എഴുനൂറിലേറെ അംഗങ്ങളുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മ... എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനങ്ങളും കളിചിരികളുമായി മുന്നേറുന്നതിനിടെ അവർക്കുതോന്നി, ഒരു തീം സോംഗ് വേണം. വൈകിയില്ല, വരികളെഴുതി ഈണമിട്ട് പലയിടങ്ങളിലിരുന്നു പാടി വീഡിയോ ആക്കി അവരാ പാട്ടുണ്ടാക്കി!... ഓർക്കസ്ട്രേഷൻ ഒഴികെ ബാക്കിയെല്ലാം ചെയ്തത് അവർതന്നെ! ഈസ്റ്റർദിനത്തിൽ ഇതാ അവരുടെ പാട്ട്...
കനലെരിയും നേരത്ത് കുളിരേകുന്ന ഇടം.., കണ്ണീരു തൂകുന്പോൾ പുണരുന്ന ഒരിടം..- പ്രതീക്ഷകളുടെ, ശക്തിയുടെ പെണ്ണിടം! ഒരുമയോടെ ഉയരം കയറി വരുന്നവർ ഞങ്ങളെന്നു വിളിച്ചുപറയുകയാണ് ഒരുകൂട്ടം സ്ത്രീകൾ. പ്രതീക്ഷയുടെ, മുന്നേറ്റത്തിന്റെ, സന്തോഷത്തിന്റെ ഈസ്റ്റർ ദിനത്തിൽ അവരുടെ പാട്ടുകേൾക്കാം, ആ പാട്ടിനു പിന്നിലെ കൂട്ടറിയാം...
ക്വീൻസ് ലൗഞ്ച്
യുട്യൂബിൽ പെണ്ണിടം തീം സോംഗ് എന്നു സെർച്ച് ചെയ്താൽ (അല്ലെങ്കിൽ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ) ഒരു പാട്ടുകിട്ടും. ലളിതമായ വരികളുള്ള, സുന്ദരമായ ഈണമുള്ള ഒരു കുഞ്ഞുപാട്ടാണ്. കഴിഞ്ഞമാസം അവസാനത്തോടെ പുറത്തിറക്കിയ ഈ പാട്ട് അത്രയധികംപേരൊന്നും കേട്ടിട്ടില്ല. മില്യണ് കണക്കു പറയുന്ന യുട്യൂബിൽ ഏതാണ്ട് ആയിരത്തോളം പേർ മാത്രം പ്ലേ ചെയ്ത ഒരു പാട്ട്.
പിന്നെന്താണ് ഇതിനെക്കുറിച്ച് ഇത്ര പറയാൻ എന്നു ചോദിച്ചാൽ ഉത്തരം ഇതാണ്- ഈ പാട്ടുണ്ടാക്കിയ കൂട്ടുകാരികളുടെ സന്തോഷം! വരികളെഴുതിയതും ഈണമിട്ടതും പാടിയതും വീഡിയോ എഡിറ്റിംഗ് നിർവഹിച്ചതും ഏകോപനവും എല്ലാം സ്ത്രീകളാണ്, ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന്. അതും ഇതിലൊന്നും അത്രവലിയ പ്രഫഷണൽ പരിജ്ഞാനം ഇല്ലാതെ!
എങ്ങനെ ഈയൊരു ആശയം വന്നു? എന്താണ് ഇതിലൂടെ ലക്ഷ്യമിട്ടത്? കൂട്ടായ്മയിലെ അംഗവും ഗായികമാരിലൊരാളുമായ ദീപ സെയ്റ ഇങ്ങനെ മറുപടി പറയുന്നു:
ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ നല്ലത് ഒരുമിച്ചിരിക്കുകയാണ് എന്ന ചിന്തയിൽനിന്നാണ് ഞങ്ങളുടെ തുടക്കം. ജീവിതത്തിന്റെ പല തിരക്കുകൾക്കിടയിൽ സ്വന്തം ഇഷ്ടങ്ങൾ മറന്നുപോകുന്നവരാണ് നാം; പ്രത്യേകിച്ച് സ്ത്രീകൾ. അങ്ങനെ ഫേസ്ബുക്കിൽ സമാനമനസ്കരായ ഒരു കൂട്ടം പെണ്ണുങ്ങൾ ക്വീൻസ് ലൗഞ്ച് എന്ന സ്ത്രീ സൗഹൃദ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.
2016 സെപ്റ്റംബറിലായിരുന്നു ഗ്രൂപ്പിന്റെ പിറവി. നാമെന്തിനുവേണ്ടി നിലകൊള്ളണം എന്ന ചോദ്യത്തിന് ഞങ്ങൾക്കൊറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ- സ്ത്രീസൗഹാർദ്ദപരമായ ഒരു സമൂഹത്തിനായി നിലകൊള്ളുക എന്നത്. ഇന്ന് എഴുന്നൂറിൽപരം അംഗങ്ങളുള്ള ഒരു സ്ത്രീശക്തിതന്നെയാണിവിടം. പരസ്പരം താങ്ങും തണലുമായി ഒരു കുടുംബാന്തരീക്ഷം ഇവിടുണ്ട്. ഇന്ന് ഞങ്ങളൊരുമിച്ച് ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററുമെല്ലാം ആടിയും പാടിയും ആഘോഷിക്കുന്നു.
സംഗീതത്തിലൂടെ ഞങ്ങളെ വരച്ചുകാണിക്കാൻ, ഒരു തീം സോംഗ് എന്ന ചിന്തയിൽ ആദ്യം ചെയ്തതൊരു കവിതാമത്സരം സംഘടിപ്പിക്കുകയായിരുന്നു. പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തം. മികച്ച കവിതകളിൽനിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുക എളുപ്പമായിരുന്നില്ല. അവസാനം ഞങ്ങളുടെ കൂട്ടായ്മയുടെ അർഥം ഉൾക്കൊള്ളുന്ന, ലളിതമായ വാക്കുകളിൽ രജിത മനു എഴുതിയ "പലനിറങ്ങളിൽ... പലസ്വരങ്ങളിൽ..' എന്നു തുടങ്ങുന്ന വരികൾ തെരഞ്ഞെടുത്തു.
യൂട്യൂബ് ടീമിലും ക്യുഎൽ മ്യൂസിക് ടീമിലുമുള്ള സരിഗ കൃഷ്ണയ്ക്കായിരുന്നു എഴുത്തുകാരിയെയും മ്യൂസിക് ടീമിനെയും കൂട്ടിയിണക്കാനുള്ള ചുമതല. കവിത ചൊല്ലുംപോലെ എളുപ്പമുള്ളതായിരുന്നില്ല സംഗീതം. മൂന്നുനാലുപേർ ഈ വരികൾക്ക് സംഗീതം നൽകിയതിൽനിന്നും എല്ലാവർക്കും ഇഷ്ടമായത്, ബോസ്റ്റണിൽ സോഫ്റ്റ് വെയർ എൻജിനീയറായ ഫെമി ജോസിന്റെ ഈണമാണ്. അതിൽ കൂട്ടായ്മയുടെ ഒരു പോസിറ്റീവ് സ്പിരിറ്റ് ഉണ്ടായിരുന്നു.
സംഘഗാനം പലയിടങ്ങളിൽനിന്ന്
കൂട്ടായ്മയുടെ വാനന്പാടിയായ ശാന്തി രാജേഷ് ആദ്യം പാട്ടുമുഴുവൻ പഠിച്ചു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു ഓഡിയോ ക്ലിപ്പ് ഇട്ടു. അതു കേട്ടുകഴിഞ്ഞപ്പോഴാണ് താളവും ശ്രുതിയും ചേർന്നുപാടാൻ ബാക്ക്ഗ്രൗണ്ടിൽ എന്തെങ്കിലും ഇൻസ്ട്രുമെന്റ് മ്യൂസിക് ഉണ്ടെങ്കിൽ നന്നാവുമെന്നു കൂട്ടുകാർക്കു തോന്നിയത്. മ്യൂസിക് ഗ്രൂപ്പിലെ പ്രീതയുടെ മകനും പിന്നണിഗായകനുമായ നന്ദഗോപനും കൂട്ടുകാരൻ ദേവും ചേർന്ന് ഓർക്കസ്ട്രേഷൻ ചെയ്തു.
പാട്ടുകാർക്കെല്ലാം സ്മ്യൂൾ പോലുള്ള ആപ്പുകളിലൂടെ സിനിമാഗാനങ്ങൾ പാടി പരിചയമുണ്ടെങ്കിലും ഒരു പുതിയ ഗാനം പാടുകയെന്നത് പുതിയ അനുഭവമായിരുന്നു. മ്യൂസിക് ട്രാക്ക് ഒരു കരോക്കെയായി ആപ്പിൽ അപ്ലോഡ് ചെയ്തു, പലതവണ റിഹേഴ്സൽ നടത്തി..
പലയിടങ്ങളിൽ, പല സ്വരങ്ങളിൽ, പല ജാതി വേഷങ്ങളിൽ എന്നു പാട്ടിന്റെ വരികളിൽ പറയുന്നതുപോലെ പലയിടങ്ങളിലിരുന്ന് കൂട്ടുകാർ പാട്ടുപാടി. കൊച്ചിയിലുള്ള ശാന്തി രാജേഷ്, ദീപ സെയ്റ, മീര ജയകുമാർ, പ്രീത വടക്കീറ്റിൽ, ഇറ്റലിയിലുള്ള സൗമ്യ ലിജു, അമേരിക്കയിലുള്ള ഫെമി ജോസ്, ലീന ജോണ്സ്, ചെന്നൈയിലെ സരിഗ രവീന്ദ്രൻ എന്നിവരാണ് ശബ്ദംനൽകിയത്. സിംഗപ്പൂരിൽനിന്നും സരിഗ കൃഷ്ണ ഏകോപനം നിർവഹിച്ചു. ഇന്ദു ജയ്ദീപാണ് വീഡിയോ എഡിറ്റ് ചെയ്ത് പാട്ടിനെ പൂർണമാക്കിയത്.
അധികംപേരിലേക്ക് എത്തിയിട്ടില്ലെങ്കിലും കേട്ടവരിൽനിന്നെല്ലാം മികച്ച പ്രതികരണമാണ് മുദ്രാഗാനത്തിനു ലഭിച്ചത്. ഗ്രൂപ്പിന്റെ വികാരം പൂർണമായും ഉൾക്കൊണ്ട വരികളും അതിനേറ്റവും അനുയോജ്യമായ സംഗീതവുമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ഫേസ്ബുക്ക് പേജിലെ മുഖം
കഥ, കവിത, യാത്രാവിവരണം, സിനിമാനിരൂപണം, പുസ്തകനിരൂപണം, പാചകം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലുമുള്ള സജീവ ചർച്ചകൾ പെണ്ണിടം ഫേസ്ബുക്ക് പേജിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ് - നവവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ വന്ന ചിത്രങ്ങളും യുട്യൂബ് ചാനലിൽ ഉണ്ട്.
ഒരുമിച്ചിരിക്കുന്നതിന്റെ മനോഹാരിതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ, കഥപറയും കടലുകൾ എന്നീ രണ്ടു പുസ്തകങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇറക്കി. സ്ത്രീ സുരക്ഷയ്ക്കായുള്ള കാന്പയിനുകൾ, ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായമെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഈ കൂട്ടായ്മ നടത്തുന്നു.
ഇനിയും ഒത്തൊരുമിച്ച് സ്വയം അടയാളപ്പെടുത്തി ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും എന്നുകൂടി പറഞ്ഞുനിർത്തുന്നു ഈ കൂട്ടുകാരികൾ. മുദ്രാഗാനം ഇവരുടെ കൂട്ടായ്മയ്ക്ക് ശ്രുതിഭംഗി കൂട്ടുന്നുണ്ട്.
ഹരിപ്രസാദ്