"വിചാരിച്ചതു പോലെയല്ല കാര്യങ്ങള്‍. സൂക്ഷിച്ചില്ലെങ്കില്‍ നമ്മളും പെടും.’
കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായപ്പോള്‍ പലരും പറയുന്നതിങ്ങനെ. കോവിഡ് നാട്ടിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും, അതിന്റെ വ്യാപനതീവ്രത കൂടുതല്‍ രൂക്ഷമാകുന്നത് ഇപ്പോഴാണ്.
കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആദ്യഘട്ടത്തില്‍ ലോകത്തു പലയിടത്തും രോഗം രൂക്ഷമായി അതിന്റെ തീവ്രത പ്രകടമായപ്പോള്‍, ഇവിടെ കേരളത്തില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാമാണെന്ന ആത്മവിശ്വാസമായിരുന്നു മലയാളികള്‍ക്കെല്ലാം. പ്രതിദിന രോഗികളുടെ എണ്ണം 35000 ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനവും കടന്നു കോവിഡ് അതിന്റെ ഏറ്റവും മൂര്ധന്യത്തിലാണെന്നതാണു നിലവിലെ സ്ഥിതി. എറണാകുളത്ത്ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനടുത്ത് !
വാക്സിനേഷനും പരിശോധനകളും സജീവമായിട്ടും നമ്മുടെ അയല്പക്കത്തും ചുറ്റുപാടുമെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുന്നു. തീവ്രപരിചരണം ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധന.
വാക്സിന് ക്ഷാമം, ഓക്സിജന്‍ കിട്ടാതെ ഉത്തരേന്ത്യയില്‍ രോഗികളുടെ മരണം, ആശുപത്രികളില്‍ ചികിത്സാസൗകര്യങ്ങളുടെ പരിമിതി തുടങ്ങി ചുറ്റും കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം മലയാളിയുടെ മനസില്‍ സമ്മര്ദങ്ങളാകുന്നുണ്ടോ? ജനിതകമാറ്റം സംഭവിച്ച വൈറസ് ഏതു നിമിഷവും നമ്മുടെ വീട്ടകങ്ങളിലും എത്താമെന്ന ആധി നമ്മുടെ മനസുകളെ വേട്ടയാടുന്നുണ്ടോ? നമ്മുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെല്ലാം സുസജ്ജമെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, നമ്മള് ആകുലപ്പെടേണ്ടതുണ്ടോ? നമ്മുടെ വ്യക്തി, കുടുംബ, സാമൂഹ്യ ജീവിത രീതികളെ നിലവിലെ സാഹചര്യം സ്വാധീനിക്കുന്നുണ്ടോ?
സാഹചര്യങ്ങള്‍ എത്രമേല്‍ സങ്കീര്‍ണമെങ്കിലും, തളരാത്ത മനസുമായി അതിനെയെല്ലാം അതിജീവിക്കാന്‍ നാം കരുത്തുള്ളവരാവണം. ജാഗ്രതയും കരുതലും കര്‍ശനമാക്കുന്നതിനൊപ്പം മനസിനെ ബലപ്പെടുത്തലും ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാം.
ജീവിതം താളം തെറ്റുന്നു
മിനി സിജു, മരട്
വീട്ടമ്മ
കോവിഡ് വ്യാപനം തുടങ്ങിയ ആദ്യഘട്ടത്തില്‍ അത്രയ്ക്കു ഭയം തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. രണ്ടാം വ്യാപനത്തില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. ഭര്‍ത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു വാടകവീട്ടില്‍ കഴിയുന്ന ഞങ്ങള്‍ക്കു തൊഴില്‍ മേഖലയിലെ പ്രതിസന്ധി മൂലം ഇപ്പോള്‍ തന്നെ കണക്കുകൂട്ടലുകള്‍ എല്ലാം താളം തെറ്റിയിരിക്കുന്നു. തടവറയിലായ അവസ്ഥയിലാണു കുട്ടികള്‍. ഓരോ ദിവസവും ജോലി കഴിഞ്ഞു ഭര്‍ത്താവ് എത്തുന്നതുവരെ നെഞ്ചില്‍ തീയാണ്. ദൂരെ ആയിരിക്കുന്ന അമ്മയെ ഒരുനോക്കു കാണാന്‍ സാധിക്കാത്തത്തിലുള്ള വിഷമം ഉള്ളില്‍. എങ്കിലും എല്ലാ പ്രതിസന്ധികളും കടന്നു പോകട്ടെ എന്നുള്ള പ്രാര്‍ഥനയിലാണ് ഇപ്പോള്‍.
ആശങ്കകളല്ല, സന്തോഷങ്ങള്‍ പങ്കുവയ്ക്കാം
ഡോ. ദിവ്യ കെ. തോമസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റല്‍ ആലുവ
പ്രതിസന്ധികളിലൂടെ എങ്ങനെ കടന്നുപോകണമെന്നു നാം പഠിച്ച ഒരു വര്‍ഷമാണു കടന്നുപോയത്. വീണ്ടും ആശങ്കകള്‍ ഇരട്ടിപ്പിച്ച് ഇപ്പോള്‍ രണ്ടാം വ്യാപനം.
കേള്‍ക്കുന്ന വാര്‍ത്തകള്‍ പലതും നമ്മെ പേടിപ്പെടുത്തുന്നുണ്ടെങ്കിലും രോഗപ്രതിരോധത്തിനും സുരക്ഷിതത്വത്തിനും നാം എന്തെല്ലാം ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടാവുക പ്രധാനമാണ്. അത്യാവശ്യം മരുന്നുകള്‍ വീട്ടില്‍ കരുതിവയ്ക്കുക. നിലവിലെ സാഹചര്യത്തില്‍ ആശുപത്രി ആവശ്യങ്ങള്‍ വന്നാല്‍ എന്തെല്ലാം ചെയ്യണമെന്ന ധാരണയുണ്ടാക്കുക. വാക്സിനേഷനെക്കുറിച്ചുള്ള ആശങ്കകള്‍ പലരുടെയും മനസിലുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധി അനുഭവിക്കുന്നത് നാം ഒറ്റയ്ക്കല്ല. സമൂഹം മുഴുവനും അതിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ്. അതുകൊണ്ടുതന്നെ അതിജീവനത്തിനും നാം ഒറ്റയ്ക്കല്ല.
കുട്ടികളും മുതിര്‍ന്നവരും വിശദമായ വാര്‍ത്താ അവലോകനങ്ങളില്‍ മിതത്വം പാലിക്കുന്നതാണ് ഉചിതം. വീട്ടില്‍ സുരക്ഷിതമായിരുന്നു ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ നാം ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ കൂട്ടായ്മകളെ പ്രയോജനപ്പെടുത്താം. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കുമ്പോള്‍ ആശങ്കകളല്ല, സന്തോഷങ്ങള്‍ പങ്കുവയ്ക്കാം.
കോവിഡ് മുക്തരായ ശേഷമുള്ള ബുദ്ധിമുട്ടുകള്‍ക്കു ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. അനാരോഗ്യകരമായ ശീലങ്ങളെ അകറ്റിനിര്‍ത്താം. മനസിന്റെ ഉന്മേഷവും ഉറപ്പാക്കാം.
സൗഹൃദങ്ങളോടു വെര്‍ച്യല്‍ കണക്ട് ആവാം
സെമിച്ചന് ജോസഫ്,
അസി. പ്രഫസര്‍, സാമൂഹ്യ പ്രവര്‍ത്തന വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര
കോവിഡ് രണ്ടാം തരംഗം ആദ്യത്തേതില്‍ നിന്നും തികച്ചും വിഭിന്നമായ കാഴ്ചകളാണ് മലയാളിക്ക് സമ്മാനിക്കുന്നത് . ലോകത്തിന്റെ ഏതോ കോണില്‍ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലേക്ക്, ഒരുപക്ഷേ വീടുകളിലേക്ക് വിളിക്കാതെ വിരുന്നിനെത്തി കഴിഞ്ഞു. പ്രാണവായു കിട്ടാതെ ജനം പിടഞ്ഞുവീഴുന്ന കാഴ്ചകള്‍ , ശ്മശാനങ്ങളിലെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ അനേകരെ, വിശേഷിച്ച് മുതിര്‍ന്ന തലമുറയെ മാനസികമായി അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വാക്സിന് എന്നു കണ്ടുപിടിക്കും എന്ന ആശങ്ക, എനിക്ക് എന്നു വാക്സിന് ലഭിക്കും അവസ്ഥയില്‍ എത്തിപ്പെട്ടു.
മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പരമാവധി സൗഹൃദങ്ങളോട് വെര്‍ച്യുല്‍ ആയി കണക്ട് ആവുകയെന്നതു പ്രധാനമാണ്. പാട്ടു കേള്‍ക്കാനും സിനിമ കാണാനും സമയം കണ്ടെത്തുക. ഭീതി പരത്തുന്ന വാര്‍ത്തകളില്‍ നിന്ന് പരമാവധി അകലം സൂക്ഷിക്കുക. സാമൂഹ്യ മാധ്യമങ്ങളിലെ അര്‍ധസത്യങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുക. ഔദ്യോഗികമായ, കൃത്യതയുള്ള വിവരങ്ങള്‍ ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ശ്രദ്ധിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ഈ കാലവും കടന്നു പോകും എന്നും സ്വയം വിശ്വസിക്കുക മറ്റുള്ളവരോട് പറഞ്ഞു കൊണ്ടേയിരിക്കുക.
അമിത ഉത്കണ്ഠ അകറ്റാം
ഡോ. അനു ശോഭ ജോസ്, സൈക്യാട്രിസ്റ്റ്, എംഎജിജെ ഹോസ്പിറ്റല്‍, അങ്കമാലി
സമചിത്തതയോടെ ഈ കോവിഡ്കാല പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ നമ്മുടെ മനസും ആരോഗ്യത്തോടെയിരിക്കണം. ഈ അനിശ്ചിതത്വവും പ്രതിസന്ധിയും ഒരു യാഥാര്‍ത്ഥ്യമാണ്. അത് നിഷേധിച്ചതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. എന്നുകരുതി അമിത ഉത്കണ്ഠ നമുക്കോ മറ്റുള്ളവര്‍ക്കോ പ്രയോജനമുണ്ടാക്കില്ല.
ഒരു രാത്രിക്ക് ഒരു പകലെന്നതുപോലെ ഈ പ്രതിസന്ധിഘട്ടത്തിനും തീര്‍ച്ചയായും അറുതിവരും. പ്രകൃതിയും നമ്മുടെ പൂര്‍വികരും നമുക്ക് പഠിപ്പിച്ചു തന്നിരിക്കുന്നതും ഈ അതിജീവനകല തന്നെയല്ലേ? നമ്മള് പ്രതീക്ഷ കൈവിടരുതെന്ന് മാത്രം.
നല്ല ഉറക്കം, ചെറിയ വ്യായാമങ്ങള്‍, സൗഹൃദ സംഭാഷണങ്ങള്‍ തുടങ്ങിയവയൊക്കെ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തമാശകളോടും മനസിന് സന്തോഷം തരുന്ന പരിപാടികളോടും മുഖം തിരിക്കണ്ട.
നിരാശാചിന്തകള്, ആകുലത, ഉറക്കമില്ലായ്മ തുടങ്ങിയവമൂലം വല്ലാതെ ബുദ്ധിമുട്ടുന്നെങ്കില്‍ മനോരോഗവിദഗ്ധരുടെ സഹായം തേടാന്‍ മടിക്കരുത്. ദുരഭിമാനവും മരുന്നുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും, ചികിത്സയില്‍ നിന്നും നമ്മളെ അകറ്റി നിര്‍ത്താതിരിക്കട്ടെ. ഇത്തരം പ്രശ്നങ്ങള്‍ക്കു ലഹരി ഉപയോഗം ഒരിക്കലും പരിഹാരമാകില്ല.
ഒറ്റക്കൊറ്റക്ക് യുദ്ധം ചെയ്താല്‍ ഒരു പകര്‍ച്ചവ്യാധിയെ നമുക്ക് തോല്പിക്കാനാവില്ല. ഉറ്റവരെയും പരിചയക്കാരെയും മാത്രമല്ല മറ്റുള്ളവരെയും നമുക്കാകും വിധം സഹായിക്കാം. അനുകമ്പയുള്ള കേള്‍വിക്കാരാകാം. നമുക്കുള്ളത് ആവശ്യക്കാരനുമായി പങ്കുവക്കാന്‍ ഇപ്പോള്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമുക്കതു സാധിക്കുക?
മാനസിക പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തെറ്റായ ഉപദേശങ്ങള്‍ നല്കാതിരിക്കാനും ചികിത്സ വേണ്ടവരെ ചികിത്സയില്‍ നിന്നും മാറ്റി നിര്‍ത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.ചേര്‍ന്നുനിന്നും ചേര്‍ത്തുനിര്‍ത്തിയും മനസു പതറാതെ നമുക്കു മുന്നോട്ട് നീങ്ങാം.
സിജോ പൈനാടത്ത്