിച്ചുകൊണ്ടിരുന്നു.
എന്നോടൊപ്പം ഇടവകയിൽനിന്നുള്ള യുവ സംഘാടകൻ അർമണ്ടും ഉണ്ടായിരുന്നു. പ്രാദേശിക ഭാഷയായ നിഗംബേയിൽനിന്ന് ഫ്രഞ്ചുഭാഷയിലേക്കും തിരിച്ചും ഞങ്ങളുടെ സംഭാഷണങ്ങൾ പരിഭാഷ ചെയ്തുകൊണ്ടിരുന്നത് അയാളായിരുന്നു.
ആഫ്രിക്കയുടെ ഹൃദയഭാഗമെന്നു പറയാവുന്ന നോർത് സെൻട്രൽ ആഫ്രിക്കയിലെ ചാഡിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഇടവകയിൽ ഞാൻ എത്തിയിട്ട് രണ്ടാമത്തെ വർഷമാണ്. 300 കിലോമീറ്റർ ദൂരെയാണ് ചുട്ടുപൊള്ളുന്ന സഹാറാ മരുഭൂമി. ഈ ജില്ലയിലൂടെ ഒരു നദി ഒഴുകുന്നുണ്ട്. രണ്ടു ചെറിയ തടാകങ്ങളും. ചാഡ് എന്ന രാജ്യത്തിന്റെ തെക്കുഭാഗത്തായതിനാൽ ഞങ്ങൾക്കു നാലുമാസം മഴ കിട്ടും. ബാക്കി സമയത്ത് ചൂട് 45 ഡിഗ്രി വരെ ഉയരും. എന്നാലും ചിലയിടത്തൊക്കെ പച്ചപ്പുണ്ട്. കരിയുണ്ടാക്കാൻ മരങ്ങൾ വീഴ്ത്തുന്നുണ്ടെങ്കിലും ഭാഗ്യവശാൽ മുഴുവൻ തീർന്നിട്ടില്ല. ശുദ്ധജല മത്സ്യങ്ങളും കിട്ടാറുണ്ട്.
ചോറുണ്ട്, കപ്പയും
ചോളമാണ് ഇവിടുത്തെ പ്രധാന കൃഷിയെങ്കിലും നെൽകൃഷിയുമുണ്ട്. ചിലയിടത്ത് കപ്പയും നട്ടിട്ടുണ്ട്. അതുകൊണ്ട് തെക്കൻകേരളത്തിൽനിന്നെത്തിയ എന്റെ ഭക്ഷണശീലം മാറ്റേണ്ടിവന്നിട്ടില്ല. നിഗംബേ ഭാഷയിൽ വിശുദ്ധ കുർബാന ചൊല്ലാനും നാട്ടുകാരുമായി അത്യാവശ്യം സംസാരിക്കാനുമൊക്കെ പഠിച്ചു. പക്ഷേ, കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്പോൾ ദ്വിഭാഷിയുടെ സഹായം വേണം.
തന്റെ ജീവിതദുരിതങ്ങൾ ഡെനെമായി പറഞ്ഞു. പ്രത്യേകിച്ചും അടുത്തയിടെ അവളുടെ ഭർത്താവ് മരിച്ചശേഷം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ. സ്ഥിരവരുമാനത്തിനുള്ള മറ്റു തൊഴിലൊന്നും അറിയില്ലാതിരുന്നതിനാൽ മദ്യം വാറ്റാൻ തുടങ്ങി. മക്കളെ ബന്ധുക്കളുടെ അടുത്തേക്കയച്ചു പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. കിട്ടുന്ന വരുമാനത്തിൽനിന്ന് ആവുന്നതുപോലെ കുട്ടികളുടെ പഠനത്തിനു കൊടുക്കുകയും ചെയ്തു.
ദിവസം 20 കുടുംബങ്ങൾവച്ച് ആഴ്ചയിൽ അഞ്ചുദിവസം ഞങ്ങൾ ഗൃഹസന്ദർശനം നടത്തിയിരുന്നു. കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം. പത്തിരുപത് മിനിറ്റ് വീട്ടിലുള്ളവരോടു സംസാരിക്കുന്നതായിരുന്നു രീതി.
എല്ലായിടത്തും ഞങ്ങൾ ആളകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വീട്ടുകാർക്കു രണ്ടു മാസ്ക്കുകൾ കൊടുക്കുകയും ചെയ്തിരുന്നു. എന്റെ സഹവൈദികൻ ആഫ്രിക്കക്കാരനായ തിയറി കൗള ഇടവകയിലെ മറ്റൊരു ഭാഗത്ത് ഇതുപോലെ ഭവനസന്ദർശനത്തിലാണ്. കഴിയുന്നത്ര വീടുകളിൽ നേരിട്ടെത്തി ആളുകളെ ബോധവത്കരിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. അങ്ങനെയാണ് ഡെനെമായിയുടെ വീട്ടിൽ ഉച്ചതിരിഞ്ഞനേരത്ത് എത്തിയത്.
മഹാമാരിയും പട്ടിണിയും
മൂന്നോ നാലോ ആഴ്ചകൊണ്ട് അടുത്തുള്ള ആയിരത്തോളം വീടുകളിലെ ആളുകളുടെ അടിസ്ഥാനപ്രശ്നങ്ങളും ജീവിതസാഹചര്യങ്ങളുമൊക്കെ നേരിട്ടു മനസിലാക്കാൻ ഞങ്ങൾക്കായി.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ പലരുടെയും തൊഴിൽ നഷ്ടപ്പെട്ടു, കടകളും മാർക്കറ്റുമൊക്കെ അടച്ചു. മാസ്ക് വാങ്ങാനുള്ള സാന്പത്തികശേഷിപോലും പല കുടുംബങ്ങൾക്കുമില്ല. കുട്ടികൾക്കാണെങ്കിൽ മാസ്ക് ധരിക്കാൻ താത്പര്യവുമില്ല.
ജാറുകണക്കിനു ബിലിബിലി വാറ്റുകയും വില്ക്കുകയും കുടിക്കുകയുമൊക്കെ ചെയ്യുന്നത് അവിടെ വളരെ സാധാരണമായ കാര്യമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല, ഇതുണ്ടാക്കുന്ന സ്ത്രീകളുടെ കഷ്ടപ്പാടിനുള്ള പ്രതിഫലംപോലും വാറ്റ് ചാരായം വിറ്റാൽ കിട്ടാറുമില്ലായിരുന്നു. കൊറോണ കാര്യങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ഇവർക്ക് പുതിയൊരു ജീവിതമാർഗം ഉണ്ടാകണം. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താനും ആശ്വാസം എത്തിക്കാനുമായി ഞങ്ങൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ജനങ്ങൾക്ക് അടിയന്തരസഹായമെത്തിക്കാൻ ഒരു ഫണ്ട്ശേഖരണം ഇടവകതലത്തിൽ നടത്തി. 400 വീടുകളിൽ ഭക്ഷണവസ്തുക്കളും മരുന്നിനും സോപ്പിനും മാസ്കിനുമൊക്കെ അത്യാവശ്യത്തിനുള്ള പണവും എത്തിക്കാൻ കഴിഞ്ഞു.
മാതൃശക്തി
എസ്.വി.ഡി. സഭയുടെ റോമിലെ സുപ്പീരിയർ ജനറലിന്റെ സഹായത്താൽ ഓസ്ട്രിയയിൽനിന്ന് കുറച്ചു സാന്പത്തികസഹായം ലഭിച്ചു. പക്ഷേ, ഇതുകൊണ്ടായില്ല. വാറ്റ് കൈകാര്യം ചെയ്യാനും മദ്യാസക്തി കുറയ്ക്കാനും എന്തു ചെയ്യും? കൃഷി പ്രാദേശികമായി എങ്ങനെ നടത്തും? ജനങ്ങളുടെ വരുമാനത്തിന് തത്ക്കാലം മറ്റു മാർഗങ്ങൾ കണ്ടെത്തുന്നത് എങ്ങനെ ? ആരോഗ്യം എങ്ങനെ നിലനിർത്തും? ആളുകളുടെ ജീവിതശൈലി മാറ്റിയെടുക്കാൻ അവരിൽനിന്നു കുറച്ചാളുകളെ എങ്ങനെ സംഘടിപ്പിക്കും?
ഇടവകയിലെ നേതാക്കളെ ചേർത്ത് നടത്തിയ രണ്ടു യോഗങ്ങൾക്കുശേഷം ഞങ്ങളുടെ പട്ടണത്തിലെ മൂന്നു ഭാഗങ്ങളിലായി "മദേഴ്സ് നോ ബെറ്റർ' (എംകെബി) എന്ന പദ്ധതിക്കു രൂപം നല്കി. ഗൃഹനാഥമാർക്ക് വീട്ടിലെ കാര്യങ്ങൾ കൂടുതൽ അറിയാവുന്നതുകൊണ്ട് അവരിലൂടെ പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
മൂന്നിടങ്ങളിൽനിന്നും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ പറ്റിയ കഠിനാധ്വാനികളായ 20 പേരുടെ വീതം ലിസ്റ്റ് തയാറാക്കി. പ്രായോഗികമായി നടപ്പാക്കാവുന്ന ലക്ഷ്യങ്ങളും ഞങ്ങൾ മുന്നോട്ടുവച്ചു.
ഭക്ഷ്യോത്പ്പാദനത്തിലും വരുമാനത്തിനും സ്വയം പര്യാപ്തരാകാൻ മൂന്നിടങ്ങളിലായി 60 അമ്മമാർക്ക് സഹായം നല്കുക, ഇങ്ങനെ സന്പാദിക്കുന്നതിൽനിന്ന് ഒരു പങ്ക് വിദ്യാഭ്യാസത്തിനും ആരോഗ്യകാര്യങ്ങൾക്കുമായി കരുതിവയ്ക്കാൻ പ്രേരിപ്പിക്കുക, കൃഷിയിലും പച്ചക്കറി ഉത്പ്പാദനത്തിലും സംഘടിതമായി പ്രവർത്തിക്കാനുള്ള പ്രാഗത്ഭ്യം നേടാൻ പ്രാപ്തരാക്കുക, മൂന്നിടങ്ങളിലും ശുദ്ധജലമെത്തിക്കുക, മദ്യം വാറ്റ് നിരുത്സാഹപ്പെടുത്തുക, വിവേകവും ആരോഗ്യമുള്ളവരുമായിരിക്കാൻ ജനങ്ങളെ സഹായിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. അതിനായി ഞങ്ങൾ പ്രവർത്തിച്ചുതുടങ്ങി. കടലിലെ ഒരു തുള്ളി ജലംപോലെയായിരുന്നു അതെങ്കിലും ഒന്നുമില്ലാത്തതിലും ഭേദമായിരുന്നു. വിഷമഘട്ടങ്ങളിൽ തളരാതെ ജീവിക്കാനുള്ള അവസരമാണ് ഞങ്ങൾ സൃഷ്ടിച്ചത്.
മണ്ണും വെള്ളവും തയാർ
കൃഷിയോഗ്യമായ ഭൂമി ഗ്രാമത്തലവന്മാർ മൂന്നിടങ്ങളിലും പാട്ടമില്ലാതെ നല്കി. ഒട്ടുംവൈകാതെ കുഴൽക്കിണർ കുത്തുകയും പന്പുകൾ വഴി വെള്ളം ടാങ്കുകളിൽ നിറയ്ക്കുകയും കൃഷി ആയുധങ്ങൾ എത്തിക്കുകയും ചെയ്തു. നിലമൊരുക്കുന്ന ദിവസങ്ങളിൽ ഭക്ഷണം തയാറാക്കാൻ കുറച്ചു പണം സംഘടിപ്പിച്ചു. പിന്നെ പച്ചക്കറി വിത്തുകൾ, ജലസേചനം, അടുത്ത കൃഷിക്കുള്ള വിത്തിറക്കൽ എന്നിവയ്ക്കും സഹായം ലഭിച്ചു. ആദ്യം എല്ലാവരും ചേർന്നായിരുന്നു ജോലി. പിന്നെ ചെറു സംഘങ്ങളായി തിരിഞ്ഞ് ഓരോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. ഉച്ചസമയത്തെ തീച്ചൂട് ഒഴിവാക്കി രാവിലെയും വൈകുന്നേരങ്ങളിലുമായി കഠിനാധ്വാനം.
10 മാസങ്ങൾക്കുശേഷം ഇതെഴുതുന്പോൾ ഞങ്ങൾക്ക് ഏറെ സംതൃപ്തിയുണ്ട്. എം.കെ.ബി.യുടെ കീഴിൽ അമ്മമാർ ഉൾപ്പെടെയുള്ള സ്ത്രീകളെ സംഘടിപ്പിച്ച് വലിയ മാറ്റം സൃഷ്ടിക്കാനായതിൽ. അവരുടെ മുഖങ്ങളിൽ നിരാശയ്ക്കു പകരം പ്രതീക്ഷയുടെ പുഞ്ചിരി വിടർത്താനായതിൽ. ഭൂമി ഹരിതാഭമാകുകയും വിളവ് നല്കുകയും ചെയ്തു. ഭക്ഷണത്തിനും വില്ക്കാനുമുള്ളത് കിട്ടി. കുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികൾക്കു ചികിത്സ നല്കാനും പണമുണ്ടായി. ഒന്നോ രണ്ടോ പേർ അലസരായി മാറിനിന്നെങ്കിലും താമസിയാതെ അവരെയും സംഘത്തിൽ തിരികെ എത്തിക്കാനായി. ഡെനെമായി, വിൻസെന്റ്, ജീൻ, ബെർട്ടൈൻ, എറിക്ക തുടങ്ങിയവരാണ് ലക്ഷ്യം കൈവരിക്കാൻ മുന്നിൽനിന്നത്.
ഭാവിയിലും പ്രതീക്ഷ
ഫ്രത്തേല്ലി തൂത്തിയിൽ മാർപാപ്പ പറയുന്നതുപോലെ ഞങ്ങൾക്കും "പ്രതീക്ഷയാണു കരുത്ത് '. ഭൂമിയും ജലസേചന സൗകര്യവും ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമായിട്ടുള്ളതുകൊണ്ട് ഞങ്ങളുടെ സംഘാംഗങ്ങൾ കൃഷി മുന്നോട്ടു കൊണ്ടുപോകും. ഓരോ വിളവെടുപ്പിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നെടുത്ത് അടുത്ത കൃഷിക്കുള്ള വിത്തും മറ്റും വാങ്ങാം. പന്പ് പ്രവർത്തിപ്പിക്കാനുള്ള ഡീസൽ കൊടുക്കാൻ കഴിഞ്ഞാൽ വർഷത്തിൽ മൂന്നു വിളവെടുപ്പു നടത്താൻ അവർക്കു കഴിയും. കൃഷിക്കാര്യങ്ങൾ തീരുമാനിക്കാനും അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഏകോപനത്തിനും പറ്റിയ നേതൃത്വം ഓരോ ഗ്രൂപ്പിനുമുണ്ട്.
കാർഷികവൃത്തിയിൽ അംഗങ്ങൾക്കു സമഗ്രപരിശീലനത്തിനുവേണ്ടി ഭാവിയിൽ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിനു എസ്.വി.ഡി. സഭയ്ക്കു പദ്ധതിയുണ്ട്. സമീപജില്ലകളിൽനിന്നും കൂടുതൽ ആളുകളെ ആകർഷിക്കാനും മെച്ചപ്പെട്ട കൃഷിരീതികൾ പരിശീലിപ്പിക്കാനും അതിലൂടെ സാധിക്കും.
ഹ്രസ്വ-ദീർഘകാല ലക്ഷ്യങ്ങൾ നേടാനാവശ്യമായ അടിസ്ഥാന നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ ഭാവിയിലും കൂടുതൽ ഭക്ഷ്യോത്പ്പാദനവും സാന്പത്തികനേട്ടവും കൈവരിക്കാൻ എംകെബി അംഗങ്ങൾക്കു സാധിക്കും. പ്രകൃതിയെ ഹരിതാഭമാക്കിയുള്ള അധ്വാനങ്ങൾ ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. ഡെനാമായിയുടെ മക്കളായ യാനിക്കും എംബായിബാസയും ഉൾപ്പെടെ, സംഘാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തുടരുകയും ഉത്തരവാദിത്വമുള്ള പൗരന്മാരായി ജീവിക്കുകയും ചെയ്യും.
കൊറോണയെ ഒതുക്കി
കാർഷിക സ്വയം പര്യാപ്തതയിലൂടെ ഒരു പ്രതിരോധ തന്ത്രം വളർത്തിയെടുത്ത് കൊറോണയെന്ന മഹാമാരിയെ ഞങ്ങൾ വിജയകരമായി നേരിട്ടു. ദേശീയ കണക്കനുസരിച്ച് 2020 ഫെബ്രുവരി മുതൽ ഒരു വർഷത്തിനിടെ 2000ൽ അല്പം കൂടുതൽ കൊറോണ കേസുകളും 112 മരണവുമാണ് ചാഡിൽ ആകെ ഉണ്ടായത്. ഞങ്ങളുടെ പട്ടണത്തിൽ ആകെ സംഭവിച്ചത് ഏപ്രിൽ-മേയ് മാസങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെട്ട നാലു മരണം. ഞങ്ങൾ അതിജീവിക്കുകതന്നെ ചെയ്തു. ആ മന്ദഹാസം നിലനിർത്താനാണ് ശ്രമം. പൊതുസ്ഥലത്ത് ഇപ്പോഴും ഞങ്ങൾ മാസ്ക് ധരിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ വൈറസുണ്ടെന്ന ഭയമൊന്നും ഞങ്ങൾക്കില്ല. അതുകൊണ്ട് കൃഷിയിടത്തിലേക്കു മടങ്ങാനും വിളവുണ്ടാക്കാനും ഒരു മടിയുമില്ല.
പദ്ധതിയുടെ നേട്ടങ്ങൾ ഇവയായിരുന്നു :
വിദ്യാഭ്യാസം
പച്ചക്കറി വിറ്റു കിട്ടുന്ന പണത്തിൽ ഒരു പങ്ക് സംഘം നിക്ഷേപമായി എടുക്കുകയും 2020-21 വിദ്യാഭ്യാസ വർഷം തുടങ്ങിയപ്പോൾ എല്ലാവർക്കും തുല്യമായി വിതരണം ചെയ്യുകയും ചെയ്തു. യാനിക്കിന്റെ ഫീസിൽ ഒരു ഭാഗം അടയ്ക്കാൻ ഡെനെമായി ആ പണം ഉപയോഗിച്ചത് ഉദാഹരണമാണ്. മിക്ക അമ്മമാരും മക്കളുടെ വിദ്യാഭ്യാസത്തിനാണ് സംഘത്തിൽനിന്നു കിട്ടിയ പണം ഉപയോഗിച്ചത്.
ആരോഗ്യം
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്ഥിരമായി നല്കാൻ പദ്ധതിയിൽ അംഗങ്ങളായ അമ്മമാർക്കു സാധിച്ചു. അംഗങ്ങൾക്കിടയിൽ പരസ്പരമുള്ള ഒരു കരുതൽ സാധ്യമായി, പ്രത്യേകിച്ച് രോഗികളുടെ കാര്യത്തിൽ. കഴിഞ്ഞ 10 മാസത്തിനിടെ മലേറിയ ഉൾപ്പെടെയുള്ള അസുഖങ്ങൾ പലർക്കുമുണ്ടായി. മലേറിയ ഈ പ്രദേശത്ത് ഇപ്പോഴും ഒരു യാഥാർഥ്യമാണ്. നമ്മുടെ നായികയായ ഡെനെമായി ഒരു മാസത്തോളം കിടന്നുപോയി. പിന്നെ, ജീനും ബെർട്ടൈനുമൊക്കെ. ഏറ്റവുമൊടുവിൽ രോഗിയായത് എറിക്കയാണ്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ ആ ഇരുപത്തെട്ടുകാരിയെ മലേറിയയും ടൈഫോയിഡും അനീമിയയും ബാധിച്ചു.
ഇത്തരം അവസരങ്ങളിൽ അംഗങ്ങൾ രോഗികളായവരുടെ വീടുകളിലെത്തുകയും പണമുൾപ്പെടെ വേണ്ടതൊക്കെ നല്കി സഹായിക്കുകയും ചെയ്യുന്നതു പതിവായി.
കുടിവെള്ളം/ ശുചിത്വം
കുഴൽക്കിണറുകൾ സ്ഥാപിക്കുകയും സ്ഥിരമായ ജലവിതരണം ഉറപ്പാക്കുകയും ചെയ്തു. മഴക്കാലത്ത് ശുദ്ധജലമുപയോഗിച്ചും വേനൽക്കാലത്ത് മലിനജലവും കുഴൽക്കിണറിലെ ജലവുമുപയോഗിച്ചും പച്ചക്കറികൾ ഉത്പാദിപ്പിച്ചു. വലിയ വാട്ടർ ടാങ്കുകൾ ഉള്ളതുകൊണ്ട് കൃഷിയിടങ്ങളിലെ പണികഴിഞ്ഞു മടങ്ങുന്നവർക്ക് കുളിക്കാനും തുണിയലക്കാനും വീട്ടാവശ്യത്തിനും വെള്ളം ലഭ്യമായി.
കുഴൽക്കിണറുകളിൽനിന്നും ഒാവർഹെഡ് ടാങ്കുകളിലേക്ക് ജനറേറ്റർ ഉപയോഗിച്ച് വെള്ളം പന്പു ചെയ്തു കയറ്റുന്നതായിരുന്നു വലിയ തടസം. വൈദ്യുതിയില്ല. ഡീസൽ വാങ്ങുന്നത് വലിയ ചെലവാണ്. പദ്ധതി ഭാവിയിലും ഇവിടെ ഉണ്ടാകേണ്ടതിനാൽ പ്രാദേശികമായിത്തന്നെ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്.
മറ്റു സാമൂഹിക വശങ്ങൾ
മദ്യവാറ്റും ഉപയോഗവും നിയന്ത്രിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതിൽ ഒരു പരിധിവരെ മാത്രമേ വിജയിക്കാനായിട്ടുള്ളു. കാരണം, ഈ സമൂഹത്തിൽ അത് അത്രയ്ക്ക് ആഴത്തിൽ വേരൂന്നിയിരിക്കുകയാണ്. പഴമക്കാർ പറയാറുള്ളതുപോലെ പഴയ ദുശീലങ്ങൾക്ക് ദാരുണാന്ത്യമേ ഉണ്ടാകാനിടയുള്ളു എന്നാണ് തോന്നുന്നത്. പ്രാദേശിക ഭരണകൂടം കൊറോണയുടെ പശ്ചാത്തലത്തിൽ കുറച്ചുനാളത്തേക്ക് മദ്യം നിരോധിച്ചിരുന്നു. പക്ഷേ, നിരോധനം നീക്കിയതോടെ എല്ലാം പഴയപടിയായി.
പക്ഷേ, പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിജയിച്ചിട്ടില്ലാത്തതിനാൽ ഞങ്ങളുടെ പദ്ധതി പരാജയമാണെന്നു പറയേണ്ടിവരുമോ? ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനാകുന്നത്, സംഘാംഗങ്ങൾ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണെന്നും പതിവുശീലത്തിലേക്കു മടങ്ങുന്നതിനെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ലെന്നുമാണ്. അതുതന്നെ വലിയൊരു കാര്യമാണ്. കൃഷിയിൽനിന്നുള്ള വരുമാനം വർഷം മുഴുവൻ ഇല്ലെന്നും സീസൺ അല്ലാത്തപ്പോഴും അമ്മമാർക്ക് വീട്ടിലെ ഭക്ഷണവും മറ്റു ചെലവുകളും ഉറപ്പാക്കണമെന്നുമുള്ള കാര്യങ്ങൾ അവഗണിക്കാനാവില്ല.
പാവങ്ങൾക്കു കൈത്താങ്ങായി
ഞങ്ങളുടെ 60 അംഗങ്ങളിൽ ശാരീരികന്യൂനതകളുള്ളവരും വിധവകളും തീരെ ദരിദ്രരും ഉണ്ടായിരുന്നു. അവർക്കൊക്കെ താങ്ങാകാൻ കൊറോണക്കാലത്തെ അതിജീവിക്കാൻ തുടങ്ങിയ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
കൃഷി
സ്വാഭാവികമായും ഇതൊരു കാർഷിക പ്രക്രിയയാണ്. പരിസ്ഥിതി സൗഹാർദ്ദപരവും ഭൂമിയെ ഹരിതാഭമാക്കുന്നതുമായ ദൗത്യം. സഹാറ മരുഭൂമിയിൽനിന്ന് ഏറെ ദൂരെയല്ലാത്ത സ്ഥലത്തായതിനാൽ അതിനു പ്രാധാന്യമേറെയുണ്ടുതാനും.
ഇതിപ്പോൾ രണ്ടാമത്തെ സീസണാണ്. ഇവിടെ അത്ര സാധാരണമല്ലാത്ത നാലു പുതിയ വിത്തിനങ്ങൾ ഈ സീസണിൽ ഇറക്കിയിട്ടുണ്ട്. ഇത്തരം കൂടുതൽ പരീക്ഷണങ്ങൾ നടത്താനും അടുത്ത മഴക്കാലത്ത് കൂടുതൽ സ്ഥലത്ത് കൃഷി നടത്താനുമാണ് ആഗ്രഹിക്കുന്നത്.
സ്ത്രീ ശക്തീകരണം
സംഘത്തിലെ അംഗങ്ങളിൽ 80 ശതമാനവും സ്ത്രീകളാണ്. നാം പറയാറുള്ളതുപോലെ കാര്യങ്ങൾ ശരിക്കറിയാവുന്നത് അമ്മമാർക്കാണ്. സാധാരണയായി പുരുഷന്മാർ കൃഷിയിറക്കുകയും സ്ത്രീകൾ അവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ എംകെബി പദ്ധതി കൂടുതൽ സ്്ത്രീകളെ കാർഷികരംഗത്തെത്തിച്ചിട്ടുണ്ട്.
അതിവേഗമാണ് അവർ കാര്യങ്ങൾ പഠിച്ചു നടപ്പിലാക്കുന്നത്. കൂടുതൽ സ്ത്രീകളെ ഈ രംഗത്തെത്തിക്കാനും നേട്ടമുണ്ടാക്കാനും ഈ പദ്ധതി പ്രചോദനമാകും. ഗ്രാമങ്ങളിലെ മറ്റു സ്ത്രീകൾ മഴക്കാലത്തെങ്കിലും സ്വന്തം പരിസരത്ത് കൃഷി ചെയ്യാൻ ഇതു കാരണമാകും. ഇച്ഛാശക്തിയും കഠിനാധ്വാനവുമുണ്ടെങ്കിൽ സഹാറയെയും പച്ചപിടിപ്പിക്കാം.
ജോസഫ് കല്ലഞ്ചിറ, എസ്വിഡി