ഡോ. കെ.വി.
ജോസഫ്
കല, സാംസ്കാരിക,
സാമൂഹ്യ,
സാന്പത്തിക കാര്യ
ലേഖന സമാഹാരം
പേജ് 296
വില ₹ 400
കറന്റ് ബുക്സ്,
തൃശൂർ
ഫോൺ 0487 233 5660
പ്രസിദ്ധ സാന്പത്തിക ശാസ്ത്ര വിദഗ്ധനും ഗ്രന്ഥകർത്താവും ഗവേഷകനുമായ ഡോ. കെ.വി. ജോസഫിന്റെ ഗവേഷണസപര്യയുടെ ഒരു സമഗ്രഫലമാണ് ‘വികസനത്തിന്റെ നാനാമുഖങ്ങൾ’. അദ്ദേഹത്തിന്റെ ഗവേഷണ മേഖലകളിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള 37 പ്രൗഢലേഖനങ്ങളാണ് ഈ സഞ്ചയികയിൽ നിബന്ധിച്ചിരിക്കുന്നത്. ഇവയിൽ ചിലത് ദീപികയുൾപ്പെടെയുള്ള ആനുകാലികങ്ങളിൽ പ്രകാശിതമായവയാണ്. മറ്റുള്ളവ പുതുതായി എഴുതിയവയും.
അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ പ്രഗത്ഭരായ നിരൂപകർ എഴുതിയ ഏഴു ലേഖനങ്ങളും ചേർത്തിട്ടുണ്ട്. പി.സി. സിറിയക്കിന്റേതാണ് അവതാരിക. ഗ്രന്ഥകാരന്റെ ആത്മകഥാപരമായ ‘തിരിഞ്ഞുനോട്ട’വും നല്ല വായനാനുഭവം പ്രദാനം ചെയ്യുന്നു.
വികസനത്തിന്റെ നാനാമുഖങ്ങൾ: ഒരവലോകനം എന്ന ഒന്നാം ഭാഗത്ത് ഉള്ളടക്കത്തിന്റെ ഒരു വിഹഗവീക്ഷണമാണുള്ളത്. പുസ്തകത്തിന്റെ രത്നച്ചുരുക്കം എന്നു പറയാവുന്നതാണ് ഈ അധ്യായം. രണ്ടാം ഭാഗം കലാവിഷ്കരണത്തിന്റെ സാന്പത്തികമാനങ്ങൾ ഏഴു ലേഖനങ്ങളിലൂടെ ചർച്ച ചെയ്യുന്നു. കലയും ഒരു സാന്പത്തികപ്രവർത്തനമാണെന്ന കാര്യത്തിൽ ഇന്നാർക്കും തർക്കമില്ല. കലയുടെ സാന്പത്തിക വശങ്ങളെപ്പറ്റിയുള്ള പഠനത്തിന് കേരളത്തിൽ തുടക്കമിട്ടത് ഡോ. കെ.വി. ജോസഫാണ്.
പ്രത്യേകിച്ചും ടെലിവിഷന്റെയും നാടകത്തിന്റെയും കാര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. കലയുടെ കന്പോളവത്കരണം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിമിതികളിലേക്കു വിരൽചൂണ്ടുന്നു. ചവിട്ടുനാടകത്തെപ്പറ്റിയും ക്രൈസ്തവ മിഷനറിമാർ തുടക്കംകുറിച്ച കേരളത്തിലെ നവോത്ഥാനത്തെപ്പറ്റിയും പഠനാർഹമായ പ്രബന്ധങ്ങളും ഈ ഭാഗത്തുണ്ട്.
വിദ്യാഭ്യാസത്തിലെ നൂതനസാധ്യതകളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കം. സാമൂഹ്യമാധ്യമങ്ങൾ, ഓപ്പണ് സർവകലാശാലകൾ, ഓണ്ലൈൻ വിദ്യാഭ്യാസം മുതലായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നാലാം ഭാഗം രാഷ്ട്രീയ വിഷയങ്ങളാണു കൈകാര്യം ചെയ്യുന്നത്. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ പതനം ഡോ. ജോസഫ് കൂലങ്കഷമായി അപഗ്രഥിക്കുന്നുണ്ട്.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ ജനഹിതം പ്രതിഫലിക്കണമെങ്കിൽ ആനുപാതിക പ്രാതിനിധ്യ രീതിയാണു വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
തെറ്റായ തത്വങ്ങളിലൂന്നി വളർന്ന റഷ്യൻ സാന്പത്തികമേഖല അനിവാര്യമായ പതനത്തിലേക്കു നീങ്ങുകയായിരുന്നുവെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. സർവാധിപത്യത്തിനുശേഷം വന്ന അയവിൽ പൊതു ഉടമാ സന്പ്രദായത്തിനു സംഭവിച്ച മാന്ദ്യത്തോടൊപ്പം ജനങ്ങളുടെ സ്വാതന്ത്ര്യദാഹവും കമ്യൂണിസത്തിന്റെ നാശത്തിന് വഴിതെളിച്ചു. കമ്യൂണിസത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളും സാന്പത്തികരംഗം കൈകാര്യം ചെയ്തതിലെ പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങളും ആ വീഴ്ചയ്ക്ക് ആക്കം കൂട്ടി.
വികസനത്തിൽ കുടിയേറ്റത്തിന്റെ പങ്ക് ചർച്ചചെയ്യുന്ന അഞ്ചാം ഭാഗം വളരെ ശ്രദ്ധേയവും പഠനാർഹവുമാണ്. മലബാർ കുടിയേറ്റം കേരള ചരിത്രത്തിലെ അതിപ്രധാനമായ ഒരേടാണെങ്കിലും അതിന് ചരിത്രഗ്രന്ഥങ്ങളിൽ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. കുടിയേറ്റക്കാർ കൃഷിഭൂമി തേടി മലബാറിലേക്കും ഹൈറേഞ്ചിലേക്കും യാത്ര ചെയ്തു.
അവർ അവിടങ്ങളിൽ പുതിയൊരു കാർഷിക സംസ്കാരത്തിനും തദ്വാരാ സാമൂഹ്യ, സാന്പത്തിക, സാംസ്കാരിക മുന്നേറ്റത്തിനും വഴിതെളിച്ചു. മലബാർ കുടിയേറ്റത്തിന്റെ സാമൂഹ്യ, സാന്പത്തിക പശ്ചാത്തലങ്ങൾ അനാവരണം ചെയ്യുന്ന പ്രബന്ധം പ്രത്യേകം പഠനാർഹമാണ്. തൊഴിൽ തേടിയുള്ള മലയാളിയുടെ രാജ്യാന്തര പ്രയാണങ്ങളും തുടർന്നുള്ള ലേഖനങ്ങളിൽ ചർച്ചാവിഷയമാകുന്നുണ്ട്. പ്രത്യേകിച്ചും ഗൾഫ് നാടുകളിലേക്കും അമേരിക്കൻ ഐക്യനാടുകളിലേക്കും ഇതര രാജ്യങ്ങളിലേക്കുമുള്ളവ.
കേരളത്തിന്റെ സാന്പത്തികക്രമത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന 13 ലേഖനങ്ങളുള്ള ആറാം ഭാഗം കേരളത്തിന്റെ ഭാവിയിൽ ഉത്കണ്ഠയുള്ള സകലരും വായിച്ചു പഠിക്കേണ്ടതാണ്. കേരള മോഡലിന്റെ ഉദയം, അപചയം, കേരളത്തിലെ തൊഴിൽ സംസ്കാരം, നിക്ഷേപാന്തരീക്ഷം, കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ, കേരള സാന്പത്തിക പരിസ്ഥിതിയെ തകർത്ത കോവിഡ് മഹാമാരിക്കു ശേഷമുള്ള പുനരുദ്ധാരണ പ്രക്രിയ, അതിനുള്ള തടസങ്ങൾ എന്നിവ വിശദമായ പഠനം അർഹിക്കുന്ന പ്രബന്ധങ്ങളാണ്. ഏഴാം ഭാഗത്ത് ‘പൊതുധനകാര്യ പ്രശ്നങ്ങളും’ കേരളത്തിന്റെ സാന്പത്തിക സ്ഥിതി തന്നെയാണ് അവലോകനം ചെയ്യുന്നത്.
കേരളത്തിന്റെ തൊഴിൽസംസ്കാരത്തെ അടയാളപ്പെടുത്തുന്ന ട്രേഡ് യൂണിയനിസവും നോക്കുകൂലി സന്പ്രദായവും സംരംഭകരെ ശുത്രുക്കളായി കാണുന്ന മനോഭാവവുമൊക്കെ മാറാതെ തരമില്ലെന്ന് ഡോ. ജോസഫ് പറയുന്പോൾ നാമും അദ്ദേഹത്തോടു യോജിക്കും. തൊഴിലിനോടുള്ള മലയാളിയുടെ മനോഭാവം മാറേണ്ടതുണ്ട്. കേരളത്തിൽ സന്തോഷപൂർവം ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വ്യക്തമാക്കുന്നതെന്താണ്? ഇവിടെ ജോലികൾ ഉണ്ടെന്നും മലയാളിക്ക് അത്തരം ജോലികൾ ചെയ്യാൻ മടിയാണെന്നുമല്ലേ? ‘എമർജിങ് കേരള’യുടെ മുഖമുദ്രയായിരിക്കണം സംസ്കാരസന്പന്നമായ ഒരു തൊഴിൽമര്യാദ എന്ന കാര്യത്തിൽ സംശയമില്ല.
കോളജ് അധ്യാപകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഡോ. കെ.വി. ജോസഫ് നിരവധി ഗവേഷക വിദ്യാർഥികളുടെ ഗൈഡ് ആയിരുന്നു. ആശയങ്ങളിലെ കൃത്യതയും നിഗമനങ്ങളിലെ യുക്തിഭദ്രതയും കൈമുതലായ ഈ അധ്യാപകൻ ഇപ്പോഴും ജിജ്ഞാസുവായ വിദ്യാർഥിയെപ്പോലെ പ്രവർത്തനനിരതനായിരിക്കുന്നത് അഭിനന്ദനാർഹമാണ്.
വിവിധ ആനുകാലികങ്ങളിൽ ചിതറിക്കിടന്ന ലേഖനങ്ങൾ വായനക്കാർക്ക് ഒന്നിച്ച് ലഭ്യമാക്കിയതും ഉചിതമായി. ഈ കൃതിയുടെ പേരിൽ കേരളത്തിന്റെ ശോഭനമായ ഭാവിയെ കാംക്ഷിക്കുന്നവരെല്ലാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.