കാറ്റിൻ ചിലന്പൊലിപോലെ ഈണങ്ങൾ സമ്മാനംനൽകിയ പ്രിയ സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ ഓർമയായിട്ട് ബുധനാഴ്ച രണ്ടു വർഷം തികഞ്ഞു. കോവിഡിന്റെ തടവറക്കാലത്ത് അദ്ദേഹം ഒരിളംതെന്നൽപോലെ കടന്നുപോയി. സ്വന്തം ഈണങ്ങൾപോലെ ലളിതസുന്ദരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും...
എണ്പതുകളുടെ തുടക്കത്തിലാണ്. വൈക്കം മാളവിക നാടകസമിതി അരങ്ങിൽ മിന്നിത്തിളങ്ങുന്ന കാലം. പുതിയ നാടകമായ ഹിമരേഖയ്ക്കു വേണ്ടിയുള്ള പാട്ടുകൾ ഒരുക്കുകയാണ് എം.കെ. അർജുനൻ. വരികൾ എഴുതുന്നത് അനുഗ്രഹീതനായ പൂച്ചാക്കൽ ഷാഹുൽ ഹമീദ്. നാടകത്തിലെ ഒരു നൃത്തരംഗത്തിന് പാശ്ചാത്യശൈലിയിലുള്ള ഈണം വേണം.
ഹാർമോണിയം, സാക്സഫോണ്, രണ്ടു വയലിനുകൾ, ഗിറ്റാർ, ഡ്രംസ്, തബല എന്നിങ്ങനെ സന്പന്നമായ ഓർക്കസ്ട്രയുണ്ട്. യേശുദാസിന്റെ സംഗീതസംഘാംഗമായിരുന്ന ഏണസ്റ്റാണ് ഗിറ്റാർ വായിക്കുന്നത്. ഏതുപകരണവും വിദഗ്ധമായി വായിക്കാൻ ജ്ഞാനമുള്ളയാൾ. പാട്ടു ചിട്ടപ്പെടുത്താനിരുന്ന അർജുനൻ മാസ്റ്റർ പറഞ്ഞു- ഏണസ്റ്റേ, ഒരു റിഥം ഇട്. എന്നിട്ടു ട്യൂണ് ചെയ്യാം.
ഓർക്കസ്ട്രക്കാരിൽ അത്രയ്ക്കു വിശ്വാസമായിരുന്നു അദ്ദേഹത്തിന്.
വായിക്കുന്നതിനിടയിൽ ചെറിയ തെറ്റുപറ്റിയാലും ദേഷ്യപ്പെടുന്ന പതിവ് അർജുനൻ മാസ്റ്റർക്കില്ലെന്ന് കെ.പി.എ.സിയിലും മാളവികയിലും അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ച ഗിറ്റാറിസ്റ്റ് സെയ്ഫു മുഹമ്മദ് അലി ഓർക്കുന്നു. ഇല്ല മോനേ, ഇത്തിരികൂടി ശരിയാകാനുണ്ടല്ലോ. പ്രാക്ടീസ് ചെയ്തു ശരിയാക്ക്. എന്നിട്ടു വായിക്ക്- ഇത്രയുമാകും മാസ്റ്ററുടെ വാക്കുകൾ.
എന്റെ സ്നേഹിതനാ...
പ്രായത്തിൽ താഴെയുള്ളവരെ മക്കളേ എന്നു സംബോധന ചെയ്താണ് മാസ്റ്റർക്കു ശീലം. മകന്റെയും പേരക്കിടാവിന്റെയും പ്രായമുള്ളവരെപ്പോലും എന്റെ സ്നേഹിതനാ എന്നു പറഞ്ഞ് പരിചയപ്പെടുത്താറുണ്ട് അദ്ദേഹം. എന്നാൽ ഒരു സംബോധനയുമില്ലാതെ അത്ഭുതകരമായ ബന്ധം നിലനിർത്തിയ ഒരു സമപ്രായക്കാരനായ സഹപ്രവർത്തകനുണ്ടായിരുന്നു മാസ്റ്റർക്ക്. അദ്ദേഹം മാസ്റ്റർ എന്നു വിളിക്കുന്പോഴും സ്നേഹബഹുമാനങ്ങൾ ഉള്ളിൽ സൂക്ഷിച്ചുതന്നെ ഒന്നും വിളിക്കാറില്ലത്രേ അർജുനൻ മാസ്റ്റർ. അതു വേറാരുമല്ല, രവിവർമ കുലശേഖരൻ എന്ന ആർ.കെ. ശേഖർ. ഓർക്കസ്ട്രേഷനിലെ ഇതിഹാസം. ഒന്നുകൂടി വ്യക്തമാക്കിയാൽ എ.ആർ. റഹ്മാന്റെ പിതാവ്. ഏറ്റവും ഹൃദ്യവും വിലമതിക്കാനാവാത്തതുമായ സൗഹൃദമായിരുന്നു മാസ്റ്ററും ശേഖറും തമ്മിൽ.
ഗുരുതുല്യനായ ദേവരാജൻ മാസ്റ്ററാണ് ശേഖറിനെ അർജുനൻ മാസ്റ്റർക്കു പരിചയപ്പെടുത്തിക്കൊടുത്തത്. ആദ്യചിത്രമായ കറുത്ത പൗർണമി മുതൽ അർജുനൻ മാസ്റ്റർക്കൊപ്പം ശേഖറുണ്ടായിരുന്നു- അകാലത്തിൽ വിടപറയുന്നതുവരെ.
ആ സംഗീതസൗഹൃദം തുടങ്ങുന്ന കാലത്തുതന്നെ ഏറെ തിരക്കുള്ള പശ്ചാത്തല സംഗീതകാരനും കണ്ടക്ടറുമാണ് ശേഖർ. ബാബുരാജ്, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ എന്നിവർക്കെല്ലാം വേണ്ടി ഓർക്കസ്ട്രേഷൻ നിർവഹിച്ചിരുന്നത് അദ്ദേഹമാണ്. പകൽ നല്ല തിരക്കാണ്, രാത്രി വീട്ടിലേക്കു വന്നാൽ സമാധാനമായി ഇരുന്നു ചർച്ചചെയ്യാം എന്നാണ് ശേഖർ വിനയത്തോടെ അർജുനൻ മാസ്റ്റർക്കു മുന്നിൽവച്ച നിർദേശം. അദ്ദേഹമതു സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
പിന്നീട് ശേഖറിന്റെ വീട്ടിലെ കംപോസിംഗ് മുറി അർജുനൻ മാസ്റ്റർക്കു സ്വന്തമെന്നപോലെയായി. അത്രയും ഇഴയടുപ്പം. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച് പാട്ടൊരുക്കാൻ ഇരിക്കും. മാസ്റ്റർ ഹാർമോണിയം വായിച്ചു പാടും. പിന്നാലെ ശേഖറിന്റെ വിരലുകൾ ഹാർമോണിയത്തിലെത്തും. നിമിഷവേഗത്തിലാണ് പ്ലാനുകൾ വായിക്കുക. സുന്ദരമായ സംഗതികൾ ശേഖർ മിനുക്കിച്ചേർക്കും. ഉപകരണങ്ങൾ ഏത്, എവിടെ, എപ്പോൾ വേണം.., താളം ഏതാവണം... ചർച്ചകൾ നീളും- ബിറ്റുകളും ടെംപോയുമെല്ലാം തൃപ്തിയാകുവോളം.
റെക്കോർഡിംഗിനിടെ ഏതെങ്കിലും ഒരുപകരണം മാറ്റി പരീക്ഷിക്കണമെങ്കിൽ മാസ്റ്റർ ശേഖറിനോടു സ്വകാര്യമായി പറയുകയാണ് പതിവ്. ഒരു വൈമനസ്യവുമില്ലാതെ ശേഖർ അംഗീകരിക്കുകയും ചെയ്യും. പരിപൂർണതൃപ്തി, അത്രതന്നെ സന്തോഷം- ഇതു രണ്ടുമുണ്ടാകും ആ പാട്ടുകളിൽ., സൗഹൃദത്തിലും.
ഇതു ഞാൻ ചെയ്ത പാട്ടാണോ..
ശേഖറിന്റെ വീട്ടിൽ മാസ്റ്ററെ കാണാൻ അക്കാലത്ത് നിത്യേനയെന്നോണം എത്തിയിരുന്ന ഒരാളുണ്ട്- മലയാളിയുടെ ഭാവഗായകൻ പി. ജയചന്ദ്രൻ. കറുത്ത പൗർണമിയിലെ ഗാനങ്ങളുടെ റെക്കോർഡിംഗ് വേളയിൽ മാഷെ പരിചയപ്പെട്ടതാണ് ജയചന്ദ്രൻ. ശേഖറും അർജുനൻ മാസ്റ്ററും ചേരുന്ന സംഗീതചർച്ചകൾ ദിവ്യാനുഭൂതി പകരുന്ന സന്ദർഭങ്ങളായിരുന്നു ജയചന്ദ്രന്. തിരക്കില്ലാത്ത സമയങ്ങളിൽ ജയചന്ദ്രനെക്കൊണ്ടു പാട്ടുകൾ പാടിക്കുമായിരുന്നു മാസ്റ്റർ.
ഏതാനും വർഷങ്ങൾക്കുമുന്പ് ഒരിക്കൽക്കൂടി ജയചന്ദ്രൻ അർജുനൻ മാസ്റ്റർക്കു മുന്നിലിരുന്നു പാടി. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് പ്രഖ്യാപിച്ച വേളയിൽ പള്ളുരുത്തിയിലെ മാസ്റ്ററുടെ വീട്ടിൽവച്ചായിരുന്നു അത്. ഗാനരചയിതാവ് ചിറ്റൂർ ഗോപി അതേക്കുറിച്ച് ഓർമിച്ചതിങ്ങനെ: മാസ്റ്റർക്കു വയ്യ എന്നു തോന്നിത്തുടങ്ങിയ കാലമാണ്. പി. ജയചന്ദ്രനും സംഗീതസംവിധായകൻ ബിജിപാലും മറ്റൊരു സുഹൃത്തും ഞാനും കൂടി അദ്ദേഹത്തെ കാണാൻ പോയി.
പാട്ടോർമകളുമായി മൂന്നു മൂന്നര മണിക്കൂർ സംസാരിച്ചിരുന്നു. മാസ്റ്ററുടെ കാൽക്കലിരുന്ന് ജയചന്ദ്രൻ നിൻ മണിയറയിലെ നിർമലശയ്യയിലെ എന്ന പാട്ടുപാടി. "ഇതു ഞാൻ ചെയ്ത പാട്ടാണോ മോനേ' എന്നായിരുന്നു മാസ്റ്ററുടെ സംശയം. സ്വന്തം മക്കളോടെന്നപോലെയുള്ള സ്നേഹത്തിന് ഒരു മാറ്റവുമില്ലായിരുന്നു.
നീലനിശീഥിനി പാടി അനശ്വരമാക്കിയ ബ്രഹ്മാനന്ദന്റെ മകൻ രാകേഷിനും സമാനമായൊരു അനുഭവമുണ്ട് ഓർമിക്കാൻ. അവസാനകാലത്ത് മാസ്റ്ററുടെ അരികിലിരുന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ പാടിക്കേൾപ്പിക്കാൻ അവസരമുണ്ടായി രാകേഷിന്. പലതും കേട്ട് അദ്ദേഹം ചോദിച്ചു- "ഇതു ഞാൻ ചെയ്ത പാട്ടാണോ മോനേ..'
സിഐഡി നസീറിലെ നീലനിശീഥിനി ചെന്നൈയിലെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തശേഷം ഒരു നിമിഷമുണ്ടായ നിശബ്ദതയും അതുകഴിഞ്ഞ് ഉപകരണവാദകരും സാങ്കേതിക പ്രവർത്തകരുമടക്കം എല്ലാവരും എഴുനേറ്റുനിന്ന് കൈയടിച്ചതും ബ്രഹ്മാനന്ദൻ ഓർമിച്ചിരുന്നു.
മാസ്റ്ററുടെ ഈണങ്ങൾക്കു മുന്നിൽ ഇന്നും ഹൃദയങ്ങളുടെ ആ ഹർഷാരവമുണ്ട്.
ഹരിപ്രസാദ്