15-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
തുടർന്നു ഞാൻ നാസിപോലീസിന്റെ ആസ്ഥാനമായ വില്ലാപോളിയിലേക്കുപോയി, റിപ്പോർട്ടു ചെയ്യാൻ. അങ്ങനെ ചെയ്യാൻ എന്നടു നിർദേശിച്ചിരുന്നു.
""താങ്കൾക്കു സുഖമാണോ?'' ക്രിമിനൽ പോലീസിന്റെ സെക്രട്ടറി ഫ്രീഡ്റിക്സ് എന്നോടു ചോദിച്ചു.
""സുഖം തന്നെ.''
""താങ്കൾക്കവിടെ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നുണ്ടോ?''
""ഇല്ല.''
""താങ്കളെ തല്ലാറുണ്ടോ?''
""ഉണ്ട്.''
""താങ്കളുടെ സ്നേഹിതർക്കു സുഖമാണോ? അവർക്കു വേണ്ടത്ര ഭക്ഷണമുണ്ടോ? അവർക്കു വീട്ടിൽ പോകണം എന്നില്ലേ?''
അയാൾ ഉദ്ദേശിക്കുന്നത് എനിക്കു മനസിലായി. വലിയ ഒരു പ്രചാരണ വിജയമാണ് അയാൾ കണക്കുകൂട്ടുന്നത്. ഡാഹാവിലെ പുനർവിദ്യാഭ്യാസത്തിനു ശേഷം ലക്സംബർഗുകാരായ ആറുവൈദികർ താന്താങ്ങളുടെ വീടുകളിൽ തിരിച്ചെത്തിയിരിക്കുന്നു. എന്റെ അവധിയുടെ ഉദ്ദേശ്യം ഈ പ്രചാരണമാണോ?
ഒരു നിമിഷത്തേക്കാണെങ്കിലും എന്റെ സ്നേഹിതരുടെ ജീവൻ എന്റെ കൈകളിലാണോ?
""കൊള്ളാം. എന്തു പറയുന്നു. ഇതിനിടയ്ക്ക് നിങ്ങൾ മാന്യന്മാരുടെ മനോഭാവങ്ങൾ കുറച്ചെങ്കിലും മയപ്പെട്ടോ?''
മനോമുകുരത്തിൽ എന്റെ സ്നേഹിതരുടെ മുഖങ്ങൾ തെളിഞ്ഞു.
തണുത്തുവിറച്ച്, വിശന്നുവലഞ്ഞ് അവശരായവർ. അതേസമയം, മറ്റൊരു മുഖവും മനസിൽ മിന്നിമറഞ്ഞു. കല്ലിൽ കൊത്തിയതുപോലെ, പല്ലുകൾ കടിച്ചുപിടിച്ച്, നിർവികാരമായ ഒരു മുഖം. അവാച്യമായ വേദന വെളിപ്പെടുത്തുന്നുണ്ടെങ്കിലും വെറുപ്പു പ്രദർശിപ്പിക്കുന്ന പരിഹാസച്ഛവി സ്ഥാനീഭാവമായ ഒരു മുഖം. ഈ പൊയ്മുഖമാണ് ബാറ്റി എഷ് എന്നും ക്യാന്പിൽ ധരിച്ചിരുന്നത്.
""അതു നിങ്ങൾ അവരോടുതന്നെ ചോദിക്കണം,'' ഞാൻ പറഞ്ഞു.
തന്റെ പരാജയം സമ്മതിക്കാൻ നാസിപോലീസുകാരന് ഒരു നിമിഷം വേണ്ടിവന്നു. അയാൾ തേനൂറുന്ന സ്വരത്തിൽ പറഞ്ഞു: ""നിന്നെ ഉടൻതന്നെ സ്വതന്ത്രനാക്കും. തിരിച്ചുപോകാനാണെങ്കിൽ അത് അതിവേഗമുണ്ടാകും.''
എന്റെ വീടിനു മുന്പിൽ നിൽക്കുന്ന കാവൽക്കാരനു കഴിയുന്നതിനേക്കാൾ ശക്തമായി എന്നെ കെട്ടിയിടാൻ നാസിപോലീസുകാരൻ ഉപയോഗിച്ച വിലയേറിയ ചങ്ങലയായിരുന്നു ആ വാക്കുകൾ.
* * * * *
അടുത്തദിവസം അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ എനിക്കു ഭാഗ്യമുണ്ടായി. പത്തുമാസത്തിനിടെ ആദ്യമായി.
അവധിക്കാലം സംഭവരഹിതമായി വേഗം കടന്നുപോയി.
* * * * *
ഫെബ്രുവരി 25-ാം തീയതി ഒരു തീവണ്ടി എന്നെയുംവഹിച്ചുകൊണ്ടു ക്യാന്പിലെ ദുരിതത്തിലേക്കു യാത്രയായി. എന്റെ വികാരങ്ങൾ എന്തൊക്കെയായിരുന്നെന്ന് എഴുതിപ്പിടിപ്പിക്കാൻ എനിക്കു കഴിയുന്നില്ല.
എന്നെ കാത്തിരിക്കുന്നത് ഒരു യഥാർഥനരകമാണെന്ന് അറിഞ്ഞുകൂടാതിരുന്നതു ഭാഗ്യമായി. തീവണ്ടിയാത്രയ്ക്കിടയിൽ, മുങ്ങിയാലോ എന്ന ചിന്ത എനിക്കു പലപ്പോഴുമുണ്ടായി.
പക്ഷേ, അത് സാധ്യതകൾക്കു വെളിയിലാണ്. ഞാൻ തിരിച്ചെത്തുമെന്നു പാരീസിലുള്ള എന്റെ സഹോദരൻ ഉറപ്പുകൊടുത്തിരുന്നു. വില്ലാപോളിയിൽനിന്നു പോരുന്പോൾ ഫ്രീഡ്റിക്സ് പറഞ്ഞതിന്റെ അർഥം എന്താണ്! ""നീ ഒരു വലിയ കുടുംബത്തിലെ അംഗമാണ്, അല്ലേ?'' അതു വളരെ വ്യക്തമാണ്.
അതുകൊണ്ടു പല്ലുകൾ അമർത്തിക്കടിച്ചുകൊണ്ടു ഞാൻ ക്യാന്പിന്റെ ഗേറ്റിങ്കൽ നിൽക്കുകയാണ്. കല്പനയിൽ പറഞ്ഞിരുന്നതുപോലെ കൃത്യമായി: ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് അഞ്ചിന്, കൃത്യം നിൽക്കേണ്ട ഇടത്ത്. പുഴുങ്ങിയ മൂന്നു മുട്ടകൾ അതിനുമുന്പു ഞാൻ കഴിച്ചിരുന്നു.
""ഞാൻ അവധി കഴിഞ്ഞുവരികയാണ്,'' ഞാൻ പറഞ്ഞു.
ഇതുകേട്ട് കാവൽക്കാരൻ ഒരുനിമിഷം വായപൊളിച്ചുനിന്നുപോയി. ഒരുനിമിഷം കഴിഞ്ഞ് അയാൾ ഞെട്ടലിൽനിന്നുണർന്നു നിർദേശങ്ങൾ സ്വീകരിക്കാൻ പോയി.
* * * * *
എല്ലാം ചട്ടപ്രകാരം വേഗം നടന്നു. ഞാൻ കൊണ്ടുവന്ന രണ്ടു വസ്തുക്കൾ പോലീസുകാരൻ കാൺകേ ഞാൻ കൈവശംവച്ചു. പന്നിയിറച്ചികൊണ്ടുള്ള രണ്ടു സാൻഡ്വിച്ചുകളും ഒരു പാക്കറ്റ് ഡച്ച് ചുരുട്ടും. ചുരുട്ട് അയാളെടുത്തു, ചുറ്റുംനോക്കി ആരും കാണുന്നില്ലെന്നു ബോധ്യപ്പെട്ടശേഷം. പുതിയ തടവുകാർക്കു കിട്ടുന്നതുപോലെ പാകമല്ലാത്ത ഒരുടുപ്പ് എനിക്കു കിട്ടി. പഴയ ഉടുപ്പ് കൈമാറിപ്പോയി.
* * * * *
ഞാൻ തിരിച്ചുവരില്ലെന്നാണു സുഹൃത്തുക്കൾ ധരിച്ചിരുന്നത്. അതുകൊണ്ട് അവർക്ക് അദ്ഭുതമായി. പഴയ മുറിയിൽ ബാറ്റി എഷിനോടൊപ്പം എനിക്കു വീണ്ടും പ്രവേശനം കിട്ടി.
അന്നു വൈകിട്ട് ബാരക്കിനു മുന്പിലെ നിരത്തിൽ ഞങ്ങൾ ഒന്നിച്ചുകൂടി. നാട്ടിലെ വിശേഷങ്ങൾ ഞാൻ പങ്കുവച്ചു. നാസികൾ ലക്സംബർഗിൽ എത്ര ഹീനമായാണു പെരുമാറിയതെന്നും ആളുകൾ എത്ര ധീരമായാണു ചെറുത്തുനിന്നതെന്നും ഞാൻ പറഞ്ഞു. ആളുകൾക്കു പ്രത്യാശ പകരുന്നതുപോലെ സംസാരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ക്യാന്പിലെ സംഭവവികാസങ്ങൾ ഞാനും അറിഞ്ഞു: വെയ്റിക്കിന്റെ മരണം, ക്ലെമന്റിന്റെ രോഗം, വാന്പാക്കും സ്റ്റോഫെൽസും ഒരുമുറിയിലായത്...
വരുന്ന മാസാരംഭത്തിൽ പ്രത്യേക ജോലികൾ ഇല്ലാത്തവർ തോട്ടപ്പണിക്കു നിയോഗിക്കപ്പെടുമത്രെ.
* * * * *
തടവുകാരുടെ ഭയഹേതുവാണ് തോട്ടപ്പണി. അനേകം മനുഷ്യജീവൻ വിലകൊടുത്തു ചതുപ്പുനിലത്തുനിന്നും നേടിയ കൃഷിസ്ഥലത്താണ് ഈ തോട്ടം. ഔഷധച്ചെടികൾ വളർത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. അവിടത്തെ പണി ""തൊഴിലാ''യി പരിഗണിക്കാറില്ല. മറ്റൊന്നിനും കൊള്ളാത്തവർക്കു സമയം പോക്കാൻ ഒരുപാധി എന്നാണു വെപ്പ്. എക്സ്ട്രാ റേഷനും ഇല്ല.
മരണത്തിന്റെ വയലുകളാണ് ഈ തോട്ടങ്ങൾ. നൂറുകണക്കിനു തടവുകാർ ചെളിയിൽ മുട്ടുകുത്തിനിന്നു കളപറിക്കണം. ഇഴഞ്ഞുനീങ്ങണം. ചെളിവെള്ളവും ദുസഹമായ ദുർഗന്ധവുമാണ് അകന്പടി. കാറ്റിലും മഴയിലും കന്നുകാലികളെപ്പോലെ തടവുകാരെ മർദിക്കുന്ന പോലീസുകാരിലും നിന്ന് അവർക്കു മോചനമില്ല.
എങ്ങനെയെങ്കിലും തോട്ടപ്പണിയിൽനിന്നുള്ള വിടുതലാണ് എല്ലാവരുടെയും ലക്ഷ്യം. മേൽക്കൂരയ്ക്കു കീഴെ ഒരു ജോലി. തോട്ടപ്പണിയെക്കാൾ മെച്ചമാണത്. എക്സ്ട്രാ റേഷനും കിട്ടും. എഷ് ഇപ്പോഴും ട്രാൻസ്പോർട്ട് ടീമിലാണ്. എനിക്കും അത്തരത്തിലുള്ള ഒന്നു കിട്ടാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
* * * * *
ഫെബ്രുവരിമാസത്തിന്റെ അവസാനദിവസങ്ങളിൽ നാസികളുടെ പരപീഡന വ്യഗ്രത ഉച്ചസ്ഥായിലെത്തും. മഞ്ഞുകൊണ്ടാണ് ഈ കളി.
മഞ്ഞുനിർത്താതെ പെയ്തുകൊണ്ടിരിക്കും. ഞങ്ങൾ മഞ്ഞുകോരി ഉന്തുവണ്ടിയിലാക്കി കൊണ്ടുപോയി കളയണം. ആരെങ്കിലുമൊക്കെ വൈദികർ ഇതിനിടെ തളർന്നുവീഴും.
ജനാലയിൽക്കൂടി ഇതെല്ലാം കാണുന്ന കമാൻഡർ ജോലി നിയന്ത്രിക്കുന്ന മുഖ്യതടവുകാരനെ അറിയിക്കും- വേഗത പോരാ, പോരാ. അടിച്ചുപഠിപ്പിക്ക് അവരെ!!
ഉന്തുവണ്ടികളിലും പലകപ്പുറത്തും ശേഖരിച്ച മഞ്ഞുമായി ഞങ്ങൾ ഓടണം. മരണവുമായി ഒരോട്ടപ്പന്തയം. ഭക്ഷണച്ചെരുവങ്ങൾ ചുമക്കാൻ സമയമായി എന്നറിയിച്ചുകൊണ്ടുള്ള വിസിൽ മുഴങ്ങുന്പോൾ എന്തൊരു ആശ്വാസം!
(തുടരും)