ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്ട് പിന്നിടുകയും ചെയ്തിരിക്കുന്നു. തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് ടോംസിന്റെ ബോബനും മോളിയും മുത്തച്ഛനും മുത്തശ്ശിയുമായി വളർന്നിട്ടും വായനാമനസുകളിൽ ഇവർ മഹാകുസൃതികൾതന്നെ. ഒരു പക്ഷെ ജീവിച്ചിരിക്കുന്ന ഏക കാർട്ടൂണ്‍ കഥാപാത്രങ്ങളും ബോബനും മോളിയും മാത്രമായിരിക്കും.
കുട്ടനാട്ടിലെ വെളിയനാട് ഗ്രാമത്തിൽ അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസാണ് കാർട്ടൂണിസ്റ്റ് ടോംസ്. അദ്ദേഹത്തിന്റെ അയൽവാസികളും ബന്ധുക്കളുമായിരുന്നു കരിവേലിത്തറ ചാക്കോ-മേരി ദന്പതികളുടെ മക്കളായ ബോബനും അനുജത്തി മോളിയും. ടോംസിന്റെ വീടു മാത്രമല്ല മുറ്റത്തെ പേരയും ചാന്പയും മാവുമൊക്കെ സ്വന്തം പോലെ അവകാശമാക്കിയിരുന്ന ആങ്ങളയുടെയും പെങ്ങളുടെയും ബാല്യകാല വികൃതികളെ അദ്ദേഹം വരകളിലൂടെ ഒപ്പിയെടുക്കുകയായിരുന്നു.
സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ ടോംസ് ജ്യേഷ്ഠൻ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേക്ക് വിരൽ വച്ചത്. അന്നു ടോംസിന് മുപ്പത് വയസ്. "ചാഞ്ഞുനിൽക്കുന്ന തെങ്ങിൽ ചാരിനിന്ന് ടോംസ് വരയ്ക്കുന്ന ആനയുടെയും വള്ളത്തിന്റെയുമൊക്കെ പടങ്ങൾ കാണാനാണ് ഞങ്ങൾ അടുത്തുകൂടിയത്. അന്നൊക്കെ ടോംസിനും പിതാവ് തൊമ്മച്ചനും ഞങ്ങളുടെ കുരുത്തക്കേടുകൾ അത്രയങ്ങ് പിടിച്ചിരുന്നില്ല. അവരുടെ നാലേക്കർ പുരയിടത്തിനു നടുവിലൂടെയായിരുന്നു വെളിയനാട് എൽപി സ്കൂളിലേക്കുള്ള ഞങ്ങളുടെ നടപ്പ്. ആ കയ്യേറ്റം ഒഴിപ്പിക്കാൻ തൊമ്മച്ചൻ അതിരോളം നീളത്തിൽ പത്തൽ വേലികെട്ടി. നടപ്പുദൂരം കുറയ്ക്കാൻ മാത്രമായിരുന്നില്ല അയലത്തെ കടിക്കുന്ന പട്ടിയെ ഭയന്നുകൂടിയാണ് ടോംസിന്റെ പറന്പ് വഴിയാക്കേണ്ടിവന്നത്. കടിയൻപട്ടി പാഞ്ഞുവരുന്പോൾ ഞങ്ങൾക്ക് തോട്ടിൽ ചാടി രക്ഷപ്പെടേണ്ടിവന്നിട്ടുമുണ്ട്. ആ വല്ലാത്ത സാഹചര്യത്തിൽ കുനിഞ്ഞു കയറാൻ പാകത്തിൽ വേലിക്ക് ദ്വാരമുണ്ടാക്കി അതുവഴിയുള്ള നടപ്പ് തുടർന്നു. ഞങ്ങളെ പുറത്താക്കാൻ അവർ മുള്ളുവേലി കെട്ടിയതോടെ പുതിയ ഉപായം കണ്ടെത്തി. വള്ളംപോലെ ചാഞ്ഞു നിന്നിരുന്ന തെങ്ങിലൂടെ കയറി വേലി ചാടി സഞ്ചാരം തുടർന്നു. നിറയെ കായുള്ള തെങ്ങ് വെട്ടിമാറ്റാൻ മനസില്ലാതെ തൊമ്മച്ചൻ ഞങ്ങൾക്കു മുന്നിൽ തോറ്റു.
അങ്ങനെയിരിക്കെയാണ് അയലത്തുകാരുടെ മാന്പഴവും പേരയ്ക്കയുമൊക്കെ കണ്ടും കാണാതെയും പെറുക്കി സമ്മാനിച്ച് ടോംസിന്റെ ചങ്ങാത്തം ഞങ്ങൾ ഒരുവിധം സ്വന്തമാക്കിയത്. ചാർട്ട് പേപ്പറിൽ പെൻസിൽകൊണ്ടുള്ള ആ പടംവര അടുത്തുകാണുക ഒന്നു മാത്രമായിരുന്നു ആഗ്രഹം’-ബോബൻ ഓർമിക്കുന്നു.
അനശ്വരമായ ആദ്യവര
"ഒരിക്കൽ ഞാൻ ടോംസിനോടു ചോദിച്ചു എന്നെയൊന്നു കടലാസിൽ വരച്ചു തരുമോയെന്ന്. ഒട്ടും വൈകിയില്ല, ചുരുളൻ മുടിയും വട്ടക്കണ്ണും കുട്ടിഫ്രോക്കുമൊക്കെയായി വരച്ചപ്പോൾ ഞാൻ അസലായി. അതുമായി സ്കൂളിൽ ചെന്നപ്പോൾ കൂട്ടുകാരും പറഞ്ഞു പടം എന്നെപ്പോലെതന്നെയാണെന്ന്.’ ആദ്യ വരയുടെ ഓർമ മോളി അയവിറക്കി. മോളിയെപ്പോലെ വരച്ചുകിട്ടാൻ ബോബനും മോഹം. ഉടുപ്പും നിക്കറുമിട്ട ബോബൻ എന്ന കുസൃതിയെയും ടോംസ് വരച്ചു.
മൂന്നാം ക്ലാസുകാരൻ ബോബനും രണ്ടാം ക്ലാസുകാരി മോളിയും അങ്ങനെ ടോംസിന്റെ കൈവരയിൽ തെളിഞ്ഞു, ഒപ്പം തലേവരയും.
"ഞങ്ങളുടെ ഓട്ടവും പൊട്ടത്തരങ്ങളുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് ടോംസ് വരച്ചുകൊണ്ടേയിരുന്നു. ഞങ്ങളിരുവരുടെയും ബാല്യത്തിലെ രസക്കൂട്ടുകളാണ് ലോകമലയാളികളെ കാലങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്. ’
ബോബനെയും മോളിയെയും വരച്ച കടലാസുകൾ അക്കാലത്തു കാണാനിടയായ വെളിയനാട് പള്ളിയിലെ വികാരി ഫാ.ജോസഫ് വടക്കുംമുറി ഒരിക്കൽ ടോംസിനോടു ചോദിച്ചു, ഇതൊക്കെ പ്രസിദ്ധീകരണത്തിനു കൊടുത്തുകൂടേയെന്ന്. അങ്ങനെ ആ വരകളുമായി പല പത്രമോഫീസുകൾ ടോംസ് കയറിയിറങ്ങി. പത്രമാസികകളിൽ കാർട്ടൂണ്‍ അക്കാലത്ത് അപൂർവമായിരുന്നു. തടിയിലും അലുമിനിയത്തിലും ബ്ലോക്ക് തയാറാക്കി കാർട്ടൂണ്‍ അച്ചടിക്കുന്നതിനു ഭാരിച്ച ചെലവും. പല പത്രാധിപൻമാരെയും നേരിൽകണ്ടും തപാലിൽ അയച്ചും ടോംസ് അവസരം ചോദിച്ചു. പലരും തള്ളിക്കളയുകയും പിൽക്കാലത്ത് മാധ്യമങ്ങൾ കൊണ്ടാടുകയും ചെയ്ത ബോബനും മോളിയും വൈകാതെ വായനാലോകത്തെ രസഗുളയായി പരിണമിച്ചു. ആദ്യവർഷങ്ങളിലൊക്കെ ഞങ്ങളുടെ കുട്ടിത്തം മാത്രമായിരുന്നു ബോബനും മോളി കാർട്ടൂണിലെ വിഷയം. രണ്ടു കുട്ടികളിൽ ആശയലോകം ഒതുക്കാതെ വിശാലമായ ചിന്തയും ചിരിയും ജനിപ്പിക്കാൻ കൂടുതൽ കഥാപാത്രങ്ങളെ അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യവർഗ ജീവിതത്തിന്റെ തമാശകളും ആനുകാലിക രാഷ്്ട്രീയ, സാമൂഹിക സംഭവങ്ങളും അപാര ഭാവനയോടെ വലിയ കാൻവാസിൽ ടോംസ് വരച്ചുതുടങ്ങി.
ഉപ്പായി മാപ്ലയുടെ വരവ്
"ഞങ്ങളെക്കൂടാതെ ടോംസ് ആദ്യം കൊണ്ടുവന്ന കഥാപാത്രമാണ് ഉപ്പായി മാപ്ല. ഉപ്പായി ഞങ്ങളുടെയൊക്കെ അയൽവാസിതന്നെയായിരുന്നു. ടോംസിന്റെ പുഞ്ചവയലിനു സമീപമായിരുന്നു ഉപ്പായിയുടെ വീട്. സദാസമയവും കൈ പിന്നിൽ കെട്ടി വീടിന്റെ തെക്കുവടക്കു നടക്കുന്ന ഒരാൾ. അങ്ങനെ ഉപ്പായി മാപ്ലയുടെ വിഡ്ഡിത്തങ്ങളും വിവരക്കേടുകളും വായനക്കാരെ ചിരിപ്പിച്ചു.
തുടർന്നാണ് വെളിയനാട്ടെ നാട്ടുവിശേഷങ്ങൾ കിഴുക്കാംതൂക്ക് എന്ന സാങ്കൽപിക പഞ്ചായത്തിലെ കഥാലോകമായി മാറ്റിയത്. തമാശകൾക്കും വിമർശനങ്ങൾക്കും മാനം നൽകാൻ ടോംസ് കൂടുതൽ കഥാപാത്രങ്ങൾക്ക് ഇടംകൊടുത്തു. കാർട്ടൂണിൽ കുട്ടികളുടെ പപ്പയായി ചിത്രീകരിച്ച പോത്തൻ വക്കീൽ ഞങ്ങളുടെ പിതൃസഹോദര പുത്രൻ അഡ്വ. കെ. എം. അലക്സാണ്. പോത്തൻവക്കീൽ എന്ന കേസില്ലാ വക്കീൽ. ചട്ടയും മുണ്ടുമുടുത്ത മേരിക്കുട്ടിയെ കുട്ടികളുടെ അമ്മയായി വരച്ചു.
അക്കാലത്ത് ഒരു പട്ടിക്കുട്ടിയെ സദാ കയറിൽ വലിച്ചുകൊണ്ടാണ് ഞങ്ങളുടെ നടപ്പ്. ടിറ്റോ എന്നായിരുന്നു നായക്കുട്ടിയുടെ പേര്. അങ്ങനെ ഞങ്ങളുടെ നായക്കുട്ടിയും കണ്ണുതിരിഞ്ഞാൽ കട്ടുതിന്നുന്ന പൂച്ചയും കാർട്ടൂണ്‍ പ്ലോട്ടുകളിലെ സ്ഥിരം സാന്നിധ്യമായി.
ഒന്നിനും കൊള്ളാത്ത പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും അയൽവാസിതന്നെ. ഉണ്ണിട്ടൻ എന്നായിരുന്നു അങ്ങേരുടെ ശരിക്കുള്ള പേര്. വരയിലെ സാമ്യംകണ്ട് ഉണ്ണിട്ടൻ തന്നെയെന്നു തിരിച്ചറിഞ്ഞതോടെ അയാളുടെ ഭാര്യ ഭീഷണിയുമായി മുന്നിലെത്തി. പഞ്ചായത്ത് പ്രസിഡന്റ്ിനെ ഭയപ്പെടേണ്ടിയിരുന്നില്ലെങ്കിലും ഭാര്യയുടെ ആക്രോശം ഭയന്ന് ചേട്ടൻ എന്ന പേരിലേക്ക് ഉണ്ണിട്ടനെ മാറ്റി. ചട്ടയും മുണ്ടും ധരിച്ച ചേട്ടത്തിയെന്ന് കാർട്ടൂണിൽ പറയുന്ന ഭാര്യക്ക് മജിസ്ട്രേറ്റ് മറിയാമ്മ എന്നു വിളിപ്പേരുണ്ടായിരുന്നു. ഹെഡ് നഴ്സാണെന്നു പറഞ്ഞ് കല്യാണം നടത്തിയശേഷമാണ് ഇവർ സ്വീപ്പർ മാത്രമായിരുന്നുവെന്ന് വീട്ടുകാർ അറിയുന്നത്.
കേരളത്തിൽ എഴുപതുകളിൽ ഹിപ്പിസം ഫാഷനായ കാലത്ത് ഹിപ്പികളെ കളിയാക്കാനാണ് പൂവാലൻ അപ്പിഹിപ്പിയെ ടോംസ് അവതരിപ്പിച്ചത്. കോട്ടയം ആർട്സ് സൊസൈറ്റിയിലെ ഗിറ്റാറിസ്റ്റായിരുന്നു ആ ചെറുപ്പക്കാരൻ. ഉൗശാൻതാടിയും ഹിപ്പിത്തലമുടിയും കൈയിലൊരു ഗിറ്റാറുമായി കാണാനിടയായ രസികനെ അപ്പിഹിപ്പി എന്ന പേരിൽ വരച്ചപ്പോൾ ജനത്തിന് നന്നേ രസിച്ചു. രാഷ്ട്രീയ വിഷയങ്ങളെ വിമർശനാത്മകമായി അവതരിപ്പിക്കാൻ പറ്റിയ ഒരു നേതാവിനെ കിട്ടാൻ ടോംസ് ഏറെക്കാലം ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. പരിഹാരമായി ആർ. ശങ്കറിന്റെ മുടിയും സി.എം. സ്റ്റീഫന്റെ നെറ്റിയും സി.കേശവന്റെ മൂക്കും കെ.എം. മാണിയുടെ മീശയും കെ. കരുണാകരന്റെ പല്ലും വി.എസ്. അച്യുതാനന്ദന്റെ താടിയും വയലാർ രവിയുടെ കീഴ്ത്താടിയും കൂട്ടിച്ചേർത്ത് വരച്ച രൂപമാണ് കാർട്ടൂണിലെ നിറസാന്നിധ്യമായ രാഷ്ട്രീയനേതാവ്. മൊട്ട, ആശാൻ, കുട്ടേട്ടൻ, പരീത് തുടങ്ങിയ കഥാപാത്രങ്ങൾ ടോംസിന്റെ ഭാവനാസൃഷ്ടികളായിരുന്നു.
അവരെന്നും കുട്ടികൾ
" ചെറിയ പ്രായമല്ലേ, ബോബനും മോളിയിലും അച്ചടിച്ചു വരുന്നതൊക്കെ ഞങ്ങളുടെ വികൃതിത്തരങ്ങളാണെന്നോ ഉള്ളടക്കമെന്തെന്നോ അക്കാലത്ത് തിരിച്ചറിവില്ല. ആറേഴു വർഷം കഴിഞ്ഞതോടെ ഞങ്ങൾ വെളിയനാട്ടു നിന്നും ചങ്ങനാശേരിയിലേക്കു താമസം മാറ്റി. കോളജിലും മറ്റും പഠിക്കുന്ന കാലത്തും ടോംസ് ഞങ്ങളുടെ ബാല്യം ഭാവനയിൽ കണ്ടും പഴയ കാര്യങ്ങൾ ഓർമിച്ചും വര തുടർന്നു. ഞാൻ പിൽക്കാലത്ത് സൈപ്രസിൽ ജോലിക്കു പോയി മടങ്ങിവന്ന് എറണാകുളത്ത് താമസമാക്കി. മോളി കുടുംബിനിയായി ആലപ്പുഴയിൽ താമസിക്കുന്നു. 2016ൽ മരിക്കുന്നതു വരെ, അതായത് അര നൂറ്റാണ്ട് ടോംസ് ഞങ്ങളെ വരച്ചുകൊണ്ടേയിരുന്നു. വല്യപ്പനും വല്യമ്മയുമായി വളർന്നപ്പോഴും ടോംസിന്റെ കൈവരയിൽ ഞങ്ങൾ കുട്ടികൾതന്നെ. വെളിയനാട്ടെ വീട്ടിൽ ടോംസുമായി തുടങ്ങിയ ചങ്ങാത്തം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നുപോന്നു. അടുത്ത ബന്ധുക്കളായതിനാൽ എല്ലാ വിശേഷങ്ങളിലും ഒരുമിച്ചു കാണുകയും പഴയ കഥകൾ അയവിറക്കുകയും ചെയ്തിരുന്നു.’
ബോബനും മോളിയും കാർട്ടൂണിലെ എല്ലാ കഥാപാത്രങ്ങളും ജീവിതത്തിൽ ഒരിക്കൽപ്പോലും ടോംസിനൊപ്പം ഒരുമിച്ചുകൂടിയില്ല. അതിന് സാഹചര്യം ആരും ഒരുക്കിയിട്ടുമില്ല. ഇപ്പോൾ ഞാനും മോളിയും അപ്പി ഹിപ്പിയും ഒഴികെ കഥാപാത്രങ്ങളാരും ജീവിച്ചിരിപ്പുമില്ല.
ബോബനും മോളിയും അൻപതാം വർഷത്തിലെത്തിയപ്പോൾ നാഷണൽ കാർട്ടൂണ്‍ അക്കാദമി ഡൽഹിയിൽ സുവർണജൂബിലി ആഘോഷം നടത്തി. അന്ന് ടോംസിനെയും ഞങ്ങൾ ഇരുവരെയും അക്കാദമി ആദരിച്ചിരുന്നു. ഒട്ടേറെ പ്രമുഖരും ഡൽഹിയിലെ മലയാളി സമൂഹവും നേരിൽ കാണാനും ഓർമകൾ പങ്കുവയ്ക്കാനും അതിൽ പങ്കെടുത്തിരുന്നു. പ്രവാസി മലയാളികൾ ഞങ്ങളെ അതിഥികളാക്കി നിരവധി ചടങ്ങുകളും സംഘടിപ്പിച്ചു. ബോബനും മോളിയും ഇത്രയേറെ ജനഹൃദയങ്ങളെ കീഴടക്കിയവരാണെന്ന് അറിയുന്നത് അപ്പോഴാണ്.
"വരകളിൽ പ്രവാചക ദർശനം ടോംസിനുണ്ടായിരുന്നുവെന്നു തോന്നിപ്പോകും. 2018ലെ മഹാപ്രളയത്തിൽ ജനങ്ങളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയെങ്കിൽ പതിറ്റാണ്ടുകൾക്കു മുൻപ് ഇത്തരമൊരു സാഹചര്യം ടോംസ് കാർട്ടൂണിന് വിഷയമാക്കിയിരുന്നു. ബസിലും ബോട്ടിലുമൊക്കെ യാത്ര ചെയ്യുന്പോൾ ബോബനും മോളിയും വായിച്ചിരുന്നു ചിരിക്കുന്ന യാത്രക്കാരെ കാണാനിടയായിട്ടുണ്ട്. ഈ കഥാപാത്രം ഞാനാണെന്നു പറയുന്പോൾ അവരുടെ മുഖത്തുവിരിയുന്ന വിസ്മയം കാണേണ്ടതുതന്നെയെന്ന് ഒറിജിനൽ ബോബൻ. ബോബനും മോളിയും കാർട്ടൂണുകളുടെ എല്ലാ കോപ്പികളും ഇരുവരും സൂക്ഷിക്കുന്നുണ്ട്.
തലമുറകളുടെ ചിരി
"മക്കളെയും കൊച്ചുമക്കളെയുമൊക്കെ ഞങ്ങൾ ബോബനും മോളിയും വായിച്ചുകേൾപ്പിക്കുന്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ഞങ്ങളുടെ സന്തോഷമെന്നു ഒറിജിനൽ ബോബനും മോളിയും. ചിത്രത്തിൽ കാണുന്ന മോളി ഞാനാണെന്നു പറയുന്പോൾ പേരക്കുട്ടികൾ ചോദിക്കും, മമ്മി ഇത്രത്തോളം കുസൃതിയായിരുന്നോയെന്ന്. ’
നർമഭാവനയുടെ അപാര റീച്ചുള്ള കലാകാരനായിരുന്ന ടോംസിന് അർഹമായ ആദരം ഇന്നും കിട്ടിയിട്ടില്ലെന്ന പരിഭവമാണ് ബോബനും മോളിക്കുമുള്ളത്. ഒരിക്കലെങ്കിലും ബോബനും മോളിയും വായിക്കാത്ത മലയാളിയുണ്ടാവില്ല. ആ വായനയിൽ വലിപ്പച്ചെറുപ്പം ഉണ്ടായിരുന്നുമില്ല.
ഇത്രയേറെ രസഗുണ്ടുകൾ അര നൂറ്റാണ്ടിലേറെ മുടങ്ങാതെ വരയിലും വാക്കിലും സമ്മാനിച്ച ടോംസ് കാഴ്ചയിൽ വളരെ ഗൗരവക്കാരനായിരുന്നുവെന്ന് ബോബൻ. ആരെയും ചിരിപ്പിക്കുന്ന സീനുകൾ വരച്ചിടുന്പോഴും ആ മുഖത്തു ചിരിയുണ്ടാവില്ല. ആദ്യകാലങ്ങളിൽ കാർട്ടൂണ്‍ പത്രം ഓഫീസിലേക്കു തപാലിൽ അയയ്ക്കാൻ ഇവരുടെ കൈവശമാണ് അദ്ദേഹം കൊടുത്തയച്ചിരുന്നത്.
പിൽക്കാലത്ത് പല പൊതുചടങ്ങുകൾക്കും കട ഉദ്ഘാടനങ്ങൾക്കും ബോബനെയും മോളിയെയും സെലിബ്രിറ്റികളായി പലരും ക്ഷണിച്ചിച്ചിട്ടുണ്ട്. കംപ്യൂട്ടർ ആനിമേഷനും നവീന സാങ്കേതിക രീതികളുമൊക്കെ കാർട്ടൂണിൽ വന്നതിനുശേഷവും കറുപ്പിലും വെളുപ്പിലുമുള്ള ടോംസ് വരകൾക്ക് ആസ്വാദകരേറെയായിരുന്നു. ടോം ആൻഡ് ജെറി പോലെ വിശ്വോത്തര കാർട്ടൂണുകൾക്കിടയിലും ബോബനും മോളിയും മനസുകളിൽ ചിരി പടർത്തി. ഒട്ടുമുക്കാലും നേതാക്കളെയും ടോംസ് ഒരിക്കലെങ്കിലും കാർട്ടൂണിൽ വിഷയമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പ്രയാണത്തെയും നാടിന്റെ സ്പന്ദനങ്ങളെയും ഒപ്പിയെടുത്തുവെന്നു പറയാം. അർഹമായ ഒരു ആദരവും ബഹുമതിയും സർക്കാർ ടോംസിന് നൽകിയില്ലെന്ന പരിഭവമാണ് ബോബനും മോളിക്കുമുള്ളത്.
അലക്സ് എന്നാണ് ബോബന്റെ യഥാർഥ പേര്. ബോബൻ വീട്ടിലെ വിളിപ്പേരാണ്. ബോബന്റെ ഭാര്യ ലാലി ചാലക്കുടി കല്ലേലിൽ കുടുംബാംഗം. മക്കൾ: കെവിൻ, ഡേവിഡ്, ആൻ മേരി. ബോബനു മൂന്നു പേരക്കുട്ടികൾ.
മോളിയുടെ ഭർത്താവ് ഇലഞ്ഞി തൊട്ടുവേലിൽ അഗസ്റ്റിൻ. മക്കൾ ബബിത, കവിത. കിരണ്‍. ഇവർക്ക് ഒൻപത് പേരക്കുട്ടികൾ. കാർട്ടൂണിസ്റ്റ് ടോംസിന് ആറ് മക്കളുണ്ട്. ബോസ്, ബോബൻ, മോളി, റാണി, ഡോ.പീറ്റർ, ഡോ. പ്രിൻസി. പേരക്കുട്ടി ഉണ്ണിക്കുട്ടനെയും ടോംസ് തന്റെ കഥാപാത്രമാക്കി.
റെജി ജോസഫ്