പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന രംഗത്തേക്ക്
കൊച്ചിൻ ആന്റണി ഇനി സിനിമയിലുണ്ട്. "വയറൽ 20-20’. ഫസ്റ്റ് ഷെഡ്യൂൾഡ് കഴിഞ്ഞു. അച്ഛനും അമ്മയും വേർപിരിയുന്പോൾ കുട്ടികൾ അനുഭവിക്കുന്ന വേദനയാണ് ഈ കഥയുടെ ഉള്ളടക്കം. ന്യൂ ജനറേഷനും ഹൈടെക് യുഗവും പഴമയും പുതുമയും കോർത്തിണക്കി ചിരിക്കാനും ചിന്തിക്കാനും സന്ദേശം നൽകുന്ന കഥയാണ്. ആന്റണിയുടെ ബാല്യകാലം കൊച്ചിലായിരുന്നു. ഇന്ത്യാ - ചൈന ഭായി ഭായി മുതൽ ഹേറോദേസിന്റെ മരണം വരെയുള്ള ലഘുനാടകങ്ങൾ സംവിധാനം ചെയ്യുകയും ഹേറോദേസായി വേഷമിടുകയും ചെയ്തിട്ടുണ്ട്.
ഐ റ്റി ഐയിൽ അധ്യാപകനായി ജോലി നോക്കുന്നതിനിടെ മിശിഹാ ചരിത്രം നാടകത്തിൽ ക്രിസ്തുവായി. ജോലിക്കൊപ്പം എട്ടു വർഷം ആലപ്പി തിയറ്റേഴ്സിൽ അഭിനയിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ എന്ന നാടകത്തിൽ ക്രിസ്തുവായി അഭിനയിച്ചു. പി ജെ ആന്റണി മുതൽ പ്രഗല്ഭരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
പിന്നീട് തലയോലപ്പറന്പിൽ യംഗ് ഇന്ത്യാ ഐറ്റിഐ ആരംഭിച്ചു. ഇന്ത്യൻ ആർട്സ് എന്ന ഗ്രൂപ്പ് തുടങ്ങി. നാടകവും നൃത്തവുമായി ഇന്ത്യയിലുടനീളവും അമേരിക്ക, യൂറോപ്പ്, ലണ്ടൻ, സിംഗപ്പൂർ മുതലായ രാജ്യങ്ങളിലും പതിനയ്യായിരത്തിൽപ്പരം സ്റ്റേജുകളിൽ പ്രോഗ്രാം നടത്തിയിട്ടുണ്ട്.
"വയറൽ 20-20’യുടെ ഗാനങ്ങൾ മങ്കൊന്പ് ഗോപാലനും കായംകുളം കൊച്ചുണ്ണിയുടെ ഗാനരചയിതാവും ചേർന്ന് നിർവഹിക്കുന്നു. രവീന്ദ്രൻ മാസ്റ്ററുടെ മകൻ സന്തോഷ് മാധവനാണ് സംഗീതം. കാമറ പി സുകുമാരനും ശിഷ്യൻ ജയനും ചേർന്ന് നിർവഹിക്കുന്നു. നിർമാണം സി.സി. സ്റ്റാൻലിയുടെ മേൽനോട്ടത്തിലാണ്. സണ്ണി വെയ്ൻ, ഇന്നസെന്റ്, വിശ്വംഭരൻ ഐ എ എസ്, ഹരിശ്രീ അശോകൻ, ജനാദ്ദനൻ, ഇന്ദ്രൻസ്, സലിംകുമാർ, ചേർത്തല ജയൻ, റിസ ബാവ, പാഷാണം ഷാജി, അംബിക, തെസ്നിഖാൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളുമുണ്ട്. കൊച്ചിൻ ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന വൈറൽ 20-20’ ഉടൻ പുറത്തിറക്കാനാണ് ശ്രമം.