ഛായാഗ്രഹണ രംഗത്ത് പുതിയ സാന്നിധമാണ് രതീഷ് റാം. കാമറാമാനായ ഷാജി കുമാറിനോടൊപ്പമായിരുന്നു ഛായാഗ്രഹണത്തിൽ രതീഷ് പ്രവർത്തിച്ചിരുന്നത്. രതീഷ് മുപ്പത്തടം എന്ന അസോസിയേറ്റ് ഛായാഗ്രാഹകനിൽനിന്നു സ്വതന്ത്ര ഛായാഗ്രാഹകനായി മാറുകയാണ് ഈ കലാകാരൻ. രതീഷ് റാം എന്ന പേരിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് രതീഷ് പുതിയ പടവുകൾ കയറുന്നത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രം റിലീസിനു തയാറെടുക്കുകയാണ്. അനുഭവങ്ങളാണ് തന്റെ കരുത്തെന്ന് രതീഷ് റാം പറയുന്നു...
സിനിമയിലേക്കുള്ള കടന്നുവരവ്
ടെലിവിഷൻ പരന്പരകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന സമയത്താണ് ഷാജി കുമാറിനെ പരിചയപ്പെടുന്നത്. പരസ്യ ചിത്രങ്ങൾക്കായി ഞങ്ങളുടെ ക്യാമറയാണ് അന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആ അടുപ്പം പിന്നീട് അദ്ദേഹത്തിന്റെ സഹായിയാക്കി മാറ്റി. എം. പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലായിരുന്നു സിനിമയിലേക്കുള്ള എന്റെ രംഗപ്രവേശം. പത്മകുമാർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രവും എന്റെ ആദ്യ ചിത്രവും അമ്മക്കിളിക്കൂടാണ്.
സംവിധായകൻ രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുക്കിയ അമ്മക്കിളിക്കൂടിന് ഷാജി കുമാറായിരുന്നു ഛായാഗ്രാഹകൻ. അത് ഒരു നിമിത്തമായി കാണുന്നു. പിന്നീട് രണ്ടു ചിത്രങ്ങൾ കഴിഞ്ഞതോടെ ഷാജി കുമാറിന്റെ അസോസിയേറ്റ് ക്യാമറാമാനായി. മറ്റാരും പ്രധാന സഹായികളായി ഇല്ലാതിരുന്നതും എനിക്ക് അനുഗ്രഹമായി.
വിവിധ ഭാഷകളിൽ 35 ചിത്രങ്ങളിൽ ഷാജി കുമാറിനൊപ്പം പ്രവർത്തിച്ചു. വേഷം, അത്ഭുതദ്വീപ്, നസ്രാണി, ബാബാ കല്യാണി, റോബിൻഹുഡ്, വെറുതേ ഒരു ഭാര്യ, സീനിയേഴ്സ്, നരൻ, പോക്കിരിരാജാ, മല്ലു സിംഗ്, സൗണ്ട് തോമാ, ഒടിയൻ, ഇട്ടിമാണി, രാമലീല, മധുരരാജാ തുടങ്ങിയ ചിത്രങ്ങൾ അവയിൽ ചിലതാണ്. മോഹൻലാൽ നായകനായ ഇട്ടിമാണിയാണ് ഏറ്റവുമൊടുവിൽ ഷാജി കുമാറിനൊപ്പം പ്രവർത്തിച്ചത്.
സ്വതന്ത്ര ഛായാഗ്രഹണം
നടൻ വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷവും ഷാജി കുമാറിനോടൊപ്പം പ്രവർത്തിച്ചു പോന്നു. പിന്നീടാണ് എം. പത്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് ചിത്രത്തിന്റെ ഛായാഗ്രാഹകനായി മാറുന്നത്.
സംവിധായകൻ വിനയന്റെ അത്ഭുതദ്വീപിൽ പ്രവർത്തിച്ച പരിചയമാണ് ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലേക്ക് െ പരിഗണിക്കുന്നത്. വിനയന്റെ മകൻ വിഷ്ണുവായിരുന്നു അതിൽ നായകൻ. തുടക്കക്കാരൻ എന്ന നിലയിൽ ചിത്രം വലിയ പ്രോത്സാഹനവും ആത്മവിശ്വാസവും നൽകി. സിനിമയിൽ സജീവമായി നിൽക്കുന്നതിനോടൊപ്പം നിരവധി പരസ്യചിത്രങ്ങൾക്കു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നുണ്ട്. ആലുവയ്ക്കടുത്തുള്ള മുപ്പത്തടമാണ് എന്റെ സ്വദേശം.
പത്താം വളവ് നിർണായകം
ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന പത്താം വളവ് വിശാലമായ കാൻവാസിൽ ചിത്രീകരിച്ചതാണ്. ഛായാഗ്രാഹകൻ എന്ന നിലയിൽ കൃത്യമായി ഇടം ചിത്രത്തിലുണ്ട്. അതു മികച്ച രീതിയിൽ നിർവഹിക്കുവാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്നു. സംവിധായകൻ എം. പത്മകുമാറും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും സിനിമയിൽ എന്റെ അഭിപ്രായത്തേക്കാൾ സംവിധായകന്റെ വാക്കുകൾക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.
സംവിധായകൻ എം. പത്മകുമാർ രതീഷ് റാമിനെക്കുറിച്ചു പറയുന്നു. എന്റെ ആദ്യ ചിത്രമായ അമ്മക്കിളിക്കൂട്ടിലൂടെയാണ് രതീഷ് സിനിമയിലെത്തുന്നത്. പിന്നീട് പല ചിത്രങ്ങളിലും ഷാജി കുമാറിനൊപ്പം പ്രവർത്തിച്ചു കണ്ടു. രതീഷിന്റെ ഛായാഗ്രഹണ കലയോടുള്ള സമീപനം നേരിട്ടു മനസിലാക്കിയിട്ടുള്ളതാണ്. പത്താം വളവിനും മുന്പ് മറ്റൊരു ചിത്രം പ്ലാൻ ചെയ്തിരുന്നു. ആ ചിത്രത്തിലൂടെ രതീഷിനെ ഛായാഗ്രാഹകനാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. പത്താം വളവിലൂടെ അതിനു സാധിച്ചു.
വാഴൂർ ജോസ്