പാലാ എന്നത് എന്താണെന്നു നിർവചിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. മനോധർമംപോലെ ഇടക്കിടെ കരകവിയുകയും പിൻവാങ്ങുകയും ചെയ്യുന്ന മീനച്ചിലാറിന്റെ കരയിലെ ഒരു കൊച്ചുപട്ടണമാണ് പാലാ എന്നു പറഞ്ഞുതീർത്താൽ നിർവചനം പൂർത്തിയാവില്ല. അത് ഒരു വലിയ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ഒരു ചെറിയ ജനസമൂഹത്തിന്റെ വലിയ പ്രദേശമാണ്. പാലാ എവിടെത്തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നത് ഭൂപടത്തിൽ തൊട്ടുകാട്ടാൻ പ്രയാസമാണ്. പാലാ ഒരു വികാരമായതുകൊണ്ട് അത് ലോകമെന്പാടും മലതാണ്ടിയും കടൽകടന്നുമെത്തുന്നു.
പാലായിൽ മീനച്ചിലാർ വികസിച്ചു കരയെ പ്രണയിക്കുന്നതുപോലെ, പരുക്കൻ കാർഷികവൃത്തിക്കിടയിലും കലയും സാഹിത്യവും വികസിച്ചു കരകവിഞ്ഞ് നാനാദിശകളിലേക്കും ഒഴുകാറുണ്ട്. ഉന്നതരായ രാഷ്ട്രീയനേതാക്കളെ പ്രസവിച്ച പാലാ ഉന്നതശീർഷരായ ഒട്ടനവധി സാഹിത്യകാരന്മാരെയും സൃഷ്ടിച്ചു. രാമപുരത്തുവാര്യരും ലളിതാംബിക അന്തർജനവും കട്ടക്കയവും പാലാ നാരായണൻ നായരും ജെ.കെ.വി.യും സക്കറിയയും... അങ്ങനെ പോകുന്നു ഒരു വലിയ നിര. എല്ലാവരുടെയും പേരു പറയാൻ സ്ഥലപരിമിതി സമ്മതിക്കാത്തതുകൊണ്ട് ക്ഷമാപണത്തോടെ ഒതുക്കുന്നു.
ജെ.കെ.വി. എന്ന തൂലികാനാമം സ്വീകരിച്ച എഴുത്തുകാരൻ കടനാടുകരയിലെ കാഞ്ഞിരത്തിങ്കൽ വർക്കിയുടെയും ത്രേസ്യായുടെയും മകനാണ്. കടനാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും തേവര എസ്.എച്ച്. കോളജിലും പഠിച്ച ജെ.കെ.വി. ജേർണലിസം പഠിക്കാൻ കൽക്കട്ടയിലേക്കു പോയി.
പഠനം പൂർത്തിയാക്കി സ്റ്റേറ്റ്സ്മാൻ എന്ന ഇംഗ്ലീഷ് പത്രത്തിൽ സബ്എഡിറ്ററായി. അതോടൊപ്പം ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പിന്നീട് നിയമം പഠിക്കാൻ ചേർന്ന് കോഴ്സു പൂർത്തിയാക്കിയെങ്കിലും ഫൈനൽ പരീക്ഷകളെഴുതാതെ നാട്ടിലേക്കു മടങ്ങി. പാലായിലെ സെന്റ് ജോസഫ്സ് പാരലൽ കോളജിൽ അധ്യാപകനാവുകയും കൃഷിയിൽ ഏർപ്പെടുകയും ചെയ്തു.
ജെ.കെ.വി. എന്ന, നക്ഷത്രങ്ങൾപോലെ മൂന്നക്ഷരത്തിൽ തെളിഞ്ഞ ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി പാലായുടെ സ്വന്തം കഥാകൃത്താണ്. ജന്മംകൊണ്ട് പാലാക്കാരനായതുകൊണ്ടു മാത്രമല്ല ഇങ്ങനെ പറയേണ്ടി വരുന്നത്. ജെ.കെ.വി.യുടെ ഒട്ടുമുക്കാലും കഥകളുടെ ഇതിവൃത്തം പാലായിൽ രൂപംകൊള്ളുന്നതാണ്. പാലായോടുള്ള സ്നേഹംമൂലം അദ്ദേഹം ആ പ്രദേശത്തെ പാലിൽ ചാലിച്ച് "ക്ഷീരമായി’ എന്നു വിളിച്ചു. വികസനം, നഗരപിതാവ് എന്നീ കഥകളുടെയൊക്കെ കേന്ദ്രബിന്ദു പാലായും പാലായിലെ രാഷ്ട്രീയപ്രമുഖരുമാണ്.
പൗരുഷം തുളുന്പുന്ന അതിസുമുഖനായ "ചന്ദ്രു’ എന്ന മാനിനെ കഥാപാത്രമാക്കി അദ്ദേഹം ഒരു കഥയെഴുതിയിട്ടുണ്ട്. ചിന്തിക്കുന്നവർ, ചിന്തിച്ചുവായിക്കുന്നവർ, സാധാരണ കഥാപാത്രങ്ങളെ അനുഗമിക്കാറുണ്ടെന്നു പറയാറുണ്ട്. പക്ഷേ, ചന്ദ്രു എന്ന കഥ വായിച്ചാൽ ഓരോ വായനക്കാരനും അവൻ ചന്ദ്രു ആയതുപോലെ തോന്നും. ലോകത്തിലെ എല്ലാ തത്ത്വശാസ്ത്രത്തെയും തലയിലേറ്റി നൈമിഷികമായ ജീവിതത്തെ ലേശം പരിഹാസത്തോടെ കാണുന്ന ചന്ദ്രു. ചന്ദ്രുവിന്റെ പ്രണയം വായനക്കാരന്റെ ഹൃദയത്തിൽ അല്ലെങ്കിൽ രക്തത്തിൽ അലിഞ്ഞുചേരും.
പ്രിയപ്പെട്ട വൈദേഹിയുടെ സ്നേഹലാളനകളേറ്റ് അനുരാഗപരവശനായി ഒരിക്കലും കണ്ടിട്ടില്ലാത്ത പുൽമേടുകളിലേക്കു കയറി ഭൂമിയുടെ സുന്ദരമായ ആ വിരിമാറിൽ എത്തിനിൽക്കന്പോഴാണ് "ഠേ’ എന്ന ശബ്ദം. തലയ്ക്കകത്തു തീ, ചന്ദ്രു വെടിയേറ്റു പിടഞ്ഞു വീഴുകയാണ്. മനുഷ്യർ വസിക്കുന്നിടത്തേക്കു മൃഗങ്ങൾ വന്നാൽ എന്തു സംഭവിക്കുമോ അത് ചന്ദ്രു ഒരു നിമിഷത്തേക്ക് ആലോചിക്കുന്നു.
മാതാപിതാക്കളുടെ ആത്മാക്കൾപോലെ തന്റെ ആത്മാവും വടക്കോട്ടു സഞ്ചരിച്ച് ധ്രുവനക്ഷത്രമണ്ഡലത്തിലെത്തും. ആകാശത്തിന്റെ അനന്തവെണ്മയിൽ അവന്റെ ജീവൻ ലയിക്കുകയാണ്. അവന്റെ മിഴികൾ അടഞ്ഞു. ചന്ദ്രു എന്ന ആ കഥ അവസാനിക്കുന്പോൾ ആ മാൻ ജെ.കെ.വി. തന്നെയാണോ എന്നു നാം സംശയിക്കും. മാത്രമല്ല, അത് അദ്ദേഹംതന്നെയാണ് എന്ന് ഉറപ്പിക്കുകയും ചെയ്യും.
അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും മലയാളനാട്ടിലും കുങ്കുമത്തിലും ജെ.കെ.വി.യുടെ കഥകൾ ഒന്നൊന്നായി വന്നു. സംശയത്തിന്റെ ആനുകൂല്യം, ഇടവപ്പാതി, കാലഘട്ടത്തിന്റെ കഥ, മനുഷ്യരും മനുഷ്യരും, ജഡത്തിന്റെ പരിമിതി എന്നിങ്ങനെ നിരവധി കഥകൾ വായനക്കാരെ വിസ്മയിപ്പിച്ചു. അങ്ങനെ ഇരുന്നൂറിലേറെ കഥകളും പതിനാറോളം നോവലുകളും എഴുതി.
പ്രധാനപുസ്തകങ്ങൾ: ജെ.കെ.വി. കഥകൾ, തിരഞ്ഞെടുത്ത കഥകൾ, ധ്യാനത്തിന്റെ അരുവിയിൽ, ഹംസഗാനം, സഹാറയുടെ വിലാപം, വലിച്ചാൽ നീളുന്ന പ്രതിഭാസം, ഇവിടെ അവിടെ അപ്പുറവും, ചെന്നു കണ്ടു കീഴടങ്ങി എന്നിങ്ങനെ ചിലതാണ്. ഇംഗ്ലീഷ് ഭാഷയിൽ നല്ല പരിജ്ഞാനമുള്ള ജെ.കെ.വി. ഒരു ആനവേട്ടക്കാരന്റെ കഥ ഇംഗ്ലീഷിൽ എഴുതി പുസ്തകമാക്കി.
കാലത്തിന്റെ കുത്തൊഴുക്കുകളെ അതിജീവിച്ച് ജെ.കെ.വി.യെപ്പോലുള്ള കഥാകൃത്തുക്കൾ തന്റെ കഥകളിലൂടെ അനന്തമായി ജീവിക്കും. എഴുത്തിന്റെ ആ വഴിത്താരയിലൂടെത്തന്നെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പുത്രൻ, പ്രശസ്ത ചെറുകഥാകൃത്തായ പ്രഫ. സന്തോഷ് ജെ.കെ.വി. രണ്ടാമത്തെ പുത്രൻ ഡോ. സതീഷ് ജെ.കെ.വി. ചങ്ങനാശേരിയിൽ ഡെന്റിസ്റ്റാണ്. ജെ.കെ.വി.യുടെ ഭാര്യ പ്രഫ. മോളി അസംപ്ഷൻ കോളജിലെ അധ്യാപികയായിരുന്നു.
മണ്മറഞ്ഞ ജെ.കെ.വി.യുടെ തൊണ്ണൂറാം ജന്മവാർഷികദിനമാണ് ഒക്ടോബർ ഒന്ന്. അദ്ദേഹത്തിന്റെ നാട്ടുകാരനായ ഞാൻ പ്രാർഥനാനിർഭരമായ ഹൃദയത്തോടെ ആ ഓർമകൾക്കുമുന്പിൽ ശിരസു നമിക്കുന്നു.
അഡ്വ. ടോമി കല്ലാനി
(കെ.പി.സി.സി. ജനറൽ സെക്രട്ടറി)