മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്യാഴാഴ്ച. ഉത്തമ നാടക സങ്കല്പങ്ങളിലേക്ക് വേദികളെ ഉണർത്തിയ അദ്ദേഹത്തെക്കുറിച്ച്...
മലയാള നാടക ചരിത്രത്തിന്റെ തുടക്കം സംഗീത നാടകങ്ങളിലാണ്. തമിഴ് സംഗീത നാടകങ്ങൾക്കു പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് മലയാള സംഗീത നാടകങ്ങൾ ആവിഷ്കരിച്ചവരിൽ പ്രധാനിയായ വി.എസ്. ആൻഡ്രൂസ് എന്ന പ്രതിഭാധനന്റെ 150-ാം ജന്മദിനമാണ് വ്യാഴാഴ്ച. സംഗീത നാടകങ്ങൾക്ക് മലയാളത്തനിമ സമ്മാനിച്ച അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ സ്മരണ കേരളത്തിലെന്നല്ല സ്വന്തം നാടായ ചെല്ലാനത്തുപോലും മാഞ്ഞു കൊണ്ടിരിക്കുന്നു. നാടകങ്ങളുടെ കച്ചവട പ്രവണതയെ പിന്നിലാക്കി ഉത്തമ നാടക സങ്കൽപ്പങ്ങളിലേക്ക് വേദികളെ ഉണർത്തിയ കലാകാരനായിരുന്നു ആൻഡ്രൂസ്.
1872 മെയ് അഞ്ചിന് ചെല്ലാനം വാഴക്കൂട്ടത്തിൽ സഞ്ചോണിന്റെയും ജോണമ്മയുടെയും പുത്രനായി ജനിച്ച ആൻഡ്രൂസ് ചെറുപ്പം മുതൽ സംഗീതത്തിലും നാടകത്തിലും താൽപരനായിരുന്നു. ആലപ്പുഴ തുന്പോളി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. താന്നിക്കൽ തങ്കു ആശാനിൽനിന്നു തർക്കാലങ്കാരാദികളും തമിഴും അഭ്യസിച്ച് സ്കൂൾ പഠനകാലത്തുതന്നെ മലയാളം, തമിഴ്, സംസ്കൃതം ഭാഷകളിൽ പ്രാവീണ്യം നേടി.
കണ്ടപ്പൻ ഭാഗവതരിൽനിന്നു സംഗീതവും സിമിയോണ് അണ്ണാവിയിൽ നിന്നു തമിഴും സ്വന്തമാക്കിയശേഷം തമിഴ് സംഗീത നാടക പ്രമുഖരായിരുന്ന ശ്രീനിവാസ അഗർവാൾ, പരമേശ്വരയ്യർ എന്നിവരുടെ കീഴിൽ പരിശീലനം നേടി. പതിനെട്ടാം വയസിൽ ആദ്യ സംഗീത നാടകം തമിഴിൽ രചിച്ചു. സൻനിക്കാളാവോസ് (സെന്റ് നിക്കോളാസ്) തമിഴ് നാടകത്തെ അനുകരിച്ചെഴുതിയ ആ നാടകത്തിന് ജ്ഞാന മോഹിനി എന്നായിരുന്നു പേര്. വൈകാതെ സുകുമാരസുതന്തിര എന്ന തമിഴ് നാടകവും വിവിധയിടങ്ങളിൽ അവതരിപ്പിച്ചു.
സംസ്കൃത നാടകങ്ങൾക്കും തമിഴ് സംഗീത നാടകങ്ങൾക്കുമിടയിൽ സമന്വയത്തിന്റെ വഴിതേടിയാണ് മലയാള സംഗീത നാടക വേദിയ്ക്കു തുടക്കം. ടി. സി. അച്യുതമേനോൻ, എരുവയിൽ എം. ചക്രപാണി വാരിയർ, വി.എസ്. ആൻഡ്രൂസ് എന്നിവരുടെ നാടകങ്ങളാണ് മുൻനിരയിൽ വന്നതെന്ന് സംഗീത നാടക ചരിത്രകാരൻ ഡോ. കെ. ശ്രീകുമാർ വ്യക്തമാക്കുന്നു.
1892ൽ അച്യുതമേനോന്റെ "സംഗീത നൈഷധം’, ചക്രപാണി വാരിയരുടെ "ഹരിശ്ചന്ദ്ര ചരിതം’, ആൻഡ്രൂസിന്റെ "ഇസ്താക്കീചരിതം’ എന്നീ നാടകങ്ങളിലൂടെയാണ് മലയാള സംഗീത നാടക പ്രസ്ഥാനം ഉദയം ചെയ്തത്. ഈ രംഗത്ത് ആൻഡ്രൂസ് എന്നും വ്യത്യസ്തനായിരുന്നു. സംസ്കൃത പക്ഷപാതം ഇസ്താക്കീചരിതത്തിലൊ മറ്റു നാടകങ്ങളിലൊ അദ്ദേഹം പ്രകടമാക്കിയില്ല.
സംസ്കൃത നാടക മാമൂലുകളിൽ നിന്നും മലയാള നാടകമെഴുത്തിനെ സ്വതന്ത്രമാക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. അക്ബർ മഹാൻ, ജ്ഞാനസുന്ദരീചരിതം, വിശ്വസവിജയം, പറുദീസാ നഷ്ടം, അഭംഗമുദ്രാ വൈദികം, ഭക്തി ധീരൻ, രാമരാജ്യം, വേദ വിഹാരം, ശ്രീയേത നാടക, കാർന്നോരുടെ കലാ പ്രണയം, ജീവ ജീവേശ്വരി, ഇസ്രയേൽ നേതാക്കൾ, സെന്റ് സേവ്യർ, പ്രേമോപഹാരം, സീതാ പരിത്യാഗം, കടലാക്രമണ ദുരന്തം, സാംസണ്, മുട്ടാളപ്പട്ടാളം, കാല കോലാഹലം തുടങ്ങി 47 നാടകങ്ങളാണ് ഇദ്ദേഹം നാടകലോകത്തിന് സമ്മാനിച്ചത്.
ഇസ്താക്കീചരിതം ദുരാചാരങ്ങൾക്കെതിരെയുള്ള വിമർശനങ്ങളായിരുന്നതിനാൽ യഥാസ്ഥിതികർ പ്രകോപിതരായി ആൻഡ്രൂസിനെതിരെ നീങ്ങിയെങ്കിലും അദ്ദേഹം അത് വകവയ്ക്കാതെ നാടകാവതരണം തുടർന്നു. ക്രൈസ്തവ സമൂഹത്തിലും സഭയിലും അക്കാലത്ത് കലയോടും നാടകത്തോടുണ്ടായിരുന്ന അയിത്തം മാറ്റിയെടുക്കാനും ആ കലാചാര്യന് കഴിഞ്ഞു. രാത്രിയിൽ നാടകം അഭിനയിച്ചുകൂടായെന്ന് കൊല്ലവർഷം 1100ൽ വരാപ്പുഴ ബിഷപ്പിന്റെ കല്പന വന്നെങ്കിലും ജ്ഞാനസുന്ദരി നാടകത്തിന്റെ സദാചാര മൂല്യങ്ങളെ കുറിച്ചറിഞ്ഞ ബിഷപ് ആ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
നാടകത്തോട് പൂർണമായും ഇഴുകിച്ചേർന്നാവണം പരിശീലനമെന്ന് ആൻഡ്രൂസിന് നിർബന്ധമുണ്ടായിരുന്നു. സ്റ്റേജിലെ നാടകം തന്നെയാണ് ഓരോ റിഹേഴ്സിലിലും അവതരിപ്പിക്കുന്നതെന്ന് നിഷ്കർഷിക്കുകയും ഓരോ കഥാപാത്രത്തിന്റെയും ഭാഗങ്ങൾ അഭിനയിച്ചു കാണിക്കുകയും ചെയ്തിരുന്നു. നാടകാചാര്യൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ കലാകേരളത്തിനു സംഭാവന ചെയ്തത് വി.എസ്. ആൻഡ്രൂസാണ്.
1924ൽ അർത്തുങ്കൽ മകരം പെരുന്നാളിനോടനുബന്ധിച്ച് അവതരിപ്പിച്ച ജ്ഞാനസുന്ദരിയിലാണ് കുഞ്ഞുകുഞ്ഞ് ആദ്യമായി നായകവേഷത്തിൽ അഭിനയിച്ചത്. ആൻഡ്രൂസ് കല്യാണ രാഗത്തിൽ എഴുതിയ "പാവനചരിതൻ സെബാസ്റ്റ്യൻപാദപാംസു’ പ്രവേശനഗാനം പാടിയാണ് പ്ലേന്ദ്രൻ രാജകുമാരനായി കുഞ്ഞുകുഞ്ഞു ഭാഗവതർ അഭിനയത്തിനു ഹരിശ്രീ കുറിച്ചത്. പ്ലേന്ദ്രന്റെ റോൾ ഗംഭീരമാക്കിയതോടെ നാടെങ്ങും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞിനെ "പ്ലേന്ദ്രൻ കുഞ്ഞുകുഞ്ഞു’ എന്ന് വിളിക്കാനിടയായി.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. "ജീവിതദശയിൽ സ്വദേശത്തിനും സ്വസമുദായത്തിനും മാതൃഭാഷയ്ക്കും മലയാള സംഗീതനാടകവേദിക്കും വേണ്ടി എന്റെ വന്ദ്യഗുരുനാഥനായ വി.എസ്. ആൻഡ്രൂസ് നിർവഹിച്ചിട്ടുള്ള സേവനങ്ങൾ സ്തുത്യർഹങ്ങളാണ്. നാല്പത്തേഴു സംഗീത നാടകങ്ങൾ രചിച്ച ഇദ്ദേഹം എഴുത്തിൽ ഷേക്സ്പിയറെയും മറികടന്നിട്ടുണ്ടെന്ന് അഭിമാനപൂർവം പറയാവുന്നതാണ്.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി, പി.ജെ. ചെറിയാൻ, വിമൽകുമാർ, അഗസ്റ്റിൻ ജോസഫ്, അമ്മുണ്ണി ഭാഗവതർ, വൈക്കം മാണി, ജോസഫ് ആശാൻ, മാത്തപ്പൻ, ജോർജ് ആലുങ്കൽ, എസ്.ജെ. ദേവ്, മാവേലിക്കര പൊന്നമ്മ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ, ചെറായി ഭവാനി, അടൂർ പങ്കജം, മീനാക്ഷിയമ്മ, ചേർത്തല സരസ്വതി എന്നിവർ ആൻഡ്രൂസ് കണ്ടെത്തി പരിശീലിപ്പിച്ച താരങ്ങളാണ്. ഗുരുനാഥൻ തന്റെ ഉത്തമശിഷ്യനായി ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനെയാണ് കരുതിയിരുന്നത്. മിശിഹാചരിത്രത്തിൽ ക്രിസ്തുശിഷ്യനായ പത്രോസിന്റെ ഭാഗമാണ് അഗസ്റ്റിൻ ജോസഫ് അഭിനയിച്ചത്.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തന്റെ സാഹിത്യരചനയ്ക്കുള്ള ആദ്യകാല ഇടം കണ്ടെത്തിയത് വി.എസ്. ആൻഡ്രൂസ് പ്രസിദ്ധീകരിച്ചിരുന്ന "സമത്വവാദി’ പത്രത്തിലൂടെയായിരുന്നുവെന്ന് ആത്മകഥയായ "കൊഴിഞ്ഞ ഇലകളിൽ’ രേഖപ്പെടുത്തിയിട്ടുണ്ട്.
ചെറിയാൻ ആൻഡ്രൂസ്, ജോണ് ആൻഡ്രൂസ്, ജോർജ്ജ് ആൻഡ്രൂസ്, ജിമ്മി ആൻഡ്രൂസ് എന്നിവരാണ് വി.എസ്. ആൻഡ്രൂസിന്റെ മക്കൾ. വിടപറഞ്ഞിട്ട് ഏറക്കാലമായിട്ടും ആൻഡ്രൂസിനെ അർഹമായ രീതിയിൽ അനുസ്മരിക്കാനും ആദരിക്കാനും കലാ സാംസ്കാരിക കേരളത്തിന് കഴിഞ്ഞിട്ടില്ല. ചെല്ലാനം സർവീസ് സഹകരണ ബാങ്കിന്റെ പ്രഥമ പ്രസിഡന്റുകൂടിയായ ആൻഡ്രൂസിന്റെ പ്രതിമയുടെ അനാച്ചാദനം ജൻമദിനത്തിൽ ചെല്ലാനത്തു നടക്കും.
ഫാ.നെൽസണ് തൈപ്പറന്പിൽ