കോട്ടയത്ത് നടന്ന പതിനൊന്നാമത് ദർശന അഖില കേരള പ്രഫഷണൽ നാടകമത്സരം
ഉയർത്തുന്ന നാടക ചിന്തകൾ...
നാടക അരങ്ങുകൾ മരവിപ്പിൽനിന്ന് ഉണരുന്നതിന്റെ സൂചകങ്ങളാണ് കേരളത്തിലെ നാടക മത്സരങ്ങളിൽ അടുത്തകാലത്തായി കാണുന്ന തരക്കേടില്ലാത്ത പങ്കാളിത്തം. സമ്പന്നമാണ് കോട്ടയത്തിന്റെ പരക്കെ അഗീകരിക്കപ്പെട്ടിട്ടുള്ള നാടക പാരമ്പര്യം. വിശ്വകേരള കലാസമിതിയുടെയും നാഷണൽ തിയറ്റേഴ്സിന്റെയും ശകുന്തളാ തിയറ്റേഴ്സിന്റെയും ഭാരത് തിയറ്റേഴ്സിന്റെയും നാട്. നാടകാചാര്യന്മാരായ എൻ എൻ പിള്ളയുടെയും പൊൻകുന്നം വർക്കിയുടെയും പി ആർ ചന്ദ്രന്റെയും നാട്.
അതുല്യ നടന്മാരായിരുന്ന എസ് പി പിളളയുടെയും കോട്ടയം ചെല്ലപ്പന്റെയും അച്ഛൻ കുഞ്ഞിന്റെയും നാട്. ആർട്ടിസ്റ്റ് കേശവന്റെയും ആർട്ടിസ്റ്റ് സുജാതന്റെയും കോട്ടയം ശങ്കുണ്ണിയുടെയും നാട്. കോട്ടയത്തിന്റെ നല്ല നാടകകാലത്തിന്റെ തുടർച്ചയാണ് പതിനൊന്നു വർഷമായി മുടക്കമില്ലാതെ നടക്കുന്ന ദർശന അഖില കേരള പ്രഫഷണൽ നാടകമത്സരം. ഫാ. എമിൽ പുള്ളിക്കാട്ടിലിന്റെ നേതൃത്വത്തിലാണ് നാടകമേള നടത്തിയത്.
അരങ്ങിലെ ഇന്നത്തെ വിശേഷങ്ങൾ
കേരളത്തിലെ അറിയപ്പെടുന്ന പ്രഫഷണൽ നാടകസമിതികളുടെ തിരഞ്ഞെടുത്ത പത്തു നാടകങ്ങളായിരുന്നു മേളയിൽ അവതരിപ്പിക്കപ്പെട്ടത്. കോട്ടയത്തുനിന്ന് മൂന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് രണ്ടും നാടകങ്ങൾ വീതം. ആലപ്പുഴ, തൃശൂർ കോഴിക്കോട് ജില്ലകളിൽനിന്ന് ഓരോ നാടകം. അശോക്ശശി രചനയും സംവിധാനവും നിർവഹിച്ച തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം വില്യം ഷേക്സ്പിയറുടെ അറിയപ്പെടാത്ത ജീവിതകഥയുടെ നാടകാവിഷ്കാരമാണ്.
മക്കൾ തീർക്കുന്ന മഹാസങ്കടങ്ങളാണ് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധിയുടെയും കാഞ്ഞിരപ്പള്ളി അമലയുടെ ദൂരത്തിലേയും പ്രമേയമെങ്കിൽ ആഗോളീകരണകാല വിപണി പുതുതലമുറയിൽ തീർക്കുന്ന ആസക്തിയാണ് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിതപാഠത്തിന്റെ വിഷയം.
ലവ് ജിഹാദ് (ഇത് ധർമ്മ ഭൂമിയാണ്,കൊല്ലം അയനം നാടകവേദി), ആദർശശാലിയായ അച്ഛനും അവസരവാദികളായ മക്കളും (നളിനാക്ഷനന്റെ വിശേഷങ്ങൾ, ഓച്ചിറ സരിക), മദ്യവും മയക്കുമരുന്നും തീർക്കുന്ന മതമൈത്രിയും ഗ്രാമവിശുദ്ധിയും (കാലം കാത്തുവച്ചത്, ആലപ്പുഴ ഭാരത് കമ്മ്യൂണിക്കേഷൻസ്), പിശുക്കനായ ജന്മിയും സ്വകാര്യ പണമിടപാടും കൊള്ളപ്പലിശയും (നേരറിവ്, ചങ്ങനാശേരി അണിയറ), കുടിയേറ്റ കർഷകനും (ഇവിടെ ഒരു പുഴ ബാക്കിയായി, കോട്ടയം സുരഭി) ഇങ്ങനെ പതിവു പ്രമേയങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇത്തിരി വട്ടത്തിലാണ് ഒട്ടുമിക്ക നാടകങ്ങളും.
കാഞ്ഞിരപ്പള്ളി അമല ദൂരം നാടകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഡിഎംഎക്സ് (ഡിജിറ്റല്‍ മെട്രിക്സ്) സാങ്കേതികവിദ്യ പ്രഫഷണല്‍ നാടകരംഗത്തെ നൂതനമായ കാൽവയ്പാണ്. മെഗാ സ്റ്റേജ്ഷോകളിലും ഡിജെകളിലും ഉപയോഗിക്കുന്ന ഈ ലൈറ്റിംഗ് ഇനി മഞ്ഞ്, മഴ, തീ, പുക ഇവയൊക്കെ വേദിയിലെ പുതിയ സാധ്യതകളാക്കുന്നു.
അരങ്ങ് നേരിടുന്ന വെല്ലുവിളികൾ
പ്രഫഷണൽ നാടകവേദിയുടെ കഴിഞ്ഞ നാലുപതിറ്റാണ്ടിലെ കിതപ്പിനും തളർച്ചയ്ക്കും കാരണങ്ങൾ പലത്. ഒരേ അച്ചിൽ തീർത്ത മുഷിപ്പൻ നാടകചരക്കുകളാണ് കാണികളെ അരങ്ങിൽനിന്ന് അകറ്റിയത്. പ്രഫഷണല്‍ നാടകരംഗത്ത് പരീക്ഷണങ്ങൾ പഴങ്കഥയായതോടെ നാടകങ്ങൾ ക്ലബ്ബുകൾക്കും ഫൈനാർട്ട്സ് സൊസൈറ്റികൾക്കും വേണ്ടാച്ചരക്കായി മാറി. ഇലക്ട്രോണിക് മാധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലിൽ സായാഹ്ന സീരിയലുകൾ അടുക്കളകളെ ആഘോഷയിടങ്ങളാക്കിയതോടെ അരങ്ങു കാഴ്ചകൾക്ക് പിന്നെയും ആളുകുറഞ്ഞു. ഫൈനാർട്ട്സ് സൊസൈറ്റികൾ ഇല്ലാതായി.
ആഭാസ അശ്ലീലംതേച്ച ഹാസ്യപരിപാടികളുടെയും ന്യൂ ജനറേഷൻ ഗാനമേളകളുടെയും തള്ളിക്കയറ്റം നാടകങ്ങളെ നാട്ടിൻപുറങ്ങളിലെ പെരുന്നാൾ, ഉത്സവപറമ്പുകളിൽനിന്നും അകറ്റി. നാടകങ്ങൾക്കിടയിലെ നെല്ലും പതിരും തിരിച്ചറിയാൻ സഹായിച്ചിരുന്ന ഫൈനാർട്സ് സൈറ്റുകളുടെ ഉത്തരവാദിത്തം പുതിയകാലത്ത് നാടകമേളകൾ ഏറ്റെടുത്തുകഴിഞ്ഞു.
മടുപ്പിക്കുന്ന സീരിയലുകളെ ഉപേക്ഷിച്ചു കുടുംബസദസ്സുകൾ നാടകനടീനടന്മാര് അരങ്ങിൽ നേരിട്ടവതരിപ്പിക്കുന്ന പകരംവയ്ക്കാനില്ലാത്ത ആസ്വാദ്യതതേടി കർട്ടനു മുന്നില്‍ വീണ്ടും കൂടുതേടുന്നവരെ നാടകങ്ങൾ ഇനി നിരാശരാക്കാതിരുന്നാൽ മാത്രം മതി. ഇതിഹാസം നാടകത്തിന് ഇടയ്ക്കിടെ കിട്ടിയ കാണികളുടെ കൈയടി നല്ല നാടകങ്ങൾക്കുള്ള അംഗീകാരമാണ്.
ദർശന നാടകോത്സവത്തിന്റെ ജനപങ്കാളിത്തവും വിജയവും അരങ്ങനെ സ്നേഹിക്കുന്നവർക്കെല്ലാം പ്രതീക്ഷ പകരുന്നതാണ്. നാടകവേദിക്കൊരു കൈത്താങ്ങും.
കുര്യൻ തോമസ് കരിമ്പനത്തറയിൽ