മലയാള സംഗീതലോകത്തെ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയാണ് വിശ്വമാകെ സ്നേഹിക്കുന്ന, ആരാധിക്കുന്ന യേശുദാസ് എന്ന ഗന്ധർവ ഗായകൻ. വളരെ ശ്രദ്ധേയമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് യേശുദാസ്. സംഗീതം മാനവസേവ കൂടിയാണെന്നു വിശ്വസിക്കുന്ന "എല്ലാം സർവ്വേശ്വരന്റെ കൃപ’ എന്നു പറഞ്ഞ് ഏറെ വിനയാന്വിതനാകുന്ന പാട്ടുകാരൻ. യേശുദാസ് എണ്പതിന്റെ നിറവിലേക്ക്.
ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം.. ദേവഗാനം…
സ്വർഗത്തിൽനിന്നും ഭൂമിയിൽ എത്തിയ ദേവഗായകന്റെ മധുരസ്വരം. സംഗീതം അമരസല്ലാപമാകുന്ന സ്വരവൈഭവം. 1940 ജനുവരി 10 ന് ഫോർട്ടുകൊച്ചിയിലെ തോപ്പുംപടിയിൽ കാട്ടശ്ശേരി അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും സീമന്തപുത്രനായി പിറന്ന അഭൗമസ്വരരാഗസുധയുടെ ആൾരൂപമായ പ്രതിഭാധനന്, യേശുദാസിന് എണ്പതിന്റെ നിറവ്. ഈ മഹീതലത്തിൽ 80 ആണ്ടിന്റെ കാലപ്രവാഹത്തിനൊപ്പം യേശുദാസും….
മലയാള സംഗീതലോകത്തെ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയാണ് വിശ്വമാകെ സ്നേഹിക്കുന്ന, ആരാധിക്കുന്ന ഈ ഗന്ധർവ ഗായകൻ. ജയരാജിന്റെ ദേശാടനം എന്ന ചിത്രത്തിൽ കൈതപ്രം ദാമോദരൻ നന്പൂതിരി എഴുതി ഈണമിട്ട
"കളിവീടുറങ്ങിയല്ലോ..
കളിവാക്കുറങ്ങിയല്ലോ’… എന്ന ഗാനം ഒരു ഗൾഫ് പ്രോഗ്രാമിൽ യേശുദാസ് അതിന്റെ ഭാവ തീവ്രത ഉൾക്കൊണ്ടുകൊണ്ട് പാടിയപ്പോൾ കാണികളായ ശ്രോതാക്കളിൽ പലരും കരഞ്ഞുപോയി എന്ന് വായിച്ചത് ഓർമ്മിക്കുന്നു.
വളരെ ശ്രദ്ധേയമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് യേശുദാസ്. സംഗീതം മാനവസേവനം കൂടിയാണെന്നു വിശ്വസിക്കുന്ന "എല്ലാം സർവേശ്വരന്റെ കൃപ’ എന്നു പറഞ്ഞ് ഏറെ വിനയാന്വിതനാകുന്ന പാട്ടുകാരൻ. അദ്ദേഹം ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയ ശ്രീനാരായണ ഗുരു എഴുതിയ
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’….
എന്ന ശ്ലോകം മാനവരാശിയുള്ളിടത്തോളം കാലം എല്ലാവരും എന്നും സേവിക്കേണ്ട മരുന്നാണെന്ന് ഓർമിപ്പിക്കുന്ന സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവാഹകൻ കൂടിയാണ് യേശുദാസ്.
വയലാർ രാമവർമ്മയും ദേവരാജൻമാസ്റ്ററും ശ്രീകുമാരൻ തന്പിയും അർജ്ജുനൻ മാസ്റ്ററും ബിച്ചുതിരുമലയും രവീന്ദ്രൻമാസ്റ്ററും പി.ഭാസ്കരനും യൂസഫലികേച്ചേരിയും ഗിരീഷ് പുത്തഞ്ചേരിയും തുടങ്ങി നിരവധിയായ പ്രഗത്ഭരുടെ കവന തൂലികയിൽ നിന്നുതിർന്നുവീണ കാവ്യവാങ്മയങ്ങളെ യേശുദാസിന്റെ ശബ്ദ സൗകുമാര്യംകൊണ്ട് തേൻമഴയുടെ സാഗരങ്ങളാക്കി മാറ്റി. കാവ്യ ഭാവനകളെ അളവറ്റ് ആദരിക്കുന്നതിലും, ആലപിക്കുന്ന വരികളുടെ അക്ഷരസ്ഫുടത പാലിക്കുന്നതിലും, സംരക്ഷിക്കുന്നതിലും, അവയ്ക്ക് ഭാവാത്മകത പകർന്നു നൽകുന്നതിലും യേശുദാസ് ആലാപന വൈഭവം പ്രകടമാക്കി.
ദുഃഖങ്ങൾ നിറഞ്ഞ ബാല്യം
പ്രാരാബ്ധങ്ങളുടെയും കഷ്ടപ്പാടുകളുടെയും കളിത്തോഴൻ. വറുതിയുടെ രുചിയറിഞ്ഞ ദിനരാത്രങ്ങൾ.. ബാല്യം ദുഃഖങ്ങൾ നിറഞ്ഞതായിരുന്നു. ഫോർട്ടുകൊച്ചി ജോണ് ഡി ബ്രിട്ടോ സ്കൂളിലായിരുന്നു ആദ്യ പഠനം. ഫോർട്ടുകൊച്ചി തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളാണ് മാതൃകാ വിദ്യാലയം. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നാണ് എസ്എസ്എൽസി പാസ്സായത്. ചെറുപ്പത്തിലേ സംഗീതത്തോടായിരുന്നു കന്പം. അത് മുളയിലേ മനസിലാക്കിയ പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയായിരുന്നു ആദ്യ ഗുരു.
ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഞ്ചാം വയസിൽ ഗുരു കുഞ്ഞൻ വേലു ആശാനിൽ നിന്നും പകർന്നു കിട്ടി. കൂടാതെ ജോസഫ് ആശാൻ, കുത്തിയതോട് ശിവരാമൻ നായർ, പള്ളുരുത്തി രാമൻ ഭാഗവതർ തുടങ്ങിയ സംഗീതജ്ഞന്മാരുടെ കീഴിലും സംഗീതപഠനം നടത്തി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃപ്പൂണിത്തുറ ആർഎൽവി സംഗീത വിദ്യാലയത്തിൽ ചേർന്ന് ഉന്നത പഠനം നടത്തി. 1960 ൽ ഗാനഭൂഷണം കോഴ്സ് ഒന്നാം റാങ്കോടെ തന്നെ പാസാ
യി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലായിരുന്നു തുടർ പഠനം. സ്വാതിതിരുനാൾ സംഗീത കോളജ് പ്രിൻസിപ്പൽ ശെമ്മാങ്കുടി ശ്രീനിവാസഅയ്യരുടെ കാർഷെഡിലായിരുന്നു താമസം. കൂടാതെ സംഗീത ലോകത്തെ കുലപതിയായ വിഖ്യാത സംഗീതജ്ഞൻ ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ ശിക്ഷണത്തിൽ പ്രത്യേക സംഗീത പഠനവും.
ആദ്യ അവസരം
തൃപ്പൂണിത്തുറ രാധാലക്ഷ്മിവിലാസം സംഗീതകോളജിൽ പഠിക്കുന്ന അവസരത്തിലാണ് പാടുന്നതിനുള്ള അവസരം തേടിയെത്തിയത്. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള സിനിമ. നന്പ്യാത്ത് ആണ് നിർമാതാവ്. ആർഎൽവി കോളജിലെ നൃത്തൃസംഗീത അധ്യാപകനായ വൈക്കം ചന്ദ്രനും, ഡയറക്ടർ കെ.എസ്. ആന്റണിയും യേശുദാസിന്റെ മുറിയിൽ നേരിട്ടു വന്നു കണ്ടാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.
പിന്നീട് ഒരു ദിവസം ചിത്രത്തിന്റെ സംഗീത സംവിധായകനായ എം.ബി. ശ്രീനിവാസന്റെ അഭ്യർത്ഥന അനുസരിച്ച് തൃശൂർ പീച്ചിയിലെ അതിഥി മന്ദിരത്തിൽ വച്ച് നേരിട്ടുകാണുകയും രണ്ടു പാട്ടുകൾ പാടി കേൾപ്പിക്കുകയും ചെയ്തു. എം.ബി ശ്രീനിവാസന് യേശുദാസിന്റെ സ്വരമാധുരി ഇഷ്ടമാവുകയും ചെയ്തു.
മാസങ്ങൾ കടന്നുപോയി… ഒരു ദിവസം നിനച്ചിരിക്കാത്ത നേരത്ത് മദിരാശിയിൽ നിന്ന് ഒരു കന്പി കിട്ടി. സിനിമയിൽ പാടണമെന്നുള്ള ആഗ്രഹം സഫലമാകാൻ പോകുന്നു. ഉടൻ മദ്രാസിൽ എത്തണമെന്ന്.
മദ്രാസിലേക്ക്
അപ്പച്ചൻ അഗസ്റ്റിൻ ജോസഫ് രോഗശയ്യയിൽ ആയിരുന്നു. ട്രെയിൻ ടിക്കറ്റിനുള്ള പണം പോലുമില്ല. എറണാകുളത്തു നിന്നും മദിരാശിയിലേക്ക് മൂന്നാംക്ലാസ് ട്രെയിൻ ടിക്കറ്റിന് 18 രൂപ വേണം. അമ്മച്ചിയോടു പറഞ്ഞു. വീട്ടുചെലവിനു വച്ചിരുന്ന 4 രൂപ അമ്മ എടുത്തു തന്നു. കൂട്ടുകാരനായ ടാക്സി ഡ്രൈവർ മത്തായിയോട് 16 രൂപ കടം വാങ്ങി മദ്രാസിനു ട്രെയിൻ കയറി. മദ്രാസിലെത്തിയപ്പോഴാണ് അറിയുന്നത് റിക്കാർഡിംഗിനു രണ്ടു മാസം കൂടി താമസമുണ്ടെന്ന്.
ദൈവമേ…! തോപ്പുംപടിയിലേക്ക് തിരികെപ്പോയി വരാൻ പണമില്ലായിരുന്നു. മദ്രാസിൽ തന്നെ തങ്ങുവാൻ തീരുമാനിച്ചു. മദിരാശിയിലെ അസഹനീയമായ കൊടും ചൂടിൽ ജീവിതസ്വപ്നങ്ങളുമായി അലഞ്ഞുനടന്നു… ഓർമകളിൽ ഒരു നോവായി…. െ മദ്രാസ് നഗരത്തിലെ ആദ്യത്ത ജീവിതം.
മദ്രാസിൽ അമ്മാവന്റെ വീടുണ്ടായിരുന്നു. അവിടെ കഴിയുവാൻ തീരുമാനിച്ചു. വിവരത്തിന് വീട്ടിലേക്ക് കത്തെഴുതി. അമ്മാവന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാനും സമയം ചെലവഴിക്കാനുമായി മദ്രാസ് നഗരത്തിലൂടെ അലഞ്ഞു നടന്നു… സൂര്യൻകത്തിയെരിയുന്ന ആകാശം. ചുട്ടുപൊള്ളുന്ന മദ്രാസ് നഗരവും, തെരുവീഥികളും. വിശപ്പും ദാഹവും ജീവനെ പിടിച്ചുലച്ച രാപകലുകൾ.
പൈപ്പുവെള്ളം കുടിച്ചു വിശപ്പും ദാഹവുമടക്കിയ ദിനരാത്രങ്ങൾ! മരത്തണലിലും പാർക്കിലെ സിമന്റു ബഞ്ചിലും തളർന്നുകിടന്നു. ഒടുവിൽ ടൈഫോയ്ഡ് പിടിപെട്ടു. "ദൈവമേ’ അവസരം നഷ്ടമാകുമോ? റിക്കാർഡിംഗ് ദിവസമടുത്തു. പനിച്ചു വിറച്ചു കിടക്കുന്പോഴും യേശുദാസ് ഉള്ളുരുകി പ്രാർഥിച്ചു.
ആദ്യ ഗാനം
ജീവിതത്തിന്റെ ഗതി നിയന്ത്രിച്ച ദിവസം.!. 1961 നവംബർ 14. മദ്രാസിലെ പ്രശസ്തമായ ഭരണി സ്റ്റുഡിയോയിലെ റിക്കോർഡിംഗ് റൂം. എൻജിനിയർ കോടീശ്വരറാവു, കാല്പാടുകളുടെ സംവിധായകൻ കെ.എസ് ആന്റണി, നിർമാതാവ് നന്പ്യാത്ത്, ഗായകൻ ഉദയഭാനു, പ്രേം നസീറിന്റെ അനുജൻ പ്രേംനവാസ് എന്നിവരും ഉണ്ടായിരുന്നു. റിക്കോർഡിംഗ് റൂമിലേക്ക് കടന്നു. ജീവിതത്തിലാദ്യമായി മൈക്രോഫോണ് മുന്നിൽ കാണുകയാണ്…സൗണ്ട് സിസ്റ്റം ക്രമീകരിച്ചു. ഇയർഫോണും വച്ചുകഴിഞ്ഞപ്പോൾ ശരീരം വിറയ്ക്കുന്നതുപോലെ..
“ഓകെ! യേശുദാസ് ഫൈനൽ റിഹേഴ്സൽ സ്റ്റാർട്ട്” എം.ബി.ശ്രീനിവാസൻ ആജ്ഞ നൽകി. യേശുദാസ് പാടി “ജാതിഭേദം.. മതദ്വേഷം ഏതുമില്ലാതെ സർവരും..”
പിന്നീട് പാടുവാൻ അവസരം ലഭിച്ചത് “ശാന്തിനിവാസ്” എന്ന ചിത്രത്തിലായിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങൾ റിക്കാർഡു ചെയ്ത എൻജിനിയർ, യേശുദാസിന്റെ ശബ്ദം നല്ലതല്ലെന്നു പറഞ്ഞു. ആകാശവാണിയും യേശുദാസിന്റെ ശബ്ദം പ്രക്ഷേപണയോഗ്യമല്ലെന്ന് വിധിയെഴുതിയതാണ്. കാലം കടന്നുപോകവെ യേശുദാസ് ഗാനഗന്ധർവനായി… മാന്ത്രിക സ്വരമാധുരി അദ്ദേഹത്തെ ഇതിഹാസഗായകനാക്കി. യേശുദാസിന്റെ സ്വരയൗവനം വിസ്മയങ്ങൾ സൃഷ്ടിച്ചു.
"ഗാനഗന്ധർവൻ’
യേശുദാസിനെ "ഗാനഗന്ധർവ്വൻ’ എന്നു വിശേഷിപ്പിച്ചത് മഹാകവി ജി.ശങ്കരക്കുറുപ്പാണ്.തുടക്കത്തിലേ "ഭാർഗ്ഗവീനിലയം’ എന്ന ചിത്രത്തിലെ "താമസമെന്തേ വരുവാൻ'..എന്ന ഗാനം വന് ഹിറ്റായി. പണ്ടുകാലത്ത് റേഡിയോ ആയിരുന്നു പാട്ടുകേൾക്കാനും വാർത്തകൾ അറിയുവാനും നാടകങ്ങൾ കേൾക്കുവാനുമുള്ള ഒരു വിനോദോപാധി. യേശുദാസിന്റെ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ല. "നിത്യകന്യക’ എന്ന ചിത്രത്തിലെ "കണ്ണീർമുത്തുമായി കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ..’ എന്ന ഗാനം രോഗശയ്യയിൽ കിടന്നുകൊണ്ടാണ് അപ്പച്ചൻ അഗസ്റ്റിൻ ജോസഫ് അയൽ വീട്ടിലെ റേഡിയോയിലൂടെ കേട്ടത്.
യേശുദാസിന് ഏറെയുണ്ട് വിശേഷണങ്ങൾ. പ്രശംസകളും അങ്ങനെതന്നെ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്കൃതം, തുളു, റഷ്യൻ, അറബിക്, ലാറ്റിൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി സ്വരദീപ്തിയുടെ മാസ്മരിക ഗാനപ്രപഞ്ചം തീർത്ത സംഗീത സപര്യ. അനായാസമായ ആലാപന ശൈലി.. ആസ്വാദകനെ ആവേശഭരിതനാക്കി ആനന്ദസാഗരത്തിൽ ആറാടിക്കുന്ന സ്വരലാവണ്യം.
സംഗീത സംവിധാന രംഗത്തും യേസുദാസ് അജയ്യനാണെന്നു തെളിയിച്ചിട്ടുണ്ട്. അഴകുള്ള സെലീന, പൂച്ചസന്യാസി, താറാവ്, തീക്കനൽ, സഞ്ചാരി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് യേശുദാസാണ് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. അഭിനയകലയിലും കഴിവ് പ്രകടമാക്കിയ ചിത്രങ്ങളാണ് ഹർഷബാഷ്പം, കതിർമണ്ഡപം, അച്ചാണി, അനാർക്കലി, കായംകുളം കൊച്ചുണ്ണി, ബോയ്ഫ്രണ്ട് എന്നിവ.
കേരളത്തിന്റെ ആസ്ഥാന ഗായകനാണ് പത്മഭൂഷൻ ഡോക്ടർ കെ.ജെ. യേശുദാസ്. 8 ദേശീയ അവാർഡുകൾ (വിവിധ ഭാഷകളിലായി), 23 സംസ്ഥാന അവാർഡുകൾ! 1973 ൽ പത്മശ്രീയും, 2002 ൽ പത്മഭൂഷണും നൽകി രാഷ്ട്രം ആദരിച്ചു. സർവ്വകലാശാലകൾ ഡോക്ടറേറ്റ് നൽകി ബഹുമാനിച്ചു. മഹാ സംഗീതജ്ഞനായ ചെന്പൈ വൈദ്യനാഥഭാഗവതർ മുംബൈയിൽ ഒരു ചടങ്ങിൽ വച്ച് "സംഗീതരാജാ’ പട്ടം നൽകി പൊന്നാട അണിയിച്ചു. സംഗീത ചക്രവർത്തി, സംഗീതസാഗരം തുടങ്ങിയ ബഹുമതികൾക്കും യേശുദാസ് പാത്രീഭൂതനായി.
ഫിലിം ക്രിട്ടിക്സ് അവാർഡ് ഏഴു പ്രാവശ്യം. തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല ഗായകനുള്ള അവാർഡ് എട്ടു തവണ. ആന്ധ്ര ഗവണ്മെന്റ് പുരസ്കാരം ആറുവട്ടം. കർണാടക സർക്കാരിന്റെ ബഹുമതി അഞ്ചുപ്രാവശ്യം. ബംഗാൾ ഗവണ്മെന്റിന്റെ അവാർഡ്. ഹിന്ദിചലച്ചിത്ര ഗാനാലാപനത്തിനുള്ള ദേശീയ പുരസ്കാരം. കേരള ഗവണ്മെന്റിന്റെ ഉന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് തുടങ്ങി നിരവധിയായ അംഗീകാരങ്ങൾ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഈ നാദ വിസ്മയത്തെ തേടിയെത്തി.
"ഞാനിപ്പോഴും കുട്ടി'
സംഗീതമാകുന്ന മഹാ സാഗരത്തിന്റെ അപാരതയുടെ തീരത്ത് അദ്ഭുതത്തോടെ നിൽക്കുന്ന ഒരു കുട്ടിയാണ് താനെന്ന് യേശുദാസ് എപ്പോഴും പറയാറുണ്ട്. യേശുദാസും, ഡോ.സുകുമാർ അഴീക്കോടും പങ്കെടുത്ത ഒരു ചടങ്ങിൽ വച്ച് സുകുമാർ അഴീക്കോടിന്റെ പ്രഭാഷണം കേട്ടു കഴിഞ്ഞപ്പോൾ യേശുദാസ് അഴീക്കോടിന്റെ കാൽതൊട്ട് വന്ദിക്കുകയുണ്ടായി. സുകുമാർ അഴീക്കോട് രോഗശയ്യയിൽ കിടക്കുന്പോൾ ഗാനഗന്ധർവൻ വന്നോ എന്ന് ആരാഞ്ഞിരുന്നു.
അന്ധഗായകനായ ഉത്തരേന്ത്യൻ സംഗീതസംവിധായകൻ രവീന്ദ്രജയിൻ ഈ ജന്മത്തിൽ കാഴ്ച ലഭിച്ചാൽ ആദ്യം യേശുദാസിനെ കാണണമെന്ന് െ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്നേഹമയിയായ പ്രിയസഖി പ്രഭയുടെ പ്രിയതമൻ ദാസേട്ടൻ. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ പ്രഭാമയിതന്നെയായിരിക്കണമേ തന്റെ പ്രിയപത്നി എന്ന് ആഗ്രഹിക്കുന്ന ദാസ്. വിനോദ്, വിജയ്, വിശാൽ എന്നീ ആണ്മക്കളുടെ പ്രിയപ്പെട്ട അപ്പ.. അമേയ, അവ്യാൻ എന്നീ കുഞ്ഞുമക്കളുടെ അപ്പപ്പ.. ആന്റണി, മണി, ജസ്റ്റിൻ, ജെയ്സമ്മ എന്നീ കൂടെപ്പിറപ്പുകളുടെ വല്ല്യേട്ടൻ.
സപ്തസ്വരങ്ങളെ സംഗീത സരസിലെ ശബ്ദമരാളങ്ങളാക്കിയ, സാഗരങ്ങളെ പാടിയുറക്കിയ മലയാളികളുടെ സംഗീതയൗവനത്തിന്, അപൂർവ ഗായകന്, സ്വരരാഗ ചക്രവർത്തിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരാം.
ബേബി ജോർജ്