നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്റെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ശൈലജ കുമാറിന്റെയും കഥകളി അരങ്ങേറ്റമായിരുന്നു ഇക്കഴിഞ്ഞ ഒന്പതിന് തൃശൂർ പെരുവനം മഹാദേവ ക്ഷേത്രത്തിൽ. പ്രായത്തെ തോൽപ്പിച്ച "കളിയാട്ടം’ കാണാനെത്തിയ പ്പോഴാണ് പ്രായം തളർത്താത്ത "മോഹിനി’യാട്ട നർത്തകിമാരെക്കുറിച്ചു കേട്ടത്. പ്രായമെന്നതു വെറും അക്ഷരങ്ങളല്ലേയെന്ന മമ്മൂട്ടി സിനിമയിലെ ഡയലോഗ് അർഥവത്താകുന്നത് ഇവരുടെ ഉറച്ച ചുവടുകൾ കാണുന്പോഴാണ്...
സമയം രാവിലെ പത്തരയാകുന്നതേയുള്ളൂ. "കുട്ടികൾ’ ഓരോരു ത്തരായ് എത്തിത്തുടങ്ങി. ആദ്യമെത്തിയതു സപ്തതി പിന്നിട്ട ഇന്ദിരയും വത്സല രവീന്ദ്രനാഥും. തൊട്ടുപിറകിലായി കുമാരി രാമചന്ദ്രൻ. കൃത്യം 10.30ന് ടീച്ചറെത്തിയതോടെ എല്ലാവരും ഹാജർ. ത..ക്ക ..ധി..മി..., ത..ക്ക..ധി..മി... വണക്കത്തോടെ ക്ലാസ് ആരംഭിക്കുകയായി. ഇതു തൃശൂർ തിരുവള്ളക്കാവ് വാര്യർ സമാജം ഹാളിലെ ബുധനാഴ്ചകളിലെ മോഹിനിയാട്ടം ക്ലാസ്. ലോക്ക് ഡൗണ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ പുനരാരംഭിച്ച ശേഷമുള്ള രണ്ടാമത്തെ ക്ലാസ്.
ഇതൊരു അപൂർവ പരിശീലനമാണ്. കഴിഞ്ഞ രണ്ടര വർഷമായി ഇവർ മോഹിനിയാട്ടം പഠിക്കാൻ തുടങ്ങിയിട്ട്. കോവിഡ് മൂലം കുറച്ചുകാലം ക്ലാസ് ഓണ്ലൈനിലേക്കു മാറിയതൊഴിച്ചാൽ ഏവരും കൃത്യം പത്തരയ്ക്കു ഹാളിലുണ്ടാകും. അതിനൊരു കാരണമുണ്ട്. ഇവരിൽ വീട്ടമ്മമാരായ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും ഉയർന്ന തസ്തികകളിൽനിന്നും വിരമിച്ചവർ. ഏറ്റവും പ്രായംകുറഞ്ഞ രാധിക വിക്രമനെന്ന വീട്ടമ്മയുടെ പ്രായം 49. അടുത്ത വീട്ടമ്മ സാക്ഷാൽ മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ. ബാക്കിയുള്ളവർ ബിഎസ്എൻഎൽ, എംടിഐ, ബാങ്ക് തുടങ്ങി കേന്ദ്ര-സംസ്ഥാന സർവീസുകളിൽ കേരളത്തിനകത്തും പുറത്തും തസ്തികകളിൽ വിരാജിച്ചവർ. അതുകൊണ്ടുതന്നെ സമയത്തിൽ കിറുകൃത്യം.
പോസിറ്റീവ് എനർജി
മോഹിനിയാട്ടം അഭ്യസിക്കുന്നതിലൂടെ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. "രോഗങ്ങളും ഞങ്ങളോടു ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ്. ജീവിതശൈലീ രോഗങ്ങളായ പ്രഷറോ ഷുഗറോ കൊളസ്ട്രോളോ ഒന്നും തന്നെയില്ല. കൂടാതെ മനസും വളരെ സ്വച്ഛമാണ്'. ഏവരും ഒന്നടങ്കം പറഞ്ഞു. മുൻപേ പ്രതിപാദിച്ചവർ കൂടാതെ ശൈലജകുമാർ, ഗിരിജ മോഹൻദാസ്, രാധ ബാബു, ചന്ദ്രപ്രഭ, രമ ഉണ്ണികൃഷ്ണൻ, ഓമന ശേഖരൻ, ലതിക ഭാസി എന്നിവരാണ് ഈ പന്ത്രണ്ടംഗ സംഘത്തിലുള്ളത്. മോഹിനിയാട്ടത്തിനു പുറമേ സുജിത്ത് ബാലാജി മാസ്റ്ററുടെ കീഴിൽ നൃത്തയോഗയും കൂടാതെ അക്ഷരശ്ലോകവും പഠിക്കുന്നുണ്ട് ഇവരെല്ലാം.
സ്വപ്ന സാക്ഷാത്കാരത്തിനായ്...
കുഞ്ഞുനാളിലെ മോഹം സാക്ഷാത്കരിക്കാനാണ് ഇപ്പോൾ ഇവരുടെ ഈ കഠിന പരിശ്രമം. പേരക്കുട്ടികൾ അരങ്ങേറ്റം നടത്തേണ്ട പ്രായത്തിലെത്തി. അതൊന്നും പുതിയ മേഖലകളിൽ ഹരീശ്രീ കുറിക്കാൻ ഇവർക്കു തടസമായിട്ടില്ല. ഏതു പ്രായത്തിലും സ്വപ്ന സാക്ഷാത്കാരത്തിനായ് ഒരുങ്ങാനും പുത്തൻ അരങ്ങേറ്റങ്ങൾ കുറിക്കാനും ഈ വനിതകൾ മലയാളിക്കു മാതൃകയാകുകയാണ്. ഇവരുടെ നിശ്ചയദാർഢ്യവും അർപ്പണബോധവും പുതുതലമു റയ്ക്കു മാത്രമല്ല കലയെ ഉപാസിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും വലിയ പാഠമാണ്. ജോലിയിൽനിന്നു വിരമിക്കുന്നതോടെ വെറും വിശ്രമജീവിതത്തിലേക്ക് ഒതുങ്ങുകയാണ് മിക്കവരും. എന്നാൽ ഏതു മേഖലയിലായാലും മാറ്റിവച്ച സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാനും ഇതാണ് സമയമെന്നു തിരിച്ചറിയുകയേ വേണ്ടൂ. അതാണ് ഇവർ ചെയ്യുന്നത്.
കളിയരങ്ങിലെ ഗിരിജയും ശൈലജയും
മഞ്ജുവാര്യരുടെ അമ്മ ഗിരിജാ മാധവന്റെയും ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ശൈലജാ കുമാറിന്റെയും കഥ പലർക്കും ആത്മവിശ്വാസത്തിന്റെ പാത തുറന്നുകഴിഞ്ഞു.
കുഞ്ഞുനാളിലേ കളിയരങ്ങ് ഒരു അഭിനിവേശമായിരുന്നു ശൈലജയ്ക്ക്. അച്ഛന്റെ കൂടെപ്പോയി പുലരുംവരെ കഥകളി കണ്ടിരുന്ന് വിസ്മയം പൂണ്ടിട്ടുണ്ട്. പഠനകാലത്ത് സംഗീതാഭ്യസനം നടത്തിയെങ്കിലും കഥകളി ഒരു അദ്ഭുതമായി അവശേഷിച്ചു. സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി മുംബൈയിൽ ബാങ്ക് ഉദ്യോഗസ്ഥയായപ്പോഴും "കളിഭ്രമം’ തുടർന്നു. കഥകളിയരങ്ങുകളിൽ ആസ്വാദകയായി ഓടിയെത്തും. ഭർത്താവ് കുമാറിന്റെ അകാല വിയോഗത്തോടെ ജന്മനാട്ടിലെത്തിയ ഇവർ ഉൗരകം എൻഎസ്എസ് ഹാളിലെ "ലവണാസുരം’ കഥകളി കാണാൻ പോയതാണു വഴിത്തിരിവായത്. ശൈലജയുടെ വാക്കുകൾ:
"ഹനുമാനായി വേഷമിട്ടത് ആരാണെന്നു മനസിലായില്ല. അപ്പോഴാണ് എന്റെ അരികിലിരുന്ന ഉഷ പറയുന്നത്; അതു തങ്ങളുടെ ആശാനാണെന്ന്. ഉഷയും ഈ പ്രായത്തിൽ പഠിക്കുകയാണ്. ഉഷയ്ക്ക് പഠിക്കാമെങ്കിൽ എനിക്ക് എന്തുകൊണ്ട് പഠിച്ചുകൂടാ... കഥകളി പഠിക്കണമെന്ന് മനസിലുറപ്പിച്ചു. മക്കളും മരുമകളും ഫുൾ സപ്പോർട്ട്.
ഞാൻ മോഹിനിയാട്ടം ക്ലാസിൽ എത്തിയപ്പോൾ ഈ വിവരം കൂട്ടുകാരോടു പറഞ്ഞു. ആരും തയാറായില്ല. അപ്പോഴാണു ഗിരിജച്ചേച്ചി (ഗിരിജ മാധവൻ) ""ആഗ്രഹമൊക്കെയുണ്ട്. കൂട്ടിയാൽ കൂടുമോ''എന്ന് ആശങ്കപ്പെട്ടത്. ആശങ്ക ഒടുവിൽ ആത്മവിശ്വാസത്തിനു വഴിമാറി. അങ്ങനെയാണ് മോഹിനിയാട്ടത്തിനൊപ്പം കഥകളി പറനത്തിനും ഇറങ്ങിത്തിരിച്ചത്.
മഞ്ജുവിനെ ഞെട്ടിച്ച പാഞ്ചാലി
"കലാതിലക’മായും വെള്ളിത്തിരയിലൂടെയും മലയാളികളെ ഞെട്ടിച്ച മഞ്ജുവിന്റെ അമ്മ ഗിരിജമാധവൻ അങ്ങനെ ശൈലജയോടൊപ്പം കഥകളിയാശാൻ കലാനിലയം ഗോപിയുടെ ശിഷ്യയായി. ഇരുവരും രണ്ടു വർഷക്കാലം കഥകളി പഠിച്ചു. പെരുവനത്തുള്ള ശൈലജയുടെ വീട്ടിൽവച്ചായിരുന്നു പഠനം. ഇതിനിടയിൽ "കത്തിവേഷവുമായി’ കോവിഡും ലോക്ക് ഡൗണും എത്തിയപ്പോൾ പഠനം ഓണ്ലൈനിലൂടെയായി.
ഒടുവിൽ ഇക്കഴിഞ്ഞ മാർച്ച് ഒന്പതിനു പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രിയാഘോഷത്തോടനുബന്ധിച്ച് ഇരുവരും അരങ്ങേറ്റം കുറിച്ചു. ലവണാസുരത്തിലെ സീതയായി ശൈലജയും കല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയായി ഗിരിജയും അരങ്ങിലെത്തി. ഒഡീഷയിൽ ഷൂട്ടിംഗ് തിരക്കിലായിരുന്നെങ്കിലും അമ്മയുടെ പകർന്നാട്ടം കാണാൻ മകൾ മഞ്ജു വാര്യർ പറന്നെത്തി. വേദിക്കു പിന്നിൽ ചുട്ടികുത്തി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ നിറപുഞ്ചിരിയോടെ അടുത്തെത്തി. അരങ്ങിലെ അമ്മയുടെ മുഖചലനങ്ങൾ, ഭാവങ്ങൾ ഇമവെട്ടാതെ അദ്ഭുതത്തോടെ വീക്ഷിച്ചു. കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിച്ച് ചുംബിച്ചു.
വിസ്മയം പൂണ്ട കാണികൾ അഭിനന്ദന പ്രവാഹവുമായെത്തി. ഇനിയിപ്പോൾ ഗോപിയാശാന്റെ കീഴിൽത്തന്നെ പുരുഷവേഷം അതും കൂട്ടുവേഷം ചെയ്യണമെന്നാണ്് ഗിരിജയുടെ മോഹം. "സന്താനഗോപാല’ത്തിലെ കൃഷ്ണനായി ഗിരിജയും അർജുനനായി ശൈലജയും അരങ്ങിലെത്താൻ അഭ്യസനം ആരംഭിച്ചുകഴിഞ്ഞു.
പ്രായം തോല്ക്കുന്ന അർപ്പണബോധം
ഗിരിജ ചേച്ചിക്കും ശൈലജയ്ക്കും കഥകളിയോടു വല്യ താല്പര്യമാണ്. നൂറുശതമാനം അർപ്പണ ബോധം ഉണ്ടേ. ചെറിയ പ്രായത്തിൽ ഉറയ്ക്കേണ്ട കലായാണല്ലോ കഥകളി. അതുകൊണ്ടുതന്നെ പ്രായത്തിന്റെ വിഷമതകൾ കുറച്ചൊക്കെയുണ്ട്. പക്ഷേ, നിരന്തരം സംശയങ്ങൾ ചോദിച്ച് അവർ പരമാവധി പരിപൂർണതയ്ക്കായി ശ്രമിക്കുന്നു. കഷ്ടി രണ്ടു വർഷമേ ആയുള്ളൂ. പക്ഷേ, അരങ്ങേറ്റം കുറി ക്കാനായത് ഇപ്പറഞ്ഞ അത്യുത്സാഹമാണ്. ഇപ്പോ സന്താനഗോപാലം പഠിക്ക്ണ് ണ്ട്. ഡിസംബറോടെ അരങ്ങിലെത്തണമെന്നാണ് അവരുടെ ആഗ്രഹം. ഇതിനുമുന്പ് 70 വയസുള്ള ജലജ, അറുപത്തിയഞ്ചുകാരി രാധ, അന്പതുകഴിഞ്ഞ ഗീത, ഉഷ തുടങ്ങിയവരെ മുന്പ് ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അതോണ്ടാ ഈ നിയോഗം എന്നെത്തേടിയെത്തിയത്'.
- പരിശീലകനും ഉണ്ണായിവാരിയർ കലാനിലയം മുൻ പ്രിൻസിപ്പലുമായ കലാനിലയം ഗോപിയാശാൻ പറഞ്ഞു.
ഈ ശിഷ്യർ എന്റെ ഭാഗ്യം
കുട്ടികളെ പഠിപ്പിക്കുന്നതിലും വളരെ ത്രില്ലാണ് ഇവരെ പഠിപ്പിക്കാൻ. കാരണം, അത്രയ്ക്കും മോഹവുമായാണ് ഇവരെല്ലാം വരുന്നത്. എന്റെ അമ്മയുടെ പ്രായമുള്ളവരെങ്കിലും ഇവർ നൃത്തത്തോടു കാണിക്കുന്ന അഭിനിവേശം കാണുന്പോൾ എനിക്കതൊരു പ്രചോദനമാണ്. ഈ ശിഷ്യർ എന്റെ ഭാഗ്യമാണ്. നാല് ഐറ്റം ഇവർ പഠിച്ചുകഴിഞ്ഞു. രണ്ടെണ്ണം കൂടി പഠിച്ചുവരികയാണ്. രണ്ടോ, മൂന്നോ മാസത്തിനുള്ളിൽ അരങ്ങേറ്റം നടത്താം'-
കാലടി സംസ്കൃത സർവകലാശാലയിൽനിന്നും ഭരതനാട്യത്തിൽ ബിരുദാനന്ദര ബിരുദം നേടിയ വല്ലച്ചിറ സ്വദേശിയായ ടീച്ചർ സ്മിത അജിത്ത് പറഞ്ഞു.
സെബി മാളിയേക്കൽ