ചരിത്രത്തിലേക്ക് ഇടം നേടുകയാണ് മമ്മൂട്ടിയുടെ സേതുരാമയ്യർ. ഒരു സിബിഐ ഡയറിക്കുറുപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങൾക്കു ശേഷം അഞ്ചാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുന്നു.
കെ. മധു- എസ്.എൻ. സ്വാമി - മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം നിർമിക്കുന്നത് സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്രാ അപ്പച്ചനാണ്. നവംബറിൽ ചിത്രീകരണം ആരംഭിച്ച സിബിഐ അഞ്ചാം പതിപ്പിൽ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന നൻ പകൽ മയക്കം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് മമ്മൂട്ടി എത്തിയത്. സിബിഐ അഞ്ചാം ഭാഗം എന്ന നിലയിൽ പ്രചാരം നേടിക്കഴിഞ്ഞ ചിത്രത്തിലേക്ക് മമ്മൂട്ടി തന്റെ പതിവ് ലുക്കിലേക്ക് മാറി. മേക്കപ്പ് മുറിയിൽനിന്നും സേതുരാമയ്യരുടെ ട്രെയ്ഡ് മാർക്കായ ഹെയർസ്റ്റൈലും കുറിയും തൊട്ട് മമ്മൂട്ടി പുറത്തേക്ക് വന്നു. സ്ളാക്ക് ഷർട്ടും കാവി മുണ്ടുമായിരുന്നു വേഷം.
വീട്ടിൽ നിൽക്കുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. കോട്ടയം രമേഷുമൊത്തുള്ളതായിരുന്നു ആദ്യരംഗം. ഉച്ചക്കു ശേഷം മുകേഷ്, രണ്ജി പണിക്കർ, രമേഷ് പിഷാരടി, അസീസ് നെടുമങ്ങാട് എന്നിവരോടൊത്തുള്ള രംഗങ്ങൾ. സിബിഐ പരന്പരയിലെ ചാക്കോ എന്ന കഥാപാത്രമായി മുകേഷ് ഇക്കുറിയുമുണ്ട്. മറ്റുള്ളവരൊക്കെ ഇൻവസ്റ്റിഗേഷൻ ടീം അംഗങ്ങളാണ്. ഇക്കുറി സേതുരാമയ്യർക്കൊപ്പം ഇൻവസ്റ്റിഗേഷൻ ടീമിൽ പുതിയ ടീമിനെയാണ് സംവിധായകൻ കെ. മധു ഇറക്കിയിരിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, മാളവിക മേനോൻ എന്നിവരും ടീമിലുണ്ട്.
ഇക്കുറി സേതുരാമയ്യർ അന്വേഷിക്കുന്ന കേസ് എന്താണെന്ന് കേരളീയ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കെ. മധുവും എസ്.എൻ. സ്വാമിയും ഒളിപ്പിച്ചിരിക്കുന്ന രഹസ്യത്തിന്റെ ചുരുളുകൾ നിവർത്തുന്പോൾ അത് പ്രേക്ഷകർക്കും പുതിയൊരു അനുഭവമാകും.
അനൂപ് മേനോൻ, സായ്കുമാർ, ആശാ ശരത്ത്, ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, കൃഷ്ണാ, അനിയപ്പൻ, മാളവിക നായർ, ഷാജി പല്ലാരിമംഗലം, തന്പിക്കുട്ടി കുര്യൻ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. കെ. മധു, എസ്.എൻ. സ്വാമി, മമ്മൂട്ടി, മുകേഷ് എന്നിവർക്കു പുറമേ സിബിഐയുടെ അഞ്ചു ഭാഗങ്ങളിലും ഒന്നിക്കുന്ന മറ്റൊരു വ്യക്തി അരോമ മോഹനാണ്. അഞ്ചു ചിത്രങ്ങളുടേയും നിർമാണ ചുമതല അരോമ മോഹനാണ്. അഖിൽ ജോർജാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ശ്രിഗർ പ്രസാദ്. കലാ സംവിധാനം: സിറിൾ കുരുവിള.
വാഴൂർ ജോസ്