വെളുത്തുള്ളി, കാരറ്റ്, ബീൻസ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, കാബേജ്, ഗ്രീൻപീസ്, റാഗി വിളവുകൾ. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴങ്ങൾ. മഞ്ഞുപുതഞ്ഞ കാഷ്മീർ താഴ്വാരങ്ങളിലൊന്നുമല്ല കേരളത്തിൽ മൂന്നാർ അതിരിടുന്ന വട്ടവടയിലാണ് അത്യപൂർവമായ വിഭവസമൃദ്ധി. ഓണക്കാലം അടുത്തതോടെ വട്ടവടയിൽ വിളവെടുപ്പ് ഉത്സവമാണ്.
നൂൽമഴയും മഞ്ഞും നിറഞ്ഞ വട്ടവട ഫാം ടൂറിസത്തിന് പ്രസിദ്ധമാണ്.സഞ്ചാരികൾക്ക് വിളവുകൾ തോട്ടങ്ങളിൽ കണ്ട് നേരിൽ വാങ്ങാമെന്നമെന്നതാണ് ഏറെ ആസ്വാദ്യകരം. രുചിയിലും ഗുണത്തിലും വട്ടവടയിൽ വിളയിക്കുന്ന ഉരുളക്കിഴങ്ങിനും വെളുത്തുള്ളിയ്ക്കും കാരറ്റിനും ആവശ്യക്കാരേറെയാണ്. മനോഹരമായ മൊട്ടക്കുന്നുകൾ നിറയെ തനതുകൃഷിയാണ്. കേരളത്തിൽ സൂചി ഗോതന്പ് കൃഷിയുള്ള ഏക ഇടവും വട്ടവടയാണ്. വിളവെടുത്ത പച്ചക്കറികളുമായി കുന്നിറങ്ങുന്ന കോവർകഴുതകൾ ഇക്കാലത്തെ പതിവുകാഴ്ചയാണ്.
കാളകൾ ഉഴുതുമറിച്ചു കറുത്തു ഫലഭൂയിഷ്ടമായ തടങ്ങളിലാണ് കൃഷി. മഞ്ഞിന്റെ പുതപ്പും മഴയുടെ നേർത്ത തണുപ്പും ഇളം വെയിലും കൂടിയാകുന്പോൾ വർഷം മുഴുവൻ വിഭവങ്ങൾ വിളയും.
മൂന്നാറിൽനിന്നു നാൽപ്പത്തിയഞ്ച് കിലോമീറ്റർ തേയിലത്തോട്ടങ്ങളും പൈൻമരക്കാടുകളും കടന്ന് മല കയറിയാൽ വട്ടവട കുന്നോരങ്ങളിൽ എത്താം. വിവിധ ഗ്രാമങ്ങളിലെ 2235 കർഷക കുടുംബങ്ങൾ 3500 ഹെക്ടറിലാണ് കാർഷിക വൈവിധ്യം ഒരുക്കുന്നത്.
തമിഴ് വംശജരായ ഗ്രാമവാസികളുടെ വീടുകൾ അടുത്തടുത്തും കൃഷിയിടങ്ങൾ കുറച്ചു മാറിയുമാണ്. കൃഷിയിടങ്ങളിലേക്ക് വിത്തും വളവും എത്തിക്കാനും വിളവുകൾ കൊണ്ടുപോകാനും ഇക്കാലത്തും കർഷകർ കോവർ കഴുതകളെയാണ് ആശ്രയിക്കുന്നത്. നാട്ടുവഴികളിൽ അപൂർവമായി കാളവണ്ടികളുമുണ്ട്. വർഷത്തിൽ മൂന്നു തവണ നടത്തുന്ന കൃഷിയുടെ ഒന്നാം വിളവെടുപ്പ് കാലമാണിത്. ഓണം ലക്ഷ്യമാക്കിയ ഒന്നാം കൃഷി പ്രധാനമായും ഉരുളക്കിഴങ്ങും കാരറ്റും കാബേജും ബീൻസും വെളുത്തുള്ളിയുമാണ്.
രണ്ടാം സീസണിൽ പതിവ് ഇനങ്ങൾക്കു പുറമെ ഗ്രീൻപീസും ബട്ടർ ബീൻസും നട്ട് നവംബറിൽ വിളവെടുക്കും. ജൈവകൃഷി കൈവിടാത്ത കൃഷിയിടങ്ങളിൽ ചാണകവും ചപ്പുചവറുകളുമാണ് പ്രധാന വളം. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമായി ആയിരത്തോളം ഏക്കറിലാണ് ഉരുളക്കിഴങ്ങ് കൃഷിയുള്ളത്.
കുന്നിൻചെരിവുകൾ തട്ടുകളാക്കിയും താഴ്വാരങ്ങളിലുമാണ് ഉരുളക്കിഴങ്ങ് നടുന്നത്. മണ്ണിന്റെയും കാലാവസ്ഥയുടെയും പ്രത്യേകതകളാൽ രൂചിയിൽ മുൻപിലാണ് ഇവിടെ വിളയുന്ന ഉരുളക്കിഴങ്ങ്. കുഫ്രി ജ്യോതി ഇനം വിത്താണ് നടുക. തൊണ്ണൂറാം ദിവസം വിളവെടുപ്പിന് പാകമാകും. കാലാവസ്ഥ അനുകൂലമെങ്കിൽ ഒരു ഹെക്ടറിൽനിന്ന് 20 ടണ് വരെ വിളവ് ലഭിക്കും.
വട്ടവടയിലെ ഒൗഷധഗുണമേൻമയുള്ള വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി നേടിയെടുക്കാൻ ശ്രമം നടന്നുവരികയാണ്. മറയൂർ ശർക്കര പോലെ ഭൗമ സൂചികാ പദവി ഏറെ വൈകാതെ വെളുത്തുള്ളിക്കും ലഭ്യമാകും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് വട്ടവട വെളുത്തുള്ളിക്ക് തൈലത്തിന്റെ അളവിലും ഗന്ധത്തിലും മറ്റു പ്രദേശങ്ങളിൽ വിളയുന്നതിനേക്കാൾ മേൻമയുണ്ട്. കേരള കാർഷിക സർവകലാശാലയുടെ പഠനങ്ങളിൽ 400 വർഷത്തിലധികമായി കാന്തല്ലൂർ, വട്ടവട മേഖലകളിൽ വെളുത്തുള്ളി കൃഷിയുള്ളതായും ഇതിൽനിന്നും ഒൗഷധ നിർമാണം നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നട്ടു മൂന്നാം മാസം വിളവെടുക്കാവുന്ന വെളുത്തുള്ളി തണ്ട് ഉൾപ്പെടെ പറിച്ച് വെയിലിൽ ഉണക്കി കെട്ടുകളാക്കി അടുപ്പിലെ പുകകൊള്ളിച്ചാണ് പാകമാക്കുന്നത്. വട്ടവട അതിരിടുന്ന അഞ്ചുനാട്ടിലെ മറയൂരും കാന്തല്ലൂരും ആപ്പിൾ കൃഷിക്കും പ്രസിദ്ധമാണ്. അടുത്തിടെയായി സ്ട്രോബറി, പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് കുറെ കർഷകർ മാറിയിരിക്കുന്നു. ജൈവവളങ്ങൾ ചേർത്ത തടങ്ങളിലാണ് സ്ട്രോബറി കൃഷി. ഒരു ചെടിയിൽനിന്ന് ഒരു വിളവെടുപ്പിന് ശരാശരി 250 ഗ്രാം വിളവ് ലഭിക്കും.
വർഷത്തിൽ ഇങ്ങനെ മൂന്നു നാല് തവണം വിളവെടുക്കാം. 140 ദിവസം നീളും ഒരു ചെടിയുടെ കാലഘട്ടം. ഈ സമയംകൊണ്ട് സ്ട്രോബറി പഴം വിളവെടുത്ത തീരും. ചെടികളുടെ ഇലകളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതോടെ അടുത്ത വിളവെടുപ്പിനായി ചെടികൾ പാകമാകും. അൻപതു ദിവസം പിന്നിടുന്പോൾ വീണ്ടും വിളവെടുക്കാനാകും. ഒന്നര വർഷം മുതൽ രണ്ടു വർഷം വരെയാണ് ഒരു സ്ട്രോബറി ചെടിയുടെ ആയുസ്.
വട്ടവട സ്ട്രോബറി ഒരു കിലോ പഴത്തിന് അഞ്ഞൂറു രൂപയ്ക്കു മുകളിൽ വില ലഭിക്കുന്നു. ഹൈബ്രിഡ് ഇനങ്ങളായ സ്വീറ്റ് ചാർളി, കാമറോസയുമാണ്് കൂടുതലായി കൃഷി ചെയ്യുന്നത്.
ജിതേഷ് ചെറുവള്ളിൽ