രചയിതാവും സംഗീതസംവിധായകനും പോട്ടെ, പാടിയയാളെപ്പോലും അറിയാത്തവരും ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു പാട്ടുണ്ട്. അതിന്റെ ആദ്യത്തെ വരികേട്ടാൽ മനസ് ഒന്നിളകും, ഒപ്പംപാടും- അതെ, ഐ ആം എ ഡിസ്കോ ഡാൻസർ! കേൾക്കുന്നവരെയെല്ലാം മിഥുൻ ചക്രവർത്തിമാരാക്കുന്ന പാട്ട്! അൻജാൻ എഴുതിയ ഈ പാട്ടു പാടിയത് വിജയ് ബെനഡിക്ട് ആണ്. ചിത്രത്തിന്റെ പേരും ഡിസ്കോ ഡാൻസർ. 1982ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഒൗവ്വ ഒൗവ്വ കോയി യഹാ നാചേ (പാടിയത് ഉഷ ഉതുപ്പ്) എന്നപാട്ടും സൂപ്പർഹിറ്റാണ്- അന്നും ഇന്നും. ഈ പാട്ടുകളൊരുക്കിയത് ബപ്പി ലാഹിരിയാണ്. ഇന്ത്യൻ ചലച്ചിത്രഗാനരംഗത്തെ ഒരേയൊരു ഡിസ്കോ കിംഗ്!
ബംഗാളി സംഗീതജ്ഞരായ അപരേഷ് ലാഹിരിയുടെയും ബാൻസുരിയുടെയും മകനായി ജയ്പാൽഗുഡിയിലാണ് അലോകേഷ് എന്ന ബപ്പി ലാഹിരിയുടെ ജനനം. മൂന്നാം വയസുമുതൽ തബല പഠനം. സാക്ഷാൽ കിഷോർ കുമാർ അടുത്ത ബന്ധു. 19-ാം വയസിൽ സംഗീതസംവിധായകനായി അരങ്ങേറി. ബംഗാളിയിൽ തുടങ്ങി ഹിന്ദിയിലും തെലുഗുവിലും കന്നഡയിലും തമിഴിലുംവരെ പാട്ടുകളൊരുക്കി. ഡാൻസ് ഡാൻസ് എത്ര ചിത്രത്തിലൂടെ അലിഷ ചിനായ് എന്ന ഗായികയ്ക്ക് സംഗീതരംഗത്ത് ഇരിപ്പിടമുണ്ടാക്കിക്കൊടുത്തയാളുമാണ് ബപ്പി.
സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകൾക്കൊപ്പം ബപ്പി ലാഹിരി പിയാനോ, ഗിറ്റാർ, ഡ്രംസ്, സാക്സഫോണ്, ബോങ്കോസ്, ഡോലക് വാദകനുമാണ്. കിംഗ്സ്മാൻ- ദ ഗോൾഡൻ സർക്കിൾ, മുവാന തുടങ്ങിയ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ബപ്പി തിളങ്ങി. എഴുപതുകളുടെ തുടക്കം മുതൽക്കുള്ള ആ സംഗീതജീവിതം ഇന്നും വളരെ സജീവമായുണ്ട്.
സിന്തസൈസ്ഡ് ഡിസ്കോയുടെയും ഡാൻസ് നന്പറുകളുടെയും പേരിൽ അറിയപ്പെടുന്പോഴും എണ്ണംപറഞ്ഞ മെലഡികളും അർധശാസ്ത്രീയ ഗാനങ്ങളും അദ്ദേഹം ഒരുക്കി. ചൽതേ ചൽതേ, സഖ്മീ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഉദാഹരണം. കിഷോർ കുമാറിന്റെ ചൽതേ ചൽതേ എന്ന പാട്ട് ആരു മറക്കും! യെ പഗ് ഗുങ്രൂ ബാന്ധ് മീരാ നാചീ ഥീ (ചിത്രം: നമക് ഹലാൽ) എന്ന ഗാനം കിഷോറിന് ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. 63-ാമത് ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ബപ്പി ലാഹിരിക്കായിരുന്നു.
പകിട്ടിന്റെ രാജാവ്
തിളക്കമുള്ള ഈണങ്ങൾക്കൊപ്പം മിന്നിത്തിളങ്ങുന്നതാണ് ബപ്പി ലാഹിരിയുടെ ആകാരം. കടുത്തനിറങ്ങളിലുള്ള വസ്ത്രങ്ങൾക്കൊപ്പം അദ്ദേഹം പതിവായി ധരിക്കുന്ന സ്വർണാഭരണങ്ങളാണ് കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്നത്. വന്പൻ ലോക്കറ്റുകളുള്ള, കൈത്തണ്ടയുടെ വണ്ണമുള്ള മാലകൾ പലത്, കട്ടിയുള്ള മോതിരങ്ങൾ, വളകൾ എന്നിവ വേറെ. ധൻതേരസ് ആഘോഷനാളിൽ തന്റെ സ്വർണാഭരണഭ്രമത്തെക്കുറിച്ച് ബപ്പി ദാ സംസാരിച്ചു.
അന്നൊക്കെ ആളുകൾ പറയുമായിരുന്നു, ബാപ് രേ ബാപ് (എന്റെ ദൈവമേ), ആണുങ്ങൾ ഇത്രയും സ്വർണാഭരണങ്ങൾ അണിഞ്ഞു നടക്കുകയോ എന്ന്. പക്ഷേ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഞാൻ അങ്ങനെതന്നെ തുടർന്നു, സ്വർണം എന്റെ ചോദ്യംചെയ്യപ്പെടാത്ത സ്റ്റൈൽ സ്റ്റേറ്റ്മെന്റായി മാറി. തുടക്കത്തിൽ പകിട്ടിന്റെ രാജാവ് എന്നു പേരുവീണ ഞാൻ ഇന്ന് ലോകത്ത് അറിയപ്പെടുന്നത് ഇന്ത്യക്കാരൻ ഗോൾഡ് മാൻ ബപ്പി ലാഹിരി എന്നാണ്- അദ്ദേഹം പറയുന്നു.
മാലകളും മോതിരങ്ങളും മാത്രമല്ല, എന്റെ കൈവശമുള്ളതെല്ലാം സ്വർണംകൊണ്ടുള്ളതാണ്. കണ്ണട, വാച്ചുകൾ എന്നിവയടക്കം. എന്റേതുപോലുള്ള ആഭരണങ്ങൾ ഇന്നുവരെ ആരും അണിഞ്ഞിട്ടുണ്ടാവില്ല. ഞാൻ സ്വർണത്തെ ഭാഗ്യമായാണ് കരുതുന്നത്. കഴിഞ്ഞ 50 വർഷം ഞാൻ ചെയ്തതെല്ലാം, ഇപ്പോൾ ഞാൻ ചെയ്യുന്നതെല്ലാം ലക്ഷ്മീദേവിയുടെ അനുഗ്രഹമാണ്.
പഴയ ആഭരണങ്ങൾ ഉരുക്കി പുതിയവ പണിയിക്കുന്ന ശീലവും അദ്ദേഹത്തിനില്ല. ഞാൻ ഒരിക്കലും ഒരാഭരണവും പുതുക്കിപ്പണിയിച്ചിട്ടില്ല. എന്റെ ഓരോ മാലകളും, സ്വർണത്തിലുള്ള ഓരോ ആഭരണവും എനിക്ക് ഭാഗ്യംകൊണ്ടുവരുന്നവയാണ്. ഇത്രയും വർഷങ്ങളായി ഞാൻ വാങ്ങിയ സ്വർണമെല്ലാം എന്റെ കൈവശമുണ്ട്. ആഭരണങ്ങൾ ഒരിക്കലും പഴയതാവില്ല. മാത്രമല്ല, പഴയവയ്ക്കാണ് കൂടുതൽ ഭാഗ്യമെന്നും ഞാൻ കരുതുന്നു- 67കാരനായ ബപ്പി ദാ തുടരുന്നു.
കോവിഡ് മഹാമാരിയും അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തെ ഇല്ലാതാക്കുന്നില്ല. എല്ലാവരും വീടുകളിൽ അടച്ചിരിക്കുകയാണ് ഈ വർഷം. എന്തായാലും വൈകാതെ ഒരു നല്ലകാലം വരും. ബന്ധുക്കൾക്കും സ്നേഹിതർക്കുമൊപ്പം എല്ലാവരും സുഖമായിരിക്കൂ- ഗോൾഡ് ഈസ് മൈ ഗോഡ് എന്ന് ഏറെയിഷ്ടത്തോടെ പ്രഖ്യാപിക്കുന്ന അദ്ദേഹത്തിന്റെ ആശംസ ഇങ്ങനെ.
ഇനി ഒരു ചോദ്യം- ഏതാണ്ട് എത്ര സ്വർണമുണ്ടാകും അദ്ദേഹത്തിന്റെ കൈയിൽ? കൃത്യമായൊരു കണക്കെടുപ്പ് എളുപ്പമാവില്ല. എന്നാലും മുന്പ് അദ്ദേഹം പറഞ്ഞതനുസരിച്ചുള്ള റിപ്പോർട്ടുകളിൽ കാണുന്നത് 754 ഗ്രാം സ്വർണം എന്നാണ്. അതായത് ഏതാണ്ട് 95 പവൻ! അതു മാത്രമല്ല 4.62 കിലോ വരുന്ന വെള്ളിയാഭരണങ്ങളും ബപ്പി ലാഹിരി സൂക്ഷിക്കുന്നു.
ഇൻ ഹാർമണി: ഹരിപ്രസാദ്