പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അദ്ദേഹമെഴുതുന്ന കവിതകളും ഒരുതരം ചികിത്സയുടെ ഭാഗമാണ്.
ആദിവാസി ഊരിലെ മെഡിക്കൽ കൃാംപിൽ
ഒടുവിലായി വന്നത്
വടിയൂന്നിയ, ചുള്ളിക്കമ്പുപോലുള്ള
ഒരു കിഴവനും
പാവാടയ്ക്കും, ജാക്കറ്റിനും മേലെ കമ്പിളി പുതച്ച
പതിനാറു തികയാത്തൊരു പെൺകുട്ടിയും.
എന്തു പറ്റിയെന്ന് കിഴവനോട്, ഞാൻ.
തനിക്കല്ല, പേരക്കുട്ടിക്കാണ് ദീനമെന്നയാൾ.
.........................................................................
പല്ലുകൾ താഴ്ന്നിറങ്ങിയ അവളുടെ മാറിലും,
നഖക്ഷതങ്ങളിലും, രക്തം കല്ലിച്ചതുമായ തുടകളിലും
നഴ്സ് മരുന്നു പുരട്ടി.
മുറിവുകളുണങ്ങാൻ ഗുളികകൾ നൽകി.
അവളുടെയും, കിഴവന്റെയും
തോളിൽ തലോടി
ഞാൻ, സമാധാനിപ്പിച്ചു...
ഒരു ഡോക്ടർ എഴുതിയ കവിതയിൽനിന്നുള്ള ഏതാനും വരികളാണിത്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പൾമണറി മെഡിസിൻ കൺസൾട്ടന്റായി ജോലിചെയ്യുന്ന ഡോ. സജീവിന്റെ "ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടാത്തത്' അദ്ദേഹമെഴുതിയ 170 കവിതകളിലൊന്നുമാത്രമാണ്. ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ കരളലിയിക്കുന്ന കഥയ്ക്കു സമാനമായതൊന്ന്.
ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി, കേരള-തമിഴ്നാട് അതിർത്തിയിലെ വാളയാറിൽനിന്ന് ഉള്ളിലോട്ടുപോയാലെത്തുന്ന നടുപ്പതി ആദിവാസി ഊരിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ വച്ചാണ് പരിഷ്കൃതരെന്ന് സ്വയം അഭിമാനിക്കുന്നവർ പിച്ചിച്ചീന്തിയ ഒരു ആദിവാസി ബാലികയെ ഡോ. സജീവ് നേരിൽ കണ്ടത്.
കാല്പനിക മനോഹാരിതകളാൽ വായനക്കാരന്റെ മനം വെറുതെ കുളിർപ്പിക്കാതെ, താൻ നേരിൽ കണ്ട പച്ചയായ ദൃശ്യങ്ങൾ കാവ്യാക്ഷരങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു സജീവ്.
2015-ൽ, "ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടാത്തത്' എന്ന പേരിൽതന്നെ പ്രസിദ്ധീകരിക്കപ്പെട്ട ഡോ. സജീവിന്റെ മൂന്നാമത്തെ കവിതാസമാഹാരത്തിലാണ് "ഹീനവും ഞെട്ടിക്കുന്നതുമെന്നും' സുപ്രിം കോടതി വിശേഷിപ്പിച്ച ഹത്രാസ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന കവിതയുള്ളത്. പാവപ്പെട്ട രോഗികളുടെ ശരീരത്തിന്റെയും മനസിന്റെയും മുറിവുണക്കുന്ന ഡോക്ടർ സജീവൻ ശ്രദ്ധേയനാകുന്നത് അനീതിക്കെതിരേ കവിത കുറിച്ചുകൊണ്ടുകൂടിയാണ്.
എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്കുനേടി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ എംബിബിഎസും, ശ്വാസകോശരോഗ ശാസ്ത്രത്തിൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ സ്പെഷ്യലൈസേഷനും പൂർത്തിയാക്കിയതിനുശേഷം, ജോലിയിൽ പ്രവേശിച്ചു. തന്റെ രോഗികളെ ഡ്യൂട്ടി സമയം കഴിഞ്ഞാലുമിരുന്ന് പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്ന കർത്തവ്യബോധമുളളരൊരു ആതുരസേവകൻ, മേലുദ്യോഗസ്ഥരുൾപ്പെടെയുള്ള ചില സഹപ്രവർത്തകരുടെ 'ഭ്രാന്തുണ്ടോ, കവിതയെഴുതാൻ' എന്നിങ്ങിനെയുള്ള കൊള്ളിവാക്കുകൾ കേൾക്കേണ്ടി വരുമ്പോഴും, "ഡോക്ടറേ, പുതിയ കവിതാപുസ്തകം ഇറക്കിയോ, ഒരു കോപ്പി തരണേ,' എന്നു ചോദിച്ചെത്തുന്ന ചില രോഗികളാണ് സ്ഥിരസാന്ദ്രമായ പ്രചോദനം!
വിജയ് സി.എച്ച്