മലയാള സിനിമ വീണ്ടും ആഘോഷ നാളുകളിലേക്ക് എത്തിയിരിക്കുന്നു. കോവിഡിനു ശേഷമുള്ള പ്രതിസന്ധികളെ തരണം ചെയ്ത് തിയറ്ററുകളിലേക്ക് ആൾക്കൂട്ടവും സൂപ്പർ ഹിറ്റ് വിജയങ്ങളും ഇതിനോടകം എത്തി. സുരേഷ് ഗോപി ചിത്രം പാപ്പനും പൃഥ്വിരാജിന്റെ കടുവയും കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട്, ടോവിനോയുടെ തല്ലുമാലയും ബോക്സോഫീസിൽ 50 കോടി ക്ലബിന്റെ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് ആവേശമായി ഓണം വന്നെത്തുകയാണ്. ഇത്തവണത്തെ ബോക്സോഫീസ് ഓണാഘോഷം ബംബർ വിജയമാക്കാനാണ് സിനിമാ പ്രവർത്തകരും പ്രേക്ഷകരും ഒരുങ്ങുന്നത്. ഈഓണത്തിന് മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഇല്ലെന്നത് പ്രേക്ഷകരെ നിരാശരാക്കുന്നുമുണ്ട്. മലയാളത്തിന്റെ താരരാജാക്കന്മാരില്ലെങ്കിലും കടുത്ത മത്സരത്തിന് യുവതാരങ്ങൾ സജ്ജമാണ്.
പത്തൊന്‍പതാം നൂറ്റാണ്ട്
മലയാളത്തിൽ നിന്നും വലിയ മുതൽ മുടക്കിൽ പീരിയോഡിക് കഥ പറയുന്ന വിനയൻ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടാണ് ഓണത്തിനെത്തുന്നതിൽ പ്രതീക്ഷ നൽകുന്ന ചിത്രം. യുവതാരം സിജു വിൽസൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തി ആക്ഷൻ ത്രില്ലർ ഫോർമാറ്റിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം വലിയ മുതൽ മുടക്കിൽ 1800 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹിക ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നു. വലിയ താരനിരയിൽ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
ഒരു തെക്കൻ തല്ലു കേസ്
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്. നടി പത്മപ്രിയ നായികയായി ഇടവേളയ്ക്ക് ശേഷം മലയാളത്തിലെത്തുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപന്റെ അമ്മിണിപിള്ള വെട്ടു കേസ് എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം: ജസ്റ്റിൻ വർഗീസ്.
ഗോൾഡ്
നയൻതാരയും പൃഥ്വിരാജും നായികാനായകന്മാരാകുന്ന ഗോൾഡ് ഓണത്തിന് തിയറ്ററിലെത്തും. നേരം, പ്രേമം ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലാലു അലക്സ്, ചെന്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, ബാബു രാജ്, ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ, സുധീഷ്, അബു സലിം, ഇടവേള ബാബു, ജാഫർ ഇടുക്കി, സാബുമോൻ, തെസ്നിഖാൻ തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. സംഗീതം രാജേഷ് മുരുകേശൻ. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലും.
മേ ഹൂം മുസ
സുരേഷ് ഗോപി നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമായ മേ ഹൂം മൂസ. ഇന്ത്യൻ ആർമിയിലെ അംഗം മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ ഇന്ത്യയെ നോക്കിക്കാണുകയാണ് സംവിധായകൻ ജിബു ജേക്കബ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആന്റ് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ്, ഹരിഷ്കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരണ്‍, സൃന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. രചന രൂപേഷ് റെയ്നും ഛായാഗ്രഹണവും സൂരജും നിർവഹിക്കുന്നു.
ഒറ്റ്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഒറ്റ് ഓണത്തിന് പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ചിത്രം വലിയ മുതൽ മുടക്കിൽ വ്യത്യസ്ത ലൊക്കേഷനുകളില്‍ ചിത്രീകരിച്ചതാണ്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് നിർമിക്കുന്നത്. തീവണ്ടിയുടെ സംവിധായകനായ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവ, പുന, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ചിത്രീകരണം.
ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ നിരവധി ബഹുഭാഷാ താരങ്ങളും അഭിനയിക്കുന്നു. എ.ആർ. റഹ്്മാന്റെ പ്രധാന സഹായിയായ കാഷിഫ് സംഗീത സംവിധാനം നിർവഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവഹിക്കുന്നു.
പാൽതു ജാൻവർ
ബേസിൽ ജോസഫ് നായകനായി എത്തിയ പാൽതു ജാൻവർ മറ്റൊരു ഓണചിത്രമാണ്. ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരുടെ കന്പനിയായ ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ഫീൽ ഗുഡ് മൂഡിലാണ് ഒരുങ്ങുന്നത്. നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരണ്‍ പീതാംബരൻ, സിബി തോമസ്, ജോജി ജോണ്‍ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന നിർവഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിൻ വർഗീസ്.
മമ്മൂട്ടിക്കും മോഹൻലാലിനുമായി കാത്തിരിക്കണം
ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷയും അദ്ഭുതവും ഉളവാക്കിയ മമ്മൂട്ടി ചിത്രം റോഷാഖ്, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാഖ്. ലിജോ ജോസ് പല്ലിശേരി മമ്മൂട്ടി ടീം ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ റിലീസിംഗ് അനൗണ്‍സ് ചെയ്തിട്ടില്ല. കള്ളന്മാരുടെ ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റോഷാഖും നൻപകൽ നേരത്ത് മയക്കവും മമ്മൂട്ടി കന്പനിയാണ് നിർമിക്കുന്നത്. ഇരു ചിത്രങ്ങളുടെയും റിലീസിംഗ് നീണ്ടുപോകുന്പോൾ മമ്മൂട്ടി ഇപ്പോൾ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചുവരികയാണ്.
മോഹൻലാലിന്റെ എലോണ്‍ ഈ ഓണക്കാലത്ത് ഒടിടി പ്ലാറ്റ്ഫോമിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും റിലീസിംഗ് ഡേറ്റ് സ്ഥിരീകരിച്ചിട്ടില്ല. കടുവയിലൂടെ തിരിച്ചുവരവ് വിജയമാക്കിയ ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം മാത്രമാണുള്ളത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും പോസ്റ്റ്പ്രോഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിൽ മോഹൻലാൽ തലമൊട്ടയിടിച്ച ഭൂതത്തിന്റെ വേഷത്തിലാണ് എത്തുന്നത്. പുലിമുരുകനു ശേഷം വൈശാഖ് ഉദയകൃഷ്ണ മോഹൻലാൽ ടീമിന്റെ മോൺസ്റ്ററും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതിനു പിന്നാലെ ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എന്പുരാൻ എന്നീ ചിത്രങ്ങളും പുരോഗമിക്കുന്നുണ്ട്.