ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരുന്ന ഒരു സ്ത്രീയെക്കുറിച്ചു വായിച്ച കഥ:
മാസികയുടെ പരസ്യവിഭാഗത്തിലെ ഒരു ഉന്നത എക്സിക്യൂട്ടീവായിരുന്നു അവർ. തന്മൂലം ജോലിഭാരം ഏറെയായിരുന്നു. എങ്കിലും വളരെ വിജയകരമായിരുന്നു അവരുടെ ജോലി. അവരുടെ ജോലിക്കു കൊഴുത്ത ശന്പളവും ലഭിച്ചിരുന്നു. അതേക്കുറിച്ച് അവർക്ക് ഏറെ അഭിമാനവും ഉണ്ടായിരുന്നു. പക്ഷേ, അപ്പോഴും മനസിലൊരു ശൂന്യതാബോധം. ഹൃദയസമാധാനമില്ലാത്ത അവസ്ഥ.
ഒരു ദിവസം രാവിലെ തന്റെ മാർക്കറ്റിംഗ് കൺസൾട്ടന്റിനോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോൾ ആ സ്ത്രീ തന്റെ അവസ്ഥ വിവരിച്ചു. അതിൽ പ്രധാനമായും തന്റെ ഉള്ളിലനുഭവപ്പെടുന്ന ശൂന്യതയെക്കുറിച്ചാണ് അവർ സംസാരിച്ചത്. "നിങ്ങളുടെ ഉള്ളിലെ ശൂന്യത നികത്താൻ നിങ്ങൾക്കാഗ്രഹമുണ്ടോ?' അവരുടെ കഥ കേട്ട സുഹൃത്തു ചോദിച്ചു.
"തീർച്ചയായും എനിക്കാഗ്രഹമുണ്ട്.' ആ സ്ത്രീ ആവേശപൂർവം പറഞ്ഞു. അപ്പോൾ ആ സ്ത്രീയുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു: "എങ്കിൽ ഒരു മണിക്കൂർ പ്രാർഥനയോടുകൂടി നിങ്ങളുടെ എല്ലാ ദിവസവും ആരംഭിക്കുക.'
"എന്താ നിങ്ങൾ തമാശ പറയുകയാണോ?' അവർ പ്രതികരിച്ചു. "അങ്ങനെ ചെയ്താൽ എനിക്കു ഭ്രാന്തു പിടിക്കും!'
ഉടനെ പുഞ്ചിരിയോടെ അയാൾ പറഞ്ഞു: "ഇരുപതു വർഷം മുൻപു ഞാനും ഇതുതന്നെയായിരുന്നു പറഞ്ഞത്.' അന്നു റസ്റ്ററന്റിൽനിന്നു ഭക്ഷണംകഴിച്ചു മടങ്ങുന്പോൾ ആ സ്ത്രീയുടെ മനസ് ഏറെ കലുഷിതമായിരുന്നു. ആർക്കു സാധിക്കുന്ന കാര്യം? ഇതു നടക്കാൻ പോകുന്നില്ല, അവർ സ്വയം പറഞ്ഞു.
എങ്കിലും പിറ്റേ ദിവസം ഉറക്കമുണർന്നപ്പോൾ ആ സ്ത്രീ ആദ്യം ഓർമിച്ചതു പ്രാർഥിക്കുന്ന കാര്യമായിരുന്നു. അവർ അന്ന് ഒരു മണിക്കൂർ പ്രാർഥിക്കുകതന്നെ ചെയ്തു. അപ്പോൾ മനസ് ശാന്തമാകുന്നതായി അവർക്കു തോന്നി. ആ അനുഭവം അടുത്ത ദിവസവും രാവിലെ ഒരു മണിക്കൂർ പ്രാർഥിക്കാൻ അവരെ പ്രേരിപ്പിച്ചു. പ്രാർഥന വഴി ആശ്വാസവും ഹൃദയസമാധാനവും ലഭിക്കുന്നതു കണ്ടപ്പോൾ അവർ ആ പതിവ് അനുദിനം തുടർന്നു. അപ്പോൾ അവരുടെ ഹൃദയത്തിലെ ശൂന്യത മാറുന്നതായി അവർക്കനുഭവപ്പെട്ടു.
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. അതുകൊണ്ടുതന്നെ പ്രാർഥനവഴി ലഭിക്കുന്ന സമാശ്വാസത്തെക്കുറിച്ചും ഹൃദയസമാധാനത്തെക്കുറിച്ചും നമുക്കനുഭവമുണ്ടാകും. തന്മൂലം, ആർക്കെങ്കിലും രാവിലെ ഒരു മണിക്കൂർ പ്രാർഥിക്കാൻ സാധിച്ചാൽ അതു നല്ലതുതന്നെ എന്നു നാമും സമ്മതിക്കും.
പക്ഷേ, നമ്മിൽ ഏറെപ്പേരുടെയും പ്രശ്നം അതല്ല. പ്രാർഥനയുടെ പ്രാധാന്യവും ഫലവും നമുക്കറിയാമെങ്കിലും രാവിലെ അതിനു സമയം കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്കു രാവിലെ ഒരു മണിക്കൂർ പ്രാർഥിക്കുക പ്രായോഗികമല്ല. അക്കാര്യം സമ്മതിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ. രാവിലെ അല്പസമയമെങ്കിലും പ്രാർഥിക്കാൻ നമുക്കു സാധിക്കുമോ? എങ്കിൽ അതു നാം പുതുതായി ആരംഭിക്കുന്ന ദിവസത്തിന് ഏറ്റവും യോജിച്ച തുടക്കമാകും. ദൈവാനുഗ്രഹം ദിവസം മുഴുവനും നമുക്കു കൂട്ടിനുണ്ടാവാനും ഏതു വിപത് സന്ധിയിലും നമ്മുടെ ഹൃദയസമാധാനം നഷ്ടപ്പെടാതിരിക്കാനും അതു നമ്മെ സഹായിക്കും.
മുകളിൽ കൊടുത്തിരിക്കുന്ന സംഭവകഥയിലെ സ്ത്രീക്കു രാവിലെ പ്രാർഥന ആദ്യമൊക്കെ നല്ല അനുഭവമായിരുന്നു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ പ്രാർഥനവഴി ദൈവസാന്നിധ്യവും ഹൃദയസമാധാനവും അനുഭവിക്കാത്ത ചില അവസരങ്ങളുണ്ടായി. അപ്പോഴാണു മറ്റൊരു കാര്യം സുഹൃത്തു പറഞ്ഞത് അവർ ഓർമിച്ചത്.
അതിപ്രകാരമായിരുന്നു: "പ്രാർഥനയുടെ സമയത്തു ചിലപ്പോൾ ദൈവത്തിന്റെ ശ്രീകോവിലിലേക്കു കടന്ന് അവിടുത്തോടു സംസാരിക്കാൻ സാധിക്കുന്നില്ലെന്നു നിങ്ങൾക്കു തോന്നാം. അതുപോലെ, വല്ലാത്ത വിരസതയും നിങ്ങൾക്കനുഭവപ്പെട്ടേക്കാം. അപ്പോൾ ഓർമിക്കേണ്ട കാര്യം നിങ്ങൾ ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിലാണ് എന്നതാണ്. അവിടത്തെ സാന്നിധ്യത്തിനായി ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ ഈ കാത്തിരിപ്പ് അവിടുന്നു വിലമതിക്കും. അവിടുന്നു വീണ്ടും കടന്നുവരുകയും നിങ്ങളെ സമാധാനംകൊണ്ടു നിറയ്ക്കുകയും ചെയ്യും.
ആ സ്ത്രീയെ അവരുടെ സുഹൃത്ത് ഓർമപ്പെടുത്തിയ ഇക്കാര്യം ചിലപ്പോഴെങ്കിലും നമ്മുടെയും അനുഭവംതന്നെയായിരിക്കുകയില്ലേ? നാം പ്രാർഥിക്കാൻ ഇരിക്കുന്പോഴും ശരിക്കു പ്രാർഥിക്കാൻ പറ്റാത്ത അവസ്ഥ. എത്ര ശ്രമിച്ചാലും ദൈവത്തിന്റെ ശ്രീകോവിലിലേക്കു കടന്ന് അവിടത്തോടു സംസാരിക്കാൻ പറ്റാത്ത അവസ്ഥ. അതുപോലെ, പ്രാർഥനയിൽ വിരസത അനുഭവപ്പെടുന്ന അവസ്ഥ.
അപ്പോഴൊക്കെ നാം മറക്കരുതാത്ത കാര്യം നാം അവിടത്തെ വെയ്റ്റിംഗ് റൂമിലാണ് എന്നുള്ളതാണ്. തീർച്ചയായും നമ്മൾ അവിടത്തെ സന്നിധിയിലേക്കു കടന്നു ചെല്ലാനും അവിടുത്തെ ആശ്വാസം സ്വീകരിക്കാനും അവിടുന്നു നമ്മെ അനുവദിക്കും; അനുഗ്രഹിക്കും. പക്ഷേ, അതിനു നാം ക്ഷമയോടെ കാത്തിരിക്കുകതന്നെ വേണം.
പ്രാർഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങൾ ലഭിക്കാതെ വരുന്പോഴും ക്ഷമാപൂർവമായ ഈ കാത്തിരിപ്പാണു നമുക്കു വേണ്ടത്. എന്നാൽ, നാം പലപ്പോഴും ചെയ്യുന്നത് അതല്ലല്ലോ. അതിനു പകരം, അമർഷം കൊള്ളാനും പരാതി പറയാനുമല്ലേ നാം തുനിയാറുള്ളത്? ദൈവത്തോടു പരാതി പറയുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ, സർവനന്മയായ അവിടുന്ന്, നമുക്കു വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്തുതരും എന്ന ബോധ്യത്തോടെ ആയിരിക്കണം. അതായത്, അവിടുത്തെ സമയത്തിനുവേണ്ടി കാത്തിരിക്കുക എന്നതാണു പ്രധാനകാര്യം.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാം അവിടുത്തെ വെയ്റ്റിംഗ് റൂമിലാണ് എന്ന ഓർമ നമുക്കുണ്ടാവണം. അതുപോലെ, അവിടുന്നു നമ്മിൽ പ്രസാദിക്കാനുള്ള അവസരം തെരഞ്ഞെടുക്കാൻ അവിടുത്തെ നമുക്കനുവദിക്കാം. കാരണം, അവിടുന്നു തെരഞ്ഞെടുക്കുന്ന സമയമാണു നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശിഷ്ടമായ സമയം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ