ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാളപ്പെടുന്നത്. ഓരോ ഞായറാഴ്ചയും തന്റെ യഥാർത്ഥ വായനക്കാരനെ കാത്ത് ഓരോ പുസ്തകവും ദരിയാഗഞ്ചിൽ കണ്ണും നട്ട് കാത്തിരിക്കുന്നു. ഒരു പക്ഷേ, അച്ചടി മഷി പുരണ്ടതിൽ അവസാന പതിപ്പായിരിക്കും ആ പുസ്തകം. ഭൂമിയിൽ ഇനിയൊരിക്കലും മറ്റൊരു പകർപ്പ് അവശേഷിക്കാത്ത വിധം അവസാന പ്രതിയായിരിക്കും ഭാഗ്യവാനായ വായനക്കാരനെ തേടി അവിടെയിരിക്കുന്നത്. നൂറ്റാണ്ട് പിന്നിട്ടത്, അച്ചടി നിലച്ചുപോയത്, പരിഭാഷകളില്ലാത്തത്, ഇന്ത്യയിൽ ഇനി ലഭ്യമല്ലാത്തത് അങ്ങനെയങ്ങനെ അപൂർവതകളുടെ ചരിത്രഭാരമുള്ള ഒട്ടനവധി പുസ്തകങ്ങൾ വായനക്കാർക്ക് ദരിയാഗഞ്ചിലെ പത്രി കിത്താബ് ബസാറിൽ നിന്നു കിട്ടിയേക്കാം.
പ്രതാപകാലം ഒരിക്കൽ മങ്ങിപ്പോയിട്ടും മറ്റൊരിടത്ത് ഉയിർത്തെഴുന്നേറ്റ് വീണ്ടും ഉദിച്ചു വന്നതാണ് ദരിയാഗഞ്ചിലെ പുസ്തകവിപണി. കോവിഡും ലോക്ക് ഡൗണും ഏൽപ്പിച്ച പ്രഹരത്തിനും തളർച്ചയ്ക്കും പിന്നാലെ ഇപ്പോൾ വീണ്ടും ഉണർന്നു തുടങ്ങിയിട്ടുണ്ട്. ദരിയ എന്നാൽ നദി എന്നാണർഥം. കച്ചവട സ്ഥലം എന്നർഥം വരുന്ന ഗഞ്ച് എന്ന വാക്കും കൂടിച്ചേർന്ന നദീതീരത്തെ വിപണി എന്നാണ് ദരിയാഗഞ്ചിന് അർഥം. 1960 കളിൽ ആരംഭിച്ച ഇവിടുത്തെ പുസ്തകച്ചന്തയിൽ 250 ൽ ഏറെ പുസ്തക വ്യാപാരികളുണ്ടായിരുന്നു. പുരാന ദില്ലിയിൽ ദരിയാഗഞ്ച് ബസാർ മുതൽ നേതാജി സുഭാഷ് മാർഗ് വരെ നെടുനീളത്തിൽ നിവർന്നു കിടക്കുന്ന പുസ്തകങ്ങളുടെ ഒരപൂർവലോകം തന്നെയായിരുന്നു അത്.
ചരിത്രകാരനായ സൊഹാലി ഹാഷ്മിയുടെ വാക്കുകളിൽ ഷാജഹാന്റെ ഭാര്യമാരിൽ ഒരാളായ അക്ബറാബാദി ബീഗം ആണ് ദരിയഗഞ്ച് ബസാറിന്റെ ആദ്യ രൂപം നിർമിച്ചത്. നിത്യോപയോഗ വസ്തുക്കളടക്കമുള്ളവയുടെ വിപണിയായിരുന്നു അക്കാലത്ത്. 1964 മുതലാണ് പുസ്തകങ്ങളുടെ വിപണിയായി ഇവിടം മാറിയത്. ദരിയാഗഞ്ചിലെ ഓരോ പുസ്തകവ്യാപാരിക്കും ഈ കച്ചവടത്തിലേക്കു തിരിയും മുൻപ് മറ്റൊരു പൂർവാശ്രമ കഥ പറയാനുണ്ടാകും. ഇപ്പോൾ ഈ പുസ്തകക്കൂന്പാരത്തിൽ നിന്ന് നിങ്ങളുടെ ഇഷ്ടവായനയിലേക്ക് ഒരെണ്ണം തെരഞ്ഞെടുത്തു കൊണ്ടിരിക്കുന്ന ഒരാൾ മുൻപ് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്നിരിക്കാം. അല്ലെങ്കിൽ ഒരു ഉർദു അധ്യാപകൻ, ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥൻ, റിക്ഷാ തൊഴിലാളി, പത്രവിതരണക്കാരൻ, പച്ചക്കറി കച്ചവടക്കാരൻ, തയ്യൽക്കാരൻ അതൊന്നുമല്ലെങ്കിൽ കോപ്പി എഡിറ്ററോ സ്റ്റെനോഗ്രാഫറോ ആയിരുന്ന ഒരാളായിരിക്കും ഇപ്പോൾ ഇവിടെ പുസ്തകം വിറ്റു കൊണ്ടിരിക്കുന്നത്. ഭൂതകാലം ചികഞ്ഞു ചെന്നാൽ അന്പരപ്പിക്കുന്ന ജീവചരിത്ര കഥകളും കേട്ടിരിക്കാം. സമയവും ഭാഗ്യവും ഉണ്ടെങ്കിൽ മാത്രം.
ചിലപ്പോൾ എഴുത്തുകാരന്റെ കയ്യൊപ്പു ചാർത്തിയ അപൂർവ പതിപ്പാകും വായനക്കാരനെ കാത്തിരിക്കുന്നത്്. കാളിദാസനും ഷേക്സ്പിയറും ജെ.കെ. റൗളിങ്ങും അരുന്ധതി റോയിയും മുതൽ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എഴുത്തുകാരുടെ രചനകൾ നിങ്ങൾക്കു ലഭിക്കും. അത്യപൂർവമെന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന പുസ്തകങ്ങളും ആദ്യ പതിപ്പുകളും ഭാഗ്യമുണ്ടെങ്കിൽ സ്വന്തമാക്കാം. അക്കാഡമിക് പുസ്തകങ്ങളുടെ വലിയൊരു കലവറയാണിവിടം. നോവൽ, കവിത, കഥ തുടങ്ങി ഫിക്ഷൻ പുസ്തകങ്ങളുടെ വലിയ ശേഖരമുണ്ട്. കോഫി ടേബിൾ ബുക്കുകൾ, പോസ്റ്ററുകൾ, ഡയറികൾ, സ്റ്റേഷനറി ഉത്പന്നങ്ങൾ, കലണ്ടറുകൾ എന്നിവയും സുലഭം. നിസാര വിലയ്ക്കു പുസ്തകങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന ആകർഷണം. പേപ്പർ ബാക്ക് പുസ്തകങ്ങൾ കിലോ തൂക്കത്തിലാണു വിൽക്കുന്നത്. പഴയ പ്രതാപമില്ലെന്നു പുസ്തക വിൽപ്പനക്കാർ പറയുന്പോഴും ഇന്നും ആയിരക്കണക്കിനു പുസ്തകപ്രേമികൾ ഈ മാർക്കറ്റിൽ ഞായറാഴ്ചകളിലെത്തുന്നു. ഇംഗ്ലണ്ടിലെ പ്രശസ്തമായ പുസ്തകത്തെരുവായ സ്ട്രാൻഡ് സ്ട്രീറ്റിൽ പോലും കിട്ടാത്ത പുസ്തകങ്ങൾ ഇവിടെ സ്വന്തമാക്കാം.
ദരിയാഗഞ്ച് പുസ്തകവിപണിയെ കാലവും നിയമങ്ങളും പലതവണ പലയിടത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. പോലീസ്, കോടതി, കോർപറേഷൻ തുടങ്ങിയവയുടെ വിരട്ടലുകളിൽ നിന്നും കുടിയിറക്കങ്ങളിൽ നിന്നും ഓരോ തവണയും രക്ഷപെട്ട് ഈ അക്ഷരക്കൂടാരം പലയിടങ്ങളിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്. ഞായറാഴ്ചകളിൽ മാത്രം തുറന്നു പ്രവർത്തിക്കുന്ന പുസ്തക വിപണിക്കു പിന്നിൽ അശ്രാന്ത പരിശ്രമികളുടെ അപൂർവ കൂട്ടായ്മയാണെന്നാണ് വർഷങ്ങളായി ഇവിടെ പുസ്തകം വിൽക്കുന്ന എ.എൽ. വർമ പറഞ്ഞത്.
സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളാണ് ദരിയാഗഞ്ചിലെ കിത്താബ് ബസാറിന്റെ പ്രത്യേകത. പഴയ പത്രക്കടലാസും പുസ്തകങ്ങളും വിൽക്കുന്നവരിൽ നിന്നു തുടങ്ങി റെയിൽവേ സ്റ്റേഷൻ ലേലം, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നു വരുന്ന കണ്ടെയ്നറുകൾ, സ്കൂൾ ലൈബ്രറികൾ, പ്രസാധകരുടെ പഴയ സ്റ്റോക്കുകൾ തുടങ്ങി പലവിധ സ്രോതസുകളിൽ നിന്നാണ് കച്ചവടക്കാർ പുസ്തകങ്ങൾ ശേഖരിക്കുന്നത്. വർഷങ്ങളായി ഇവിടെ പുസ്തകം വിറ്റുകൊണ്ടിരിക്കുന്ന ഷെരീഫ് അഹമ്മദ് പറഞ്ഞു: നിങ്ങൾക്ക് ഈ നഗരത്തെക്കുറിച്ച് എന്തും എന്നോട് ചോദിക്കാം. ഞാൻ ഈ തെരുവുകളിൽ ജനിച്ചു വളർന്നവനാണ്. ഈ നഗരത്തിന്റെ വളർച്ചയത്രയും എന്റെ കണ്മുന്നിലുണ്ട്. കാലം മാറ്റങ്ങൾക്കു ദൃക്സാക്ഷിയാക്കുകയും ജീവിതം പുസ്തക വിൽപനക്കാരനാക്കി മാറ്റുകയും ചെയ്ത ഒരാളുടെ വാക്കുകൾ.
2019 ജൂലൈ മൂന്നിനാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന ഡൽഹി പോലീസിന്റെ പരാതിയിൽ ദരിയാഗഞ്ച് മാർക്കറ്റിന് ഡൽഹി ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ഈ പ്രദേശം വ്യാപാരരഹിത മേഖലയായി പ്രഖ്യാപിച്ചു. ദരിയാഗഞ്ച് പുസ്തക വിപണിയുടെ നിലനിൽപ്പിനുവേണ്ടി പ്രതിഷേധങ്ങളുണ്ടായി. ആസഫ് അലി റോഡിൽ മനുഷ്യച്ചങ്ങല രൂപീകരിച്ചു വരെ പ്രതിഷേധം നടന്നു. പുസ്തക വിപണിയുടെ ചരിത്രമൂല്യം ചൂണ്ടിക്കാട്ടി എഴുത്തുകാരും വായനക്കാരും മാധ്യമപ്രവർത്തകരും ചരിത്രകാരൻമാരുമൊക്കെ രംഗത്തിറങ്ങി.
നീണ്ട കാത്തിരിപ്പിനുശേഷം കച്ചവടക്കാർ ഡൽഹി ഗേറ്റിന് സമീപം പകരം ലഭിച്ച മഹിളാ ഹാട്ടിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പുസ്തകത്തട്ടുകൾ മാറ്റിയൊരുക്കി വച്ചു. എന്നാൽ ഇവിടെ സ്ഥല സൗകര്യം തീരെ പോരാതെ വന്നു. ദരിയാഗഞ്ചിൽ നടന്ന് അലഞ്ഞ് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്പോൾ കിട്ടിയിരുന്ന അനുഭൂതി മഹിളാ ഹാട്ടിന് നൽകാൻ കഴിഞ്ഞിരുന്നില്ല.
പുസ്തകങ്ങൾ വാങ്ങുകയെന്ന ലക്ഷ്യത്തോടെ മാത്രം കരുതിക്കൂട്ടി എത്തുന്നവരുടെ ഇടമായി മഹിള ഹാട്ട്. എന്നാൽ, ദരിയാഗഞ്ചിലെ ആദ്യ വിപണി അങ്ങനെയായിരുന്നില്ല. മറ്റെന്തിനോ വേണ്ടി നടന്നു പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി ഒരാൾ വായനക്കാരനായി മാറുന്ന അത്ഭുതവിദ്യ അവിടെ മാത്രമായിരുന്നു സംഭവിച്ചിരുന്നത്.
സെബി മാത്യു