പ്രതാപം നഷ്ടപ്പെട്ട ക്രിക്കറ്റ് ടീമിന്റെ അവസ്ഥയാണ് ഇപ്പോൾ ബോളിവുഡിന്. ഒരു കാലത്ത് ഇന്ത്യൻ സിനിമയെന്ന മേൽവിലാസം ചൂടിയ ബോളിവുഡ് സിനിമാ ലോകത്തിന് എന്തു സംഭവിച്ചെന്ന ചോദ്യമാണ് പ്രേക്ഷകർക്കുള്ളത്. ഫ്ളോപ്പുകളുടെ കാലമാണവിടെ. സൂപ്പർ താരങ്ങളുണ്ടായിരുന്ന ക്രിക്കറ്റ് ടീം ഫോം നഷ്ടപ്പെട്ട് സ്ഥിരമായി കളികൾ തോൽക്കുന്നപോലെ.
സിസക്സറുകൾ പറത്തുമെന്നും സെഞ്ചുറികളടിക്കുമെന്നും കരുതുന്ന കളിക്കാർ ഫസ്റ്റ് ബോളിൽ ഡക്കായി തലകുനിച്ച് പവനിയിലേക്കു മടങ്ങുന്നതുപോലെ! അതേസമയം സൗത്തിന്ത്യൻ ചിത്രങ്ങളും താരങ്ങളും ബംബർ വിജയങ്ങളാണ് നേടുന്നത്. പുതിയ കളക്ഷൻ റെക്കോർഡുകളും സൂപ്പർഹിറ്റ് വിജയങ്ങളുമായി ടോപ് ക്ലാസ് ക്രിക്കറ്റ് ടീമുകളെപ്പോലെ മുന്നേറുകയാണ്.
സിക്സറടിച്ച് കയറുന്ന പിഎസ് വണ്‍
ബാഹുബലിയും കെജിഎഫും സൃഷ്ടിച്ച ബ്രഹ്മാണ്ഡ വിജയങ്ങളാണ് തെന്നിന്ത്യയിൽനിന്നും ബിഗ് ബജറ്റ് ചിത്രങ്ങൾ ഇന്ത്യൻ സിനിമയെന്ന മേൽവിലാസത്തോടെ മുന്പിലേക്കെത്താനുള്ള പ്രചോദനമായത്. തമിഴിൽനിന്നെത്തിയ പൊന്നിയിൻ സെൽവനും വിജയിച്ചിരിക്കുന്നു.
മണിരത്നം സംവിധാനം ചെയ്ത് വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായി, ത്രിഷ, ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 300 കോടിയിലധികം കളക്ഷൻ നേടി. തമിഴ്നാട്ടിൽ മാത്രം 100 കോടിയിലധികം നേടിയ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് വേർഷൻ ബി ടൗണിൽനിന്നും മികച്ച കളക്ഷനാണ് നേടുന്നത്.
ഇന്ത്യയ്ക്കു പുറത്തുനിന്നും മികച്ച കളക്ഷൻ നേടുന്നതോടെ വലിയ വിജയം സ്വന്തമാക്കുമെന്ന് ഉറപ്പാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസനോവൽ പൊന്നിയിൻ സെൽവന്റെ സിനിമാഭാഷ്യത്തിന്റെ ഒന്നാം പതിപ്പാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പിന്നാലെ എത്തും.
തോൽവിയിൽ ഹിന്ദി ചിത്രങ്ങൾ
കുറെനാളുകളായി ബോളിവുഡ് ചിത്രങ്ങൾക്കു മോശം സമയമാണ്. വലിയ പ്രതീക്ഷയോടെ വന്ന സൂപ്പർസ്റ്റാർ ചിത്രങ്ങൾ അടക്കം വലിയ നിരാശ സമ്മാനിച്ച് ബോക്സോഫീസിൽ കൂപ്പുകുത്തുകയായിരുന്നു. അമീർഖാന്റെ ലാൽ സിംഗ് ഛദ്ദാ, അക്ഷയ് കുമാറിന്റെ സാമ്രാട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, രണ്‍ബീർ കപൂറിന്റെ ഷംഷേര, കങ്കണ റണൗതിന്റെ ധാക്കഡ്, രണ്‍വീർ സിംഗിന്റെ ജയേഷ്ഭായ് ജോർധാർ, അജയ് ദേവ്ഗണിന്റെ റണ്‍വേ 34, ജോണ്‍ ഏബ്രഹാമിന്റെ അറ്റാക്ക് പാർട്ട്വണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളാണ് തകർന്നടിഞ്ഞത്. ഹിറ്റുകൾ ആവർത്തിച്ച അമീർഖാനും അക്ഷയ് കുമാറിനുമാണ് കനത്ത പ്രഹരം നേരിടേണ്ടിവന്നത്.
ചെറിയ ബജറ്റിലെത്തി വിവാദവും വാർത്തയും സൃഷ്ടിച്ച കാശ്മീരി ഫയൽസ്, ദുൽഖർ സൽമാൻ അഭിനയിച്ച ചുപ്, തമിഴ് ചിത്രം വിക്രം വേദയുടെ അതേ പേരിൽ ഹൃത്വിക് റോഷൻ- സെയ്ഫ് അലി ഖാൻ കൂട്ടുകെട്ടിൽ ഒരുക്കിയ ഹിന്ദി പതിപ്പ്, അലിയഭട്ടിന്റെ ഗംഗുഭായി തുടങ്ങി ഏതാനും ചിത്രങ്ങൾ മാത്രമാണ് ബോളിവുഡിൽനിന്നും ഈ വർഷം നേടിയത്.
ട്വന്റി ട്വന്റിയിൽ താരമല്ല ടീമിനാണ് കാര്യം
ക്രിക്കറ്റ് കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു ട്വന്റി ട്വന്റി മത്സരങ്ങളുടെ കടന്നുവരവ്. ഇന്ത്യൻ സിനിമാലോകത്ത് തെന്നിന്ത്യൻ സിനിമകൾ ട്വന്റി ട്വന്റി മത്സരങ്ങളും ബി ടൗണ്‍ ടെസ്റ്റ് കളിയിലുമാണെന്നു തോന്നുന്നു.
മലയാളത്തിനു വലിയ നേട്ടങ്ങൾ ഈ സമയത്ത് ഇല്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളാണ് അരങ്ങുവാഴുന്നത്. കന്നടയിൽ നിന്നെത്തിയ കെജിഎഫ് -2, തെലുങ്ക് ചിത്രം ആർആർആർ, തമിഴിലെ പിഎസ് വണ്‍ ഉൾപ്പെടെ മികച്ച നേട്ടങ്ങളാണ് ബോക്സോഫീസ് ക്രീസിൽ നേടിയത്. തെന്നിന്ത്യയിൽനിന്നും നിരവധി മൊഴിമാറ്റ ചിത്രങ്ങളും ഇക്കാലത്ത് ബോളിവുഡിനെ അതിശയിപ്പിച്ചു.
ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ എന്നിവർ പ്രണയജോഡികളായി എത്തിയ സീതാ രാമത്തിന്റെ ഹിന്ദി ഡബ്ബിംഗ് വേർഷനു മികച്ച കളക്ഷൻ റിപ്പോർട്ടാണ് ഹിന്ദിനാടുകളിൽ ലഭിച്ചത്. താരമല്ല ടീമാണ് കാര്യമെന്നു വ്യക്തമാക്കുകയാണ് സൗത്തിന്ത്യൻ ചിത്രങ്ങളുടെ ട്വന്റി ട്വന്റി വിജയങ്ങൾ.
ഖാൻ ത്രയങ്ങളും സൂപ്പർ സ്റ്റാറുകളും വീണിടത്ത് സിനിമകളുടെ ക്വാളിറ്റികൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും മികച്ച നേട്ടങ്ങളാണ് സൗത്തിന്ത്യൻ ചിത്രങ്ങൾ നേടുന്നത്.
ഇത് തെന്നിന്ത്യൻ സിനിമകളുടെ തേർവാഴ്ചയാണ്...