രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും ചരിത്രവും കൂടി ഈ നഗരത്തിനുണ്ട്. പുസ്തകങ്ങളുടെയും പുസ്തകശാലകളുടെയും ചരിത്ര ശേഷിപ്പുകളും തുടർച്ചകളുമുണ്ട് ഡൽഹിയിൽ. നൂറ്റാണ്ടുകൾ പിന്നിട്ട ലൈബ്രറികളും പുസ്തക വിൽപന ശാലകളും ചരിത്രത്തിൽ നിന്നു മാഞ്ഞു പോയും നിഴലുകളായി അവശേഷിച്ചും പല ഭാഗങ്ങളിലുമുണ്ട്. അതിലൊന്നാണ് കൊണാട്ട് പ്ലേസിലെ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ്.
സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യൻ യുവതയുടെ ചിന്താധാരകളിൽ ഏറെ വേലിയറ്റങ്ങളുണ്ടാക്കിയ കൃതികൾ റഷ്യൻ സാഹിത്യ ലോകത്ത് നിന്നെത്തിയവയായിരുന്നു. റഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട പല വിശ്വോത്തര കൃതികളും മലയാളം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഇവിടെ എത്തിക്കുന്നതിൽ ഏറെ ഉത്സാഹിച്ചിരുന്ന ഒരു രാജ്യം ഇന്ന് ഭൂപടത്തിൽ പോലും അവശേഷിക്കുന്നില്ല.
സോവ്യറ്റ് യൂണിയൻ അഥവാ യുഎസ്എസ്ആർ എന്ന ലോക ശക്തി ഇന്ത്യൻ സാംസ്കാരിക ലോകത്തിന് സംഭാവന ചെയ്ത അക്ഷര വിപ്ലവം ചരിത്രപരമായി തന്നെ സ്മരിക്കേണ്ടതാണ്. അക്കാലത്ത് റഷ്യൻ കൃതികളുടെ വിൽപനയും വിതരണവും ഇന്ത്യയിൽ നടത്തിയിരുന്നത് പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് ആയിരുന്നു.
ഡൽഹിക്കു പുറമേ, ഇന്ത്യയുടെ പല നഗരങ്ങളിലും പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിന് ബ്രാഞ്ചുകളുണ്ടായിരുന്നു. 1947ലാണ് കൊണാട്ട് പ്ലേസിലെ മറീന ആർക്കേഡിൽ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് ആരംഭിക്കുന്നത്. റാണി ഝാൻസി റോഡിലും ജഹവർലാൽ നെഹ്റു സർവകലാശാല സെൻട്രൽ ലൈബ്രറിയുടെ അടുത്തുമായി പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിന് രണ്ട് ഒൗട്ട് ലറ്റുകൾ കൂടിയുണ്ടായിരുന്നു.
1970 കളിലും 80 കളിലും ബുദ്ധിജീവികളുടെയും വിപ്ലവ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരുടെയും നിത്യസന്ദർശന കേന്ദ്രമായിരുന്നു കൊണാട്ട് പ്ലേസിലെ പുസ്തകശാല. 1991 ൽ സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ഈ പുസ്തകശാലയുടെയും പ്രഭ മങ്ങി. മോസ്കോയിൽ നിന്നുള്ള പുസ്തകങ്ങളുടെ വരവ് പാടേ നിലച്ചു.
റഷ്യൻ ഭാഷയിൽ എഴുതിയ പുസ്തകങ്ങളുടെ വിവർത്തനം നടത്തിയിരുന്ന മോസ്കോയിലെ തന്നെ രഡുഗ പബ്ലിഷേഴ്സ് ആയിരുന്നു. റഡുഗയും പീപ്പിൾസ് പബ്ലിഷിംഗ് ഹൗസും ചേർന്നാണ് പുസ്തകങ്ങൾ ഇന്ത്യയിൽ വിതരണത്തിനെത്തിച്ചിരുന്നത്. പ്രോഗ്രസ് പബ്ലിക്കേഷൻ മഹത്തായ ഒട്ടുമിക്ക റഷ്യൻ സാഹിത്യ കൃതികളുടെയും പരിഭാഷകൾ മലയാളം അടക്കം ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കിയിരുന്നു. ഒരു കാലത്തെ ഇന്ത്യൻ യുവജനത റഷ്യൻ മാസികകളായ സോവിയറ്റ് യൂണിയൻ, സോവിയറ്റ് ലൈഫ്, സോവിയറ്റ് ലാൻഡ്, മിഷ എന്നിവ പതിവായി വായിച്ചിരുന്നു.
ലിയോ ടോൾസ്റ്റോയ്, ഐ.എസ് തുർഗനേവ്, മാക്സിം ഗോർക്കി, ദസ്തയേവ്സ്കി, പുഷ്കിൻ, ചെക്കോവ് എന്നിവരുടെ കൃതികളും ഏറെ പ്രചാരം നേടിയിരുന്നു. അതിനു പുറമേ സാന്പത്തികം, സംഗീതം, കവിത, കാർഷികം മേഖലകളിൽ നിന്നുള്ള റഷ്യൻ പ്രസിദ്ധീകരണങ്ങളും ഇന്ത്യയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റഷ്യൻ പബ്ലിഷിംഗ് ഏജൻസികളായ എഫ്എൽപിഎച്ച്, പ്രോഗ്രസ് പബ്ലിഷേഴ്സ്, റഡുഗ, നൊവോസ്റ്റ് പ്രസ് ഏജൻസി പബ്ലിഷിംഗ് ഹൗസ്, മിർ പബ്ലിഷേഴ്സ് എന്നിവയുടെ പുസ്തകൾക്കും ഇന്ത്യയിൽ വ്യാപക പ്രചാരം ലഭിച്ചിരുന്നു.
ശീതയുദ്ധ കാലത്ത് ഇന്ത്യയും റഷ്യയും തമ്മിൽ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. സാംസ്കാരിക സഹകരണത്തിലും ഇരു രാജ്യങ്ങളും ശ്രദ്ധ പുലർത്തി. 1950 മുതൽ 1980 വരെയുള്ള ഇന്ത്യൻ പുസ്തക വിപണിയിൽ യുഎസ്എസ്ആർ കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. റഷ്യൻ സാഹിത്യത്തിലെ ക്ലാസിക്കുകൾ, കുട്ടികൾക്കുള്ള രചനകൾ, ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണങ്ങൾ, തത്വശാസ്ത്രം, രാഷ്ട്രീയ-സാമൂഹിക പ്രസിദ്ധീകരണങ്ങൾ തുടങ്ങി എണ്ണമറ്റ റഷ്യൻ കൃതികൾക്ക് അവർ ഇന്ത്യയിൽ വ്യാപക പ്രചാരം നൽകി.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം അടക്കമുള്ള ഭാഷകളിലേക്ക് റഷ്യൻ കൃതികളുടെ പരിഭാഷ നടന്നത് പോലും മോസ്കോയിൽ വച്ചായിരുന്നു. മാത്രമല്ല, തീരെ കുറഞ്ഞ വിലയ്ക്കാണ് വിശ്വപ്രസിദ്ധ റഷ്യൻ കൃതികളുടെ ഇന്ത്യൻ പരിഭാഷകൾ അവർ ഇവിടെ വിറ്റഴിച്ചിരുന്നത്. ഈ റഷ്യൻ കൃതികളുടെ എല്ലാം ഇന്ത്യൻ നഗരങ്ങളിലെ വിതരണവും വിൽപനയും നിർവഹിച്ചിരുന്നത് ഡൽഹിയിൽ ആരംഭിച്ച പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിൽ നിന്നായിരുന്നു.
സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത എല്ലാ കൃതികളുടെയും വിതരണ, വിൽപനാവകാശം ഇന്ത്യയിൽ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിന് മാത്രമായിരുന്നു. ഇവർക്കാകട്ടെ ഇന്ത്യയിൽ മികച്ച അച്ചടി സംവിധാനങ്ങളുമുണ്ടായിരുന്നു. ന്യൂ ഏജ് പ്രിന്റിംഗ് പ്രസ് എന്ന ഇവരുടെ അച്ചടിശാലയിലാണ് ഓട്ടോമാറ്റിക് കംപോസിംഗ് ആരംഭിച്ചത്.
മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷിംഗ് ഹൗസുമായി ചേർന്ന് പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് നിരവധി റഷ്യൻ പുസ്തകങ്ങളുടെ പ്രസാധനം നിർവഹിച്ചിട്ടുണ്ട്. അക്കാലത്ത് റഷ്യൻ കൃതികൾ ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ ഭാഷാപരിജ്ഞാനമുള്ള നിരവധി ഇന്ത്യക്കാരെ മോസ്കോയിലും ഇന്നത്തെ യുക്രയ്ന്റെ തലസ്ഥാനമായ കീവിലും നിയോഗിച്ചിരുന്നു.
കാൾ മാക്സിന്റെയും ഫ്രഡറിക് ഏംഗൽസിന്റെയും തെരഞ്ഞെടുത്ത കൃതികളുടെ പരിഭാഷയുടെ 45 ഹാർഡ് ബൗണ്ട് വാല്യങ്ങൾ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിലുണ്ട്. ഡൽഹിയിൽ എന്നല്ല, ഇന്ത്യയിൽ തന്നെ കിട്ടാനില്ലാത്ത അപൂർവ റഷ്യൻ കൃതികളുടെ ശേഖരം ഇപ്പോഴും ഈ പുസ്തക ശാലയിലുണ്ട്.
കൊണാട്ട് പ്ലേസിലെ ഒൗട്ടർ സർക്കിളിൽ ജി ബ്ലോക്കിലെ ഈ പുസ്തക ശാലയ്ക്ക് കാലപ്പഴക്കത്തിന്റെ ദുഖഛായ ആണെങ്കിലും സന്ദർശനത്തിനെത്തുന്ന സാഹിത്യകുതുകികൾക്ക് ഇന്നും അവിടെ നിന്ന് നിരാശയോടെ മടങ്ങേണ്ടി വരാറില്ല.
സെബി മാത്യു