ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടം. റബറും തെങ്ങും കമുകും കുരുമുളകും വാഴയും കപ്പയും ചേമ്പുമൊക്കെ നിറഞ്ഞുകിടക്കുന്ന തോട്ടത്തിന്റെ ഇടയില്‍ അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള ഒരു വീട്. അവിടെ ഓരോ വിളയേയും മാറിമാറി പരിപാലിച്ചും വിളവെടുത്തും വില്‍ക്കാനായി പാകപ്പെടുത്തിയും പുതിയ പരീക്ഷണങ്ങള്‍ നടത്തിയും കാര്യമായ അല്ലലുകളില്ലാതെ മുന്നോട്ടുപോകുന്നൊരു ജീവിതം. അതൊരു സ്വപ്നമാണ്. വിദേശത്തു ജോലിചെയ്യുമ്പോഴും മനസുകൊണ്ട് കൃഷിയെ സ്നേഹിക്കുന്ന മലയാളികളിലേറെയും മനസില്‍ താലോലിക്കുന്ന സ്വപ്നം.
അമേരിക്കന്‍ മണ്ണിലും ആ സ്വപ്നം പ്രാവര്‍ത്തികമാക്കിയ മലയാളിയാണ് ജോർജ് കുര്യൻ.
ഫ്ളോറിഡയിലേക്ക്
കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശിയായ ജോര്‍ജ് കുര്യന് ഡിസ്നി വേള്‍ഡിന്റെയും നാസയുടെയുമൊക്കെ കേന്ദ്രമായ ഫ്ളോറിഡയിലെ ഓര്ലാന്ഡോയിലെത്തുന്നത് 2006 ലാണ്. കുടിയേറ്റ കർഷകരായ കുര്യന് പാലക്കുടിയുടെയും പരേതയായ ഏലമ്മയുടെയും മകനായ ജോര്‍ജിന് ഓര്‍മവച്ച കാലം മുതല്‍ കുടുംബം വകയായുള്ള പാലക്കുടിയില്‍ റബര്‍ നഴ്സറിയും ജീവിതത്തിന്റെ ഭാഗമായിരുന്നു. റബറിനൊപ്പം ഒരുവിധം എല്ലാ കാര്‍ഷികവിളകളുടെയും വിത്തുകളും തൈകളുമുള്ള നഴ്സറിയില്‍ പഠനകാലത്തുതന്നെ ജോര്‍ജും സജീവമായിരുന്നു. അന്നുതന്നെ കൃഷിയില്‍ ഒരുപാട് പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അതിനിടയില്‍ പഠിച്ചുവളര്‍ന്ന് ഐടി മേഖലയില്‍ ജോലിനേടിയാണ് യുഎസില്‍ എത്തിയത്. ചിറ്റാരിക്കാലിന് തൊട്ടടുത്തുള്ള ചെറുപുഴ ആയന്നൂര്‍ സ്വദേശിനിയായ ഭാര്യ ടെസിയും കൃഷിയെ നെഞ്ചേറ്റിയ കുടുംബത്തില്‍നിന്നു വന്നതായിരുന്നു.
വീടു വാങ്ങി, ഇത്തിരി സ്ഥലവും
2008 ല്‍ ഓര്‍ലാന്‍ഡോയില്‍ സ്വന്തമായിത്തന്നെ ഒരു വീട് വാങ്ങാന്‍ സാഹചര്യമൊത്തുവന്നപ്പോള്‍ കൃഷിചെയ്യാന്‍ ആവശ്യത്തിന് സ്ഥലമുള്ള വീടായിരിക്കണമെന്നതായിരുന്നു ജോര്‍ജിന്റെ പ്രഥമ പരിഗണന. അങ്ങനെയാണ് ഇപ്പോള്‍ താമസിക്കുന്ന 18 സെന്റ് സ്ഥലം വാങ്ങിയത്. ഫ്ളോറിഡയിലെ നീര്‍വാര്‍ച്ചയുള്ള മണ്ണ് ഒരുവിധം എല്ലാതരം കൃഷികള്‍ക്കും അനുയോജ്യമാണെന്ന് മണ്ണിന്റെ മനസ് നേരത്തേ പഠിച്ചുവച്ച ജോര്‍ജിന് അറിയാമായിരുന്നു.
നൂറിനം വിളകൾ
ജോര്‍ജിന്റെ പറമ്പ് ഇപ്പോള്‍ നമ്മുടെ മലയോരത്തെ കൃഷിയിടങ്ങളുടെ തനിപ്പകര്‍പ്പാണ്. വിവിധ ഇനം മാവുകളും പ്ലാവുകളും തെങ്ങും വാഴയും പേരയും നെല്ലിയും മരച്ചീനിയും തുടങ്ങി ലിച്ചിയും അവോക്കാഡോയും ചെറിയും വരെ ഇവിടെ വിളയുന്നു. ആകെ നൂറോളം ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. ഏത്തവാഴയും റോബസ്റ്റയും പൂവനും പാളയംകോടനുമെല്ലാം ഈ അമേരിക്കന്‍ മണ്ണില്‍ സമൃദ്ധമായി വിളയുന്നു. മണിത്തക്കാളി, അരിനെല്ലി, ഇലിമ്പി, റെഡ് ലേഡി പപ്പായ, വിവിധ ഇനം നാരകം, കരിമ്പ്, മുരിങ്ങ, മധുരക്കിഴങ്ങ്, ചായമാന്സ, ചേമ്പ്, ചേന, സാമ്പാര്‍ ചീര, വഴുതന, വെണ്ട, നെയ് കുമ്പളങ്ങ, കാന്താരി, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, കറിവേപ്പില, തുളസി, രാമച്ചം എന്നിങ്ങനെ നാട്ടിലും വിദേശത്തും നിന്നുള്ള ഏതാണ്ടെല്ലാ കാര്‍ഷികവിളകളും ഇവിടെ ഒരുമിച്ചു വാഴുകയാണ്. ഏതാനും തേയിലച്ചെടികളും ഗോതമ്പും പോലും ഇവിടെ സ്വന്തമായി നട്ടുവളര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലെ തന്നെ ടെക്സാസില്‍ നിന്നും കൊണ്ടുവന്ന വിത്തു നട്ടുണ്ടായ ആനക്കൊമ്പന് വെണ്ട വലിപ്പത്തിന്റെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ കാത്തുനില്‍ക്കുകയാണ്. പൊതുവേ പച്ചക്കറികളൊന്നും പുറമേയ്ക്ക് വില്‍ക്കാറില്ല. ഫ്ളോറിഡയിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വിളയുന്ന മഞ്ഞള്‍ മാത്രമാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. ജോര്‍ജ് നടത്തുന്ന കാര്‍ഷിക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ജികെപി15 എന്ന യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യുന്നുണ്ട്.
എന്നും കൃഷിയിടത്തിൽ
ഐടി മേഖലയില്‍ നിന്നുമാറി ചെറുപ്പം മുതലുള്ള മറ്റൊരു പാഷനായ ഫോട്ടോഗ്രഫി രംഗത്തെത്തിയ ജോര്‍ജ് ഇപ്പോള്‍ ഓര്‍ലാന്‍ഡോയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡില്‍ ഡിജിറ്റല്‍ ഇമേജിംഗ് വിഭാഗത്തിലെ ഏക മലയാളി സാന്നിധ്യമാണ്. ജോലിത്തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് കൃഷിയിടത്തിലാണ്. ഓരോ വിളയേയും തൊട്ടും തലോടിയും അവയോട് സംസാരിച്ചും നില്ക്കുന്നതുതന്നെ വലിയൊരു സന്തോഷമാണ്. നഴ്സായി ജോലിചെയ്യുന്ന ഭാര്യ ടെസിയും മക്കളായ സ്നേഹയും സ്റ്റെവിനും ഈ സന്തോഷത്തില്‍ ജോര്‍ജിനൊപ്പം പങ്കുചേരും. അമേരിക്കയില്‍ നില്‍ക്കുമ്പോഴും മക്കള്‍ക്ക് നാടിന്റെയും കാര്‍ഷികസംസ്കാരത്തിന്റെയും എല്ലാ നന്മകളും ഉള്ക്കൊണ്ടുവളരാനുള്ള സാഹചര്യമൊരുക്കി നല്കാന് കഴിഞ്ഞതും മറ്റൊരു സന്തോഷമാകുന്നു. നാട്ടില്‍ പിതാവ് കുര്യനും നഴ്സറി നടത്തുന്ന സഹോദരന് വിന്സന്റുമടങ്ങുന്ന കുടുംബാംഗങ്ങളും ആ സന്തോഷം പങ്കിടുന്നു.
ശ്രീജിത് കൃഷ്ണന്