വെള്ളിവെളിച്ചം ബിഗ് സ്ക്രീനിൽ മിന്നി മറയുന്നതു കാണാൻ ഇനിയുമെത്രനാൾ കാത്തിരിക്കണമെന്ന ആശങ്കയിലാണ് ലോകം മുഴുവനുള്ള സിനിമാ പ്രേക്ഷകർ. പ്രിയ താരങ്ങൾ തിരയിലെത്തുന്പോഴുള്ള ആരവങ്ങളും അട്ടഹാസങ്ങളും ആഘോഷങ്ങളും കണ്മുന്നിൽനിന്നും മറഞ്ഞിട്ട് മാസങ്ങളായിരിക്കുന്നു.
ബിഗ് സ്ക്രീൻ കാഴ്ചകൾ കളം നിറഞ്ഞിടത്തു മിനിസ്ക്രീനും ഒടിടി പ്ലാറ്റ് ഫോമുകളും വലിയ തോതിൽ ഇടം പിടിക്കുന്നുമുണ്ട്. എങ്കിലും ഓരോ കാഴ്ചയും അനുഭവമായി മാറുന്ന തിയറ്റർ അന്തരീക്ഷത്തിലേക്കു വീണ്ടും തിക്കിത്തിരക്കി ഓടിക്കയറാൻ, ആ ഇരുട്ടു മുറിയിലേക്കെത്താൻ കാത്തിരിക്കുകയാണ് ഓരോ സിനിമാ പ്രേമിയും.
ചെറുതെങ്കിലും വലുതായ മലയാള സിനിമ
പോയ രണ്ടു വർഷങ്ങളിൽ മലയാള സിനിമ വ്യവസായത്തെ പിടിച്ചുലച്ച സംഭവങ്ങളായിരുന്നു ദിവസങ്ങൾ നീണ്ടുനിന്ന പ്രളയം. എങ്കിലും കിതപ്പിനെ ഉൗർജമാക്കിയാണ് മലയാള സിനിമ പിന്നീട് സഞ്ചരിച്ചത്. കോടി ക്ലബുകളുടെ നേട്ടവും വിദേശ രാജ്യങ്ങളിൽ നേടിയ വൻ ജനപ്രീതിയും മികച്ച കലാകാരന്മാരുടെ സംഗമവുമൊക്കെയായി മലയാള സിനിമ കുതിപ്പിന്റെ പാതയിലായിരുന്നു. 2020 ന്റെ വർഷാരംഭത്തിൽ തന്നെ വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഷൈലോക് തുടങ്ങിയ വലിയ വിജയം നേടിയ ഒരുപിടി ചിത്രങ്ങളാണ് എത്തിയത്.
പെട്ടന്നായിരുന്നു വെള്ളിത്തിരയിലേക്ക് ഇരുൾ പടർത്തി കൊറോണ വൈറസിന്റെയും പിന്നാലെ ലോക്ഡൗണിന്റെ സിനിമാറ്റിക് കടന്നു വരവ്. പിന്നീട് നാം കണ്ടത് കഴിഞ്ഞ ഒരു നൂറ്റാണ്ട്ിൽ ലോക സിനിമ കാണാത്ത പുതിയ അനുഭവങ്ങളും കാഴ്ചകളും. എല്ലാ മേഖലകളും തകർന്നടിഞ്ഞു. പതിയെ പല രംഗങ്ങളും ചലനംവയ്ക്കാൻ തുടങ്ങിയപ്പോഴും സിനിമാരംഗം വീണു തന്നെ കിടക്കുകയാണ്. എങ്ങനെ തെളിയുമെന്നറിയാത്ത വെള്ളിവെളിച്ചെങ്ങളും!
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മാസങ്ങളായി നിശ്ചലമായി കിടക്കുകയാണ്. ഒരു പക്ഷേ, നമ്മുടെ മെഗാ താരങ്ങൾ പോലും കാമറക്കു മുന്നിൽ നിന്നും ഇത്രയും നാൾ മാറി നിന്ന ഒരു കാലമുണ്ടാവുകയില്ല. മറ്റു ഭാഷകളെ അപേഷിച്ചു ചെറിയ മേഖലയാണ് മലയാള സിനിമ. എന്നാൽ ഇന്ത്യയ്ക്കകത്തും പുറത്തുമായി വലിയ നിക്ഷേപങ്ങളുള്ള ഇടംകൂടിയാണ്. മാർച്ച് 14നാണ് കേരളത്തിലെ തിയറ്ററുകൾക്കു പൂട്ടു വീഴുന്നത്.
പിന്നീട് ഇതുവരെ അവിടേക്കൊരു പാത തെളിഞ്ഞിട്ടില്ല. പുതിയ ചരിത്രങ്ങളും വന്പൻ നേട്ടങ്ങളും സ്വന്തമാക്കാവുന്ന സീസണുകൾ ഓരോന്നായി കഴിഞ്ഞു പോകുന്നതു നിസഹായരായി നോക്കി നിൽക്കാനേ നമ്മുടെ സിനിമാക്കാർക്ക് കഴിയു. സിനിമയിലെ സാന്പത്തിക വിദഗ്ധർ കണക്കു കൂട്ടുന്പോൾ നഷ്ടം 1000 കോടിക്കു മേലേക്കാണ് പോകുന്നത്. മലയാളം പോലൊരു സിനിമ ശാഖയ്ക്ക് ഇതു എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നും പറയാനാകില്ല. 60ൽ അധികം വിദേശ രാജ്യങ്ങളിൽ മലയാള സിനിമയ്ക്കു സ്വീകാര്യതയുള്ളപ്പോഴാണ് ഇത്തരമൊരു തിരിച്ചടിയെന്നതാണ് പ്രധാനം. തിരിച്ചു കയറ്റം അത്ര എളുപ്പമല്ലെന്നതു സാരം.
വെള്ളിത്തിരയിലേക്കെത്താൻ 100ൽ അധികം ചിത്രങ്ങൾ
വസന്തകാലത്തിനെ വരവേൽക്കാൻ കാത്തുനിന്ന പൂവാടി പോലെയായിരുന്നു മലയാള സിനിമ. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ നൂറു കോടി ബജറ്റിലൊരുങ്ങിയ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം മുതൽ ചെറിയ ബജറ്റിൽ ഒരുക്കുന്ന ചിത്രങ്ങളടക്കം നൂറിലധികം പ്രൊജക്ടുകളാണ് സമീപ കാലത്തു സജ്ജമായത്. റിലീസിംഗ് അനൗണ്‍സ് ചെയ്തു തിയറ്ററിലെത്താൻ തുടങ്ങിയതും പ്രീപ്രൊഡക്ഷൻ പൂർത്തിയാക്കി ചിത്രീകണം ആരംഭിക്കാനൊരുങ്ങിയതും ഷൂട്ടിംഗ് തുടങ്ങിവെച്ചു ലോക്ഡൗണിൻ നിന്നു പോയതും ലോക്ഡൗണ്‍ ഇളവിലും പൂർത്തിയാക്കിയതും പോസ്റ്റ് പ്രൊഡക്ഷൻ ടേബിളിൽ കിടക്കുന്നതുമായ നൂറിലധികം ചിത്രങ്ങൾ. ഇതിൽ മോഹൻലാലിന്റെ മരയ്ക്കാറും മമ്മൂട്ടിയുടെ വണ്ണും ഫഹദ് ഫാസിലിന്റെ മാലിക്കുമൊക്കെ വലിയ ബജറ്റിൽ തന്നെ ഒരുക്കിയ ചിത്രങ്ങളായിരുന്നു. എല്ലാ പ്രതീക്ഷകളും ഇപ്പോൾ ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഇനി എവിടെ നിന്നു തുടങ്ങും?
റിലീസിംഗ് തീയതി പ്ലാൻ ചെയതു സ്ക്രീനിലെത്താനൊരുങ്ങി 50 ചിത്രങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് തിയറ്ററിലെത്താൻ തയാറെടുത്തിരുന്നത്. 2019ന്റെ ആദ്യ പകുതിക്കു ശേഷം തുടങ്ങിയതായിരുന്നു ഇതിലേറെയും. മോഹൻലാൽ പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ജിത്തു ജോസഫുമായി വീണ്ടും ഒന്നിച്ച റാം, സഞ്ജയ് ബോബി തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്തു മമ്മൂട്ടി രാഷ്ട്രീയക്കാരനായി എത്തുന്ന വണ്‍, പുരോഹിതനായി മമ്മൂട്ടിയും ഒപ്പം വലിയ താരനിരയുമെത്തുന്ന ദി പ്രീസ്റ്റ്, സുരേഷ് ഗോപി വീണ്ടും മാസ് ഹീറോ പരിവേഷവുമായി എത്തുന്ന നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ, കടുവാക്കാട്ടിൽ കുറുവാച്ചൻ,
ദിലീപ് -നാദിർഷ ടീം ഒന്നിച്ച കേശു ഈ വീടിന്റെ നാഥൻ, ബെന്യാമിന്റെ നോവലിനു ദൃശ്യഭാഷ ഒരുക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം, ആക്ഷൻ ട്രാക്കിൽ ഷാജി കൈലാസ് ഒരുക്കുന്ന കടുവ, കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പായി ദുൽഖർ എത്തുന്ന കുറുപ്പ്, രാജീവ് രവി നിവിൻ പോളിയെ നായകനാക്കി വലിയ കാൻവാസിൻ ഒരുക്കുന്ന തുറമുഖം, പടവെട്ട്, വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് വേറിട്ട ഗെറ്റപ്പിലെത്തുന്ന മാലിക്, ഒരു മദ്യപാനിയുടെ പച്ചയായ ജീവിതവുമായി പ്രജീഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന വെള്ളം, ബിഗ് ബജറ്റിൽ ഫാന്റസി ഹൊറർ ചിത്രം കത്തനാർ,
കുഞ്ചാക്കോ ബോബനും ജിസ് ജോയിയും ആദ്യമായി ഒന്നിച്ച മോഹൻകുമാർ ഫാൻസ്, ടോവിനോയുടെ മിന്നൽ മുരളി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ആസിഫിന്റെ കുഞ്ഞെൽദോ, ഇന്ദ്രജിത്തിന്റെ ആഹാ, വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഹൃദയം തുടങ്ങിയ വലിയ പ്രതീക്ഷകളുമായി ഒരുക്കിയ ഒരുപിടി ചിത്രങ്ങൾ മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലഘട്ടത്തിൽ തിയറ്ററിലെത്താൻ പ്ലാൻ ചെയ്തവയാണ്. പരമാർശിച്ചവയിൽ കൂടുതലാണ് അണിയറയിൽ സജ്ജമായത്. പ്രേക്ഷകരെ തിയറ്ററിലേക്കാകർഷിക്കാനുള്ള എല്ലാ രസക്കൂട്ടുകളും ചേർത്തവയായിരുന്നു ഈ ചിത്രങ്ങളോരോന്നും.
സിനിമ എന്ന വ്യവസായം
തിയറ്ററുകൾ കല്യാണ മണ്ഡപമാക്കിയ കാലത്തു നിന്നും സമീപ വർഷങ്ങളിൽ കേരളത്തിൽ മറ്റൊരു മേഖലയിലുമില്ലാത്ത വിധത്തിലുള്ള നിക്ഷേപമാണ് സിനിമാ തിയറ്റർ മേഖലയിൽ നടന്നിട്ടുള്ളത്. അവസാന മൂന്നു വർഷ കണക്കെടുക്കുന്പോൾ 1100-ൽ അധികം കോടി രൂപയുടെ നിക്ഷേമാണ് സിനിമാ തിയറ്റർ നിർമാണത്തിൽ മുടക്കിയിട്ടുള്ളത്. പുത്തൻ സാങ്കേതിക വിദ്യയും ആധുനിക സൗകര്യങ്ങളുമായി 500ൽ അധികം തിയറ്ററുകളാണ് ഇവിടെ സജ്ജമായിരിക്കുന്നത്. അതിൽ പത്തു ശതമാനവും പുതിയ തിയറ്ററുകളും മൾട്ടി പ്ലക്സുകളുമാണ്. ഇതിനൊപ്പം തന്നെ വലിയ മുതൽ മുടക്കി സിനിമ ഒരുക്കാൻ നിർമാതാക്കളും ധൈര്യപ്പെട്ടിരുന്ന സമയമായിരുന്നു ഇത്.
സിനിമ വ്യവസായത്തിനെ താങ്ങി നിർത്തുന്നത് തിയറ്റർ വരുമാനമാണെന്നതാണ് സത്യം. എന്നാൽ നിക്ഷേപകരുടെയെല്ലാം നട്ടെല്ലൊടിയുന്ന സാഹചര്യത്തിലേക്കാണ് സന്പദ് വ്യവസ്ഥ ഇപ്പോൾ എത്തി നിൽക്കുന്നത്. സിനിമാ നിർമാണത്തിനു മുടക്കിയ ഫണ്ടിൽ നിന്നും കളക്ഷൻ എന്നു നേടാനാകും എന്നുറപ്പു പറയാനാകാത്ത സാഹചര്യം. ഇതിനു പുറമേ, പതിനായിരത്തോളം അണിയറ പ്രവർത്തകർ, ആഞ്ഞൂറിലധികം വരുന്ന അഭിനേതാക്കൾ, സംവിധായകൻ, എഴുത്തുകാർ, ഛായാഗ്രാഹകന്മാർ, സംഗീതജ്ഞർ, സാങ്കേതിക പ്രവർത്തകർ, വിതരണക്കാർ, തിയറ്റർ ജീവനക്കാർ തുടങ്ങീ മലയാള സിനിമ ഇപ്പോൾ നേരിടുന്നതു ഇതുവരെ പരിചിതമല്ലാത്ത പ്രതിസന്ധിയാണ്.
ലോക്ഡൗണ്‍ മാറി കോവിഡ് ഭീഷണി ഒഴിഞ്ഞ് തിയറ്ററുകൾ തുറക്കാൻ ഇനിയുമേറെ സമയമെടുക്കുമെന്നാണ് സൂചന. ഈ വർഷം ക്രിസ്മസ് സീസണിലെങ്കിലും തിയറ്ററുകൾ വീണ്ടും സജീവമാക്കാമെന്ന കണക്കുകൂട്ടലുകളുണ്ട്. അവിടെയും പൊതുജനം തിയറ്ററിലെത്തി സിനിമ കാണാൻ എത്രത്തോളം താല്പര്യം പ്രകടമാക്കും എന്നതും പ്രധാന സംഗതിയാണ്. പല രാജ്യങ്ങളിലും ഭേദമാക്കപ്പെട്ട രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്പോൾ ജനക്കൂട്ടത്തെ സുരക്ഷിതമായി വീണ്ടും തിയറ്ററിലേക്കാകർഷിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
കച്ചവടത്തിനു വെല്ലുവിളികൾ ഏറെ
വൻകിട നിർമാതാക്കളും താരങ്ങളും പണം മുടക്കുന്ന സിനിമകൾക്കപ്പുറത്ത് ഒട്ടുമിക്ക നിർമാതാക്കളും ലോണുകളായും പലിശയ്ക്കു പണമെടുത്തുമാണ് സിനിമ തുടങ്ങിവെച്ചതും സിനിമ പ്രവർത്തനവുമായി മുന്നോട്ടു പോയിട്ടുള്ളതും. വലിയ വിജയം നേടിയ നിർമാതാക്കളു പോലും ചില പ്രശ്നത്തിൽ പെട്ടു കഴിയുന്പോൾ അത്തരം കണക്കു പറച്ചിൽ തുറന്നു സമതിച്ചിട്ടുമുള്ളതാണ്.
ഇനിയെന്തു ചെയ്യും, സാന്പത്തിക ബാധ്യത എങ്ങനെ തീർക്കും തുടങ്ങിയ ചോദ്യങ്ങൾ മാത്രം അവരുടെ മുന്നിൽ ബാക്കിയാകുന്നു. കോവിഡ് ഭീതിയൊഴിഞ്ഞു തിയറ്ററുകൾ എന്നു സജ്ജമാകുമെന്നത് അനിശ്ചിതത്വമാണ്. സാമൂഹിക അകലം പാലിച്ച് തിയറ്ററുകൾ പ്രവർത്തിപ്പിക്കാവുന്നതും എയർ കണ്ടീഷൻ തിയറ്ററുകളിലേക്കു പ്രേക്ഷകരെ എത്തിക്കുന്നതും ആശയക്കുഴപ്പം തന്നെയാണ്. അപ്പോഴും സിനിമ എത്തിയാലും ആളുകൾ തിയറ്ററിലേക്കെന്നെത്തുമെന്നതിൽ തീർച്ചയില്ല.
ഭയമില്ലാതെ പുറത്തേക്കിറങ്ങാനും സിനിമ കാണാനുള്ള മാനസികാവസ്ഥയിലേക്കും അവർ എത്തിച്ചേരേണ്ടതുണ്ട്. ജനങ്ങളുടെ കൈകളിൽ പൈസയില്ലാത്ത അവസ്ഥയാണ് മറ്റൊരു പ്രധാന വസ്തുത. അത്തരം ഒരു സാഹചര്യത്തിൽ മാറ്റിവെയ്ക്കാവുന്ന ഒരു കാര്യം എന്ന നിലയിൽ സിനിമയെ കണ്ടാൽ പ്രശ്നങ്ങൾ ഈ മേഖലയിൽ സങ്കീർണമാകുയേയുള്ളു. അത്തരം ഒരു അന്തരീഷത്തിൽ വലിയ ബജറ്റ് ചിത്രങ്ങളുടെ റിലീസ് നല്ല സമയത്തിനായി നിശ്ചയിക്കാൻ തുടങ്ങും. അപ്പോൾ ധാരാളം ചിത്രങ്ങൾ ഒന്നിച്ചു തിയറ്ററിലെത്തുന്പോൾ പ്രതിസന്ധികൾ വീണ്ടും രൂപം കൊള്ളും.
അതു ഓരോ സിനിമയ്ക്കും ലഭിക്കുന്ന കളക്ഷനേയും ലാഭത്തേയും കാര്യമായി ബാധിക്കും. ഒപ്പം ചെറുകിട സിനിമകൾക്കു തിയറ്റർ പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും. അതു വലിയൊരു കൂട്ടത്തിന്റെ നിലനിൽപിനെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. സംഗതികൾ ഇവിടെ തീരുന്നില്ല, മലയാള സിനിമയുടെ കഴിഞ്ഞ നാളുകളിലെ വലിയൊരു വരുമാനം ഓവർസീസ് കളക്ഷനുകളായിരുന്നു. പുലിമുരുകനും ലൂസിഫറുമൊക്കെ മലയാള സിനിമയ്ക്കു ലോകോത്തര പ്രേക്ഷക കൂട്ടങ്ങൾക്കിടയിൽ മറ്റ് ഇന്ത്യൻ ഭാഷാ ചിത്രങ്ങൾ പോലെ വിശാലമായ ഇടം സൃഷ്ടിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങൾക്കു പുറമേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നല്ല രീതിയിൽ ഇവിടേക്കു കളക്ഷൻ എത്തിയിരുന്നു. കോവിഡ് ഭീതിയിൽ ഇനിയെന്ന് അത്തരത്തിലേക്കു മലയാള സിനിമ തിരികെ എത്തുമെന്നതു ഉത്തരമില്ലാതെ അവശേഷിക്കുന്നു. പ്രളയം മലയാള സിനിമയിൽ ആഞ്ഞടിച്ചപ്പോഴും അതു കേരളത്തെ മാത്രം പിടിച്ചുലച്ചതും കേരളത്തിനു പുറത്തു വലിയൊരു മാർക്കറ്റ് മലയാള സിനിമയ്ക്കുണ്ടെന്നതുമായിരുന്നു ആശ്വാസം. ഇവിടെ കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുന്നത് ലോകം മുഴുവനായാണ്.
ഇനി ലോക്ഡൗണ്‍ മാറി കുറേ നാളിനു ശേഷം സിനിമ ഇറക്കാം എന്ന ധാരണയിൽ ചിത്രീകരണം ആരംഭിച്ചാലും പ്രതിബന്ധങ്ങൾ ഏറെയാണുള്ളത്. സിനിമ ചിത്രീകരണം ഒരു കൂട്ടം ആളുകളുടെ പ്രയത്ന ഫലമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ 100 പേരെങ്കിലും സഹകരിക്കേണ്ടിവരുന്ന സിനിമാ ഷൂട്ടിംഗിനു ലൊക്കേഷൻ പെർമിഷൻ വലിയ പ്രശ്നമാകും.
വീടുകളും ഓഫീസുകളും ഹോസ്പിറ്റലുകളും പൊതുവിടങ്ങളുമൊക്കെ സുരക്ഷിതമായി എങ്ങനെ സിനിമ ചിത്രീകരിക്കാൻ കഴിയുമെന്നതിൽ വീണ്ടും സംശയങ്ങൾ മാത്രം. വരും നാളുകളിലും നിയന്ത്രണങ്ങളും നിർദേശങ്ങളും തുടരുന്ന സാഹചര്യത്തിൽ സിനിമ പോലൊരു വലിയ വ്യവസായ രംഗത്തു പ്രത്യക്ഷമായും പരോക്ഷമായും സന്ദിഗ്ധാവസ്ഥയാണ് നിലകൊള്ളുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിപണിയോ?
കോവിഡ് കാലത്തു മലയാള സിനിമയുടെ ഇന്റർനെറ്റ് റേറ്റിംഗ് വലിയ തോതിൽ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. വെബിലൂടെ മിനിസ്ക്രീൻ കാഴ്ചയ്ക്കു ഇടമുണ്ടെന്നു മലയാള സിനിമയ്ക്കു പുതിയൊരു ദിശ തെളിഞ്ഞിരിക്കുന്നു. ലൂസിഫറായിരുന്നു അത്തരത്തിൽ ഒരു കച്ചവടത്തിന് ആദ്യം മാർക്കറ്റ് ഉണ്ടാക്കിത്തന്നത്. ഇപ്പോൾ ഫ്രൈഡേ ഫിലിംസിന്റെ സൂഫിയും സുജാതയുമാണ് ഒടിടി റിലീസിലൂടെ വീടിനുള്ളിലേക്കു റിലീസിംഗ് കാഴ്ച ഒരുക്കിയത്.
ഇക്കാലയളവിൽ ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചന്റേതും തമിഴിൽ നിന്നും കീർത്തി സുരഷിന്റേതുമടക്കം പത്തോളം വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങിയത്. സിനിമാ കാഴ്ചയുടെ പരന്പരാഗത രീതികളെ മാറ്റി ചിന്തിപ്പിക്കുന്ന ഓണ്‍ലൈൻ റിലീസിനെ ചൊല്ലി വിവിധ അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. നെറ്റ്ഫ്ളിക്സ് ,ആമസോണ്‍ പ്രൈം തുടങ്ങിയ വിവിധ ഹബുകൾ ഇന്നു സിനിമയ്ക്കു വാണിജ്യ ഇടമായി മാറിക്കഴിഞ്ഞു.
കേരളത്തിൽ തന്നെ ലോക്ഡൗണ്‍ കാലത്ത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വലിയ രീതിയിൽ കൂടിയതിന്റെ കണക്കുകളാണുള്ളത്. പരിമിതമായ വിപണി മൂല്യം മാത്രമാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്നുള്ളുവെന്നതാണ് ഇവിടെ വെല്ലുവിളിയാകുന്നത്. ചെറിയ ബജറ്റിൽ മാത്രം ഒതുങ്ങുന്ന ചിത്രങ്ങളാണ് ഇത്തരം പ്ലാറ്റ്ഫോമിലേക്കു കച്ചവടം നടക്കുന്നുള്ളു. ഇവയെല്ലാം വിദേശ രാജ്യങ്ങളിലെ നിക്ഷേപം എന്നിരിക്കെ ലോക സന്പദ്ഘടന താറുമാറായിക്കിടക്കുന്നിടത്ത് വരും നാളുകളിൽ എത്രത്തോളം പുതിയ വിപണീ സാധ്യത സൃഷ്ടിക്കുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
മിനിസ്ക്രീൻ കാഴ്ചയ്ക്കു പരിമിതിയും ഒടിടി പ്ലാറ്റ്ഫോമുകളുടെ ബജറ്റിനു പരിമിതിയും നിലനിൽക്കെ ഒരു സിനിമ ഇൻഡസ്ട്രിയെ താങ്ങി നിൽക്കാനുള്ള കെൽപ് ഇവയ്ക്കില്ലാതെ പോകുന്നു. അതുകൊണ്ടു തന്നെ സിനിമ വ്യവസായത്തിൽ ഇതു വഴിത്തിരിവല്ലെന്നു വിദഗ്ധർ പറയുന്നു. എങ്കിലും, സിനിമാ കാഴ്ചയുടെ ഏകജാലകം തിയറ്റർ മാത്രമല്ലെന്ന ബോധ്യം ഇക്കാലയളവിൽ പ്രേക്ഷകർക്കും സിനിമാ പ്രവർത്തകർക്കും വന്നു കഴിഞ്ഞു. അവിടെ നിർമാതാവിനു വരുമാനമായി മറ്റൊരു മീഡിയം മാറുന്നുവെന്നത് ചെറിയ കാര്യമല്ല.
ഒരു ചെറിയ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന് ഇത്തരം മീഡിയ നൽകുന്ന വരുമാനത്തിനൊപ്പം സാറ്റ് ലൈറ്റ് റൈറ്റ്സ്കൂടി ലഭിക്കുന്പോൾ കൈ പൊള്ളാതെയുള്ള ഇടപാടിനു സാധ്യതയുണ്ടെന്നു സൂഫിയും സുജാതയും കാട്ടിത്തരുന്നു. ബിഗ്സ്ക്രീനെന്നും മിനിസ്ക്രീനെന്നും സിനിമാ കാഴ്ചയ്ക്കു തെരഞ്ഞെടുപ്പു സാധ്യത പ്രേക്ഷകർക്കു നിലനിൽക്കെ പഴയ പ്രതാപം വീണ്ടെടുക്കുന്ന നാൾവരെ തിയറ്ററിലേക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു തന്നെയാകും എന്നതാണ് വസ്തുത.
പൂട്ടിട്ട ദിനങ്ങളിലും സിനിമ സജീവം
മലയാള സിനിമയെ സംബന്ധിച്ചു ലോക്ഡൗണിലും സജീവമായി പ്രേക്ഷകരുടെ മുന്നിൽ തന്നെ നിറഞ്ഞു നിൽക്കാനായി എന്നത് ഈ മേഖലയുടെ കരുത്താണ്. വാർത്തയായും വിവാദമായും പുത്തൻ അനൗണ്‍സ്മെന്റുകളുമൊക്കെയായി സിനിമ തെളിഞ്ഞു നിന്നു. ലോക്ഡൗണ്‍ വന്നു ഷൂട്ട് നിന്നു പോയതും പെട്ടന്നു വീടുകളിലേക്കു മാത്രം തളച്ചിടുകയും ചെയ്തത് ആദ്യ ആഴ്ചകളിൽ സിനിമാക്കാരുടെ ഇടയിൽ ഒരു അങ്കലാപ് സൃഷ്ടിച്ചിരുന്നു. എന്നാൽ അവിടെ നിന്നും ഗുണപരമായ വഴിത്തിരിവായി അതിനെ മാറ്റിയെടുക്കാൻ സിനിമ പ്രവർത്തകർക്കു കഴിഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നനെ ചൊല്ലിയാണ് വിവാദം തുടങ്ങിയത്. ഒരു സംഭവത്തെ ചുറ്റിപ്പറ്റി നാലു ചിത്രങ്ങൾ തന്നെ ഒരുങ്ങുന്നു എന്നതും അത്ഭുതത്തോടെയാണ് പ്രേക്ഷകർ കണ്ടത്. പിന്നാലെ ഡബ്ലുസിസിയിലെ കൊഴിഞ്ഞു പോക്കും ഒരു കഥാപാത്രത്തിന്റെ പേരിൽ പൃഥ്വിരാജിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾ തയാറാകുന്നതുമൊക്കെ ഈ മേഖലയെ പൊതു ജനത്തിന്റെ മുന്നിൽ സജീവമാക്കി നിർത്തി.
ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ രണ്ടാം ലോക മഹായുദ്ധത്തെ സംബന്ധിച്ചാണ് വിദേശ ഭാഷകളിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങിയതെന്നുള്ള പാഠം എന്നും സിനിമ മേഖലയ്ക്കുണ്ട്. അതുപോലെ ഇപ്പോഴത്തെ ദുരിത നാളുകളേയും നാളെകളിൽ മലയാള സിനിമയ്ക്കു കരുത്താക്കി മാറ്റുകയാണ് നമ്മുടെ സിനിമ പ്രവർത്തകരും. പുത്തൻ പ്രൊജക്ടുകളുടെ ചർച്ചയും വേറിട്ട ഇതിവൃത്തങ്ങളുമൊക്കെ മലയാളത്തിലേക്കു പരീക്ഷിക്കാൻ അവസരം ഒരുക്കുകയാണ്.
വരും നാളുകളെ വളരെ പ്രതീക്ഷയോടെ കണ്ടു ഒരുപിടി പുതിയ ചിത്രങ്ങളാണ് സിനിമാക്കാർ വിളംന്പരം ചെയ്തിരിക്കുന്നതും. സമകാലിക സാഹചര്യങ്ങളെ ഉൾക്കൊണ്ടാണ് പുതിയ ചലനമെന്നതു മലയാള സിനിമയുടെ പുത്തൻ ഉണർവിലേക്കുള്ള എണിപ്പടികളാകുമെന്നു കണക്കു കൂട്ടാം. മലയാളത്തിലെ എപിക് ക്ലാസിക് ചിത്രമായി മാറിയ ദൃശ്യത്തിനു രണ്ടാം ഭാഗവുമായാണ് മോഹൻലാലും ജിത്തു ജോസഫും ഇനിയെത്തുന്നത്.
ഒപ്പം പൃഥ്വിരാജിന്റെ വാരിയം കുന്നൻ, സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവാച്ചൻ, നിവിൻ പോളി നായകനായി എത്തുന്ന ബിസ്മി സ്പെഷ്യൽ, ഗ്യാങ്സ്റ്റർ ഓഫ് മണ്ടൻമൂല, ടോവിനോ തോമസിന്റെ കള, ഹോളിവുഡ് താരം ലൂയിസ് മാൻഡിലർ- ബാബു ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ, ധ്യാൻ ശ്രീനിവാസന്റെ സത്യനേശൻ നാടാർ, അജു വർഗീസ്- ലെന കോന്പോയിൽ ആർട്ടിക്കിൾ 21, ശ്രീനാഥ് ഭാസി നായകനാകുന്ന ദമയന്തിയും സുനന്ദയും ലാലിന്റെ തിരക്കഥയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന സുനാമി, ആഷിക് ഉസ്മാർ ഖാലിദ് റഹ്മാൻ ചിത്രം, ലോല, പുതമുഖങ്ങൾ അണിനിരക്കുന്ന മുട്ടുവിൻ തുറക്കപ്പെടും തുടങ്ങിയ ചിത്രങ്ങളൊക്കെ ലോക്ഡൗണിൽ പുതിയ വാർത്തകളും വിശേഷങ്ങളുമായി എത്തിയ ചിത്രങ്ങളായിരുന്നു. ഇപ്പോൾ സജ്ജമാകുന്ന 100 ചിത്രങ്ങൾക്കു പുറമേ അത്രത്തോളം ചിത്രങ്ങളുടെ ചർച്ചകൾ ഈ ലോക്ഡൗൺ ദിനങ്ങളിലും അണിയറയിൽ അരങ്ങേറുന്നുണ്ട്.
അതുകൊണ്ടു തന്നെ ഈ തളർച്ചയെ വളർച്ചായാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നമ്മുടെ സിനിമാ പ്രവർത്തകർ. അപ്രതീക്ഷിതമായ ആഘാതത്തിൽ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നെങ്കിലും ഫിനിക്സ് പക്ഷിയെ പോലെ പുത്തൻ ഉണർവോടും ആവേശത്തോടും കൂടെ കുതിപ്പിന്റെ പാതയിലേക്കു മലയാള സിനിമ മേഖല തിരികെ എത്തുമെന്ന വിശ്വാസം പ്രേക്ഷകർക്കുണ്ട്. അവർ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ അടുത്തുള്ള കൊട്ടകയിൽ,. ഇതാ ഇന്നു മുതൽ...
ലിജിൻ കെ. ഈപ്പൻ