നാടനെന്നാൽ കൊള്ളാത്തത്, നഗരപ്പൊലിമ വന്നാൽ മഹത്തരം എന്ന അർഥത്തിലല്ല ഈ തലക്കെട്ട്. നാടൻപാട്ടുകളിൽ പച്ചയായ ജീവിതം ചാലിച്ചുവച്ച അറുമുഖൻ വെങ്കിടങ്ങ് എന്ന മനുഷ്യൻ നടന്ന അധികമാർക്കും അറിയാത്ത വഴികളെ കുറിക്കാനാണ്...
അയ്യോ അറുമുഖന് നാടൻപാട്ടല്ലേ പറ്റൂ!- ഗാനരചന അറുമുഖൻ വെങ്കിടങ്ങിനെ ഏല്പിച്ചാലോ എന്ന ചർച്ച വരുന്ന വേളകളിൽ (പ്രത്യേകിച്ച് സിനിമയ്ക്ക്) ഏറ്റവുമധികം ഉയരുന്ന വാദം. ""പലരും കരുതുന്ന നല്ല ഭാഷ, നല്ല സാഹിത്യം എന്നിവ എനിക്കറിയില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എനിക്ക് ഇതേക്കുറിച്ചെല്ലാം അറിവുണ്ട്. ചെറുപ്പത്തിലും ഈ എഴുപത്തിമൂന്നാം വയസിലും വായന ഒരു ശീലമാണ്. ചരിത്രവും ഓട്ടൻതുള്ളലും ഡിറ്റക്ടീവുമടക്കം ഏതു പുസ്തകവും വായിക്കും.
പുലർച്ചെ മൂന്നുമണിക്ക് എഴുന്നേൽക്കും. ഇന്നും എണീറ്റു. ഒരു പാത്രം ചായ കൊണ്ടുവയ്ക്കും. എഴുത്തും വായനയും ആ നേരത്ത്. ഇന്നുവരെ തെറ്റിയിട്ടില്ല''- ഈ ആത്മവിശ്വാസമാണ് അറുമുഖൻ വെങ്കിടങ്ങിനെ തലയുയർത്തിപ്പിടിച്ചു നിർത്തുന്നത്. നാടൻപാട്ടിന്റെ ഈ തലപ്പൊക്കത്തിനാണ് ഫോക് ലോർ അക്കാദമിയുടെ ഇത്തവണത്തെ ഗുരുപൂജ പുരസ്കാരം.
ഗായകൻ, തബലിസ്റ്റ്, എഴുത്തുകാരൻ... ഒപ്പം കൽപ്പണിയും
അറുമുഖൻ വെങ്കിടങ്ങിനെ അറിയാത്തവർക്കും അദ്ദേഹം എഴുതിയ പാട്ടുകൾ ഉറപ്പായും അറിയും. അതെങ്ങനെ? കാരണം ലളിതം- കലാഭവൻ മണി പാടി സൂപ്പർഹിറ്റുകളാക്കിയ നാടൻ പാട്ടുകളിൽ ഏറിയ പങ്കും അറുമുഖൻ വെങ്കിടങ്ങ് എഴുതിയതാണ്. ഏതാണ്ട് ഇരുനൂറോളം പാട്ടുകൾ! മണിക്കൊപ്പം ചേർത്തു പറയേണ്ടിയിരുന്ന പേരായിട്ടും അറുമുഖന്റെ പേര് അങ്ങനെയെവിടെയും കേട്ടില്ല. പ്രതാപകാലത്ത് ചൂടപ്പംപോലെ വിറ്റുപോയിരുന്ന കാസറ്റുകളിലും രചയിതാവ് ആരെന്ന് എഴുതപ്പെട്ടില്ല. അറുമുഖൻ അതിന്റെയൊന്നും പിന്നാലെ പോയതുമില്ല. കാരണം അദ്ദേഹത്തിന് ജീവിതമായിരുന്നു വലുത്- സ്വന്തം ജീവിതവും പാട്ടെഴുത്തു ജീവിതവും.
തൃശൂർ വെങ്കിടങ്ങ് കരുവന്തല നടുവത്ത് വീട്ടിൽ ശങ്കരൻ- കാളി ദന്പതികളുടെ മകനായാണ് എൻ.എസ്. അറുമുഖൻ ജനിച്ചത്. വീട്ടിൽ വലിയ സാന്പത്തികമൊന്നുമില്ല. പഠിക്കാൻപോകാനും കഷ്ടപ്പാട്. സർവോദയ സേവാസംഘത്തിന്റെ സഹായത്തോടെ എടപ്പാളിൽ ഹോസ്റ്റലിൽനിന്ന് പത്താംക്ലാസ് പൂർത്തിയാക്കി. സ്കൂളിൽ ലളിതഗാനത്തിന് എന്നും ഒന്നാം സ്ഥാനം അറുമുഖനാണ്.
പത്തുകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും വീട്ടിലെ അന്തരീക്ഷം സുഖമായിട്ടില്ല. ഉടനെ അച്ഛനൊപ്പം കരിങ്കൽപ്പണിക്ക് ഇറങ്ങി. സഹോദരങ്ങളെ പഠിക്കാൻ സഹായിച്ചു. വായന അന്നേ ഹരമാണ്. പത്രങ്ങളിൽ ചെറിയ കുറിപ്പുകൾ എഴുതിക്കൊടുക്കാറുള്ള ബലത്തിലാണ് പിന്നീട് പാട്ടെഴുത്ത് തുടങ്ങിയത്. ദളിത് വീക്ഷണമുള്ള ലേഖനങ്ങളാണ് എഴുതാറ്.
ആർക്കുവേണ്ടിയാണോ എഴുതുന്നത്, അവരത് വായിക്കാറില്ല. പിന്നെ തോന്നി വെറുതെയെന്തിനാ ആവശ്യമില്ലാത്ത പൊല്ലാപ്പിനു നിൽക്കുന്നത്, അതോടെ ലേഖനമെഴുത്തു നിർത്തി. പാട്ടിലേക്കു തിരിഞ്ഞു. ഒരു മണിക്കൂർ പ്രസംഗിക്കുന്നതിനേക്കാൾ ഫലം അഞ്ചുമിനിറ്റുള്ള പാട്ടുകൊണ്ട് കിട്ടും- അറുമുഖൻ പറയുന്നു.
കല്ലെടുത്താൽ പൊന്താതാകുന്നവരെ ആ പണി ചെയ്തു. കുടുംബം നോക്കിയത് കരിങ്കല്ലു പണിതാണ്. പാട്ടെഴുത്ത് തൊഴിലായി എടുത്തില്ല. എന്നാലും കുറേശ്ശെ പൈസ കിട്ടി. ജീവിതാവശ്യത്തിനു തികയില്ല അത്. എന്റെ തുടക്കം സീറോയിൽനിന്നായിരുന്നു. ഇന്നും സീറോയിലാണ്. വാക്കുകൊണ്ടുപോലും സഹായിക്കാത്തവരുണ്ട്. എന്നാലും ഇപ്പോൾ മനസമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയുന്നുണ്ട്. മക്കളുടെകൂടി സഹായത്താൽ സമയത്ത് ഭക്ഷണവും കിട്ടും.
യേശുദാസിന്റെ ശബ്ദത്തിൽ ഗാനമേളകൾക്കു പാട്ടുപാടിയിരുന്നയാളാണ് ഞാൻ. പ്രഗത്ഭരായ ഒട്ടേറെ കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചതിനാൽ കർണാടക സംഗീതത്തിലടക്കം ചെറിയ അറിവുണ്ടായി. ഗുരുമുഖത്തുനിന്നു പഠിച്ചില്ലെങ്കിലും അത്യാവശ്യം രാഗങ്ങൾ അറിയാം. സ്വരസ്ഥാനം ചോദിച്ച് ആരെങ്കിലും വന്നാൽ ഞാൻ പെട്ടുപോകുമെന്നേയുള്ളൂ- അറുമുഖൻ പറയുന്നു.
സൗണ്ട് സുഖമില്ലാതായപ്പോൾ സ്റ്റേജ് പരിപാടികൾ നിർത്തി. ബിജിഎം തെറ്റിയാൽവരെ ഇപ്പോഴത്തെ പിള്ളേര് കൂവും. നമ്മള് വഴിമാറലാണ് അതിന്റെ ബുദ്ധി. മണിക്കുവേണ്ടി എഴുതിയ പാട്ടുകൾക്കെല്ലാം ട്രാക്കു പാടിയത് അറുമുഖനാണ്. ഈണമാണ് ആദ്യം ഉറപ്പിക്കുക. പിന്നീടാണ് വരിയെഴുത്ത്.
ഇടക്കാലത്ത് തബലിസ്റ്റുമായിരുന്നു അറുമുഖൻ. നൃത്തപരിപാടികൾക്ക് തബലവായിക്കുമായിരുന്നു. അതും പ്രഫഷനാക്കാൻ തോന്നിയില്ല.
പുരസ്കാരം ആനക്കാര്യമല്ല
ഏറെ വൈകിയാണ് അറുമുഖനെത്തേടി ഒരു പുരസ്കാരം എത്തുന്നത്. നാടൻപാട്ടിന്റെ തനിമ നിലനിർത്തിയതിനാണ് പുരസ്കാരം. പുതുതലമുറയിലേക്ക് നാടൻപാട്ടിനെ അടുപ്പിച്ച പ്രധാനി എന്നും വിശേഷണമുണ്ട്. എന്നാൽ ഈ തനിമ എന്താണെന്ന് തനിക്കു മനസിലായിട്ടില്ലെന്ന് അറുമുഖൻ പറയുന്നു. ഇപ്പോൾ മറ്റൊരു പണിയുമില്ലെങ്കിൽ നാടൻപാട്ടിനു പോകുന്നവരുണ്ട്. രണ്ടു ചെണ്ടയും അതിന്റെ താളവുമുണ്ടെങ്കിൽ വരികളൊന്നും നോക്കാതെ നാടൻപാട്ടുണ്ടാക്കാം. എന്റെ പാട്ടിൽ ജീവിതമുണ്ടായിരുന്നു. മണി അത് ഞാൻ ഉദ്ദേശിച്ചതുപോലെ പാടുമായിരുന്നു. അതിൽ ചാരിതാർഥ്യമുണ്ട്.
കാശുണ്ടാക്കുന്നതിനോട് വലിയ പ്രതിപത്തിയുണ്ടായിട്ടില്ല. എന്നുവച്ചാൽ കാശു കിട്ടിയാൽ അതു വലിച്ചെറിയും എന്നല്ല. കാശുണ്ടാക്കുന്നത് ഒരു കലയാണ്. അതു ഞാൻ പഠിച്ചില്ല. പാട്ടുകളെഴുതിയതിന് എണ്ണിച്ചുട്ട അപ്പംപോലെയാണ് പ്രതിഫലം കിട്ടിയത്.
ഇപ്പോഴും പാട്ടെഴുത്തു തുടരുന്നുണ്ട്. കോവിഡ് കാലമെത്തിയതോടെ എഴുത്തു കൂടുതലാണ്. അന്പതിലേറെ പാട്ടുകൾ എഴുതി ട്യൂണിട്ട് ട്രാക്കും ഒരുക്കി വച്ചിട്ടുണ്ട്. കലാരംഗത്തു പ്രവർത്തിക്കുന്ന മക്കളുടെകൂടി സഹകരണത്തോടെ ഒരു യുട്യൂബ് ചാനൽ ആരംഭിക്കാനുള്ള ശ്രമമാണ്.
സംസാരത്തിനിടയ്ക്ക് ഒരു മിനിറ്റ് അറുമുഖൻ ചേട്ടാ, ഒരു പേനയെടുക്കട്ടെ എന്നു പറയേണ്ടിവന്നു- അദ്ദേഹം പറഞ്ഞ ഫോണ് നന്പർ കുറിച്ചെടുക്കാനായിരുന്നു. പതിവു നർമബോധത്തോടെ ചോദ്യം വന്നു: പേനയൊന്നുമില്ലാത്തയാളാ ഈ ലേഖകൻ?!
പിന്നാലെ അടുത്ത ചോദ്യവും:
അല്ല, നമ്മളെന്നാ ഇനി കാണണേ?
അറുമുഖൻ വെങ്കിടങ്ങ് എഴുതിയ പ്രശസ്തമായ ഏതാനും പാട്ടുകൾ
• ചാലക്കുടി ചന്തയ്ക്കു പോകുന്പോൾ...
• പകലു മുഴുവൻ പണിയെടുത്ത്...
• വരിക്കച്ചക്കേടെ ചൊളകണക്കിന്...
• ആലത്തൂരങ്ങാടിയിൽ ഞാൻ പോയ് വരുന്പോ...
• തോട്ടുംകരക്കാരി പെണ്ണുങ്ങക്കിത്ര...
• പൂവാടി പെണ്ണേ, പൂവാടി പെണ്ണേ...
• കോഴിക്കോട്ടെ കുഞ്ഞമ്മായി വന്നപ്പോ...
• പണ്ടും പറഞ്ഞു ഞാൻ കുഞ്ഞാഞ്ഞോട്..
• ഇക്കൊല്ലം നമ്മക്ക് ഓണല്യാടി...
• വരുത്തന്റൊപ്പം ഒളിച്ചു ചാടിയ....
• എന്താ പെണ്ണേ ചിരിക്കാത്തേ....
മീശമാധവൻ, മീനാക്ഷി കല്യാണം, ദി ഗാർഡ്, സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, ഉടയോൻ, രക്ഷകൻ തുടങ്ങിയ സിനിമകൾക്കും പാട്ടെഴുതി.
മീശമാധവനിലെ ആമുഖഗാനമായ ഈ എലവത്തൂര് കായലിന്റെ കരയ്ക്കലുണ്ടൊരു കൈത എന്ന പാട്ട് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെട്ടത്. ഇതും അറുമുഖന്റെ രചനയാണ്.
ഹരിപ്രസാദ്