ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ "വിൽക്കാനുണ്ട് സ്വപ്നങ്ങളു’’ടെ 40-ാം വാർഷികാഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ജീവിച്ചിരിക്കുന്ന മുഴുവനാളുകളെയും ആദരിക്കുന്നതുൾപ്പെടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവാസി ജീവിതത്തിന്റെ നൊന്പരങ്ങളും വിഹ്വലതകളും അടയാളപ്പെടുത്തിയ ഈ ചിത്രം എക്കാലത്തും ചരിത്രത്തിന്റെ ഭാഗമാണ്.
എം.ടി.വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി എം.ആസാദ് സംവിധാനം ചെയ്ത "വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിന്റെ നാല്പതാം വാർഷികം കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ. പ്രവാസ ജീവിതത്തിന്റെ നൊന്പരങ്ങളും വിഹ്വലതകളും അടയാളപ്പെടുത്തിയ ചിത്രം എന്ന പ്രത്യേകത വിൽക്കാനുണ്ട് സ്വപ്നങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു.
പൊന്നു വിളയുന്ന ഒരു നാടിനെപ്പറ്റിയുള്ള സങ്കല്പങ്ങൾ എന്നും നമ്മെ ആകർഷിക്കുന്നു. ഒരിക്കൽ അത് സിലോണായിരുന്നു, പിന്നെ മലയ. കഴിഞ്ഞദശകത്തിൽ കിടപ്പാടം തീറെഴുതിയിട്ടായാലും എത്തിപ്പെട്ടാൽ സന്പന്നനായി തിരിച്ചുവരാൻ പറ്റിയ ഒരു നാടിനെപ്പറ്റി പടിഞ്ഞാറൻ കരയിൽ കഥകൾ പരന്നു. ആയിരക്കണക്കിനു യുവാക്കൾക്ക് ഓമനിക്കാൻ ഒരു സ്വപ്നമുണ്ടായി - ദുബായ്!
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി എം.ആസാദ് സംവിധാനം ചെയ്ത "വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രം ആരംഭിക്കുന്നത് ഈ വിവരണത്തോടെയാണ്. അങ്ങനെ പ്രവാസിജീവിതത്തിന്റെ നൊന്പരങ്ങളും വിഹ്വലതകളും അടയാളപ്പെടുത്തിയ ചിത്രം ചരിത്രത്തിന്റെ ഭാഗമായി.
സിനിമ കുട്ടിക്കളിയല്ലാതിരുന്ന ഒരു നല്ല കാലത്തിന്റെ ഗൃഹാതുരമായ ഓർമകൾ കുടികൊള്ളുന്ന "വിൽക്കാനുണ്ട് സ്വപ്നങ്ങളു’ടെ നാല്പതാം വാർഷിക ആഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്ന് നിർമ്മാതാവ് വി.ബി.കെ. മേനോൻ പറഞ്ഞു.
ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ ആഘോഷ പരിപാടിയാണ് ലക്ഷ്യം. സുകുമാരൻ, സുധീർ, ബഹദൂർ, ശ്രീവിദ്യ, പ്രേംജി, കുഞ്ഞാണ്ടി, സംവിധായകൻ ആസാദ്- തുടങ്ങി മണ്മറഞ്ഞ ഒട്ടേറെ പ്രഗല്ഭമതികൾക്ക് ആദരമർപ്പിക്കുന്ന പരിപാടി കൂടിയായിരിക്കുമിത്.
എം.ടി.യുടെ എല്ലാ ചിത്രങ്ങളിലുമെന്നപോലെ ഈ സിനിമയിലും തീക്ഷ്ണമായ ജീവിത യാഥാർത്ഥ്യങ്ങൾ ശക്തമായി പ്രതിഫലിക്കുന്നു. മികച്ച തിരക്കഥയ്ക്കും ചിത്രസന്നിവേശത്തിനുമുള്ള സംസ്ഥാന അവാർഡുകളും "വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലും മുംബൈയിലും ദുബായിലുമായിരുന്നു ഷൂട്ടിങ്. തിരമാലകളിൽ ആടിയുലഞ്ഞ് നീങ്ങുന്ന ഉരുവിലുള്ള ചിത്രീകരണം അതീവ ശ്രമകരമായിരുന്നു. രാമചന്ദ്രബാബുവായിരുന്നു ഛായാഗ്രാഹകൻ. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. സദാ മദ്യപിച്ചു കാണപ്പെടുന്ന മേലേപ്പറന്പിൽ മാധവൻകുട്ടി എന്നതായിരുന്നു കഥാപാത്രം.
സുകുമാരൻ, സുധീർ, ബഹദൂർ, ശ്രീനിവാസൻ, പ്രേംജി, കുഞ്ഞാണ്ടി, ശ്രീവിദ്യ, ജലജ, ശ്രീലത, ശാന്താദേവി- തുടങ്ങി ഒരു വലിയ താരനിരയുടെ സാന്നിദ്ധ്യംകൊണ്ട് സന്പന്നമാണ് ചിത്രം.
ആറ്റക്കോയ പള്ളിക്കണ്ടി