My Life a blessed journeyDr.Mathew Parackal
Pages 320
Price ₹ 399
Current Books
Phone - 0487 233 5660
മെഡിക്കൽ ശുശ്രൂഷാരംഗത്ത് ഏറെ പ്രശസ്തനായ ഡോ. മാത്യു പാറയ്ക്കലിന്റെ ആത്മകഥ ജീവിതമൂല്യങ്ങളുടെ സാക്ഷ്യമാണ്. രണ്ടു തലമുറകളിൽപ്പെട്ട നിരവധി ഡോക്ടർമാരുടെ ഗുരുശ്രേഷ്ഠനും അറിയപ്പെടുന്ന ഭിഷഗ്വരനുമായ ഡോ.പാറയ്ക്കൽ നവതിയുടെ നിറവിലും കർമനിരതനാണ്. ഏഴു പതിറ്റാണ്ടിനുള്ളില്‍ അനേകായിരം രോഗികളെ അടുത്തറിയുകയും വ്യക്തിബന്ധം പുലർത്തുകയും ചെയ്ത അനുഭവങ്ങൾ ആത്മകഥയിൽ പങ്കുവയ്ക്കുന്നു.
1950ൽ തിരുക്കൊച്ചി സംസ്ഥാനത്തുനിന്നും മദ്രാസ് മെഡിക്കൽ കോളജിൽ മെഡിക്കൽ പഠനത്തിന് തെരഞ്ഞെടുക്കപ്പെട്ട എട്ടു വിദ്യാർഥികളികളിലൊരാളാണ് മാത്യു പാറയ്ക്കൽ. രോഗം, പരിശോധന, മരുന്ന് എന്നിവയിലുണ്ടായ കാതലായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ഇപ്പോഴും ഒരു പഠിതാവിനേപ്പോലെ വൈദ്യശാസ്ത്രത്തെ ഉപാസിക്കുകയും ചെയ്യുകയാണ് ജനകീയ ഡോക്ടർ.
ഏറെക്കുറെ എല്ലാ ആശുപത്രികളില്‍ കടന്നുചെന്നാലും അവിടെ തന്റെ ശിക്ഷ്യരിലൊരാളെ ഡോക്ടർമാരുടെ നിരയിൽ കണ്ടുമുട്ടാനാകുമെന്ന സംതൃപ്തി ഇദ്ദേഹത്തിനുണ്ട്. വൈദ്യം ആത്മീയമായ ശുശ്രൂഷയായി ഇദ്ദേഹം കരുതുന്നു. ആശുപത്രിയാവട്ടെ അനുഭവങ്ങളുടെ ഇടവും. പലപ്പോഴും വിമർശനങ്ങളും ആക്ഷേപങ്ങളും വീഴ്ചകളും പരാതികളും ഉയരുന്ന ആശുപത്രികളിൽ ഡോക്ടറുടെ സാന്നിധ്യവും ദൗത്യം ഏറെ പ്രധാനമാണ്.
അനുദിനം വൈദ്യശാസ്ത്രം വളരുന്പോഴും ചികിത്സാരംഗം കച്ചവടവത്കരിക്കപ്പെടുന്നുവെന്ന വിമർശനം ബാക്കിനിൽക്കുന്നു. ഈ സാഹചര്യത്തിനു നടുവിലാണ് ആദർശവും സമർപ്പണവും കാരുണ്യവും മുഖമുദ്രയാക്കിയ ഡോ. മാത്യു പാറയ്ക്കൽ ശുശ്രൂഷാരംഗത്തെ പ്രകാശഗോപുരമായി നിലകൊള്ളുന്നത്. വൈദ്യശാസ്ത്ര ധാർമികതയോട് എക്കാലവും താൻ നീതി പുലർത്തിയിട്ടുണ്ടെന്നും ആധാർമികമായ വാക്കോ നോട്ടമോ പ്രവൃത്തിയോ തന്നിൽനിന്നുണ്ടായിട്ടില്ലെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
ജീവിതകഥയുടെ ആദ്യഭാഗത്ത് തന്റെ കുടുംബത്തെയും അവിടെ നിലനിന്നിരുന്ന മൂല്യങ്ങളെയും അഭിമാനത്തോടെ പങ്കുവയ്ക്കുന്നു. കുടുംബത്തിലും കുടുംബജീവിതത്തിലും തനിക്കുള്ള സംതൃപ്തി വ്യക്തമാക്കുന്നതിനൊപ്പം കുടുംബബന്ധങ്ങളുടെ പ്രാധാന്യം രചനയിൽ ഓർമപ്പെടുത്തുകയും ചെയ്യുന്നു. ഭിഷഗ്വരൻ ഒരേ സമയം കലാകാരനും ശാസത്രജ്ഞനും ന്യായാധിപനും അധ്യാപകനും നേതാവും മനുഷ്യസ്നേഹിയുമായിരിക്കണമെന്നാണ് ഒരു അധ്യായത്തിനു തലക്കെട്ടുതന്നെ നൽകിയിരിക്കുന്നത്.
വയോധികരുടെയും കിടപ്പുരോഗികളുടെയും നിര വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലിയേറ്റീവ് കെയർ എല്ലാ ഗ്രാമങ്ങളിലും അനിവാര്യമായിരിക്കുന്നു. മരണം വരെ ചികിത്സ നൽകുക, സാധിക്കുന്നിടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കുക എന്നത് മനുഷ്യാവകാശത്തിന്റെ ഭാഗമാണ്. ഓരോ പൗരന്റെയും ജീവനും ജീവിതത്തിനും സുരക്ഷ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്.
നിപ്പ, എബോള, സിക്ക, കോവിഡ് തുടങ്ങി പകർച്ചവ്യാധികൾ ലോകത്തിൽ സമീപകാലത്ത് വലിയ ആൾനാശമാണുണ്ടാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും പകർച്ചവ്യാധികളും നഷ്ടങ്ങളും സംഭവിക്കാമെന്നിരിക്കെ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വർധിക്കുന്നു. ഇക്കാര്യത്തിൽ വലിയ ജാഗ്രതയും കരുതലും ഒരുക്കേണ്ടിയിരിക്കുന്നു. മഹാമാരികളെ നേരിടുന്നതിലുള്ള ജാഗ്രതപോലെ പ്രധാനമാണ് വൈദ്യശാസ്ത്രരംഗത്ത് ഗവേഷണം.
രോഗങ്ങൾ വർധിക്കുന്നതിനാൽ ചികിത്സ കൂടുതൽ സങ്കീർമാക്കുന്ന സാഹചര്യമാണുള്ളത്. മദ്യപാനം, പുകവലി, ലഹരി തുടങ്ങിയവ വർധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണം കൂടുകയാണ്. പ്രമേഹം, അർബുദം, ഹൃദ്രോഗം തുടങ്ങിയവ വർധിച്ചുവരുന്നു. ശൈലീരോഗങ്ങളെ ചെറുക്കാൻ ചെറുപ്പം മുതൽ വ്യക്തികളെ ബോധവത്കരിക്കേണ്ടതിന്റെ പ്രധാന്യവും ഡോ. പാറയ്ക്കൻ വിശദമാക്കുന്നു.
താൻ ഒരു ഉറച്ച ദൈവവിശ്വാസിയും കത്തോലിക്കാ വിശ്വാസിയുമാണെന്ന് ആത്മകഥയുടെ രണ്ടാം ഭാഗത്ത് ഇദ്ദേഹം വ്യക്തമാക്കുന്നു. ദിവസവും മുടങ്ങാതെ പ്രാർഥിക്കുന്നതും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ജപമാല അർപ്പിക്കുന്നതുമൊക്കെ ശുശ്രൂഷാരംഗത്ത് തനിക്ക് കൂടുതൽ ഉൗർജവും ചൈനത്യവും പകരാന്‍ സഹായിക്കുന്നു. ആത്മകഥയിൽ സഭാബന്ധത്തെക്കുറിച്ച് പരാമർശിക്കുന്ന ആധ്യായം ആരംഭിക്കുന്നതുതന്നെ ക I am a born Catholic എന്ന് ഏറ്റുപറച്ചിലോടെയാണ്.
ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ കോട്ടയം സന്ദർശനവേളയിൽ സംഘാടകനെന്ന നിലയിൽ വലിയ ഉത്തരവാദിത്വമാണ് ഇദ്ദേഹം നിറവേറ്റിയത്. സിസ്റ്റർ അൽഫോൻസ, തേവർപറന്പിൽ കുഞ്ഞച്ചൻ, മാർ മാത്യു കാവുകാട്ട് തുടങ്ങിയവരുടെ നാമകരണനടപടികളിലെ വൈദ്യശാസ്ത്രപരമായ നടപടിക്രമങ്ങളിൽ പ്രധാന അന്വേഷകനും സാക്ഷിയുമായി പ്രവർത്തിക്കാൻ സാധിച്ചതും ഏറെ ധന്യത നൽകുന്നു.