നിറക്കൂട്ട്, ന്യൂഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ്, സംഘം തുടങ്ങിയ മമ്മൂട്ടിയെ മെഗാതാരമാക്കിയ ഒരുപിടി ചിത്രങ്ങൾ. മോഹൻലാലിനെ താരപദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ നന്പർ ട്വന്റി മദ്രാസ് മെയിലും മനു അങ്കിളും. ഇന്നും പ്രേക്ഷകർക്കു കണ്ണീരോർമ സമ്മാനിക്കുന്ന ആകാശദൂത്. ഇങ്ങനെ മലയാളത്തിൽ വിവിധങ്ങളായ നിരവധി ഹിറ്റു സിനിമകളുടെ തിരക്കഥാകൃത്തായും സംവിധായകനായും പ്രതിഭ തെളിയിച്ച ഡെന്നീസ് ജോസഫും അരങ്ങൊഴിഞ്ഞിരിക്കുന്നു. തന്റെ മാനസ ഗുരുവായ ഡെന്നിസ് ജോസഫിനെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ കെ.പി. വ്യാസൻ...
ദൈവത്തിനു സ്വന്തം സിനിമയുടെ തിരക്കഥയൊരുക്കാൻ അദ്ദേഹത്തെ സ്വർഗത്തിൽ വേണമായിരുന്നു... തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വേർപാടിനെക്കുറിച്ച് സംവിധായകൻ കെ.പി. വ്യാസൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ട ഓർമത്താളുകളിൽ ഇങ്ങനെയാണ് വരികൾ അവസാനിക്കുന്നത്. തന്റെ മാനസ ഗുരുവായിരുന്ന ഡെന്നിസ് ജോസഫിന്റെ വിയോഗം സൃഷ്ടിച്ച വേദന പങ്കുവയ്ക്കുന്പോൾ അദ്ദേഹത്തിന്റെ സ്മരണകളെക്കുറിച്ച് താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരു ചേർത്താണ് വ്യാസൻ പൂർത്തീകരിക്കുന്നത്, അയാൾ ജീവിച്ചിരിപ്പുണ്ട്...
എന്നപ്പോലെ ഒരുപാട് എകലവ്യന്മാരുടെ ഗുരുവായി എന്നെന്നും മനസുകളിൽ ഡെന്നിസ് ജോസഫ് ജീവിച്ചിരിപ്പുണ്ട്. തിരക്കഥകളിലെ ഇന്ദ്രജാലക്കാരനെ തന്റെ ഗുരുവായി മനസിൽ പ്രതിഷ്ഠിച്ചപ്പോഴും ഗുരുവിന്റെ മുന്നിലേക്കെത്താൻ ധൈര്യപ്പെടാതിരുന്ന ശിഷ്യനായിരുന്നു താനെന്നും വർഷങ്ങൾക്കുശേഷം ഗുരു ശിഷ്യനെ തേടിയെത്തുകയായിരുന്നെന്നും വ്യാസൻ പറയുന്നു.
ഞാൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ സമയം. മാധ്യമപ്രവർത്തകനായ വിവേക് മുഴക്കുന്ന് തയാറാക്കിയ എന്റെ അഭിമുഖം ഒരു പ്രസിദ്ധീകരണത്തിൽ വന്നിരുന്നു. ഒരു ഉച്ച സമയത്ത് പരിചയമില്ലാത്ത നന്പറിൽ നിന്ന് ഒരു കോൾ വന്നു. അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്ക്കൽനിന്നു പതിഞ്ഞ ശബ്ദത്തിൽ "വ്യാസനല്ലേ, ഞാൻ ഡെന്നിസാ...’ ഒരു നിമിഷം എനിക്ക് ആളെ മനസിലായില്ല, ഞാൻ പരുങ്ങലോടെ കലൂർ ഡെന്നിസേട്ടനോ? "അല്ല വ്യാസാ, ഡെന്നിസ് ജോസഫാ’ അപ്രതീക്ഷിതമായി ഒരു ദേശീയ അവാർഡ് ലഭിച്ചപോലെ ഞാൻ ഞെട്ടി, ആ സന്തോഷത്തിൽ എനിക്കു വാക്കുകൾ കിട്ടാതായപ്പോൾ ഡെന്നിസേട്ടൻ സംസാരിക്കാൻ തുടങ്ങി. അപ്പോൾ മനസിൽ എന്നും ആരാധനയോടെ കണ്ടിരുന്ന രൂപം തെളിഞ്ഞുവരാൻ തുടങ്ങി...
ഡെന്നിസേട്ടൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്ന ‘അഥർവ’ത്തിനു ക്യാപ്ഷൻ എഴുതിയാണ് എന്റെ സിനിമാജീവിതത്തിന്റെ തുടക്കം. അന്നു രചന പിക്ചേഴ്സിൽ റെപ്രസന്റേറ്റീവായിരുന്ന ഞാനാണ് അഥർവത്തിനുവേണ്ടി പേപ്പർ പരസ്യത്തിനും നോട്ടീസിനുമുള്ള ക്യാപ്ഷൻസ് എഴുതിയത്. ചിത്രത്തിൽ മമ്മൂട്ടി മാന്ത്രവാദിയായ അനന്തൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ക്യാപ്ഷനിൽ ഞാനിങ്ങനെയാണ് അന്നു കുറിച്ചത്,
അനന്തൻ, ആദിശേഷൻ... ആയിരം ഫണമുള്ളവൻ. തന്റെ ആയിരം ഫണങ്ങളാൽ ദുർമന്ത്രവാദത്തിന്റെ കാളകൂട വിഷവുമായി പ്രതികാരത്തിനായികാത്തിരുന്നവൻ.... അന്നു ചിത്രത്തിന്റെ പ്രചാരണത്തിൽ ഈ ക്യാപ്ഷനുകൾ വളരെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. പൂയത്തിന്റെ പുണ്യത്തിൽ പുള്ളുവത്തിയിൽ പിറന്നവൻ, ആ ജന്മം പോലും അനന്തനു ഭാരമായിരുന്നു.
ഇതായിരുന്നു മറ്റൊന്ന്. മലയാളത്തിൽ ഇത്തരത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ക്യാപ്ഷനുകളുടെ ട്രെൻഡിന്റെ തുടക്കമായിരുന്നു അത്. അഭിമുഖ വേളയിൽ ക്യാപ്ഷൻ എഴുതിയതിനെക്കുറിച്ചു ഡെന്നിസ് ജോസഫിന് അറിയുമോ എന്ന വിവേകിന്റെ ചോദ്യത്തിനു "നമ്മൾ ഗുരുസ്ഥാനത്ത് കാണുന്ന ഒരാൾ, അതും രാജാവിന്റെ മകനും ന്യൂഡൽഹിയും പോലെ ഒട്ടേറെ ഹിറ്റുകളുടെ സ്രഷ്ടാവ്. അദ്ദേഹത്തെ വിളിക്കാനുള്ള ധൈര്യം അന്നും ഇന്നും എനിക്കില്ല. ഞാനാണു ക്യാപ്ഷൻ എഴുതിയതെന്ന് അദ്ദേഹം ഒരിക്കലും അറിയാൻപോകുന്നുമില്ല. 'എന്നായിരുന്നു എന്റെ മറുപടി.
അഭിമുഖം വായിച്ചിട്ടാണ് ഡെന്നിസേട്ടൻ അന്ന് എന്നെ വിളിച്ചത്. ‘അഥർവം’ റിലീസ് ചെയ്യുന്ന സമയത്ത് മറ്റൊരു ചിത്രത്തിന്റെ ജോലിയിലായിരുന്നു. അതിനാൽ പരസ്യത്തിനുള്ള ക്യാപ്ഷൻസൊന്നും ചെയ്തിരുന്നില്ല. പക്ഷേ, പേപ്പറിൽ വന്നിരുന്ന പരസ്യങ്ങൾ ശ്രദ്ധിച്ചിരുന്നു. സിനിമയ്ക്ക് എറ്റവും അനുയോജ്യമായിരുന്നു അവയെല്ലാം. നിനക്ക് എന്നെ എന്നെങ്കിലും ഒന്നു വിളിക്കാമായിരുന്നില്ലേ? എന്നോടു ചോദിച്ചു.
ഡെന്നിസേട്ടൻ ഇപ്പോൾ എന്നോട് സംസാരിക്കുന്പോൾപോലും എന്റെ കൈയും കാലും വിറയ്ക്കുന്നു. പിന്നെയാണൊ വെറും ഒരു ഫിലിം റെപ്രസന്റേറ്റീവായ ഞാൻ അന്ന് വിളിക്കുന്നത്... അതായിരുന്നു എന്റെ ഭാഷ്യം.
ആ സംസാരം പിന്നീട് ദിവസവും ഉച്ച സമയങ്ങളിൽ ഒരു തുടർവിളിയായി. എന്റെ ആദ്യ ചിത്രം ‘അയാൾ ജീവിച്ചിരുപ്പുണ്ട്’ കണ്ടില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു മാത്രമായി ഒരു സിഡി എറ്റുമാനൂരിലെ വിലാസത്തിൽ അയച്ചുകൊടുത്തു. സിനിമ കണ്ട് എന്നെ അഭിനന്ദിക്കുകയും അടുത്ത പ്രൊജക്ടിനെക്കുറിച്ച് ആരായുകയും ചെയ്തു. ‘ശുഭരാത്രി’ എന്ന എന്റെ രണ്ടാമത്തെ സിനിമയുടെ കഥ കേട്ടതിനുശേഷം കൊള്ളാം എന്നുപറഞ്ഞ് അന്നത്തെ സംഭാഷണം അവസാനിപ്പിച്ചെങ്കിലും, പതിവില്ലാതെ രാവിലെ തന്നെ അദ്ദേഹം വിളിച്ചു. നീ ഇന്നലെ പറഞ്ഞ കഥയിൽ ചെറിയൊരു മാറ്റം വരുത്തണം. രണ്ടു വയസന്മാരുടെ കഥ പറഞ്ഞാൽ പ്രേക്ഷകർക്ക് അതു കാണാൻ സുഖമുണ്ടാവില്ല. മുഹമ്മദിന്റെ കഥാപാത്രം സിദ്ദിഖ്തന്നെ ചെയ്യട്ടെ. കൃഷ്ണൻ ഒരു ചെറുപ്പക്കാരൻ ചെയ്യുന്നതാവും നല്ലത്. നീ ഒന്നു മാറ്റി എഴുതി നോക്ക്. ഞാനും അതു സമ്മതിച്ചു. ദൈവം പറഞ്ഞാൽപിന്നെ അപ്പീലില്ലല്ലോ?
അങ്ങനെയാണു ശുഭരാത്രിയുടെ തിരക്കഥ ഒരുങ്ങുന്നത്. അതിന്റെ ആദ്യ പിഡിഎഫ് ഫയലും അദ്ദേഹത്തിനാണു നൽകിയത്.
"നിന്റെ കൂട്ടുകാരനല്ലേ ദിലീപ്. പത്തു ദിവസം ചോദിക്ക്...’ എന്നു ഡെന്നിസേട്ടനാണ് എന്നോടു നിർദേശിക്കുന്നത്. അങ്ങനെയാണ് ഞാൻ ദിലീപിനോടു കഥ പറയുന്നതും ദിലീപും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങിയതും. പിന്നീടങ്ങോട്ട് ദൂരെനിന്നും ചാരെ നിന്നും ഡെന്നിസേട്ടൻ എന്റെ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം സ്വർഗത്തിലിരുന്നു വലിയ ഇന്ദ്രജാലക്കാരനുവേണ്ടി പുതിയ ഹിറ്റ് തിരക്കഥ എഴുതുകയാകും...