സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്തിൽ പരിചിതമായ കുറച്ചു ജീവിതങ്ങളും അവർ കടന്നുപോകുന്ന സന്ദർഭങ്ങളുമാണ് ചിത്രത്തിലുള്ളത്. ഒരു ബേക്കറിയും അതിനെ ചുറ്റിപ്പറ്റിയുള്ള രണ്ടു കുടുംബങ്ങളും.
സോഷ്യൽ മീഡയയിൽ വളരെ ഫോളോവേഴ്സുള്ള താരമാണ് അജു വർഗീസ്. ഓരോ പുതിയ വിശേഷവും താരം ആരാധകരുമായി ആദ്യം പങ്കിടുന്നതും അവിടെയാണ്. തന്റെ സിനിമകളുടെ വിശേഷങ്ങൾക്കൊപ്പം തന്നെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമകളുടെ വാർത്തകൾ പങ്കുവെയ്ക്കുകയും ആശംസകൾ നേരുകയും ചെയ്യാറുണ്ട്.
മലയാള സിനിമ വീണ്ടും ചലിച്ചുതുടങ്ങിയപ്പോൾ തിയറ്ററിലെത്തിയ ഓരോ ചിത്രങ്ങൾക്കും അജു ആശംസകളുമായെത്തി. ഇപ്പോൾ സ്വന്തം ചിത്രങ്ങളുടെ വിശേഷങ്ങളാണ് അജുവിനു പറയാനുള്ളത്. അജു നായകനായും നിർമാതാവായും തിരക്കഥാകൃത്തുക്കളിലൊരാളായും എത്തുന്ന സാജൻ ബേക്കറി സിൻസ് 1962 തിയറ്ററിലെത്തുകയാണ്. അജുവിന്റെ ഭാഷയിൽ, “നാവിനും മനസിനും രുചിഭേദങ്ങൾ പകരാൻ പ്രേക്ഷകർക്ക് മുന്പിലേക്കു സാജൻ ബേക്കറിയുമായി ഞങ്ങൾ എത്തുകയാണ് ഈ വെള്ളിയാഴ്ച...”
സിനിമ വീണ്ടും സജീവമായിരിക്കുന്നു. കാത്തിരിപ്പിനൊടുവിൽ സാജൻ ബേക്കറി തിയറ്ററിലേക്കെത്തുന്പോൾ എന്താണ് മനസിൽ?
ഞങ്ങളുടെ ഈ സിനിമ പ്രേക്ഷകർക്കു മുന്‍പിലേക്ക് തിയറ്ററിലെത്തിക്കാനാകുന്നതാണ് വലിയ സന്തോഷവും സമാധാനവും. 2020-ൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതാണ്. പിന്നീട് നമ്മൾ അഭിമുഖീകരിച്ച സാഹചര്യത്തിൽ ചിത്രം തിയറ്ററിലെത്തിക്കാൻ സാധിക്കുമോ എന്നു പോലും ചിന്തിച്ചിരുന്നു. ഇപ്പോൾ ബിഗ്സ്ക്രീനിൽ ചിത്രം എത്തിക്കാനാകുന്നത് വലിയ വിജയമായി കരുതുന്നു. ഇപ്പോൾ നമ്മൾ ജീവിച്ചിരിക്കുന്നു, ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ സാധിക്കുന്നു എന്നതാണ് വലിയ കാര്യം. അതിനപ്പുറം വലിയ പ്രതീക്ഷയോ സ്വപ്നമോ തൽക്കാലമില്ല.
സാജൻ ബേക്കറിയുടെ വിശേഷങ്ങൾ?
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്തിൽ പരിചിതമായ കുറച്ചു കാര്യങ്ങളും കടന്നു പോകുന്ന സന്ദർഭങ്ങളുമാണ് ചിത്രത്തിലുള്ളത്. ഒരു ബേക്കറിയും അതിനെ ചുറ്റിപ്പറ്റിയുള്ള രണ്ടു കുടുംബങ്ങളും അവരുടെ ജീവിതയാത്രയുമാണ് ചിത്രം. അതിൽ സ്ത്രീകഥാപാത്രങ്ങൾക്കും വ്യക്തമായ പ്രാധാന്യമുണ്ട്. ചെറിയ തമാശകളും ദുഃഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയുള്ള അവരുടെ കുടുംബത്തിന്റെ കഥയാണ് സാജൻ ബേക്കറി.
നാട്ടുന്പുറത്തിന്റെ ചുറ്റുപാടിൽ റിയലിസ്റ്റിക്കായി കഥ പറയുകയാണ്. നമ്മുടെ ജീവിതവും സംസ്കാരവും ഇതിൽ കാണാനാകും. റാന്നി, പത്തനംതിട്ട പ്രദേശങ്ങളാണ് പശ്ചാത്തലമായി വരുന്നത്. ഇവിടെ ഷൂട്ടിംഗ് നടന്നിട്ടുള്ളത് വളരെ വിരളമാണ്. പരുമലപ്പള്ളിയും പെരുന്നാളും ചിത്രത്തിലുണ്ട്. പരുമലപ്പള്ളി പെരുന്നാൾ ആദ്യമായാണ് ഒരു സിനിമയിലെത്തുന്നത്. ചെറുപ്പം മുതൽ പോകുന്ന പള്ളിയും പെരുന്നാളും ഞങ്ങളുടെ ചിത്രത്തിലിടം നേടിയത് വ്യക്തിപരമായി വളരെ സന്തോഷം നൽകി.
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഒപ്പമെത്തുന്നുണ്ടല്ലോ?
സംവിധായകൻ അരുണ്‍ ചന്തുവാണ് കാസ്റ്റിംഗ് തീരുമാനിച്ചത്. എന്റെ കഥാപാത്രത്തിന്റെ സഹോദരിയായി ലെനയും അമ്മാച്ചനായി ഗണേഷ് കുമാറും എത്തുന്നു. പുതുമുഖം രഞ്ജിതയാണ് നായിക. ലെനയ്ക്കൊപ്പവും ഗണേഷേട്ടനൊപ്പവും മുന്‍പ് വർക്ക് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ എല്ലാവരും വളരെ ആസ്വദിച്ചുള്ള ചിത്രീകരണമായിരുന്നു. ഇതിൽ ബേക്കറി വളരെ പ്രധാനപ്പെട്ട കാര്യമാണ്. മിക്ക സീനിലും ബേക്കറിയും ഭക്ഷണ പദാർഥങ്ങളും ഒരു ഘടകമായി എത്തുന്നുണ്ട്. സന്തോഷത്തിന്റെ രുചി പകരുകയാണ് ഞങ്ങൾ ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.
സാജൻ ബേക്കറി എന്ന പേരിന്റെ കൗതുകത്തിനു പിന്നിൽ?
സംവിധായകന്റെ ഒരു സുഹൃത്തിന്റെ ബേക്കറിയുടെ പേരാണ് സാജൻ ബേക്കറിയെന്നത്. മിഥുനം സിനിമയിലെ ലാലേട്ടന്റെ ദാക്ഷായണി ബിസ്കറ്റ നമുക്കെല്ലാവർക്കും പരിചിതമാണ്. അങ്ങനൊരു പേര് സാധാരണ ആരും ബിസ്കറ്റ് കന്പനിക്കു നൽകില്ല. പക്ഷേ, പ്രേക്ഷകർ അതു വളരെ വേഗം ശ്രദ്ധിക്കും. അത്തരത്തിൽ ഒരു പേര് എന്ന നിലയിലാണ് കഥാപശ്ചാത്തലമായ സാജൻ ബേക്കറി സിനിമയ്ക്കു പേരാകുന്നത്. അതിന്റെ പാരന്പര്യംകൂടി കൊണ്ടുവരാനുള്ള ശ്രമമാണ് സിൻസ് 1962 എന്നത്. ബേക്കറിയുടെ പശ്ചാത്തലം സ്കൂൾ, കോളജ് കാലഘട്ടത്തിൽ എല്ലാവരുടെയും ജീവിതവുമായി വളരെ ചേർന്നു കിടക്കുന്നതാണ്. ആ ഇഷ്ടവും ഈ സിനിമ ഒരുക്കാൻ കാരണമായി.
നായകനാകുന്നതിനൊപ്പം നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ റോളുകളിലും ചിത്രത്തിലെത്തുന്നുണ്ടല്ലോ?
സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് എന്നെ നിർമാതാവാക്കിയത്. ഞാനും വിശാഖ് സുബ്രഹമണ്യനും ധ്യാൻ ശ്രീനിവാസനും ചേർന്നുള്ള നിർമാണ കന്പനിയാണ് ഫണ്ടാസ്റ്റിക് ഫിലിംസ്. ലൗവ് ആക്ഷൻ ഡ്രാമയായിരുന്നു ഞങ്ങളുടെ ആദ്യസിനിമ. അതിനു ശേഷം നിർമിക്കുന്നതാണ് സാജൻ ബേക്കറി. ലൗവ് ആക്ഷൻ ഡ്രാമയിൽ നിർമാതാക്കളുടെ പേര് എന്റെയും വിശാഖിന്റെയുമായിരുന്നു. സാജൻ ബേക്കറിയിൽ അത് ധ്യാനും വിശാഖുമാണ്.
പോസ്റ്ററിൽ പേരുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ഞങ്ങളുടെ മനപ്പൂർവമായ ഒരു ഇടപെടലാണ് അത്. സാജനിൽ ഞാൻ നടനായും ധ്യാനും വിശാഖുമാണ് നിർമാതാക്കളായും നിന്നത്. സംവിധായകന് ആവശ്യമായത് കൊടുത്തുകൊണ്ട് പരിമിതമായ ബജറ്റിൽ നിർത്തി ആരേയും മുഷിപ്പിക്കാതെ കൊണ്ടുപോകാൻ ഫണ്ടാസ്റ്റിക് ഫിലിംസിനു കഴിഞ്ഞിട്ടുണ്ട്.
ഈ ചിത്രത്തിന്റെ കഥ അരുണ്‍ ചന്തു പറഞ്ഞിരുന്നു. അതിന്റെ ചർച്ചാ വേളയിൽ ചന്തുവിനും സച്ചിനുമൊപ്പം ഞാനും പങ്കാളിയായി. ചില സീനുകൾ അഭിനയിച്ചു കാണിച്ചും കഥാഗതിയെക്കുറിച്ച് അഭിപ്രായം പറഞ്ഞുമൊക്കെ ഞാനും എഴുത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഒടിടി റിലീസ് സാധ്യത മുന്നിലുണ്ടായിരുന്നിട്ടും തിയറ്റർ റിലീസ് നിശ്ചയിക്കാൻ കാരണം?
നമ്മൾ വെള്ളിത്തിരയിൽ ഒരുക്കുന്ന ഒരു സൃഷ്ടിയുടെ പൂർണത ലഭിക്കുന്നത് തിയറ്ററിലാണെന്നു കരുതുന്നു. എത്ര കാത്തിരുന്നാലും തിയറ്ററിൽ തന്നെ സിനിമ എത്തിക്കണം എന്നതായിരുന്നു ആഗ്രഹം. ഭാഗ്യത്തിന് ഇപ്പോൾ അതിനു സാധിച്ചിരിക്കുന്നു. പിന്നെ, സിനിമ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. അതിനൊപ്പ ചേർന്നു സഞ്ചരിക്കാനാകുന്നതാണ് പ്രധാന കാര്യം. തിയറ്ററിലെത്താൻ ഒരുപിടി ചിത്രങ്ങളാണ് തയാറായിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ ചിത്രങ്ങൾ നിരവധിയാണ്. സിനിമ മേഖലയുടെ നിലനിൽപ് തിയറ്ററിലാണ്. ഈ അതിജീവിന കാലത്തിനൊപ്പമാണ് ഞങ്ങളും എന്നതുകൊണ്ടാണ് തിയറ്ററിൽ തന്നെ പ്രേക്ഷകർ ഈ ചിത്രം കാണണം എന്നു ചിന്തിച്ചത്.
വീണ്ടും ഷൂട്ടിംഗ് തിരക്കുകളുടെ ഭാഗമായി മാറിയോ?
ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ, പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ കോന്പിനേഷനിൽ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം, താത്വിക ലോകം, ധ്യാൻ ശ്രീനിവാസൻ രചന ഒരുക്കിയ പ്രകാശം പരക്കട്ടെ എന്നിവയാണ് അഭിനയിച്ചത്. അരുണ്‍ ചന്തുവിന്റെ തന്നെ മൂന്നാം ചിത്രം ഗഗനചാരി എന്ന ചിത്രത്തിലാണ് ഇപ്പോൾ ഞാൻ അഭിനയിക്കുന്നത്. പൂർണമായും ഒരു സയൻസ് ഫിക്ഷൻ ചിത്രമാണത്. ഗോകുൽ സുരേഷ്ഗോപി, ഗണേഷ് കുമാർ, അഞ്ജലി മരയ്ക്കാൻ, ഞാനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നമ്മൾ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നു മാറിയുള്ള ഒരു ഫോർമുലയാണത്. പുതിയ ചിന്തകളും പാഠങ്ങളും പ്രവർത്തനങ്ങളും സിനിമയിലൂടെയാണ് നമുക്ക് കിട്ടുന്നത്. ഗഗനചാരിയിൽ ഒരു മായാലോകമുണ്ട്. അതിനെ കൃത്യമായി അണിയിച്ചൊരുക്കാൻ കഴിഞ്ഞാൽ ഒരു ഇന്റർനാഷണൽ ചിത്രമായി മാറാം.
ഫണ്ടാസ്റ്റിക് ഫിലിംസിന്റെ പുതിയ പ്രോജക്ടുകൾ?
പ്രകാശം പരക്കട്ടെ, മഞ്ജു വാര്യരുടെ 50-ാം ചിത്രമായ നയണ്‍ എംഎം, ഞാനും ധ്യാനും ഒന്നിച്ചഭിനയിക്കുന്ന പൗഡർ എന്നീ ചിത്രങ്ങളാണ് ഇനി ഫണ്ടാസ്റ്റിക് ഫിലിംസ് നിർമിക്കുന്നത്. ഇതിനു ശേഷം രണ്ടു ചിത്രങ്ങൾകൂടിയുണ്ട്.
സിനിമ മേഖലയുടെ നിലനിൽപിനെ എങ്ങനെ കാണുന്നു?
തിയറ്റർ റിലീസിൽ ഇപ്പോഴും ആശങ്കയുണ്ട്. മറ്റു പൊതു ഇടങ്ങളേക്കാൾ വളരെ കൃത്യമായി സുരക്ഷിതമാക്കുന്ന ഏക ഇടം തിയറ്ററുകൾ തന്നെയാണ്. ഓരോ മൂന്നു മണിക്കൂർ ഇടവേളയിലും സാനിറ്റൈസ് ചെയ്യുന്ന ഇടമാണത്. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായ ഇടമാണ് തിയറ്ററെന്നാണ് എനിക്ക് തോന്നുന്നത്. തിയറ്ററുകളെ പാടെ ഉപേഷിക്കരുതെന്ന അപേക്ഷയാണ് എനിക്കുള്ളത്. ഒരു സാധാരണക്കാരനായ സിനിമ പ്രേക്ഷകനായാണ് ഞാനും വളർന്നത്. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി, എവിടൊക്കയോ സന്തോഷവും സമാധാനവും തന്നിട്ടുള്ളതാണ് സിനിമയും അതിലെ പാട്ടുകളുമൊക്കെ. ഒരു നിമിഷത്തിലെങ്കിലും സിനിമ നമുക്ക് സന്തോഷം നൽകിയിട്ടുണ്ടെങ്കിൽ സിനിമയെ പിന്തുണയ്ക്കേണ്ട സമയാണിത്. അതിനു പ്രേക്ഷകർ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസവും.
ലിജിൻ കെ. ഈപ്പൻ