വാലിയിലും ഖുഷിയിലുമൊക്കെ കണ്ട സ്ലിമ്മായ, എനർജറ്റിക്കായ ജ്യോതികയെ തന്നെയാണ് ഇപ്പോൾ പുതിയ ചിത്രങ്ങളിലും പ്രേക്ഷകർ കാണുന്നത്
തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട താരമാണ് ജോ എന്ന ജ്യോതിക. ""തിരിച്ചുവരും, സിനിമവിട്ട് എവിടെയും പോകില്ല’’ നിഷ്കളങ്കത തുളുന്പുന്ന അതേ ചിരിയോടെ സൂര്യയുമായുള്ള വിവാഹ സമയത്ത് ജോ ഉറപ്പുതന്നു. പിന്നീട് അധികം കാത്തിരിക്കേണ്ടിവന്നില്ല. ഓർക്കാപ്പുറത്തു മുപ്പത്താറു വയതിനിലേ എന്ന സൂപ്പർ ഹിറ്റുമായി തിരിച്ചെത്തി.
അതേ അഭിനയം, അതേ സൗന്ദര്യം, അതേ ജ്യോതിക! പിന്നാലെ നാച്ചിയാർ, കാട്രിൻമൊഴി, രാക്ഷസി തുടങ്ങിയ സൂപ്പർഹിറ്റുകളിലൂടെ ജോ മാജിക് പിന്നെയും ആവർത്തിക്കപ്പെട്ടു. കഥാ സൗന്ദര്യവും കലാസൗന്ദര്യവും ഒത്തൊരുമിച്ച ജോയുടെ വിജയ വഴികളിലൂടെ...
പുതിയ ജ്യോതികയോ
മുന്പു ചെയ്ത മുപ്പത്താറു വയതിനിലേ, നാച്ചിയാർ, കാട്രിൻമൊഴി എന്നീ ചിത്രങ്ങളിൽനിന്നു തീർത്തും വ്യത്യസ്തയായ ഒരു ജ്യോതികയെ അടുത്തിടെ ഹിറ്റായ രാക്ഷസിയിൽ കാണാൻ സാധിച്ചെന്നു പലരും പറഞ്ഞു. ഒരുപക്ഷേ, വാലിയിലും ഖുഷിയിലുമൊക്കെ കണ്ട സ്ലിമ്മായ, എനർജറ്റിക്കായ ഒരാൾ. അതിന്റെ നന്ദി സംവിധായകനു നൽകണം. തിയറ്ററിലെത്തിയ ജാക്ക്പോട്ട് എന്ന പുതിയ ചിത്രത്തിലും ആ ജ്യോതികയെ കാണാനാവും.
പുതുമുഖ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുന്നതിന്റെ ഗുണമാണ്. അവരുടെ മനസ് നിലവിലെ സിനിമാ സങ്കല്പങ്ങളോട് എന്നും കലഹിച്ചുകൊണ്ടിരിക്കും. അതു നടീനടന്മാർക്കു സ്ഥിരം ചട്ടക്കൂട്ടിൽനിന്നു പുറത്തുകടക്കാൻ സ്വാതന്ത്ര്യം നൽകും. ആ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ എന്റെ ചിത്രങ്ങളിൽ കാണുന്നത്.
വന്പൻ ചിത്രങ്ങൾ
ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുപാടു ചെയ്തിട്ടുണ്ട്. കാന്പുള്ള കഥകൾ വളരെക്കുറച്ചു മാത്രമേ ചെയ്തിട്ടുള്ളു. നായകന്റെ കഥയാണ് അത്തരം ചിത്രങ്ങൾ പലപ്പോഴും പറയുക. ഇനി അത്തരം ചിത്രങ്ങൾ വേണ്ട. നല്ല കഥകളുള്ള, പെണ് കഥാപാത്രങ്ങൾക്കു സ്കോപ്പുള്ള ലോ ബജറ്റ് ചിത്രങ്ങളാണ് എന്റെ ലക്ഷ്യം. നാച്ചിയാർ, കാട്രിൻമൊഴി, രാക്ഷസി, ഇപ്പോൾ ജാക്ക്പോട്ട്. ഓരോ തെരഞ്ഞെടുപ്പും വിജയത്തിലെത്തുന്പോൾ സന്തോഷം തോന്നുന്നു.
ജോ ജീവിതത്തിൽ
ഞങ്ങൾ നാലുപേരാണ്. എനിക്കു തോന്നുന്നു നാലുപേരിൽ ഏറ്റവും സോഫ്റ്റ് ഞാനാണെന്ന്. ചേച്ചി നഗ്മ മൂക്കത്തു ശുണ്ഠിയുമായി ജനിച്ചയാളാണ്. കാര്യങ്ങളോട് പക്വതയോടെ പ്രതികരിക്കുന്ന രീതി ചെറുപ്പം മുതൽ ഞാൻ പിന്തുടർന്നിരുന്നു. സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ ഞാൻ സീരിയസാണ്. ആ ഗൗരവത്തിന്റെ ഒരംശമാണ് നാച്ചിയാറിലും രാക്ഷസിയിലുമൊക്കെ കണ്ടത്.
കുടുംബ നായകൻ സൂര്യ
പൂവെല്ലാം കേട്ടുപാർ ആയിരുന്നു ഞങ്ങളുടെ ആദ്യ ചിത്രം. വിവാഹത്തിനു മുന്പ് ഏഴു ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. കൂടെ അഭിനയിക്കുന്പോഴും അല്ലാത്തപ്പോഴും ഒരു പെണ്കുട്ടിക്ക് അദ്ദേഹം നൽകുന്ന ബഹുമാനമാണ് സൂര്യയിലേക്ക് എന്നെ ആകർഷിച്ചത്. കുടുംബ ജീവിതത്തിൽ അദ്ദേഹം വളരെ നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമാണ്.
കാർത്തിയുടെ പുതിയ ചിത്രത്തിനായി ഞാൻ 15 ദിവസം ചെന്നൈയിൽ നിന്നും മാറി നിന്നപ്പോൾ കുട്ടികളുടെ കാര്യങ്ങൾ നോക്കിയതെല്ലാം സൂര്യയാണ്. പെർഫെക്ട് ഫാദറാണ് അദ്ദേഹം. കുട്ടികളെ വളരെ ഇഷ്ടപ്പെടുന്ന ആളാണ് സൂര്യ. മെയ് മാസം വെക്കേഷൻ ആയതിനാൽ ആ സമയത്ത് സിനിമ ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുന്നയാളാണ് സൂര്യ.
മാസ് ഹീറോയിൻ
രണ്ടാം വരവിലാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത്. നാച്ചിയാറിലൂടെയാണ് ഒരു മാസ് റോൾ ചെയ്തു തുടങ്ങുന്നത്. പിന്നീട് രാക്ഷസിയിലും ഇപ്പോൾ ജാക്ക്പോട്ടിലും അത്തരം പ്ലാറ്റ്ഫോം കിട്ടി. അതിൽ വളറര സന്തോഷമുണ്ട്. ഞാനും സൂര്യയും ഒന്നിച്ച് ഒരു ചിത്രം എന്നാണെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.
അത്തരത്തിൽ ഒരു പ്രൊജക്ട് ഞങ്ങളിലേക്ക് വന്നിട്ടില്ല. ഇപ്പോൾ കാർത്തിക്കൊപ്പം ജിത്തു ജോസഫിന്റെ സിനിമയിൽ അഭിനയിക്കുകയാണ്. അതും അപ്രതീക്ഷിതമായി എത്തിയ പ്രൊജക്ടാണ്. അതുപോലെ സംഭവിക്കുമോ എന്നുനോക്കാം.
ഓർമയിൽ എന്നെന്നും
കുടുംബജീവിതത്തിന്റെ തിരക്കിൽ പിറന്നാൾ ഓർത്തുവയ്ക്കാനൊന്നും നേരം കിട്ടാറില്ല. വീട്ടിൽ അങ്ങനെ ആരുടെയും ജന്മദിനം ആഘോഷിക്കുന്ന പതിവുമില്ല. എന്റെ നാല്പതാം പിറന്നാളിന് സൂര്യ ഒരു സർപ്രൈസ് ഗിഫ്റ്റ് തന്നു. അന്നേരമാണു ബർത്ത്ഡേ ഞാൻ പോലും ഓർക്കുന്നത്. ദൈവം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം സൂര്യയാണ്. അങ്ങനെ കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
എഴുത്തുകാരി
അങ്ങനെയൊരു ഇഷ്ടം ഒരുകാലത്ത് ഉണ്ടായിരുന്നു. ഒരു ബുക്ക് നിറയെ ഹിന്ദി കവിതകൾ അക്കാലത്ത് എഴുതിവച്ചിട്ടുണ്ട്. പക്ഷേ, അവയൊക്കെ കവിതയെന്നു വിളിക്കാമോ എന്ന് അറിയില്ല. വിവാഹത്തിനുശേഷം എഴുത്തു മുറിഞ്ഞു. ഭർത്താവ്, മക്കൾ, കുടുംബം. എല്ലാത്തിനുമിടയിൽ എഴുതാൻ സമയം കിട്ടാറില്ല. അല്ലെങ്കിലും ദാന്പത്യത്തിലും വലിയ കവിതയുണ്ടോ!
ഷിജീഷ് നടുവണ്ണൂർ