ഏഴര ദശാബ്ദമായി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര സമൂഹത്തെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങൾ പകരാനും ചരിത്രത്തിന്റെ കണ്ണാടിയാകാനും ഇന്ത്യൻ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാർഷികാഘോഷം രാജ്യമെങ്ങും അലയടിക്കുകയാണ്. ആവേശ പോരാട്ട ഭൂമികയുടെ പാരന്പര്യമുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളും സഹനവും പരിത്യാഗവും പുതിയ തലമുറയ്ക്ക് പാഠമാകുന്നത് ചലച്ചിത്രങ്ങളിലൂടെയാണ്. ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തെ ചെറുത്തവരുടെ ദേശീയത എക്കാലവും സിനിമകളിൽ ഏറെ സ്വീകാര്യതയുള്ള വിഷയമാണ്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്പുതന്നെ ദേശീയതയിലൂന്നിയ ചിത്രങ്ങൾ പിറവികൊണ്ട നാടാണിത്. ഏഴര ദശാബ്ദമായി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര സമൂഹത്തെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങൾ പകരാനും ചരിത്രത്തിന്റെ കണ്ണാടിയാകാനും ഇന്ത്യൻ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതെ, ചരിത്രം ചലച്ചിത്രമാവുകയാണ് ഇവിടെ...
വിപ്ലവം പിറന്ന മലയാളക്കര
വിദേശാധിപത്യത്തിനെക്കുറിച്ചും സഹനസമരങ്ങളെക്കുറിച്ചും നിരവധി ചിത്രങ്ങൾ മലയാള വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1951-ൽ വി. കൃഷ്ണൻ സംവിധാനം ചെയ്ത കേരളകേസരിയായിരുന്നു ഈ വിഭാഗത്തിലെ ആദ്യ ചിത്രം. ദേശഭക്തൻ, 1962-ൽ എസ്.എസ്. രാജനും ജി. വിശ്വനാഥും ചേർന്നു സംവിധാനം ചെയ്ത വേലുത്തന്പി ദളവ, 1967 ൽ കുഞ്ഞാലി മരയ്ക്കാർ, 1968 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരു തുടങ്ങിയ ചിത്രങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര പുരുഷൻമാരുടെ കഥ പറഞ്ഞു.
1986 ൽ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ മീനമാസത്തിലെ സൂര്യൻ, 1988ൽ മലബാർ ലഹളയുടെ പുനരാഖ്യാനമായി ഐ.വി. ശശി ഒരുക്കിയ 1921 ചിത്രങ്ങളും ചരിത്രം സൃഷ്്ടിച്ചു.
1996ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി പോർട്ട് ബ്ലയർ ജയിലിൽ ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി കഴിയാൻ വിധിക്കപ്പെട്ട സേനാനികളുടെ കഥയാണ്. 2009ൽ കേരള സിംഹം പഴശിരാജയുടെ കഥ പറഞ്ഞെത്തിയ കേരള വർമ പഴശിരാജ. എം.ടി. വാസുദേവൻ നായർ തിരക്കഥ ഒരുക്കി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി ടൈറ്റിൽ റോളിലെത്തി.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ ബയോപിക് സിനിമയായി 2011ൽ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനും 2011ൽ സന്തോഷ് ശിവൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഉറുമിയും രാജ്യസ്നേഹത്തിന്റെ ഉൗറ്റംകൊള്ളുന്ന സിനിമകളായി.
വേണു നാഗവള്ളിയുടെ രക്തസാക്ഷികൾ സിന്ദാബാദ്, അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, കഥാപുരുഷൻ, ശരത്തിന്റെ സായാഹ്നം, കെ.ജി. ജോർജിന്റെ ഇലവങ്കോട് ദേശം, ബക്കറിന്റെ സഖാവ്, രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ തുടങ്ങിയ ചിത്രങ്ങളും ഒരു രീതിയിൽ സ്വാതന്ത്ര്യസമര പശ്ചാത്തലവുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ അവസാനത്തെ ചിത്രമായിരുന്നു 2021 ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ കുഞ്ഞാലിമരയ്ക്കാർ: അറബിക്കടലിന്റെ സിംഹം.
ദേശീയത പ്രിയമാക്കിയ സിനിമാ ലോകം
ബോളിവുഡ് സിനിമാലോകത്ത് എക്കാലവും സ്വാതന്ത്ര്യസമരവും ദേശീയതയും വാണിജ്യ ചേരുവയാണ്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങൾക്കു സ്വാതന്ത്ര്യ സമരവും ജനതയുടെ പോരാട്ടവും ഹേതുവായിട്ടുണ്ട്. ഇപ്പോഴും സ്വാതന്ത്ര്യ സമരങ്ങളും സമരനേതാക്കൻമാരും രാജ്യത്തിന്റെ നിർണായക സൈനികനീക്കങ്ങളും ശാസ്ത്ര നേട്ടങ്ങളുമെല്ലാം ബി ടൗണിൽ സിനിമയാക്കി മാറ്റുന്നുണ്ട്.
അമീർ ഖാൻ നായകനായെത്തിയ ലഗാൻ, മംഗൽപാണ്ഡെ: ദി റൈസിംഗ് ചിത്രങ്ങളും ദി ലെജന്റ് ഓഫ് ഭഗത് സിംഗ്, ചിറ്റഗോങ്, 1942: എ ലൗവ് സ്റ്റോറി, മദർ ഇന്ത്യ, സാത് ഹിന്ദുസ്ഥാനി, ഗദാർ: ഏക് പ്രേം കഥ, നേതാജി സുഭാഷ് ചന്ദ്ര ബോസ്: ദി ഫോർഗോട്ടൻ ഹീറോ ചിത്രങ്ങളും ദേശസ്േനേഹത്തിന്റെ വീര്യം വെള്ളിത്തിരയിൽ പകർന്നു.
തെലുങ്ക് സിനിമകളും ഇക്കാര്യത്തിൽ പിന്നിലല്ല. വലിയ വിജയം നേടിയ രൗജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ സ്വാതന്ത്ര്യ സമരപോരാട്ടം അതിശയകരമാകുന്ന കാഴ്ചാനുഭവത്തോടെ സ്ക്രീനിൽ ഒരുക്കി. ഇന്ത്യാ - പാക് വിഭജനവും തുടർന്നുണ്ടായ വർഗീയ ലഹളകളും ഗാന്ധിവധവും പശ്ചാത്തലമാക്കി കമലഹാസൻ ആദ്യമായി സംവിധാനം ചെയ്ത ഹേ റാം, മദ്രാസിപട്ടണം, കാവ്യതലൈവൻ എന്നീ ചിത്രങ്ങൾ തമിഴകത്തു നിന്നുമെത്തി.
പാഠം: കമ്മാര സംഭവം
ഇന്ത്യൻ ദേശീയതയും സ്വാതന്ത്ര്യസമരവും വാണിജ്യ ലോകത്ത് വലിയ മാർക്കറ്റുള്ള സംഗതിയാണെന്നുള്ള തിരിച്ചറിവ് ഇന്നു പല കള്ളനാണയങ്ങൾക്കും ഇടംപിടിക്കാനുള്ള സാഹചര്യമായിരിക്കുന്നു. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ തല്പര കക്ഷികളായവരെ വെള്ളപൂശാൻ സിനിമയെന്ന മാധ്യമമാണ് കൃത്യമായ ആയുധം എന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള കടന്നുവരവിന്റെ കാരണം.
ഇതിന്റെ നേർസാക്ഷ്യമായിരുന്നു ദിലീപ് നായകനായ മലയാള ചിത്രം കമ്മാര സംഭവം. യഥാർഥ ജീവിതത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്ത വില്ലൻ കഥാപാത്രം കമ്മാരനെ പുതിയ കാലത്ത് സിനിമയിലൂടെ ഗാന്ധിജിയുടേയും നെഹ്റുവിന്റെയും തോഴനാക്കി മാറ്റി നല്ലവനെന്ന ഇമേജ് സൃഷ്ടിച്ച് പ്രേക്ഷകരിൽ സ്ഥാപിക്കുന്ന പ്രക്രിയ എങ്ങനെയെന്നു ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു.
ഇന്നു രാഷ്ട്രീയ പാർട്ടികളും സാമുദായ സംഘടനകളും വിധ്വംസക വാദികളുമെല്ലാം ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിനു പിന്നാലെയാണ്. ചരിത്രത്തെ തങ്ങളുടേതായ രീതിയിൽ വളച്ചൊടിക്കുന്പോൾ ചരിത്രസിനിമകളുടെ വിശ്വസനീയതയാണ് കളങ്കപ്പെടുന്നത്. വൻ മുതൽമുടക്കുള്ളതിനാലും കച്ചവടം അനിവാര്യമാകുന്നതിനാലും സിനിമയിൽ നാടകീയതയും അതിഭാവുകത്വും പലപ്പോഴും ഇടംപിടിക്കാം.
എന്നാൽ വ്യക്തമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സമീപ കാല ശ്രമങ്ങൾ സിനിമ മേഖലയ്ക്കു തന്നെ വിനാശമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരും ഇന്നു തിരിച്ചറിയുന്നുണ്ട്, മിന്നുന്നതെല്ലാം പൊന്നല്ല എന്ന്!
ലിജിൻ കെ. ഈപ്പൻ