യഥാർഥ ദേശീയബോധവും മതേതരത്വവും പൗരബോധവുമൊക്കെ എന്തെന്നു മനസിലാക്കാൻ ഇന്ത്യക്കാർ ഒന്നേ ചെയ്യേണ്ടതുള്ളു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടുത്തറിയുക. അത്തരം അറിവു നേടാൻ സഹായിക്കുന്ന ഉജ്വലമായ സിനിമകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതു വായിച്ചും സിനിമ കണ്ടും ഇന്ത്യയെ കണ്ടെത്തുക...
ഇന്നലെകളെല്ലാം ഇന്നു കഥകളാണ്. നൂറ്റാണ്ടുകളുടെ സഹനവും ത്യാഗവും പോരാട്ടവുംകൊണ്ടു നേടിയെടുത്ത സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികത്തിലെത്തി നിൽക്കുന്പോൾ ലോക ചരിത്രത്തിനുതന്നെ മാതൃകയായ പാരന്പര്യമാണ് ഭാരതത്തിനുള്ളത്.
പുതിയ തലമുറയെ സംബന്ധിച്ചു സ്വാതന്ത്ര്യ പോരാട്ടത്തെക്കുറിച്ചുള്ള അവബോധം പാഠപുസ്തകങ്ങളിൽ മാത്രമാണ്. എന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോടു പൊരുതിയവരുടെ ദേശീയത പുതിയ തലമുറയിൽ ഇടം നേടുന്നതിനു പിന്നിൽ നൂറു വർഷം പിന്നിട്ട ഇന്ത്യൻ സിനിമയ്ക്കു വലിയ പങ്കാണുള്ളത്.
ചരിത്ര രേഖകളിൽ തുടങ്ങി ഗൂഗിൾ സേർച്ചിൽവരെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പോരാട്ട വീര്യങ്ങളുടെ തിരുശേഷിപ്പുകൾ ലഭ്യമാകുന്പോഴും കാഴ്ചാനുഭവം പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന ആവേശമാണ് സിനിമകളുടെ പ്രസക്തി.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്പുതന്നെ ദേശീയതയിലൂന്നിയ ചിത്രങ്ങൾ പിറവികൊണ്ട നാടാണ് നമ്മുടേത്. അവിടെനിന്നു കഴിഞ്ഞ ഏഴര ദശാബ്ദ കാലമായി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചറിയാനും സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിലെ ഭാരതത്തിന്റെ തുറന്ന കണ്ണാടിയാകാനും ഇന്ത്യൻ സിനിമകൾക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമരവും ഇന്ത്യൻ സിനിമാ സംസ്കാരവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.
ചരിത്രം ചലച്ചിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് നിലനിന്നിരുന്ന അരാജകത്വവും അക്രമവാസനകളും അഴിമതിയും അകത്തളങ്ങളിൽനിന്നും പുറംലോകത്തിന്റെ മുന്നിലേക്കെത്തിച്ചതിൽ സിനിമയുടെ പങ്ക് വളരെ വലുതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ നമ്മൾ പറയുന്നത് അടിച്ചമർത്തലിൽ പെട്ടുപോയ ജനതയുടെ കഥകളാണ്.
സ്വാതന്ത്ര്യാനന്തരമുള്ള പതിറ്റാണ്ടുകളിൽ ദൃശ്യ മാധ്യമങ്ങളുടെ വളർച്ചാ കാലഘട്ടങ്ങളിൽ ഇന്ത്യക്കുവേണ്ടി സംസാരിച്ചത് സിനിമകളും ഡോക്യുമെന്ററികളുമായിരുന്നു. സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ചും രക്തസാക്ഷികളായവരെക്കുറിച്ചും സത്യഗ്രഹങ്ങളെക്കുറിച്ചും പിന്നാലെ വന്നവർക്ക് അവബോധവും ആവേശവും സൃഷ്ടിച്ചത് സിനിമകളും ഫിലിം ഡിവിഷന്റെ നിരവധി ഡോക്യുമെന്ററികളുമാണ്.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ പൊള്ളത്തരങ്ങളും പൊയ്മുഖങ്ങളും അപഗ്രഥിക്കാനും പ്രകടമാക്കാനുമുള്ള സിനിമകൾ കുറവുള്ള കാലഘട്ടങ്ങളിൽപോലും പുരാണേതിഹാസങ്ങളും ചരിത്രപുരുഷന്മാരുടെ അപദാനങ്ങളും വടക്കൻപാട്ട് പോലുള്ള വാമൊഴി വീരകഥകളിലൂടെയും മറ്റും പകർന്നു നൽകിയ സ്വാതന്ത്ര്യവാഞ്ഛ ഓരോ പ്രേക്ഷകനും അന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
പിന്നീട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതൽ പല ദേശാഭിമാനികളുടെയും ത്യാഗപൂർണമായ ജീവിതം അഭ്രപാളികളിലെത്തി. അത്തരത്തിൽ ഇന്ത്യൻ ഭൂമികയിൽനിന്നും പിറവികൊണ്ടു ലോകോത്തര ശ്രദ്ധ കിട്ടിയ ചിത്രമാണ് 1982-ൽ ഇംഗ്ലീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി. 20 വർഷത്തെ തയാറെടുപ്പോടെയാണ് സംവിധായകൻ ചിത്രമൊരുക്കിയത്.
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം എട്ട് ഓസ്കാർ പുരസ്കാരങ്ങളും നേടി. 1948 ജനുവരി 30ന് ബിർലാ മന്ദിരത്തിലെ പ്രാർഥന യോഗത്തിലേക്കു പുറപ്പെട്ട ഗാന്ധിജി ഗോഡ്സേയുടെ വെടിയേറ്റു ചുണ്ടിൽ രാമമന്ത്രത്തോടെ വീഴുന്നിടത്തുനിന്നും ഫ്ളാഷ് ബാക്കിലേക്കു പോകുന്ന ചിത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചൂരും പ്രേക്ഷകർക്കു പകർന്നു. ബ്രിട്ടീഷ് നാടക നടനായ ബെൻ കിംഗ്സ്ലിയാണ് ഗാന്ധിയുടെ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ഡോ. ഭീം റാവു അംബേദ്ക്കറുടെ ജീവിതവും ദർശനവും അഭ്രപാളിയിൽ സന്നിവേശിപ്പിച്ച ചലച്ചിത്ര കാവ്യമായിരുന്നു ബാബാ സാഹിബ് അംബേദ്ക്കർ. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് അംബേദ്ക്കറായി പകർന്നാടിയത്. മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം സമൂഹത്തിൽ തിരസ്കരിക്കപ്പെടുന്ന ദളിതർക്കുവേണ്ടി പോരാടിയ ദാർശനികന്റെ ജീവിതം കൃത്യമായി വരച്ചിടുന്നു.
മലയാളത്തിനു പെരുമ
ഭാഷാ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യസമരം പശ്ചാത്തലമാക്കിയിട്ടുള്ള സിനിമകളോട് എക്കാലവും ആഭിമുഖ്യം പുലർത്തിയിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. മലയാളത്തിൽനിന്നും വിദേശാധിപത്യത്തെക്കുറിച്ചും സഹന സമരങ്ങളെക്കുറിച്ചും എണ്ണിപ്പറയാവുന്ന ചിത്രങ്ങൾ മാത്രമാണ് വെള്ളിത്തിരയിലെത്തിയിട്ടുള്ളത്.
റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലിമരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ബ്രിട്ടീഷുകാർക്കു നേരെ പോരാടിയ കുഞ്ഞാലിമരയ്ക്കാറുടെ കഥ പറയുന്നു. സംവിധായകൻ പ്രിയദർശൻ അണിയിച്ചൊരുക്കുന്ന വിസ്മയക്കാഴ്ചയുടെ റിലീസ് കോവിഡിന്റെ ആഗമനത്തോടെയാണ് നീണ്ടുപോയത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി, പ്രഭു, അർജുൻ തുടങ്ങിയ താരങ്ങളും ഒപ്പമുണ്ട്.
മലയാളത്തിൽ സ്വാതന്ത്ര്യസമരം പശ്ചാത്തലമാക്കി ആദ്യമായി എത്തിയ സിനിമ 1951ൽ വി. കൃഷ്ണൻ സംവിധാനം ചെയ്ത കേരളകേസരിയായിരുന്നു. പിന്നീട് ദേശഭക്തൻ എന്ന മൊഴിമാറ്റ ചിത്രവും കേരളത്തിൽ പ്രദർശിപ്പിച്ചു. 1962-ൽ എസ്.എസ്. രാജനും ജി. വിശ്വനാഥും ചേർന്നു സംവിധാനം ചെയ്ത വേലുത്തന്പി ദളവ, 1967ലെത്തിയ കുഞ്ഞാലിമരയ്ക്കാർ, 1968-ൽ പി.എ. ബക്കർ സംവിധാനം ചെയ്തെത്തിയ ശ്രീനാരായണ ഗുരു തുടങ്ങിയ ചിത്രങ്ങൾ ചരിത്ര പുരുഷന്മാരുടെ പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞതെങ്കിലും അതെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.
1986ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ സ്വാതന്ത്ര്യ സമരകാലത്ത് കയ്യൂരിൽ നടന്ന സംഭവവികാസങ്ങളെയാണ് ദൃശ്യാവിഷ്കരിച്ചത്. 1988ൽ മലബാർ ലഹളയുടെ പുനരാഖ്യാനമായി സംവിധായകൻ ഐ.വി. ശശി ഒരുക്കിയ 1921, സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ടി. ദാമോദർ മാഷിന്റെ തിരക്കഥയിൽ മമ്മൂട്ടി, സുരേഷ് ഗോപി, മധു, ടി.ജി. രവി, ഉർവശി, സീമ തുടങ്ങിയ വലിയ താരനിരയിൽ എത്തിയ ചിത്രത്തിൽ 1921 കാലത്തെ സാമൂഹികാന്തരീഷം, ആചാരാനുഷ്ഠാനങ്ങൾ, അയിത്തം, അടിച്ചമർത്തൽ, മത സാമൂദായിക ഐക്യം തകർക്കാൻ ബ്രിട്ടിഷുകാരുടെ കുടിലതന്ത്രങ്ങൾ, തീവ്രവാദികളുടെ കൊള്ളിവയ്പുകൾ തുടങ്ങിയവയ്ക്കു യാഥാർഥ്യ ഭാവത്തോടെ സിനിമാഭാഷ്യമൊരുക്കി.
1996ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തെത്തിയ കാലാപാനി പോർട്ട് ബ്ലയർ ജലിയിൽ ബ്രിട്ടീഷുകാരുടെ തടവുപുള്ളിയായി കഴിയാൻ വിധിക്കപ്പെട്ട സമര സേനാനികളുടെ കഥയാണ് പറഞ്ഞത്. വസ്തുനിഷ്ഠവും ചരിത്രവുമായി തീരേണ്ട കഥയെ വാണിജ്യ സിനിമാ ചേരുവകളാൽ കച്ചവട സിനിമാക്കി മാത്രം നിർത്തിയതോടെ ചരിത്ര സിനിമ വിഭാഗത്തിൽനിന്നും കാലാപാനി വളരെയകന്നു നിൽക്കുന്നു.
2009ൽ കേരള സിംഹം പഴശിരാജയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞെത്തിയ ചിത്രമായിരുന്നു കേരള വർമ പഴശിരാജ. എം.ടി. വാസുദേവൻ നായർ തിരക്കഥ ഒരുക്കി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം വയനാട്ടിലെ ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശി രാജ ബ്രിട്ടീഷുകാർക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ ആഖ്യാനമാണ്. 27 കോടി മുതൽ മുടക്കിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രം വാണിജ്യപരമായും കലാപരമായും പ്രശംസ നേടി.
2010ൽ ആർ. സുകുമാരൻ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ജീവിതം വെള്ളിത്തിരയിൽ ഒരുക്കിയ യുഗപുരുഷനിലും സ്വാതന്ത്ര്യസമരം കൊടിന്പിരിക്കൊണ്ടിരുന്ന കാലഘട്ടം അനാവരണം ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ ബയോപിക് സിനിമായായി 2011ൽ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനിൽ ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളും അബ്ദുറഹ്മാന്റെ പോരാട്ട ജീവിതവുമാണ് വെളിപ്പെടുത്തുന്നത്.
2011ൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഉറുമി ചരിത്ര പശ്ചാത്തലത്തിലുള്ള സാങ്കൽപിക കഥയാണ് പറഞ്ഞത്. ഭാരത മണ്ണിലേക്കുള്ള വിദേശ ശക്തികളുടെ ആദ്യ ചുവടുവയ്പായിരുന്നു കേരളത്തിലേക്ക് വാസ്കോഡ ഗാമയുടെ ആഗമനം. ഗാമയുടെ വരവും പിന്നീട് കേരളത്തിൽ പോർച്ചുഗീസ് നടത്തിയ കിരാത ചെയ്തികളുമെല്ലാം പൃഥ്വിരാജ് നായകനായ ചിത്രം വിശദമാക്കുന്നുണ്ട്.
ഇതിനു പുറമേ മമ്മൂട്ടി സ്വാതന്ത്ര്യസമര സേനാനിയായ കഥാപാത്രത്തെ അവതരിപ്പിച്ച ദാദാസാഹിബ്, വേണു നാഗവള്ളിയുടെ രക്തസാക്ഷികൾ സിന്ദാബാദ്, അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, കഥാപുരുഷൻ, ശരത്തിന്റെ സായാഹ്നം, കെ.ജി. ജോർജിന്റെ ഇലവങ്കോട് ദേശം, ബക്കറിന്റെ സഖാവ്, രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ തുടങ്ങിയ ചിത്രങ്ങളും സ്വാതന്ത്ര്യ സമര പശ്ചാത്തലവുമായി ബന്ധപ്പെട്ടവയാണ്.
തമിഴിന്റെ കട്ടബൊമ്മൻ
കോളിവുഡ് സിനിമാ ലോകത്തുനിന്നും 1959ൽ പുറത്തിറങ്ങിയ സ്വാതന്ത്ര്യ സമര ചരിത്ര സിനിമയായിരുന്നു ശിവാജി ഗണേഷൻ നായകനായി എത്തിയ വീരപാണ്ഡ്യ കട്ടബൊമ്മൻ. വെള്ളക്കാരുടെ ഭരണത്തിനെതിരേ ശബ്ദമുയർത്തിയ സ്വാതന്ത്ര്യവാദി കട്ടബൊമ്മനെ മറ്റൊരു ഇന്ത്യക്കാരൻ ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാരുടെ ശത്രുവായി ചിത്രീകരിച്ച് തൂക്കിലേറ്റുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.
പിന്നീട്, സ്വാതന്ത്ര്യദാഹിയായ വി.ഒ. ചിദംബര പിള്ളയുടെ ജീവിതം പകർത്തിയ കപ്പലോട്ടിയ തമിഴനാണ് റിലീസായത്. ശിവാജി ഗണേശനായിരുന്നു ഇതിലും നായകൻ. കപ്പൽ വാണിജ്യ ബന്ധം ബ്രിട്ടീഷ് കുത്തകയാക്കി വച്ചിരുന്ന കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ച് സ്വന്തമായി വാണിജ്യ കപ്പലിറക്കിയ തമിഴനായിരുന്നു ചിദംബരം പിള്ള.
ശിവാജി ഗണേശന്റെ തന്നെ അന്ത നാൾ എന്ന 1954ലെ ചിത്രം രണ്ടാം ലോക മഹായുദ്ധകാലത്തെ ഭാരതത്തിലെ കഥയാണ് പറഞ്ഞത്. കമലഹാസൻ ആദ്യമായി സംവിധാനം ചെയ്ത ഹേ റാം ഇന്ത്യാ- പാക് വിഭജനവും തുടർന്നുണ്ടായ വർഗീയ ലഹളകളും ഗാന്ധി വധവും പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. വളരെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രത്തിൽ കമലഹാസൻ, ഷാരുഖ് ഖാൻ, നസ്റുദ്ദീൻ ഷാ, ഹേമമാലിനി, റാണി മുഖർജി തുടങ്ങിയവരാണ് കഥാപാത്രങ്ങളായത്.
തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ ബയോപിക് ചിത്രം ഭാരതി, കമലഹാസന്റെ ഇൻഡ്യൻ, കാമരാജ് എന്നീ ചിത്രങ്ങളിലും ഇന്ത്യൻ ജനതയുടെ പോരാട്ടം പശ്ചാത്തലമായിട്ടുണ്ട്.
ബ്രിട്ടീഷ് പെണ്കുട്ടിക്കു തമിഴ്നാട്ടുകാരനായ യുവാവിനോട് പ്രണയം തോന്നുന്നതും സ്വാതന്ത്ര്യം കിട്ടുന്ന സമയം ഇരുവരും പിരിയുന്നതുമായ വേളയിൽ കഥ പറഞ്ഞ ചിത്രമായിരുന്നു മദ്രാസിപട്ടണം. ആര്യയും ആമി ജാക്സനും പ്രധാന കഥാപാത്രങ്ങളായ ചിത്രം 2010ൽ എ.എൽ. വിജയ് ആണ് സംവിധാനം ചെയ്തത്. 2014ൽ സിദ്ധാർഥും പൃഥ്വിരാജും നായകന്മാരായി വസന്തബാലന്റെ സംവിധാനത്തിലെത്തിയ കാവ്യതലൈവനിലും സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ കാണാം.
ബോളിവിഡിനു പ്രിയം
ഹിന്ദി സിനിമാ ലോകത്തിനും സ്വാതന്ത്ര്യസമരവും ദേശീയതയും പ്രിയപ്പെട്ടതാണ്. യുദ്ധവും രക്തസാക്ഷികളുടെ കഥകളും നിരവധി പറഞ്ഞിട്ടുണ്ടെങ്കിലും സമരത്തിന്റെ വേറിട്ട ഭാഷ്യമൊരുക്കിയ ചിത്രമായിരുന്നു 2001 ൽ റിലീസായ അമീർ ഖാൻ നായകനായെത്തിയ ലഗാൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നികുതിക്കെതിരേ ശബ്ദിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.
അതുവരെ പരിചയമില്ലാത്ത ക്രിക്കറ്റ് കളിയിൽ ബ്രിട്ടീഷുകാരുടെ ടീമിനെ നേരിടാൻ ഗ്രാമവാസികളായ യുവാക്കൾ തുനിയുന്നതായിരുന്നു പശ്ചാത്തലം. നിരവധി പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.
അമീർഖാന്റെ തന്നെ മംഗൾ പാണ്ഡെ: ദി റൈസിംഗ് ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമര സേനാനിയായ മംഗൾ പാണ്ഡേയുടെ പോരാട്ടത്തിന്റെ കഥയാണ്. മംഗൾ പാണ്ഡെ ആരംഭിച്ച പോരാട്ടം പിന്നീട് 1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്യസമരമായി മാറുന്നതിന്റെ ആവിഷ്കാരമായിരുന്നു ചിത്രം.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ പോരാടി 23-ാം വയസിൽ രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനി ഭഗത് സിംഗിന്റെ വിപ്ലവ ജീവിതം വെള്ളിത്തിരയിലേക്കു പകർത്തിയ ചിത്രമായിരുന്നു ദി ലെജന്റ് ഓഫ് ഭഗത് സിംഗ്. 2002ൽ റിലീസ് ചെയ്ത ചിത്രം മികച്ച നടനുള്ള ദേശീയ പുരസ്കാരവും അജയ് ദേവ്ഗണിനു നേടിക്കൊടുത്തു.
2012-ൽ മനോജ് ബാജ്പെയ് പ്രധാന കഥാപാത്രമായി റിലീസായ ചിറ്റഗോങ് 1930 കളിൽ സ്വാതന്ത്ര സമരത്തിലെ ശ്രദ്ധേയ മുന്നേറ്റമായ ചിറ്റഗോങ് കലാപമായിരുന്നു പ്രമേയം. അനിൽ കപൂറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളായ 1942: എ ലൗവ് സ്റ്റോറി സ്വാതന്ത്ര്യ സമരകാലത്തെ പ്രണയ കഥ പറഞ്ഞ ചിത്രമാണ്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ മദർ ഇന്ത്യ അക്കാദമി അവാർഡ് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമയാണ്. സ്വാതന്ത്ര്യ സമരവും ഇന്ത്യൻ വിഭജനവും പ്രമേയമായ ചിത്രം നടി നർഗീസ് ദത്തിനും പെരുമ നേടിയെടുത്തു. ദിലീപ് കുമാറിന്റെ നയാ ദൗർ സ്വാതന്ത്രസമരകാലത്തെ കർഷകരുടെ ജിവിതം വെളിപ്പെടുത്തുന്നു. അമിതാഭ് ബച്ചന്റെ ആദ്യ സിനിമ സാത് ഹിന്ദുസ്ഥാനി പോർച്ചുഗീസ് ഭരണത്തിൽനിന്ന് ഗോവയെ സ്വാതന്ത്രമാക്കാൻ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥയാണ് പറഞ്ഞത്.
സണ്ണി ഡിയോൾ-അമീഷ പട്ടേൽ ജോഡികളായി 2001ൽ പുറത്തിറങ്ങിയ ഗദ്ദാർ: ഏക് പ്രേം കഥ, 1970ൽ അശോക് കുമാർ - സൈറ ബാനു ജോഡികളായെത്തിയ പൂരബ് ഒൗർ പാസ്ചിം എന്നീ ചിത്രങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലം പ്രകടമാകുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിപ്ലവ ജീവിതവും ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ ഭാരതീയമായ സൈനിക വ്യൂഹം രൂപീകരിച്ച പ്രവർത്തനങ്ങളും പ്രമേയമാക്കിയ നേതാജി സുഭാഷ് ചന്ദ്ര ബോസ്: ദി ഫോർഗോട്ടൻ ഹീറോ എന്ന ചിത്രവും പോരാട്ട വീര്യം പ്രേക്ഷകരിലേക്കു പകർന്ന ചിത്രമാണ്.
ലിജിൻ കെ ഈപ്പൻ