ഭൂപിന്ദറിന് 82 വയസോ എന്ന് അത്ഭുതംകൂറിയവർ കുറവല്ല, അതും അദ്ദേഹത്തിന്റെ
അന്ത്യവേളയിൽ! അനന്യമായ സ്വരംകൊണ്ട് അതിനേക്കാൾ അനന്യമായ സ്ഥാനം
മനസുകളിൽ നേടിയെടുത്ത ഗായകന് എന്നും പ്രണയവിഷാദിയായ മധ്യവയസ്കന്റെ പ്രായമായിരുന്നു.
സൂഫികളും സാധുക്കളും ആദ്യ കാഴ്ചയിൽ അലസരെന്നു തോന്നിപ്പിക്കും. എന്നാൽ അവർ വലിയ ശ്രദ്ധാലുക്കളും ലക്ഷ്യബോധമുള്ളവരുമാകും. ഭൂപി അതുപോലൊരാളാണ്. അദ്ദേഹത്തിൽ ആത്മീയതയുടെ ഒരു ശകലമുണ്ട്, ഒരു തുണ്ട് ഫക്കീർ എന്നപോലെ. എന്തിലെങ്കിലുമൊന്നിൽ താത്പര്യം തോന്നിയാൽ അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടും.
എന്നാൽ ഒന്നിനോടും ആർത്തിയോ തിടുക്കമോ ഇല്ല. എന്തുചെയ്യുന്പോഴും അതു ഹൃദയത്തിൽനിന്നാവും. സന്തോഷം പകരാത്ത എന്തിനെയും തന്നിൽനിന്ന് അകലേക്കു പറഞ്ഞയയ്ക്കാൻ അദ്ദേഹം മടിക്കാറില്ല- ഭൂപിന്ദർ സിംഗിനെക്കുറിച്ച് വർഷങ്ങൾക്കു മുന്പ് ഇങ്ങനെ പറഞ്ഞത് ഗുൽസാറാണ്. ഇളംതെന്നൽപോലെ ഭൂപിന്ദർ മറയുന്പോൾ ഒരേകാന്ത സഞ്ചാരിയുടെ പാട്ടുകൾ ബാക്കിയാവുന്നു.
അമൃത്സർ, ഡൽഹി, മുംബൈ
പഞ്ചാബിലെ അമൃത്സറിൽ സംഗീതജ്ഞനായിരുന്ന നഥാ സിംഗ്ജിയുടെ മകനായി 1940ലാണ് ഭൂപിന്ദർ ജനിച്ചത്. കർക്കശക്കാരനായിരുന്ന സംഗീതാധ്യാപകനായിരുന്നു പിതാവ്. മകനെ സംഗീതരംഗത്തേക്കുകൊണ്ടുവന്ന പിതാവിനു പക്ഷേ ഒരു ഘട്ടത്തിൽ സംഗീതത്തോടും ഉപകരണങ്ങളോടും വെറുപ്പുവന്നു., ഉപേക്ഷിക്കുകയും ചെയ്തു.
ആകാശവാണിയിലെ കാഷ്വൽ ആർട്ടിസ്റ്റായി സംഗീതജീവിതം തുടങ്ങിയ ഭൂപിന്ദർ ഡൽഹി ദൂരദർശൻ കേന്ദ്രത്തിലും പ്രവർത്തിച്ചു. ഈ സമയം വിദഗ്ധനായ ഗിറ്റാർ വാദകനുമായി മാറിയിരുന്നു. അക്കാലത്ത് ഭൂപിന്ദറിന്റെ ഒരു പ്രകടനം കാണാനിടയായ സംഗീതസംവിധായകൻ മദൻ മോഹനാണ് അദ്ദേഹത്തെ ബോംബെയിലേക്കു വിളിച്ചത്.
1964ൽ പുറത്തിറങ്ങിയ ഹഖീഖത് എന്ന ചിത്രത്തിൽ പാടാൻ അവസരം കൊടുക്കുകയും ചെയ്തു. അതും മുഹമ്മദ് റഫി, തലത്ത് മെഹ്മൂദ്, മന്നാ ഡേ എന്നിവർക്കൊപ്പം! തുടർന്ന് ഖയ്യാമിന്റെ സംഗീതത്തിൽ ആഖ്രി ഖത് എന്ന ചിത്രത്തിലും പാടി.
സ്വന്തമായി ഗസൽ ആൽബങ്ങൾ പുറത്തിറക്കുന്നതിലായി പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ. ഗസലുകളുടെ പശ്ചാത്തലത്തിലേക്ക് സ്പാനിഷ് ഗിറ്റാർ, ബേസ്, ഡ്രംസ് എന്നിവ ആദ്യമായി കൊണ്ടുവന്നതും അദ്ദേഹമാണ്. ബംഗ്ലാദേശി ഗായിക മിതാലിയുമായുള്ള വിവാഹത്തിനുശേഷം ഇരുവരും ഒരുമിച്ചു പാടിയ ഒട്ടേറെ ആൽബങ്ങളും ലൈവ് സംഗീതപരിപാടികളും ഏറെ ജനപ്രിയമായി.
പാടുന്ന ഗിറ്റാർ
ആർ.ഡി. ബർമന്റെ സംഗീതസംഘത്തിൽ അംഗമായതോടെ പ്രശസ്തമായ ഒട്ടേറെ ഗാനങ്ങളിൽ ഗിറ്റാറുമായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഭൂപിന്ദറിനു കഴിഞ്ഞു. പെട്ടെന്ന് അനുകരിക്കാനാവാത്ത സ്വരത്തിനുടമയായ അദ്ദേഹം ഗിറ്റാറിൽ വായിക്കുന്നതും സമാനമായിരുന്നു.
മനുഷ്യസ്വരത്തിൽ ശബ്ദിക്കുന്ന ഗിറ്റാർ എന്നുപോലും പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. ആ ഗലേ ലഗ്ജാ എന്ന ചിത്രത്തിലെ തേരാ മുജ്സേ ഹേ പെഹലേ കാ നാതാ കോയി എന്നുതുടങ്ങുന്ന പാട്ടിലെ ഗിറ്റാർ ശകലങ്ങൾ ശ്രദ്ധിക്കുക. ആ പാട്ടിനെ അത് എത്രത്തോളം സുന്ദരമാക്കുന്നു എന്നറിയാം.
ഇടവേളകളിൽ ഭൂപിന്ദർ ഓപ്പണ് സ്ട്രിംഗ്സിൽ വായിച്ച കോഡുകൾ പലപ്പോഴും ബർമന് പുതിയ ഈണങ്ങൾക്കു പ്രചോദനമാകുകപോലും ചെയ്തു.
അനാമിക എന്ന ചിത്രത്തിലെ ആജ് കി രാത് എന്ന ഡാൻസ് നന്പറിനുവേണ്ടി വായിച്ച മൈനർ കോഡിലുള്ള ഗിറ്റാർ റിഫ് ഇന്നും അത്ഭുതപ്പെടുത്തും. ബ്ലൂസ് സ്പർശമുള്ള ആ ശകലങ്ങൾ അതിഗംഭീര സ്റ്റൈലിലാണ് ഭൂപിന്ദർ യാഥാർഥ്യമാക്കിയത്.
യാദോം കി ബാരാത് എന്ന ചിത്രത്തിലെ ഗാനങ്ങളിലേക്കെത്തിയതോടെ പന്ത്രണ്ടു സ്ട്രിംഗുകളുള്ള ഗിറ്റാറായിരുന്നു ഭൂപിന്ദറിന്റെ കൈയിൽ. ഹിന്ദി സിനിമയിൽ അത്തരം ഗിറ്റാർ ഏറ്റവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നത് ആ ഗാനങ്ങളിൽ കേൾക്കാം. ചുരാ ലിയാ എന്ന പ്രശസ്തമായ ഗാനം പ്രത്യേകിച്ചും.
ക്യാ ഹുവാ തേരാ വാദാ (ഹം കിസീ സേ കം നഹീ) എന്നുതുടങ്ങുന്ന എക്കാലത്തെയും നിത്യഹരിത ഗാനത്തിലേക്കു വന്നാൽ ഇലക്ട്രിക് ഗിറ്റാറിന്റെ മായാവിലാസമാണ് ഭൂപിന്ദർ ഒരുക്കുന്നത്.
ഏക് ഹി ഖ്വാബ് (കിനാരാ) എന്ന പാട്ടിലൂടെ മറ്റൊരു വിസ്മയംകൂടി സംഭവിച്ചു. പാട്ടിന് ഈണമിട്ട വേളയിൽ ഛാബിയാ എന്ന വാക്കിൽ ഉടക്കി ബർമൻ കുഴങ്ങി. ഒടുവിൽ ചുരുക്കം ഉപകരണങ്ങളുമായാണ് ആ പാട്ടിന്റെ ഈണം പിറന്നത്. പാടിയത് ഭൂപിന്ദർതന്നെ. അതിശയം അവിടെയല്ല, പിന്നണിയിൽ ലീഡ് ഗിറ്റാർ വായിച്ചതും അദ്ദേഹം!
ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ), വാദിയാ മേരാ ദാമൻ (അഭിലാഷ), ചിങ്കാരി കോയി ഭഡ്കേ (അമർ പ്രേം), ചൽതേ ചൽതേ മേരേ യേ ഗീത് (ചൽതേ ചൽതേ), മെഹബൂബാ മെഹബൂബാ (ഷോലേ), തും ജോ മിൽ ഗയേ ഹോ (ഹസ്തേ സഖം) എന്നീ സുന്ദരഗാനങ്ങളിലും ഭൂപിന്ദറിന്റെ ഗിറ്റാർ അതിസുന്ദര സാന്നിധ്യമറിയിക്കുന്നു. 1983ലാണ് അദ്ദേഹം ബർമന്റെ സംഗീതസംഘത്തിൽനിന്നു വിട്ട് ഗസലുകളിൽ കൂടുതൽ മുഴുകിയത്.
നഷ്ടപ്പെട്ട നിമിഷങ്ങൾ
ജീവിതത്തിൽനിന്നു പറന്നകന്ന വിലപ്പെട്ട നിമിഷങ്ങൾ തെരഞ്ഞ് അലയുന്ന ഹൃദയങ്ങളുണ്ട്. അവരുടെ മുദ്രാഗാനമായി ദിൽ ഡൂണ്ട്താ ഹേ എന്ന പാട്ടിനെ വിശേഷിപ്പിക്കാം. ഭൂപിന്ദറിനേക്കാൾ ഇണങ്ങുന്ന ഒരു സ്വരം ആ പാട്ടിനില്ല. ഗൃഹാതുരതയ്ക്കൊപ്പം പ്രതീക്ഷയുടെ പോസിറ്റിവിറ്റിയും ആ ശബ്ദത്തിൽ നിറഞ്ഞിരിക്കുന്നു.
മൗസം എന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ പാട്ട് ഉപയോഗിക്കുന്നുണ്ട്. സംഗീതസംവിധായകരൻ മദൻ മോഹൻ വിവിധങ്ങളായ ആറ് ഈണങ്ങൾ ഈ പാട്ടിനുവേണ്ടി ഒരുക്കി. അവയിൽനിന്ന് ഏറ്റവും സുന്ദരമായത് തെരഞ്ഞെടുക്കുകയായിരുന്നു.
ദോ ദീവാനേ ശെഹർ മേ, നാം ഗും ജായേഗാ, കരോഗേ യാദ് തോ, മീഠേ ബോൽ ബോലേ, കഭീ കിസി കോ മുഖമ്മൽ, കിസി നസർ കോ തേരാ ഇംതെസാർ, ഏക് അകേലാ ഇസ് ശെഹർ മേ, ദുനിയാ ഛൂട്ടേ, രാത് ബനൂം മേ ഗീത് ബനോ തും, കഹിയാ കഹാ സേ, ബീത്തീ നാ ബിതായീ രേനാ... ഭൂപിന്ദർ ജീവൻ പകർന്നുവച്ച പാട്ടുകൾ ഇന്നും ഹൃദയമിടിപ്പുകളായുണ്ട്. അവ ഒരിടത്തും നഷ്ടപ്പെടുന്നില്ല.
ഹരിപ്രസാദ്