ബോറടിച്ചിരിക്കുന്പോൾ തോണ്ടിക്കളിക്കാൻ ഉള്ളതാണോ ഫേസ്ബുക്കും വാട്ട്സ്ആപ്പും അടക്കമുള്ള സമൂഹ മാധ്യമങ്ങൾ? ശരി, നേരംകൊല്ലാൻ ഉപയോഗിക്കാം. എന്നാൽ ജീവനോടെയുള്ളവരെ കൊല്ലാക്കൊലചെയ്യാൻ അതുപയോഗിക്കരുതല്ലോ. പാടില്ലതന്നെ! എന്തൊക്കെയാണ് സോഷ്യൽ മീഡിയയുടെ ശക്തിയും ദൗർബല്യവും? മഹാമാരിയുടെ കാലത്ത് അതിനെ എങ്ങനെയൊക്കെ ഉപയോഗിക്കാം?...
കഴിഞ്ഞദിവസം രാത്രിയോടെയാണ്, ഒരു വാട്ട്സ്ആപ്പ് സന്ദേശം വന്നു. അത്യാവശ്യം ഗാനമേളകളിൽ പാടുന്ന ഒരു യുവഗായികയുടെ നന്പറിൽനിന്നാണ്. ഒരു ഗ്രൂപ്പിൽവന്ന പിക്ചർ മെസ്സേജ് പങ്കുവച്ച് അവർ ചോദിക്കുന്നു- ഇതു സത്യമാണോ? ചിത്രം ഡൗണ്‍ലോഡ് ചെയ്തു നോക്കിയപ്പോൾ പലവിധ വികാരങ്ങൾ മനസിലെത്തി. എന്നിട്ടു മറുപടിയെഴുതി- എല്ലായ്പ്പോഴുമെന്നപോലെ നുണയാണ്. ആ സന്ദേശത്തിനൊപ്പമുള്ള ചിത്രം ഗായിക എസ്. ജാനകിയുടെതായിരുന്നു. അതിനു ചുവട്ടിൽ വലിയൊരു റോസാപ്പൂവച്ച് ഇങ്ങനെയെഴുതിയിരുന്നു: പ്രിയഗായിക എസ്. ജാനകിക്ക് ആദരാഞ്ജലികൾ!
സംഗീതലോകം ജാനകിയമ്മയെന്നു വിളിക്കുന്ന എസ്. ജാനകിയെ സോഷ്യൽ മീഡിയ "വധി'ക്കുന്നത് ഇതാദ്യത്തെ തവണയല്ല. ഷെയർ ചെയ്തുവന്ന ആ ചിത്രത്തിനുതന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത്, ഇങ്ങനെയൊരു സന്ദേശം ആദ്യമായി കാണുന്നവർ ഒരുനിമിഷം അന്തിച്ചുനിൽക്കും. സത്യമാണോ എന്നു സന്ദേഹിക്കും. ഒരുവേള അല്പംപോലും ചിന്തിക്കാതെ അവരത് വേറൊരു കൂട്ടത്തിനു പങ്കുവച്ചെന്നുമിരിക്കും. അങ്ങനെ കാര്യങ്ങൾ കൈവിട്ടുപോകും.
മരണത്തിനു ദിവസങ്ങൾക്കുമുന്‍പ് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെയും സോഷ്യൽമീഡിയ ഈ രീതിയിൽ വധിച്ചു, പലവട്ടം. അദ്ദേഹമന്ന് കോവിഡ് ബാധിതനായി ആശുപത്രിയിലാണ്. ഇടയ്ക്ക് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്ന ഘട്ടത്തിൽപ്പോലും എസ്പിബി അന്തരിച്ചു എന്ന വ്യാജവാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പറന്നുനടന്നു. ദിവസങ്ങൾക്കുശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. തന്റെ മരണമറിയിച്ച വ്യാജവാർത്തകൾ അദ്ദേഹം കണ്ടിട്ടില്ലായിരിക്കുമെന്നു സമാധാനിക്കാം.
വിവരവും വിവരദോഷവും
നെഗറ്റീവ് വാർത്തകളോട് സാമാന്യജനത്തിന്, പ്രത്യേകിച്ച് മലയാളികൾക്ക് വല്ലാത്തൊരു ആഭിമുഖ്യമുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഒരുനിമിഷം ആലോചിച്ചുനോക്കൂ- വ്യാജവാർത്തകൾ ഫോർവേഡ് ചെയ്യുന്നത്, ഷെയർ ചെയ്യുന്നത് ശരിയാണോ? അല്ല. മിക്കപ്പോഴും തെറ്റാണെന്ന് അറിഞ്ഞുതന്നെയല്ലേ നിങ്ങൾ വൻ അബദ്ധങ്ങൾ ചെയ്യുന്നത്? അതെ.
എന്നാൽ വലിയ ശരിപക്ഷത്തേക്കും നടക്കാം സോഷ്യൽമീഡിയ വഴി. എങ്ങനെ? വരൂ, നോക്കാം.
കോവിഡ് വ്യാപനം മുതൽ ഓണ്‍ലൈൻ ക്ലാസിന്റെയും പരീക്ഷകളുടെയും ഒരു വലിയ ഘട്ടം നമ്മുടെ കണ്മുന്നിൽ കഴിഞ്ഞു. അധ്യാപകരും വിദ്യാർഥികളും പുതിയ സങ്കേതം വളരെ ഫലപ്രദമായിത്തന്നെ ഉപയോഗപ്പെടുത്തി. സ്കൂൾ ക്ലാസുകൾക്കു പുറമേ ട്യൂഷനുകളും മറ്റു കോച്ചിംഗ് ക്ലാസുകളും കലാകായിക പരിശീലനവും സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ഭംഗിയായി നടക്കുന്നുണ്ട്. അടുത്ത അധ്യയനവർഷവും കാര്യങ്ങൾ ഏതാണ്ട് ഇങ്ങനെത്തന്നെയാവുമെന്ന് ഉറപ്പാണ്.
ഇതെല്ലാം നമുക്കു നേരിട്ടറിയാവുന്ന കാര്യങ്ങളാണ്. ഇതിനെല്ലാം സമാന്തരമായി ഒട്ടേറെക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കോവിഡ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും പങ്കുവയ്ക്കാനും അധികൃതരും പൊതുജനങ്ങളും കൂടുതൽ ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്.
രോഗത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിറയുന്ന പോസ്റ്റുകളിൽ ഏറെയും എവിടെ ചികിത്സകിട്ടുമെന്ന് ആരാഞ്ഞുകൊണ്ടുള്ളവയാണ്. ഈ ദുരിതകാലത്ത് മരുന്നും ഭക്ഷണവും വിവരങ്ങളും എവിടെയെല്ലാം ലഭ്യമാണ് എന്നു കാണിച്ചുകൊണ്ടുള്ള പോസ്റ്റുകളും ധാരാളം. ആശുപത്രിക്കിടക്കതേടി രോഗികളും ബന്ധുക്കളും അലയുന്പോൾ വിരൽത്തുന്പിൽ വിവരങ്ങളെത്തിക്കാൻ സന്നദ്ധരായ ഒരുകൂട്ടം ആളുകൾ സദാ ഓണ്‍ലൈനിലുണ്ട്. ആശുപത്രികൾ, ബ്ലഡ് ബാങ്കുകൾ, ഓക്സിജൻ സിലിണ്ടർ ലഭ്യമായ സ്ഥലങ്ങൾ, പ്ലാസ്മ ദാതാക്കൾ തുടങ്ങിയ വിവരങ്ങൾ ഇങ്ങനെ ലഭ്യമാണ്.
കോവിഡ് ഹെൽപ് എന്ന പേരിൽ ആപ് തന്നെയുണ്ടാക്കി ഒരു ട്വിറ്റർ ഉപയോക്താവ്. വിവിധ കാറ്റഗറികളിൽ ഇതിലൂടെ വിവരങ്ങൾ ശേഖരിക്കാം. വിവരങ്ങളുടെ വലിയ ശേഖരം ഗൂഗിൾ സ്പ്രെഡ്ഷീറ്റിലൂടെയും അദ്ദേഹം തയാറാക്കിയിട്ടുണ്ട്.
സർക്കാർ തലത്തിലേക്കുവന്നാൽ mygov.in എന്ന സൈറ്റ് വാക്സിനേഷൻ നിർദേശങ്ങളടക്കം വലിയ സാന്ത്വനവുമായി തുറന്നിരിക്കുന്നുണ്ട്. രോഗബാധിതർ കോവിഡിനെ തോല്പിച്ച കഥകളും എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള ഹെൽപ് ലൈൻ നന്പറുകളും ലൈവ് ഹെൽപ്ഡെസ്കും കർഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഈ സൈറ്റിലൂടെ ലഭിക്കും.
വാക്സിനേഷനുവേണ്ടിയുള്ള രജിസ്ട്രേഷൻ, ഷെഡ്യൂളിംഗ്, സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡിംഗ് തുടങ്ങിയ കാര്യങ്ങൾക്കായി cowin.gov.in എന്ന പ്ലാറ്റ്ഫോമും അധികൃതർ ഒരുക്കിയിട്ടുണ്ട്. ആരോഗ്യസേതു, ഡിജിലോക്കർ, ഉമംഗ് ആപ്പുകൾ വഴിയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
എന്തു ഷെയർ ചെയ്യും?
വിവരങ്ങൾ ലഭിക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് നമുക്കറിയാം. സാങ്കേതികവിദ്യയുടെ മുന്നേറ്റവും സോഷ്യൽ മീഡിയയും ജനങ്ങൾക്ക് സുരക്ഷിതരും പരസ്പരം ബന്ധപ്പെട്ടുമിരിക്കാൻ ഒട്ടുവളരെ സഹായിക്കുന്നുണ്ട്.
കോവിഡ് സൃഷ്ടിക്കുന്ന ദുരിതങ്ങളിൽ യുവതലമുറ താരതമ്യേന സുരക്ഷിതരാണ് എന്നാണ് കരുതുന്നത്. എന്നാൽ രൂപമാറ്റം സംഭവിച്ച വൈറസ് രണ്ടാം തരംഗത്തിൽ യുവാക്കളെയും മുഖംനോക്കാതെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നുണ്ട്. അതേസമയം യുവാക്കൾ സോഷ്യൽ മീഡിയയിൽ ഉണർന്നിരിക്കുന്നത് വലിയ സഹായമാണ്.
രോഗവ്യാപനം തടയാനുള്ള ബോധവത്കരണവുമായി അവർ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സജീവമാണെന്ന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. അഞ്ചു ഭൂഖണ്ഡങ്ങളിലെ 24 രാജ്യങ്ങളിൽനിന്നായി 18നും 40നും മധ്യേ പ്രായമുള്ള 23,500 പേരോടു സംസാരിച്ചാണ് ഈ പഠനം നടത്തിയത്. അവർ എത്രമാത്രം ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കുന്നുവെന്നും, പങ്കുവയ്ക്കുന്ന വിവരങ്ങൾ ലഭിക്കുന്ന ഉറവിടങ്ങളുടെ വിശ്വാസ്യതയ്ക്ക് എന്തു പ്രാധാന്യം നൽകുന്നുവെന്നും പഠനം വെളിവാക്കുന്നു.
കോവിഡ് സംബന്ധിച്ച എന്തു വിവരങ്ങളാണ് നിങ്ങൾ ഷെയർ ചെയ്യുക എന്ന ചോദ്യത്തിന് 43.9 ശതമാനം പേരും നൽകിയ മറുപടി ശാസ്ത്രീയ വിവരങ്ങൾ എന്നായിരുന്നു. തമാശ, വിനോദം, സഹതാപം, പരിഹാസം തുടങ്ങിയവ മാത്രം സ്വന്തം പേജുകളിൽ ഷെയർ ചെയ്യാനിരിക്കുന്നവർ വായിച്ചറിയേണ്ട കാര്യമാണ് ഇത്. വ്യാജവാർത്തകളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നു 59.1 ശതമാനംപേരും പറയുന്പോഴാണ് കോവിഡ് എന്നൊരു സംഭവമേയില്ലെന്നും, ചൂടുവെള്ളം കവിൾകൊണ്ടാൽ കൊറോണ പോകുമെന്നുംപോലുള്ള മണ്ടത്തരങ്ങൾ പങ്കുവച്ച് നമ്മളിൽ ചിലർ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത്!.
ഉത്തരവാദിത്തബോധമുള്ള യുവതലമുറയിലെ 55.5 ശതമാനംപേരും സ്വന്തം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷയിൽ ശ്രദ്ധയുള്ളവരാണ്. 53.8 ശതമാനംപേർ ലോകത്തിന്റെ സന്പദ് വ്യവസ്ഥ തകരുന്നതിൽ ആശങ്കപ്പെടുന്നു.
ലോകാരോഗ്യ സംഘടന യുവാക്കളോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. സോഷ്യൽ മീഡിയ സുരക്ഷിതമായും ബുദ്ധിപരമായും ഉപയോഗിക്കുക, സ്വന്തം ആരോഗ്യവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും സംരക്ഷിക്കുക.
ട്രെൻഡിംഗായി പൂരം
കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ തൃശൂർ പൂരം വേണോ വേണ്ടയോ എന്ന ചർച്ച സമൂഹത്തിൽ സജീവമായിരുന്നു. സോഷ്യൽ മീഡിയയും ഈ വിഷയം ഏറെ പ്രാധാന്യത്തോടെ സംസാരിച്ചു. പൂരത്തിന് ആഘോഷം വേണ്ട എന്ന അഭിപ്രായവുമായി സെലിബ്രിറ്റികളും ആരോഗ്യവിദഗ്ധരും അടക്കമുള്ളവർ രംഗത്തെത്തി. ട്വിറ്ററിൽ പൂരം വേണ്ട എന്ന ഹാഷ് ടാഗ് ട്രെൻഡിംഗ് ആയിരുന്നു. പൂരത്തിന് ആൾക്കൂട്ടത്തിനു പ്രവേശനം നൽകേണ്ടെന്ന തീരുമാനത്തിലെത്താൻ ഈ ചർച്ചകളും സഹായിച്ചുവെന്നുറപ്പ്.
വേണ്ടവിധം ഉപയോഗിച്ചാൽ അസാമാന്യ ശക്തിയുള്ള ഉപകരണമാണ് സോഷ്യൽ മീഡിയ.., അതിന്റെ ശക്തി ദുരുപയോഗിക്കരുതെന്നത് മറക്കാൻ പാടില്ലാത്ത കാര്യവും.
വി.ആർ.