ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്പോൾ ശക്തമായ ഒരു ഗൃഹാതുരത്വമാണ് അതു നമുക്കു സമ്മാനിക്കുക. കുട്ടിക്കാലത്തെ ഡിസംബറിന്റെ തണുത്ത രാത്രി, നക്ഷത്രവിളക്കിൽ മുനിഞ്ഞുകത്തുന്ന മെഴുകുതിരിവെട്ടം, വൈക്കോൽകൊണ്ടു ചമച്ച പുൽക്കൂട്, പെട്രോമാക്സിന്റെ വെളിച്ചത്തിൽ മുറ്റത്തെത്തുന്ന കരോൾപാട്ടുകാർ, ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി പള്ളിയിലെ ശുശ്രൂഷകൾ, സ്വാദുള്ള സമൃദ്ധമായ നോന്പുവീടൽ ഭക്ഷണം... എല്ലാം ജ്വലിക്കുന്ന ഓർമകളായി മനസിനെ കീഴടക്കുന്നു.
ഇതാ വീണ്ടുമൊരു ക്രിസ്മസ് സമാഗതമായി. ക്രിസ്മസ് എന്നാൽ നമുക്ക് ഉല്ലാസത്തിന്റെ ദിനങ്ങളായിരുന്നു. കോവിഡ് എന്ന മഹാമാരി ആ സുദിനത്തിന്റെ സന്തോഷങ്ങളെയും ആഘോഷങ്ങളെയും അപ്പാടെ ഗ്രസിച്ചിരിക്കുകയാണ്. മനുഷ്യന്റെ ഭൗതിക ജീവിതാവസ്ഥകളിൽതന്നെ ഒരു മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, സാന്പത്തികമാന്ദ്യം സമൂഹത്തെ മുഴുവൻ പൊതുവിൽ ബാധിച്ചിരിക്കുന്നു.
അധികം അലങ്കാരങ്ങളില്ലാത്ത ഒരു ക്രിസ്മസാകാം ഇത്. ക്രിസ്മസ് കുർബാനയ്ക്കുപോലും ദേവാലയങ്ങളിൽ തിരക്കുകളില്ലാത്ത അവസ്ഥ. വത്തിക്കാനിൽപോലും ഫ്രാൻസിസ് പാപ്പായുടെ പാതിരാകുർബാനയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, "എന്താണ് ക്രിസ്മസ് ആഘോഷങ്ങളുടെ ആത്മാവ്?’ ഉൾക്കാന്പില്ലാത്ത വെറുമൊരാചാരം മാത്രമാണോ വർഷംതോറും കൊണ്ടാടുന്ന ഈ തിരുനാൾ. ഈ കോവിഡ്കാലത്ത് നാം എങ്ങനെ ക്രിസ്മസിനെ നോക്കിക്കാണുന്നു?
ക്രിസ്മസ് സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയാണ്. കാരണം നമുക്കായി ഒരു "രക്ഷകൻ’ ജനിച്ചിരിക്കുന്നു. അന്ന് ഒരു രക്ഷകനായി (മിശിഹാ) യഹൂദജനം നോക്കിപ്പാർത്തിരുന്നു. എന്നാൽ, അവർക്കുവേണ്ടി മാത്രമല്ല, സകല ജനതകൾക്കുവേണ്ടിയാണ് രക്ഷകൻ പിറന്നത്.
മനുഷ്യരോടൊപ്പം സഹവസിച്ചുകൊണ്ട് ദൈവം മനുഷ്യരക്ഷ സാധ്യമാക്കുന്നു. "ഈ അവസാനനാളുകളിൽ ദൈവം തന്റെ പുത്രൻവഴി നമ്മോടു സംസാരിച്ചിരിക്കുന്നു’ (ഹെബ്രാ 1:3). യോഹന്നാന്റെ സുവിശേഷം പറയുന്നു, "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു. പിതാവിന്റെ ഏകജാതന്റെതായ മഹത്വം’ (യോഹ 1:14)
ദൈവം ചെയ്ത ഈ മഹാകാരുണ്യത്തിന്റെ വാർത്തകേട്ട് പരിശുദ്ധ മറിയം ആനന്ദപുളകിതയായി ഇപ്രകാരം സ്തോത്രഗീതം പാടി, "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും’ (ലൂക്കാ 1: 46-48)
രക്ഷകന് ജന്മം നൽകിയ മറിയത്തിനോടൊപ്പം ഈ സദ്വാർത്ത കേട്ട് നമുക്കും സന്തോഷപൂർവം ദൈവത്തിന് നന്ദിയുടെ കീർത്തനങ്ങൾ പാടാൻ കഴിയട്ടെ!
ഈ കോവിഡ് സാഹചര്യത്തിൽ നാം സ്വയം പരിമിതികളിലേക്കു ചുരുങ്ങുകയാണ്. ഈ അവസ്ഥ നമ്മിൽ പലരിലും വലിയ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ക്രിസ്മസ് നമ്മോടു പറയുന്നു, ’നമുക്കൊരു രക്ഷകനുണ്ട്. അവൻ സ്വമനസാലെ മനുഷ്യാവസ്ഥയുടെ എല്ലാ പരിമിതികളും നമുക്കായി ഏറ്റെടുത്തവനാണ്. സ്വർഗത്തിന്റെ സർവമഹത്വവും വെടിഞ്ഞ് ബേത്ലഹേമിലെ പുൽക്കൂടിന്റെ പരിമിതികളിലേക്ക് സ്വയം ചെറുതായവനാണ്. പൗലോസ് ശ്ലീഹാ ഇക്കാര്യം നമ്മെ അനുസ്മരിപ്പിക്കുന്നു, ’ഈശോമിശിഹായിലുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിൽ ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല.
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിർത്തീർന്നു... കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി’ (ഫിലിപ്പി 2: 5-8). രക്ഷകനോടൊപ്പം നമുക്കും ജീവിതത്തിന്റെ എല്ലാ പരിമിതികളെയും സന്തോഷപൂർവം ഏറ്റെടുത്ത് രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരാൻ കഴിയട്ടെ. ഏവർക്കും ക്രിസ്മസ് മംഗളങ്ങൾ നേരുന്നു.
ബിഷപ് ഗീവർഗീസ് മാർ അപ്രേം
(കോട്ടയം അതിരൂപതാ സഹായമെത്രാൻ)