ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടിവി സീരിയൽ Chosen കൗതുക വിശേഷങ്ങൾ. കണ്ടവർ കണ്ടവർ കണ്ടവരോടു കണ്ടവരോട് അതിന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ജൂലൈ മൂന്നായപ്പോഴേക്കും കണ്ടവരുടെ എണ്ണം 21 കോടി കടന്നുകഴിഞ്ഞു. ഇതെഴുതിത്തീർന്നപ്പോഴേക്കും ഒന്നുരണ്ടു ലക്ഷമാളുകൾ കൂടുതലായിട്ടുണ്ട്. ഈ ആപ്പ് ഗൂഗിളിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
"ദി ചോസണ്‍’ നിങ്ങൾ ഇനിയും കണ്ടില്ലേ? അതിനെക്കുറിച്ചു കേട്ടിട്ടുപോലുമില്ലെന്നോ? അസ്സലായി. മാധ്യമങ്ങളുടെ ഉപേക്ഷ എന്നുപറഞ്ഞ് ആശ്വസിക്കാം.
"ദി ചോസണ്‍’ (The Chosen) എന്ന എന്ന ടിവി പരന്പരയിലെ പത്താം എപ്പിസോഡിൽ "നസ്രത്തിൽനിന്ന് നല്ലതൊന്നും വരില്ലെ’ന്ന് ശഠിക്കുന്ന നത്താനിയേലിനോടു ഫിലിപ്പ് പറയുന്നുണ്ട്, "വന്നു കാണുക’. ആ പരന്പരയെക്കുറിച്ച് പറയപ്പെട്ടിട്ടുള്ള അതിശയോക്തി എന്നു തോന്നാവുന്ന കാര്യങ്ങൾ സംശയാലുവായ തോമസിനെപ്പോലെ അവിശ്വസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: ‘വന്നു കാണുക'.
ഈ ദുക്റാനത്തലേന്ന് രാവിലെ ഇതെഴുതുന്പോൾ ഇരുപതു കോടി പത്തൊന്‍പതു ലക്ഷത്തിലേറെപ്പേർ പരന്പര കണ്ടുകഴിഞ്ഞു. കേരളത്തിന്റെ ജനസംഖ്യയുടെ ഏഴിരട്ടിപ്പേർ. (കൂട്ടത്തിൽപറയട്ടെ തോമാശ്ലീഹായ്ക്കു മുന്തിയ പ്രാധാന്യം നല്കപ്പെട്ടിട്ടുണ്ട് ഈ പരന്പരയിൽ).
ക്രൗഡ് ഫണ്ടിംഗ്
എടുത്തുപറയേണ്ട പല പ്രത്യേകതകളുമുണ്ട് ഈ ബഹുസീസണ് പരന്പരയ്ക്ക്. ആദ്യസീസണിലെ എട്ട് എപ്പിസോഡുകൾ നിർമിക്കാനുള്ള തുക ജനങ്ങളിൽനിന്നു പിരിച്ചടുക്കുകയായിരുന്നു. നമ്മുടെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ കാര്യത്തിലെന്നപോലെ ക്രൗഡ് ഫണ്ടിംഗ്. ആദ്യ ഫണ്ട് ശേഖരണത്തിൽത്തന്നെ 2019 ജനുവരിയിൽ 16,000 നിക്ഷേപകരിൽനിന്ന് 10.2 മില്യണ്‍ ഡോളർ (സുമാർ 80 കോടി രൂപ) ലഭിച്ചു. ഇപ്പോൾ മൂന്നാം സീസണിനായുള്ള ഫണ്ടുശേഖരണം നടക്കുകയാണ്. "ക്രൗഡ് ഫണ്ടിംഗി’ലൂടെ ഏറ്റവും കൂടുതൽ തുക ലഭിച്ചിട്ടുള്ളത് "ദി ചോസണി’നാണ്.
50 എപ്പിസോഡുകൾ
പല സീസണിലായുള്ള യേശുവിനെക്കുറിച്ചുള്ള ആദ്യപരന്പരയുമിതാണ്. ഏഴു സീസണിലായി അന്‍പതോളം എപ്പിസോഡുകൾക്കാണ് പദ്ധതിയിട്ടിട്ടുള്ളത്.
80കളിൽ നവോദയ അപ്പച്ചൻ രൂപംകൊടുത്ത നൂറോളം എപ്പിസോഡുകൾ വരുന്ന "ബൈബിൾ കീ കഹാനിയാം’ എന്ന പരന്പര ഓർത്തുപോകുന്നു. അതിന്റെ ഗവേഷണത്തിന്റെയും പ്രോപ്പർട്ടിയുടെയും ചുമതല വഹിക്കാൻ ഈ ലേഖകനു കിട്ടിയ ഭാഗ്യം ഇന്നും ഒരു നല്ല ഓർമയാണ്. പ്രധാനമായും പരസ്യങ്ങളുടെ കുറവുകൊണ്ട് ആ യത്നം പൂർത്തിയാക്കാൻ അപ്പച്ചനു കഴിഞ്ഞില്ല - രണ്ടു പരസ്യങ്ങൾ മാത്രമാണ് ഓരോ എപ്പിസോഡിനും ലഭിച്ചിരുന്നത്. അക്കാലത്തുതന്നെ വലിയ ഹിറ്റായിരുന്ന "മഹാഭാരതി’ന് ഓരോ എപ്പിസോഡിലും 16 മിനിറ്റു വീതം കാണിക്കാനുള്ള പരസ്യങ്ങളാണ് ലഭിച്ചിരുന്നത്. ബൈബിൾ പരന്പരയുടെ ആദ്യ എപ്പിസോഡുകൾ സംവിധാനം ചെയ്തത് ജിജോ അപ്പച്ചനായിരുന്നു. അക്കാര്യം അവിടെ നില്ക്കട്ടെ.
യേശു തനിച്ചല്ല
"ദി ചോസന്റെ’ ഒരു വിശേഷം, സാധാരണ ബൈബിൾ സിനിമകളിൽ ഭൂരിഭാഗം സമയവും യേശു മാത്രം രംഗത്തുവരുന്പോൾ, ഇവിടെ ബൈബിളിലെ മറ്റു കഥാപാത്രങ്ങൾക്കു നല്കപ്പെട്ടിരിക്കുന്ന വലിയ പ്രാധാന്യമാണ്. അപ്പസ്തോലന്മാർ, മറ്റു ശിഷ്യന്മാർ, അദ്ഭുതങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുടെയൊക്കെ ജീവിതപശ്ചാത്തലവും സാഹചര്യങ്ങളും വിശദമായി പ്രദർശിപ്പിക്കുന്നുണ്ട് ഇവിടെ. അവരുടെയൊക്കെ കുടുംബപ്രശ്നങ്ങളും സാന്പത്തിക ഞെരുക്കങ്ങളും ചുങ്കക്കാരനായ മാത്യുവിന്റെയും മറ്റും സമൂഹത്തിലെ ഒറ്റപ്പെടലും ഇവിടെ വിഷയമാകുന്നുണ്ട്.
സാധാരണ യേശുവിനെപ്പറ്റിയുള്ള സിനിമകളൊക്കെ അദ്ഭുതങ്ങളിൽനിന്ന് അദ്ഭുതങ്ങളിലേക്കും, ബൈബിൾ കഥകളിൽനിന്ന് ബൈബിൾ കഥകളിലേക്കും തുടർച്ചയായ ഒരു സഞ്ചാരം മാത്രമാണ്. എന്നാൽ ഇവിടെ അധികം വിശകലനത്തിനു സുവിശേഷം പാത്രമാക്കാത്ത നിരവധി പേരുടെ ജീവിതത്തിനും, അവരുടെ യേശുവിലേക്കുള്ള യാത്രയ്ക്കും മുന്തിയ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കു പരന്പരയുമായി "റിലേറ്റ്’ ചെയ്യാൻ കഴിയുന്നുണ്ട്.
ചിരിക്കുന്ന യേശു
യേശുവിനെത്തന്നെ വ്യത്യസ്തമായിട്ടാണ് സംവിധായകൻ ഡാലസ് ജെങ്കിൻസും കൂട്ടരും അവതരിപ്പിക്കുന്നത്. സാധാരണ സിനിമകളിൽ നിശബ്ദനായി, അകലേക്കു മിഴികൾ നീട്ടി, ഗൗരവത്തിൽ പ്രത്യക്ഷപ്പെടുന്ന യേശുവിനെയല്ല ഇവിടെ കാണുന്നത്. ധാരാളം പുഞ്ചിരിക്കുകയും കണ്ണിറുക്കുകയും നൃത്തം ചവിട്ടുകയും കൂടി ചെയ്യുന്ന ഒരു യേശുവാണ് "ദി ചോസണ്‍’ പരന്പരയിലുള്ളത്. ആ യേശുവിനോടു കൂട്ടുകൂടുന്നതിനു കുട്ടികൾക്കും പാപികൾക്കും തൊഴിലാളികൾക്കും അഭിസാരികകൾക്കു പോലും ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. "യേശു ചിരിച്ചിട്ടുണ്ടോ’ എന്ന ഒരു ചോദ്യം മധ്യകാലങ്ങളിൽ ബൈബിൾ പണ്ഡിതരെയും സഭാധികാരികളെയും ഏറെ കുഴക്കിയിരുന്നു. "ഇൻ ദി നെയിം ഓഫ് ദി റോസ്’ എന്ന വിഖ്യാത നോവലിൽ യേശു ചിരിച്ചിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടവരെ സഭാവിരുദ്ധരായി കണക്കാക്കുന്നുപോലുമുണ്ടായിരുന്നു. അത്തരം ചിന്താഗതിക്കും അത്തരം ബൈബിൾ സിനിമകൾക്കും ഒരപവാദമാണ് ഇതിലെ പുഞ്ചിരിക്കുന്ന ഒരു സാധാരണ ആശാരിപ്പണിക്കാരനായ യേശു.
ഈ പരന്പര കണ്ടവർക്കെല്ലാം യേശുവിനോടുള്ള ഭക്തിയും ആദരവും കൈവിടാതെതന്നെ അദ്ദേഹത്തോട് ഇഷ്ടം കൂടാനും കഴിയുന്നു എന്നതാണു വലിയ കാര്യം. നിരൂപകരും ആസ്വാദകരുമൊക്കെ യേശുവുമായി അടുത്തിടപഴകാൻ സാധ്യമാകും വിധത്തിലാണ് യേശുചിത്രീകരണം സാധിച്ചിട്ടുള്ളതെന്ന കാര്യം എടുത്തുപറയുന്നുണ്ട്. സെബദീ പുത്രന്മാരായ പത്രോസും അന്ത്രയോസും പത്രോസിന്റെ ഭാര്യ, പത്രോസിന്റെ അമ്മായിയമ്മ, തോമ, മഗ്ദലനമറിയം, യോഹന്നാൻ മാംദാന, മത്തായി, മറിയം, കിണറ്റിൻകരയിലെ സമരിയാക്കാരി, നിക്കോദെമൂസ്, അദ്ദേഹത്തിന്റെ ഭാര്യ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ ജീവൻ തുടിക്കുന്ന സാന്നിധ്യങ്ങളായി ഈ പരന്പരയിൽ അണിനിരക്കുന്നു. ആദ്യനൂറ്റാണ്ടിലെ പലസ്തീനിലെ ജീവിതരീതിയും യഹൂദാചാരങ്ങളും നാടിന്റെ സംസ്കാരവുമെല്ലാം ഇവിടെ സമ്യക്കായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗൂഗിൾ പ്ലേയിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ചോസൻ എന്ന ആപ്പിലൂടെ ഇതു കാണാം. ഫോണിലോ, ലാപ്ടോപ്പിലോ, ടിവിയിലോ ഒക്കെ കാണാൻ സൗകര്യമുണ്ട്.
21 കോടി കഴിഞ്ഞു
ഇനിയും ഒരുപാട് പറയാനുണ്ട്. പരന്പര കണ്ടവർ കണ്ടവർ "ഏൻഷ്യന്റ് മാരിനറി’ലെ നായകനെപ്പോലെ കണ്ടവരോടു കണ്ടവരോട് അതിന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ജൂലൈ മൂന്നായപ്പോഴേക്കും കണ്ടവരുടെ എണ്ണം 21 കോടി കടന്നുകഴിഞ്ഞു. ഇതെഴുതിത്തീർന്നപ്പോഴേക്കും ഒന്നുരണ്ടു ലക്ഷമാളുകൾ കൂടുതലായിട്ടുണ്ട്. ഓഗസ്റ്റ് പതിനഞ്ചാകുന്പോഴേക്കു മുപ്പതു കോടി കഴിയുമെന്നുറപ്പാണ്. അതിനു മുന്‍പ് എല്ലാവരും കാണുകയും മറ്റുള്ളവർക്കു കാണാൻ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷയും ഉറപ്പുമുണ്ട്. നിർത്തട്ടെ. ഗുഡ് വ്യൂയിംഗ്!
ഷെവ. പ്രഫ. ജോർജ് മേനാച്ചേരി
(ചരിത്രകാരനും ക്രൈസ്തവ പാരന്പര്യ ഗവേഷകനും)