കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്പോൾ മലയാള സിനിമാ ലോകം വീണ്ടും പ്രതിസന്ധിയിലേക്ക്. ഇനിയും പ്രതിസന്ധി നീണ്ടാൽ തിയറ്ററുകളും അടച്ചിടേണ്ടതായി വരും. സിനിമ മേഖല പൂർണമായും നിശ്ചലമാകുന്ന സാഹചര്യത്തിലേക്കാണ് എത്തുന്നത്.
സൂപ്പർതാര ചിത്രങ്ങളും
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പർതാര ചിത്രങ്ങളുടെ ഷൂട്ടിംഗ് കോവിഡിന്റെ വ്യാപനത്തോടെ പോയവാരം നിർത്തിവെച്ചു. പല യുവതാരങ്ങളുടെ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയ സാഹചര്യമാണ്.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബറോസിന്റെ ഷൂട്ടിംഗ് ഗോവയിൽ പുരോഗമിക്കുന്നതിനിടെ പ്രൊഡക്ഷൻ ടീമിനടക്കം കോവിഡ് ബാധിച്ചതോടെ ചിത്രീകരണം നിലച്ചു. പൃഥ്വിരാജും നിരവധി വിദേശ താരങ്ങളുമടക്കം പങ്കെടുക്കേണ്ടിയിരുന്ന ഷെഡ്യൂളാണ് ഇതോടെ മാറ്റിവെച്ചത്. അണിയറ പ്രവർത്തകരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഷൂട്ടിംഗ് നിർത്തി വെച്ചത്. പൂർണമായും ഇൻഡോർ ഷൂട്ടിംഗാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്. അതിനായി നവോദയ സ്റ്റുഡിയോയിൽ സന്തോഷ് രാമന്റെ നേതൃത്വത്തിൽ സെറ്റ് വർക്കുകളുടെ പണി പുരോഗമിക്കുകയാണ്.
ബിഗ് ബിയ്ക്കു ശേഷം അമൽ നീരദ്- മമ്മൂട്ടി കോന്പിനേഷനിലെത്തുന്ന ഭീഷ്മ പർവം ഷെഡ്യൂളായി. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിംഗ് പുരോഗമിച്ചിരുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റ്മേക്കർ ജോഷി സംവിധാനം ചെയ്യുന്ന പാപ്പനും ഷൂട്ടിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ജൂനിയർ ആർട്ടിസ്റ്റുകളടക്കം 150 ലേറെ ആളുകളെ പങ്കെടുപ്പിച്ചുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കേണ്ടത്. ആൾക്കൂട്ടത്തെ ഒഴിവാക്കണമെന്ന കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാലാണ് ഷൂട്ടിംഗ് നിർത്തി വെച്ചത്. കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രം മുന്പ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് മത്സരത്തിൽ സജീവമായ സമയത്തും നിർത്തിവച്ചിരുന്നു.
നടൻ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഫാന്റസി അഡ്വഞ്ചർ ചിത്രമായി ഒരുക്കുന്ന മിന്നൽ മുരളിയുടെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടിവന്നത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ സെക്കന്റ് ഷെഡ്യൂൾ കർണാടകയിലും പൊള്ളാച്ചിയിലും ഈരാറ്റുപേട്ടയിലുമായി നടന്നു കൊണ്ടിരിക്കെയാണ് ടൊവിനോയ്ക്കടക്കം കോവിഡ് പിടിപെട്ടത്. തുടർന്ന് ഷൂട്ടിംഗ് നിർത്തിവെയ്ക്കുകയായിരുന്നു. ആലുവയിൽ ക്വാറന്റൈനിലായിരുന്ന ടൊവിനോയുടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണ്.
വിനയൻ ചിത്രം
19-ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചരിത്ര സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സംവിധായകൻ വിനയൻ. സിജു വിത്സണെ നായകനാക്കി ഒരുക്കുന്ന ചിത്രം പാലക്കാടാണ് ചിത്രീകരണം നടന്നുവന്നത്. അഞ്ഞൂറോളം ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയുള്ള ചിത്രീകരണമാണ് മെയ് 15 വരെ പ്ലാൻ ചെയ്തിരുന്നത്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് നിർത്തിവെക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആലപ്പുഴയിലാണ് തീരുമാനിച്ചിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഷൂട്ടിംഗ് ഇനിയും നീണ്ടേക്കും.
കരുതലോടെ ഷൂട്ടിംഗ്
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആൾക്കൂട്ടത്തെ ഒഴിവാക്കി ഒരുപിടി ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ആക്ഷൻ ചിത്രമായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെയും ഷൂട്ടിംഗ് പോയവാരമാണ് ആരംഭിച്ചത്.
സംവിധായകൻ ജിസ് ജോയിയും ആസിഫ് അലിയും നാലാമതായി ഒന്നിക്കുന്ന സെൻട്രൽ പിക്ച്ചേഴ്സ് ചിത്രവും കഴിഞ്ഞ ദിവസം എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്പോൾ അനൗണ്സ് ചെയ്ത പല വന്പൻ പ്രോജക്ടുകളും ഇനിയും ഏറെ വൈകും. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന പുഴു അടക്കമുള്ള സിനിമകളുടെ ഷൂട്ടിംഗ് ഇന്നത്തെ സാഹചര്യത്തിൽ അനിശ്ചിതമായി നീളാനിടയുണ്ട്.
തിയറ്ററിലും തടസം
കോവിഡ് നിയന്ത്രണം കൂടിവരുന്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്ന ചിത്രങ്ങളും വെല്ലുവിളി നേരിടുന്ന സാഹചര്യമാണ്. സെക്കൻഡ് ഷോ വീണ്ടും തടസപ്പെട്ടതോടെ തീയറ്ററുകൾ പഴയ അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്. നിലവിൽ സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണി, മഞ്ജുവാര്യർ ചിത്രം ചതുർമുഖം, കുഞ്ചാക്കോ ബോബന്റെ നായാട്ട്, നിഴൽ എന്നിവ തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയായിരുന്നു. രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായർ ചിത്രം ഖോ ഖോ തിയേറ്റർ പ്രദർശനം നിർത്തി വെച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ചിത്രം ഒടിടി റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. മഞ്ജു വാര്യരുടെ ചതുർമുഖവും തിയറ്ററിൽ നിന്നും പിൻവലിച്ചു.
അറബിക്കടലിന്റെ സിംഹം
ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം മെയ് 13ന് തിയേറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ അത് നീളുമെന്നാണ് നിർമാതാവ് ആന്റണി പെരുന്പാവൂരിന്റെ പ്രതികരണം.
വരും വാരങ്ങളിൽ റിലീസ് നിശ്ചയിച്ചിരുന്ന ദുൽഖർ സൽമാന്റെ കുറുപ്പ്, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട്, ഫഹദ് ഫാസിൽ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക്, ആസിഫ് അലിയുടെ കുഞ്ഞെൽദോ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക് ആൻഡ് ജിക്ക്, പൃഥ്വിരാജ്- ജോജു ടീമിന്റെ സ്റ്റാർ, ഉണ്ണി മുകുന്ദന്റെ മേപ്പടിയൻ, നിവിൻ പോളി- രാജിവ് രവിയുടെ തുറമുഖം, സിജു വിൽസന്റെ വരയൻ, ആന്റണി വർഗീസിന്റെ അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളും തിയറ്ററിലെത്താൻ വൈകും.
ഈ സാഹചര്യത്തിൽ തീയറ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് ഉടമകൾക്ക് തീരുമാനിക്കാമെന്ന് ഫിയോക്കിന്റെ യോഗത്തിൽ തീരുമാനിച്ചത്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ തീയറ്ററുകൾ താനേ അടഞ്ഞു പോകുമെന്നാണ് സിനിമാ പ്രവർത്തകർ വിലയിരുത്തുന്നത്. കോവിഡ് തരംഗത്തോടെ സിനിമ വ്യവസായത്തിന് ആരംഭിച്ച ദശാസന്ധി ഇനിയും എത്രനാൾ...
കെ.എസ്. പിഷാരടി