പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടയിൽ ഒരമ്മ കൊച്ചു ബാലയുടെ കൈകളിൽ മുറുകെ പിടിച്ചു. "മകനെ നീ എന്നെ വിട്ട് എങ്ങോട്ടും പോകരുത്. എന്നെ കൂടെ കൊണ്ടുപോകൂ. എനിക്കു നിന്നെ വേണം...’ ബാലയുടെ കൈകളിൽ മുറുകെ പിടിച്ച് ആ അമ്മ കരയാൻ തുടങ്ങി.
അന്നൊന്നും ബാലയ്ക്ക് അതിന്റെ അർഥം മനസിലായില്ല. അന്നു മുതൽ തനിക്ക് ചെയ്യാൻ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം ബാല ചെയ്യുമായിരുന്നു. വർഷങ്ങൾക്കിപ്പുറം മികച്ച നടനായി മാറിയെങ്കിലും തനിക്ക് അന്നുണ്ടായ അനുഭവം അദ്ദേഹം ഒരിക്കലും മറന്നില്ല. ബാലയെ തേടി ഇപ്പോൾ അമേരിക്കൻ റോയൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് എത്തിയിരിക്കുകയാണ്. അദ്ദേഹം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഡോക്ടറേറ്റ് ലഭിച്ചത്. തെന്നിന്ത്യയിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ സിനിമാതാരമാണ് ബാല. മലയാള സിനിമയിലേക്ക് അതിഥിയായി വന്ന്, മലയാളികളുടെ ഇഷ്ടം നേടിയ ബാലയുടെ വിശേഷങ്ങളിലേക്ക്...
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം
മുന്പ് എനിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിറുത്തി നാഷണൽ ഹ്യുമാനിറ്റേറിയൻ ഫെഡറേഷന്റെ ഒരു പുരസ്ക്കാരം ലഭിച്ചിരുന്നു. അവരാണ് ഈ അംഗീകാരത്തിനായി എന്റെ വിവരങ്ങൾ അമേരിക്കൻ റോയൽ യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തത്.
കഴിഞ്ഞ ഡിസംബർ 28-നായിരുന്നു ഇതു സംബന്ധിച്ച വിവരങ്ങൾ എനിക്ക് ലഭിച്ചത്. അച്ഛൻ മരിച്ചിട്ട് രണ്ടു മാസം മാത്രം ആയതിനാൽ ഞാനതു വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചു. പിന്നീടാണ് അതിന്റെ പ്രാധാന്യം മനസിലായത്. അമേരിക്കയിൽ വച്ച് നടക്കേണ്ട ബിരുദദാനച്ചടങ്ങ് കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി 19-ന് കോട്ടയത്തുവച്ചാണ് നടന്നത്.
ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്ന് നിർബന്ധമുള്ള ആളാണ് ഞാൻ. കോവിഡ് സമയത്ത് ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിലൂടെ ചെയ്യുന്ന കാര്യങ്ങൾ കോവിഡ് കാലത്ത് അപ്രതീക്ഷിതമായി പറയേണ്ടിവന്നു. തുടങ്ങി നാലു മാസംകൊണ്ട് നൂറു കുടുംബങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു.
മലയാളത്തിൽ അതിഥിയായി എത്തിയ ബാല ഇന്ന് മലയാളികളുടെ ഇഷ്ട നടനാണ്. ഞാൻ അതിഥിയായി എത്തിയെങ്കിലും കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകർ എന്നെ സ്വീകരിച്ചു. അതിൽ വളരെയധികം സന്തോഷമുണ്ട്. പ്രേക്ഷകരുടെ അംഗീകാരം നടന് ആത്മവിശ്വാസം നൽകും. ഇന്ന് തിരിഞ്ഞു നോക്കുന്പോൾ വളരെയധികം സന്തോഷമുണ്ട്. അത്രയധികം ഫാൻസ് ഉണ്ടെനിക്ക്. എന്നെ കുടുംബത്തിലെ ഒരംഗമായി പ്രേക്ഷകർ കണ്ടു. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ലക്ഷം ഫാൻസ് അല്ല ഉണ്ടാവേണ്ടത്, ലക്ഷ്യങ്ങളുള്ള ഫാൻസ് ഉണ്ടായാൽ മതിയെന്ന്.
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ എന്താണ് ശ്രദ്ധിക്കുന്നത്
ഈ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോയെന്ന് ആലോചിക്കും. ബാല നന്നായി അഭിനിയച്ചുവെന്നു പ്രേക്ഷകർ പറയണം. ആറു വർഷം മുന്പ് തമിഴിൽ 120 കോടി മുടക്കി ഒരു സൂപ്പർ സ്റ്റാർ അഭിനയിച്ച ചിത്രത്തിലേക്ക് എനിക്കും വലിയൊരു കഥാപാത്രം തന്നു. പക്ഷേ ഞാനതു വേണ്ടെന്നു പറഞ്ഞു. കാരണം അന്നു ഞാൻ മാനസികമായി അതിനോടു യോജിച്ചുപോകുന്ന അവസ്ഥയിൽ ആയിരുന്നില്ല. പക്ഷേ ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നത് പഴയ ബാലയല്ല. പിന്നീട് ഞാൻ അവർക്കൊപ്പം ചേർന്ന് ഹിറ്റ് സിനിമകൾ ചെയ്തു. അതെന്റെ തിരിച്ചുവരവായിരുന്നു.
ഏറെ ദുഃഖകരമായ സംഭവമായിരുന്നു അച്ഛന്റെ മരണം. അച്ഛനെ എങ്ങനെ ഓർക്കുന്നു
അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴുള്ള ഒരു സംഭവമാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. അന്ന് ഒരു കുഞ്ഞിന്റെ ഓപ്പറേഷനുവേണ്ടി എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാൻ ചെന്നൈയിൽ അച്ഛന്റെ അടുത്ത് ആശുപത്രിയിലുണ്ട്. നാളെ അല്ലേ ആ കുഞ്ഞിന്റെ ഓപ്പറേഷൻ. നീ അങ്ങോട്ടു പോകു. അതു കഴിഞ്ഞിട്ടു വന്നാൽ മതിയെന്നു പറഞ്ഞ് അച്ഛൻ എന്നെ കൊച്ചിയിലേക്ക് പറഞ്ഞുവിട്ടു. എട്ടു മണിക്കൂർ ആയിരുന്നു ആ കുഞ്ഞിന്റെ ഓപ്പറേഷൻ. അത് വിജയകരമായിരുന്നു. പക്ഷേ അന്നെന്റെ അച്ഛൻ പോയി. അച്ഛനെ ജീവനോടെ അവസാനമായി കാണാൻപോലും എനിക്കായില്ല. ഓർക്കുന്പോൾ സങ്കടമുണ്ട്.
സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും അച്ഛന്റെ സ്വാധീനം
അച്ഛനൊരു ലെജൻഡ് ആയിരുന്നു. അദ്ദേഹമാണ് എന്നിലെ നടനെ തിരിച്ചറിഞ്ഞത്. മക്കൾ ഏതു ഫീൽഡിലേക്കു പോകണമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അച്ഛൻ എന്നെ എല്ലാം പഠിപ്പിച്ചു. സ്പോർട്സ്, ഡാൻസ്, നീന്തൽ, അഭിനയം, കുതിര സവാരി അങ്ങനെ എല്ലാം പഠിപ്പിച്ചു. ആർട്സിലായാലും അക്കാദമിക് തലത്തിലായാലും ഒന്നാം സ്ഥാനത്തായിരുന്നു. കംപ്യൂട്ടറിന് സ്റ്റേറ്റിൽ ഒന്നാം റാങ്ക് നേടിയപ്പോൾ അച്ഛൻ പറഞ്ഞു. കംപ്യൂട്ടർ എൻജിനിയർക്ക് ഒരു നടന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ കാത്തുനിൽക്കേണ്ടിവരും. പക്ഷേ ഒരു നടനായാൽ അതിന്റെ ആവശ്യം വരില്ലെന്ന്.
?അമ്മയുടെ തന്പിയാണ്. അമ്മയുമായി ഏറെ അടുപ്പമുള്ള മകൻ. വ്യക്തിജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിന്റെ പിന്തുണ എങ്ങനെയായിരുന്നു.
ജീവിതത്തിൽ അങ്ങനെയെല്ലാം സംഭവിച്ചു പോയി. വലിയൊരു യുദ്ധമായിരുന്നു അത്. അതൊന്നും ഞാൻ പുറത്താരുമായും ചർച്ച ചെയ്തിട്ടില്ല. ചില സത്യങ്ങൾ എന്നോടൊപ്പം പോട്ടെ. ആ തീരുമാനം എടുത്തത് ഒരു നടനായിട്ടോ, വ്യക്തിയായിട്ടോ അല്ല, ഒരു അച്ഛനായിട്ടാണ്. എനിക്കൊരു മകളുണ്ട്. പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഞാൻ എല്ലാവരുടെയും അടുത്തു നിന്നും മാറി നിന്നു. എത്ര മാറി എവിടെ നിന്നാലും പെറ്റമ്മയ്ക്കു മനസിലാകും. അതാണ് അമ്മ.
? ലോക്ഡൗണും കോവിഡ് കാലഘട്ടവും ഒരുപാട് മാറ്റം ജീവിതത്തിൽ വരുത്തിയല്ലോ. എങ്ങനെയായിരുന്നു ആ കാലഘട്ടം
നിങ്ങൾ ലോക്ഡൗണിനെക്കുറിച്ച് ഇപ്പോഴല്ലേ അറിയുന്നത്. ഞാൻ ആറു വർഷം മുന്പേ ലോക്ഡൗണ് അനുഭവിച്ചതാണ്. അതുകൊണ്ട് ഇതെനിക്ക് പുതിയ അനുഭവം അല്ല.
? ഇതിനിടയിൽ ഒരു യൂടൂബ് ചാനലും ആരംഭിച്ചു. എന്തൊക്കെയാണ് അതിന്റെ പ്രത്യേകത, വിശേഷങ്ങൾ
ആക്ടർ ബാല ഒഫീഷ്യൽ പേജ് എന്നാണ് അതിന്റെ പേര്. ലക്ഷക്കണക്കിന് ആളുകളാണ് അതിൽ ഉള്ളത്. കുറച്ചുവർഷങ്ങൾ ഞാൻ ഇതിൽ നിന്നെല്ലാം മാറിനിന്നു. ബാല ചെന്നൈയിൽ സെറ്റിൽഡ് ആയി എന്നൊക്കെ ആളുകൾ ധരിച്ചു. ആരും അറിയാതെ എന്റെ മകളുടെ അടുത്ത് ദൂരത്തു നിന്നുകണ്ടു ഞാൻ ജീവിച്ചു. പിന്നീടാണ് ഞാൻ ആക്ടീവ് ആയത്. എന്നെ സ്നേഹിക്കാൻ ഇത്രയും പേരുണ്ടെന്നു മനസിലായി.
അർഹരായ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആശുപത്രി ചെലവുകൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം(പ്രത്യേകിച്ചും അച്ഛൻ ഇല്ലാത്ത കുട്ടികൾക്ക്), വീടു നിർമാണം എന്നിവയ്ക്കാണ് സഹായം എത്തിക്കാറുള്ളത്. പലർക്കും തുടർ സുരക്ഷിതത്വമാണ് ചെയ്യുന്നത്. ഇസ്രായേൽ, അമേരിക്ക, ഇറ്റലി, ദുബായ്, സൗദി അറേബ്യ, ലണ്ടൻ, മാലദ്വീപ് എന്നിവടങ്ങളിലെല്ലാം വെൽഫെയർ അസോസിയേഷനുകൾ തുടങ്ങിക്കഴിഞ്ഞു. ഞാൻ കഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇതെല്ലാം. എല്ലാവർക്കും മരണം സുനിശ്ചിതമാണ്. ഞാൻ എന്റെ കടമ ചെയ്യുന്നു.
? ലോക്ഡൗണിനു തൊട്ടു മുന്പ് ചില സാന്പത്തിക നഷ്ടങ്ങൾ ഉണ്ടായെന്നു ഒരിക്കൽ പറയുകയുണ്ടായി. എന്തായിരുന്നു അതിനു കാരണം. അതിനെ എങ്ങനെ മറികടന്നു.
സാന്പത്തിക നഷ്ടം ഉണ്ടായി എന്നു പറയുന്പോൾ ഞാൻ ഉണ്ടാക്കിയ പൈസയുടെ 60 ശതമാനം പോകേണ്ടി വന്നു. പലരും എന്നെ മുതലെടുത്തു. ചതിച്ചു. അതിൽ ബന്ധുക്കളുണ്ട്, സുഹൃത്തുക്കൾ ഉണ്ട്. ഞാൻ സ്നേഹിക്കുന്നവരുണ്ട്. അതൊക്കെ ഓർക്കുന്പോൾ ഉറക്കം വരില്ലായിരുന്നു. അതെല്ലാം വിട്ടുകളയാൻ അമ്മ എന്നോടു പറഞ്ഞു. ഞാൻ എന്തു തെറ്റു ചെയ്തിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആലോചിക്കാറുണ്ട്. ദൈവവിശ്വാസം കൂടി. മനസ് ക്ലിയർ ആണ്. ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്ന ബാല വേറെയാണ്.
? സൈബർ ആക്രമണത്തിന് ഓരോ കാലത്തും ഇരയാക്കപ്പെട്ടയാളാണ് ബാല. ഗോസിപ്പുകളും അപവാദകഥകളും ഇടവേളകളിൽ പ്രചരിക്കാറുണ്ട്. അതിനോടൊക്കെയുള്ള പ്രതികരണം എങ്ങനെയാണ്
ആദ്യമൊക്കെ പ്രതികരിക്കാറുണ്ടായിരുന്നു. സൈബർ ആക്രമണം ഉണ്ടായ ദിവസം രാത്രി മുഴുവൻ ഉറങ്ങിയില്ല. ചിലർ പറഞ്ഞു, നിങ്ങൾക്കൊരു സ്റ്റാറ്റസ് ഉണ്ട്, പ്രതികരിക്കേണ്ടെന്ന്. പക്ഷേ, നിന്റെ മനസ് പറയുന്നതുപോലെ ചെയ്യാൻ അമ്മ പറഞ്ഞു. അത് എവിടെവരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. ഒടുവിൽ ആ ഓണ്ലൈൻ മാധ്യമം എന്നെക്കുറിച്ച് നന്നായി എഴുതി. എല്ലാത്തിനും ഒരു പ്ലാനിംഗ് ഉണ്ട്. ഡയറക്ടർ മുകളിലാണ് ഇരിക്കുന്നത്. അതിൽ നൂറു ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാൻ.
? സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താങ്കൾ. പ്രേക്ഷ കരുമായി അവിടെ സംവദിക്കാനാണോ കൂടുതൽ താല്പര്യം
കഴിഞ്ഞദിവസം ഉണ്ടായ ഒരു സംഭവം പറയാം. ഉറങ്ങും മുന്പാണ് അന്നുവന്ന മെസേജുകൾ എല്ലാം വായിക്കുന്നത്. രാത്രി 11.30 ആയിക്കാണും. ഒരു മെസേജ് വന്നു. പ്രകാശ് എന്ന ആളാണ് മെസേജ് അയച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഒരു കണ്ണിന് കാഴ്ചയില്ല. മറ്റേക്കണ്ണിന് 25 ശതമാനം മാത്രമാണ് കാഴ്ചശക്തിയുള്ളത്. എങ്കിലും എന്റെ നന്മയ്ക്കുവേണ്ടി അദ്ദേഹം പ്രാർഥിക്കുന്നു. ഞാൻ അപ്പോൾത്തന്നെ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ഏറെ കരഞ്ഞു. ഉള്ള കാഴ്ച നഷ്ടമാകുംമുന്പേ എന്നെ കാണണമെന്നാണ് ആഗ്രഹം. അടുത്ത ദിവസം തന്നെ അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. അദ്ദേഹത്തിന് സ്ഥിരമായ ഒരു വരുമാനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ ഹൃദയം ശുദ്ധമാണെങ്കിൽ അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
? കരിയറിന്റെ ആദ്യ കാലഘട്ടം മുതൽ അടുത്ത സുഹൃത്താണ് പൃഥ്വിരാജ്. പൃഥ്വിയുടെ സംവിധാനത്തിലുള്ള ലൂസിഫ റിലും അഭിനയിച്ചു. നിങ്ങളുടെ സൗഹൃദത്തിന്റെ രസതന്ത്രം എന്താണ്
പൃഥ്വിയെ എന്നും വിളിക്കാറില്ല. പ്രഫഷണലി വിളിക്കും. അതുമതി. അവൻ കള്ളം പറയാറില്ല, സ്ട്രെയിറ്റ് ഫോർവേർഡ് ആണ്. അതാണ് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം.
? ബാല നന്നായി മെലിഞ്ഞിരിക്കുന്നു. എന്താണ് കാരണം
(ചിരിക്കുന്നു). ബാലയ്ക്ക് ഷുഗർ ആണെന്നാണ് ചിലർ പറയുന്നത്. ഞാൻ മെലിഞ്ഞാൽ കുറ്റം. പ്രിഥ്വിരാജ് മെലിഞ്ഞാൽ കുഴപ്പമില്ല. തമിഴിൽ എന്റെ സഹോദരൻ ശിവ സംവിധാനം ചെയ്യുന്ന സൂപ്പർ സ്റ്റാർ രജനികാന്ത് സാറിന്റെ ചിത്രത്തിനുവേണ്ടിയാണ് ഞാൻ 12 കിലോ കുറച്ചിരിക്കുന്നത്. എന്റെ വീട്ടിൽ എല്ലാവരും 100 കിലോയിൽ കൂടുതലാണ്. ഞാൻ മാത്രമാണ് പിടിച്ചു നിൽക്കുന്നത്.
? വിവാഹത്തെക്കുറിച്ച് കേട്ടല്ലോ
വിവാഹം ഉണ്ടെങ്കിൽ നിങ്ങളെയൊക്കെ അറിയിച്ചിരിക്കും.
? മകളുടെ വിശേഷങ്ങൾ എന്തൊക്കെയാണ്... പാപ്പുവിനെ മിസ് ചെയ്യുന്നുണ്ടോ
(ഏറെ നേരം ചിന്തിച്ചിരുന്നു) എന്റെ വലിയ പ്രാർഥന, എന്റെ മകൾ ജീവിതത്തിൽ നല്ല ഒരു വഴിയിലേക്ക് നടക്കട്ടെയെന്നാണ്. അതിന് ദൈവം ഉണ്ടാകും, നാട്ടുകാർ ഉണ്ടാകും, എന്നെ സ്നേഹിക്കുന്നവർ ഉണ്ടാകും. ഞാനൊരു അച്ഛനായിട്ട് അവൾ പോലുമറിയാതെ എപ്പോഴും അടുത്തുതന്നെയുണ്ടാകും. എന്റെ മരണശേഷം എന്റെ മകൾ ഞാൻ നടന്ന നല്ല പാതയിലൂടെ നടക്കണം. ഞാൻ അതിനുവേണ്ടി പ്രാർഥിക്കുന്നു. അച്ഛൻ എന്തിനാണ് കഷ്ടപ്പെട്ടത്, ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണെന്ന് അവൾ അറിയണം.
സീമ മോഹൻലാൽ