ഭക്ഷണച്ചെരുവം ചുമന്ന് ക്ഷീണിച്ചവശനായാണ് ഞാനന്ന് എന്റെ ബാരക്കിലെത്തിയത്. ക്യാന്പിന്റെ തലവൻ വാതിൽക്കൽത്തന്നെയുണ്ട്. അയാൾ അലറുകയാണ്: ’പതിനേഴുപേർ ഉടൻ വരിയായി നിൽക്കുക. ഇപ്പോൾത്തന്നെ.’
ഞാൻ ചിന്തിച്ചു, പതിനേഴുപേർ. ക്യാന്പിനു വെളിയിലുള്ള ഏതെങ്കിലും ജോലിക്കുവേണ്ടിയാകണം. ഞാനുടനെ വരിയിൽ കയറിനിന്നു.
"പോകാം.’
തൊഴിൽ ഓഫീസിലേക്കാണു ഞങ്ങൾ പോകുന്നത്. അവർ ഞങ്ങളെ നിരീക്ഷിക്കുകയാണ്. ഞാൻ ക്ഷീണം മറച്ചുപിടിക്കാൻ പാടുപെടുന്നു. ഭാഗ്യത്തിന് എന്നെയും പുതിയ ഗ്രൂപ്പിൽപ്പെടുത്തി. ഇനി മുതൽ ഞങ്ങൾ അറിയപ്പെടുക ’ട്രാൻസ്പോർട്ട്’ കമാൻഡോ പ്രേട്സിഫിക്സ്’ എന്നായിരിക്കും.
എന്റെ നട്ടെല്ലിലൂടെ ഒരു ഞെട്ടൽ കടന്നുപോയി. ’പ്രേട്സിഫിക്സ്’ അത്ര എളുപ്പമല്ലാത്ത ഒരു ജോലിയാണ്. എങ്കിലും എനിക്കു സന്തോഷമാണ്. കൂടുതൽ ഭക്ഷണം കിട്ടുന്ന ഒരു ജോലിയാണത്. ഞങ്ങൾക്കു നല്ല ശീതകാല ഷൂകൾ, കോട്ടുകൾ, തൊപ്പികൾ, കൈയുറകൾ എന്നിവ കിട്ടി. നേതാവിനെ ഞങ്ങൾക്കു പരിചയപ്പെടുത്തിയിരുന്നു. നാളെ രാവിലത്തെ തലയെണ്ണലിനുശേഷം ഒരു വാഹനത്തിനുമുന്പിൽ ഹാജരാകണം.
****
എനിക്കു നല്ല സന്തോഷം തോന്നി. ബാരക്കിലെ മുഖ്യതടവുകാരന്റെ പീഡനത്തിൽനിന്നു ഞാൻ സ്വതന്ത്രനാകും. ഞങ്ങളുടെ മുറികൾ പരിശോധിക്കുന്പോൾ ഞാനവിടെ ഉണ്ടാകേണ്ടിവരില്ല. മഞ്ഞുകോരാനും കൽക്കരി ചുമന്നുമാറ്റാനും ഭക്ഷണച്ചെരുവങ്ങൾ ചുമക്കാനും ഇനി ഞാൻ പോകേണ്ടതില്ല. ഉച്ചഭക്ഷണം പുറത്തായിരിക്കും. ക്യാന്പിന്റെ ഭിത്തികൾക്കു പുറത്തുള്ള ലോകം കാണാൻ കഴിയും. മാത്രമല്ല, ആവശ്യത്തിനു ഭക്ഷണവും കിട്ടും.
പ്രേട്സിഫിക്സിന്റെ ഉന്തുവണ്ടി എഷിന്റേതുപോലെതന്നെ. വലിയൊരു ട്രക്കിനു പിന്നിൽ ഘടിപ്പിക്കുന്ന ട്രെയിലർ. ഇരുവശത്തുംനിന്ന് ആറുപേർ തള്ളണം. രണ്ടുപേർ മുന്പിലും നാലുപേർ പിന്നിലും. അങ്ങനെ 18 പേർ.
തലയെണ്ണൽ കഴിഞ്ഞാൽ രാവിലെ അഞ്ചരയ്ക്കു പണി തുടങ്ങും. മൂന്നു നാസി പോലീസുകാർ ഞങ്ങളെ നോക്കാനുണ്ട്. അവർ ആയുധധാരികളാണ്. ഞങ്ങളുടെ ട്രെയിലർ ശൂന്യമല്ല. ഞങ്ങൾ സകല പ്രതീക്ഷയുംവച്ചിരിക്കുന്ന ഒരു പെട്ടി റൊട്ടി അതിലുണ്ട്!
****
ഞങ്ങൾ രണ്ടു കാര്യങ്ങളാണു ചെയ്യേണ്ടത്. ഒന്ന്, പുറത്ത് ഉച്ചഭക്ഷണം കഴിക്കുന്ന ജോലിക്കാർക്കു സൂപ്പ് ചുമന്നെത്തിക്കുക, കാലിപ്പാത്രങ്ങൾ തിരിച്ച് അടുക്കളയിലെത്തിക്കുക, രണ്ട്, മറ്റു സമയങ്ങളിൽ ഞങ്ങളും ഞങ്ങളുടെ ട്രെയിലറും ഡാഹാവിലെ "പ്രേട്സിഫിക്സ്’ ഫാക്ടറിയിലാണ് കാണേണ്ടത്. ഈ ഫാക്ടറിയിൽ പിരിയാണികളാണ് ഉണ്ടാക്കുന്നത്. അവിടെ ശുചീകരണജോലികൾ ചെയ്യണം. പഴയ ഫാക്ടറിയിൽനിന്ന് പുതിയതിലേക്ക് യന്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടുവരണം. ഞങ്ങൾ 18 തടവുകാർ, മൂന്നു നാസിക്കാവൽക്കാർ, വാഹനം- എല്ലാവർക്കുംകൂടി ഒരു ദിവസത്തെ കൂലി 2 മാർക്ക് 40 ഫെന്നിഗ്. അതാണു ഞങ്ങളുടെ ജോലിയുടെ മൂല്യം.
വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19-നാണ് ഞങ്ങളുടെ "ട്രാൻസ്പോർട്ട് കമാൻഡോ പ്രേട്സിഫിക്സി’ന്റെ ആദ്യ ജോലിദിനം. വിശുദ്ധനോട് ഒരു പ്രാർഥന ഉരുവിട്ടുകൊണ്ട് ഞാൻ ട്രെയിലർ പുറത്തേക്ക് ഇറക്കി.
ട്രെയിലറിന്റെ വലതുവശത്ത് ഒരു പോളീഷ് വൈദികനായ സ്റ്റാനി സുസ്ക്കേയോടൊപ്പമാണു ഞാൻ നിൽക്കുന്നത്. അദ്ദേഹത്തിനു കുറച്ചു ഫ്രഞ്ച് അറിയാം. അതുകൊണ്ടു സംസാരിക്കാം.
നിരപ്പായ വഴിയിൽ ട്രെയിലർ തള്ളുക എളുപ്പമാണ്. പക്ഷേ, താമസിയാതെ പാദങ്ങൾ വേദനിക്കാൻ തുടങ്ങി. വലിയ, ഭാരമേറിയ ഷൂവാണു കാരണം. വൈകുന്നേരം പാദം തിരുമ്മാനേ സമയമുള്ളു.
കടുത്ത തണുപ്പാണ്. മഞ്ഞും വെള്ളവുമാണെങ്കിലും ഞങ്ങൾ കുതിരകൾ മുന്പോട്ട്. ഞങ്ങൾക്കു സംസാരിക്കാനേ കഴിയുന്നില്ല. സ്വന്തം ചിന്തകളിൽ ഓരോരുത്തരും മുഴുകിയിരിക്കുന്നു. ഞാനിതു പിടിച്ചുനിൽക്കുമോ? കഴിക്കാൻ ധാരാളം കിട്ടുമോ?
ഇരുപതു മിനിറ്റുകൾ വേണ്ടിവന്നു ഡാഹാവ് പട്ടണത്തിലെ ആദ്യ വീടുകൾ കാണാൻ. ഇടത്തേക്കുള്ള ഇടവഴിയിലൂടെ, തോട്ടങ്ങൾക്കിടയിലൂടെ, മഞ്ഞിലും ചെളിയിലും കാലിടറി, തെരുവിന്റെ പാർശ്വഭിത്തികളിൽ മുട്ടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞങ്ങൾ നീങ്ങി.
അവസാനം ഞങ്ങൾ പ്രേട്സിഫിക്സിലെത്തി. ഒരു ഇരുന്പുഗേറ്റ് കടന്ന് ഞങ്ങൾ വിശാലമായ ഫാക്ടറി മുറ്റത്തെത്തി. മുഖ്യകാവൽക്കാരൻ ഓഫീസിലേക്കുപോയി നാസിയായ ചീഫ് എൻജിനീയറുമായി തിരിച്ചെത്തി.
"ഇവരെല്ലാം വൈദികരാണോ?’
"അതേ, സാർ.’ അയാൾക്ക് മറുപടി രസിച്ചെന്നു തോന്നുന്നു. ഇന്നത്തെ ജോലികൾ ഇനി എന്തൊക്കെയാണെന്നാണ് അയാൾ സംസാരിക്കുന്നത്.
****
രാവിലെ ഏഴുമണിയായിക്കാണും. ഫാക്ടറിയിൽ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഞങ്ങൾ മൂന്നുപേരെ ഫാക്ടറിയുടെ അകത്തേക്കു വിളിച്ചു. ലെയ്ത്തുകളുടെയും കനം കുറഞ്ഞ ഇരുന്പുപലകകളുടെയും നടുവിൽനിന്നുകൊണ്ട് ഞങ്ങൾ അവ കൈകൊണ്ടു തുടച്ചുവൃത്തിയാക്കി. മൂർച്ചയേറിയ ഇരുന്പുപലകകൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കൈ മുറിയും.
ഞങ്ങളുടെ സുഹൃത്തുക്കൾ പുറത്തു കൽക്കരി കോരുകയാണ്. ഫാ. സുസ്ക്കെ ഭാഗ്യവാനാണ്. ക്യാന്പ് ചീഫിന്റെ വില്ലയിൽ മുറികൾ ചൂടാക്കുന്ന സംവിധാനങ്ങൾ നിരീക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ആരും അദ്ദേഹത്തെ നിരീക്ഷിക്കാനുമില്ല.
ഒരു മണിക്കൂർ കഴിയുംമുന്പേ വിസിൽ മുഴങ്ങി. രണ്ടു ചുരുട്ടുകൂടുകളിൽ കൊള്ളാവുന്നത്ര പിരിയാണികളുമായി ഞങ്ങളെല്ലാവരും ട്രെയിലർ ഉന്തിക്കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കു പോകണം. ഈ ജോലിക്ക് ഇത്രയും പേരോ? പുറത്തെ ജോലികൾ ചെയ്യുന്നവർ ഒരിക്കലും വേർപിരിയരുത് എന്നാണ് നിയമം. അങ്ങനെ ഞങ്ങൾ ട്രെയിലർ തള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. അതുപോലെ തിരിച്ചുപോരുകയും ചെയ്തു. ക്രമേണ ഞങ്ങൾ ചിന്തിക്കുക എന്ന സ്വഭാവത്തിൽനിന്നു വിമുക്തരായി.
****
ഒന്പതരയ്ക്ക് ഒരിടവേള കിട്ടി. എക്സ്ട്രാ റേഷൻ! നൊടിനേരംകൊണ്ട് ഞങ്ങൾ റൊട്ടിപ്പാത്രത്തിനു ചുറ്റുമെത്തി. റൊട്ടിക്കഷണങ്ങൾ എണ്ണി, തയാറാക്കിയിട്ടുണ്ട്. അല്പം സോസേജും കിട്ടി.
"ആഴ്ചയിൽ രണ്ടു തവണ വെണ്ണ ഉണ്ടായിരിക്കും.’ മുഖ്യ തടവുകാരൻ പറഞ്ഞു. കൽക്കരി കൂട്ടിയിട്ടിരിക്കുന്നതിന്റെ മുകളിലാണ് ഞങ്ങൾ ഇരിക്കുന്നത്. ഇത്ര രുചികരമായി ഇതുവരെ ഞാനൊന്നും കഴിച്ചിട്ടില്ല.
എനിക്കു മാറ്റം വന്നതായി തോന്നി. ഈ ലോകത്തെതന്നെ തോളിൽ വഹിക്കാൻ മാത്രം ശക്തി കൈവന്നതായി ഒരു തോന്നൽ.പത്തരയ്ക്കു ഞങ്ങൾ വീണ്ടും ജോലിക്കു ഹാജരായി.ഉച്ചയ്ക്കു ഞങ്ങൾ കൂടുതൽ സൂപ്പുചെരുവങ്ങൾ ചുമക്കണം; പുറത്തു ജോലിചെയ്യുന്ന മറ്റ് ആറു ഗ്രൂപ്പുകൾക്കുകൂടി. ഞങ്ങളുടെ ചെരുവത്തിൽ ധാരാളം സൂപ്പുണ്ടായിരുന്നു. അതു ഞങ്ങളെ സന്തോഷിപ്പിച്ചു.
ട്രെയിലറിനു നല്ല ഭാരമുണ്ട്. ചെരുവങ്ങളിൽനിന്ന് അധികം തുളുന്പിപ്പോകാതെ നോക്കണം. അല്ലെങ്കിൽ ഞങ്ങൾക്കു നല്ല തല്ലുകിട്ടും.
****
കോണ്സൻട്രേഷൻ ക്യാന്പിനുചുറ്റും ചതുപ്പുനിലമാണ്. അതിലെയാണ് ഞങ്ങൾ ട്രെയിലർ കൊണ്ടുപോകേണ്ടത്.ഒടുവിൽ, തകർന്നടിഞ്ഞ് ഞങ്ങൾ പുതിയ പ്രേട്സിഫിക്സ് ഫാക്ടറിയിലെത്തി. അവിടെവച്ചാണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്. സൂപ്പിൽ കൂടുതലും വെള്ളമാണ്. വയർ നിറയ്ക്കാൻ അതായാലും മതി.
കാവൽക്കാർക്ക് കൂടുതൽ അളവിലും ഗുണത്തിലും ഭക്ഷണമുണ്ട്. മിച്ചം വന്നത് അവർ മുഖ്യതടവുകാരനു കൊടുത്തു. കാരണം അയാളാണു ഞങ്ങളുടെ മുഖ്യ ചുമതലക്കാരൻ. അയാൾ കല്പിക്കുന്നിടത്തേക്കു ഞങ്ങളും പിന്നാലെ കാവൽക്കാരും വരണം. ഞങ്ങൾ കുറച്ചു ജോലി ചെയ്താൽ അവരും കുറച്ചു ജോലി ചെയ്താൽ മതി! മുഖ്യ ചുമതലക്കാരൻ ജോലിയിൽ വീഴ്ചവരുത്തിയാൽ അയാൾ അപകടത്തിൽപ്പെടും. അതുകൊണ്ട് കാവൽക്കാർ അയാൾക്ക് ഉരുളക്കിഴങ്ങും ഇറച്ചിയും കൊടുക്കും!
(തുടരും)
ഫാ. ജീൻ ബെർനാർഡ്
പരിഭാക്ഷ: ഡോ.വർഗീസ് പുളിമരം