കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ സിനിമാരംഗവും ആരവങ്ങളില്ലാതെ നിശബ്ദമായ തിയറ്ററുകളും കുറുപ്പിന്റെ വരവോടെ ആവേശത്തിമർപ്പിലായിരിക്കുന്നു. ഇതു മികച്ച തുടക്കമെന്നു സിനിമാ പ്രവർത്തകരും വിലയിരുത്തുന്നു. പ്രേക്ഷകരെ വീണ്ടും വിജയാഘോഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ കാവലായി എത്തുകയാണ് സുരേഷ് ഗോപിയും സംവിധായകനായ നിഥിൻ രഞ്ജി പണിക്കരും. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ തിരിച്ചുവരവുകൂടിയാണ് കാവൽ. ഹൈ വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ഇഴയടുപ്പവും ആക്ഷൻ ഇമോഷണൽ ഡ്രാമയായ കാവലിൽ ഒരുക്കിവെച്ചിരിക്കുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുംവിധം ദൃശ്യവിന്യാസങ്ങളുമായി തിയറ്ററിലെത്തുന്ന തന്റെ രണ്ടാം ചിത്രം കാവലിനെക്കുറിച്ച് സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ...
കാവൽ എന്ന പേരും ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എന്താണ് കാവലിലൂടെ ഉദ്ദേശിക്കുന്നത് ?
സുരേഷ് ഗോപി ചെയ്യുന്ന തന്പാൻ എന്ന കഥാപാത്രം തന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കാവലായി നിൽക്കുക എന്ന നിയോഗത്തിലേക്ക് എത്തിച്ചേരുന്നു. കാവൽ എന്ന പേരുകൊണ്ട് പ്രതിപാദിക്കുന്നത് അതാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു കഥയാണ് കാവലിന്റേത്. 2000ത്തിന്റെ തുടക്കത്തിൽ നടക്കുന്ന ഒരു കാലഘട്ടവും പിന്നെ ഇന്നത്തെ കാലവുമാണ്. സുരേഷ് ഗോപിയുടെ തന്പാന്റെയും എന്റെ അച്ഛൻ രഞ്ജി പണിക്കർ അവതരിപ്പിക്കുന്ന ആന്റണിയുടെയും ജീവിതത്തിൽ ഈ രണ്ടു കാലഘട്ടങ്ങളിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് വളരെ വ്യത്യസ്തമായാണല്ലോ ഒരുക്കിയിരിക്കുന്നത് ?
സുരേഷ് ഗോപിയുടെ തന്പാൻ രണ്ടു കാലഘട്ടങ്ങളിൽ രണ്ടു ജീവിത സാഹചര്യത്തിലാണ് എത്തുന്നത്. അതുകൊണ്ടുതന്നെ രണ്ടു പ്രായത്തിൽ കടന്നു പോകുന്ന സ്വാഭാവികമായ ഗെറ്റപ്പ് വ്യത്യാസമാണ് ചിത്രത്തിലുള്ളത്. സാധാരണക്കാരനായ ഒരാൾക്ക് പ്രായമാകുന്പോഴുള്ള മാറ്റങ്ങൾ തന്പാനിലും വരുത്തിയിട്ടുണ്ട്.
പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ് തന്പാനുവേണ്ടി. ആരാണ് തന്പാൻ?
തന്പാൻ പ്രേക്ഷകർക്കു മുന്നിലേക്കെത്തുകയാണ്. തിയറ്ററിലെ വലിയ തിരശീലയിലാണ് തന്പാനെക്കുറിച്ച് പ്രേക്ഷകർ അറിയേണ്ടത്. 90-കളുടെ അവസാനം തന്പാനും ആന്റണിയും എന്തായിരുന്നു എന്നും കഥ നടക്കുന്ന പശ്ചാത്തലത്തിൽ അവരുടെ പ്രസക്തി എന്തായിരുന്നുവെന്നും 20 വർഷങ്ങൾക്ക് ശേഷം അവരുടെ സാഹചര്യങ്ങൾ എങ്ങനെ മാറുന്നു അതിനോട് അവർ എങ്ങനെ പ്രതികരിക്കുന്നു എന്നൊക്കെയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. തന്പാൻ എന്ന കഥാപാത്രം ഉറ്റവർ ഇല്ലാത്ത ഒരാളാണ്. അയാൾ അവിടെ എങ്ങനെ വന്നുപെട്ടുവെന്നും പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു എന്നതിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. നായിക നിരയിൽ ആദ്യ കാലഘട്ടത്തിൽ മുത്തുമണിയാണ് പ്രധാന വേഷത്തിലുള്ളത്. റേച്ചൽ ഡേവിഡാണ് പുതിയ കാലഘട്ടത്തിൽ പ്രധാന കഥാപാത്രമാകുന്നത്.
ഒരു മാസ് ചിത്രവുമായി സുരേഷ് ഗോപിയുടെ തിരിച്ചു വരവാണോ കാവൽ ?
ഇടവേളയ്ക്കു ശേഷമുള്ള ആഘോഷമാവട്ടെ കാവൽ എന്നാണ് ആഗ്രഹിക്കുന്നത്. തിരിച്ചു വരവ് പലപ്പോഴും സംഭവിച്ചിട്ടുള്ളതിനാൽ അതിൽ വിശേഷമൊന്നുമില്ല. അദ്ദേഹത്തിന്റെ ആരാധകരും മലയാള സിനിമ ഇഷ്ടപ്പെടുന്നവരും ആസ്വദിച്ച് അംഗീകരിക്കുന്ന സിനിമയായിരിക്കും കാവൽ.
വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ രാഷ്ട്രീയ പശ്ചാത്തലം സിനിമയ്ക്കുണ്ടോ?
തികച്ചും രാഷ്ട്രീയ ചിത്രമല്ലിത്. ചില സ്വകാര്യതകൾ തമ്മിലുള്ള സഘർഷമാണ് ഇവിടെ കാഴ്ചയാകുന്നത്.
ആക്ഷൻ മൂഡിലുള്ള ചിത്രമായിരുന്നു ആദ്യ ചിത്രം കസബ. രണ്ടാം ചിത്രം കാവലിനെ എങ്ങനെ വിശേഷിപ്പിക്കാം ?
കാവൽ ആക്ഷൻ മൂഡിലുള്ള ഇമോഷണൽ ഡ്രാമയെന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം. എന്നാൽ മുഴുനീള ആക്ഷൻ ചിത്രവുമല്ല. കുടുംബബന്ധങ്ങൾക്കും കഥയിൽ വളരെ പ്രാധാന്യമുണ്ട്. ത്രില്ലർ സ്വഭാവത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. തന്പാനും ആന്റണിയും നേരിടേണ്ടിവരുന്ന സാഹചര്യങ്ങളാണ് കഥയിലെ വഴിത്തിരിവുകൾ. പ്രതിയോഗികൾ എന്നതിനപ്പുറത്തേക്ക് കഥയിൽ സാഹചര്യങ്ങളാണ് വില്ലന്മാരാകുന്നത്.
സുരേഷ് ഗോപിക്കും രഞ്ജി പണിക്കർക്കുമൊപ്പം വലിയ താരനിര ചിത്രത്തിലെത്തുന്നുണ്ടല്ലോ ?
ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, രാജേഷ് ശർമ്മ, റേയ്ച്ചൽ ഡേവിഡ്, മുത്തുമണി, അഞ്ജലി നായർ, അനിത നായർ, പൗളി വത്സൻ, ബേബി പാർത്ഥവി തുടങ്ങിയവരാണ് ഒപ്പമെത്തുന്ന പ്രധാന കഥാപാത്രങ്ങൾ. ആദ്യ കാലഘട്ടത്തിൽ നിന്ന് ആന്റണിക്കും തന്പാനുമൊപ്പം പിൽക്കാലത്ത് കഥയോടോപ്പം സഞ്ചരിക്കുന്നത് രാജേഷ് വർമ്മയുടെ കഥാപാത്രമാണ്.
കാവലിനു പിന്നിൽ
ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണ് നിർവഹിക്കുന്നു. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ: മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കണ്ട്രോളർ: സഞ്ജയ് പടിയൂർ,
കല: ദിലീപ് നാഥ്, മേക്കപ്പ്: പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, സ്റ്റിൽസ്: മോഹൻ സുരഭി, പരസ്യകല: ഓൾഡ് മോങ്ക്സ്, ഓഡിയോഗ്രാഫി: രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: അരുണ് എസ്. മണി, വി.സി. വിഷ്ണു, ആക്ഷൻ: സുപ്രീം സുന്ദർ, മാഫിയ ശശി, റണ് രവി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പൗലോസ് കുറുമറ്റം, വിതരണം: ഗുഡ്വിൽ എന്റർടെയ്ൻമെന്റ് റിലീസ്.
എ.എസ്. ദിനേശ്