സാഹിത്യസൃഷ്ടികളും സിനിമയും എക്കാലത്തും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഭാവനയും സർഗാത്മകതയുമാണ് രണ്ടിടത്തും പ്രധാനം. സമീപകാലത്ത് സാഹിത്യം വീണ്ടും മലയാള വെള്ളിത്തിരയിലേക്കു തിരികെവരുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ പല കഥകളും നോവലുകളും സിനിമാഭാഷ്യത്തിൽ അടുത്ത കാലത്തുതന്നെ എത്തും. ഒരു കാലത്ത് മലയാള സിനിമയും സാഹിത്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പലപ്പോഴും മൗലികമായ സിനിമകളാണ് അത്തരത്തിൽ രൂപപ്പെട്ടിട്ടുള്ളതും.
ഓടയിൽ നിന്ന് എന്ന സിനിമ പി. കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിൽ നിന്നു കെ.എസ്. സേതുമാധവനും ചെമ്മീൻ സിനിമ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിൽ നിന്നു രാമു കാര്യാട്ടും രൂപപ്പെടുത്തിയതാണ്. മലയാളസിനിമയുടെ വളർച്ചാകാലംതന്നെ സാഹിത്യരചനകളെ ആശ്രയിച്ചായിരുന്നു. ബഷീറിന്റെ മതിലുകൾ അതേ പേരിലും സക്കറിയയുടെ ഭാസ്കര പട്ടേലരും എന്റെ ജീവിതവും വിധേയൻ എന്ന പേരിലും സിനിമയായി രൂപം നൽകിയത് അടൂർ ഗോപാലകൃഷ്ണനായിരുന്നു.
ടി.പി. രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം രഞ്ജിത്തും ബഷീറിന്റെ ബാല്യകാലസഖി പ്രമോദ് പയ്യന്നൂരും ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി ശ്യാമപ്രസാദും കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ പ്രിയനന്ദനും അതേ പേരിൽ സിനിമാ ഭാഷ്യത്തിലെത്തിച്ചു.
ബംഗാളി എഴുത്തുകാരൻ സുനിൽ ഗംഗോപാദ്യയുടെ നോവൽ ഹീരക് ദീപ്തി ശ്യാമപ്രസാദ് ഒരേ കടലായും സംവിധായകൻ പത്മരാജൻ എഴുതിയ ഓർമ എന്ന ചെറുകഥയിൽ നിന്നും ബ്ലസി തന്മാത്രയും പി.എഫ്. മാത്യൂസിന്റെ ചാവുനിലം ലിജോ ജോസ് പല്ലിശേരി ഇ.മ.യൗ എന്ന പേരിലും പത്മരാജൻതന്നെ തന്റെ നോവലുകളായ പെരുവഴിയന്പലം, കള്ളൻ പവിത്രൻ, രതിനിർദേവം എന്നിവ അതേപേരിലും മലയാറ്റൂരിന്റെ യക്ഷി എന്ന നോവൽ ശാലിനി ഉഷ നായർ അകം എന്ന പേരിലും ഉണ്ണി ആറിന്റെ ലീലയെ രഞ്ജിത്തും വെള്ളിത്തിരയിലെത്തിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.
വിവിധ അന്താരാഷ്്ട്ര ചലച്ചിത്ര മേളകളിൽ പ്രശംസ നേടിയ ലിജോ ജോസ് പല്ലിശേരിയുടെ ജെല്ലിക്കെട്ട് എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയിൽനിന്നാണ് രൂപപ്പെടുത്തിയത്. സാഹിത്യത്തിൽനിന്ന് ഇതുകൂടാതെ നിരവധി കഥകളാണ് സിനിമയായി മാറിയത്. കഥകളും നോവലുകളും മാത്രമാകാതെ ചങ്ങന്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ കവിത രമണനും സിനിമാരൂപമണിഞ്ഞു.
രണ്ടു ധ്രുവങ്ങളിലായ സാഹിത്യവും സിനിമയും
എപ്പോഴോ സിനിമയും സാഹിത്യവും രണ്ടു ധ്രുവങ്ങളിലെ സഞ്ചാരമായി മാറിയതോടെയാണ് അപചയം സംഭവിക്കുന്നത്. വാണിജ്യഘടകങ്ങൾ സിനിമയുടെ നിലനിൽപ്പിനെ സ്വാധീനിച്ചതോടെ സാഹിത്യത്തിൽനിന്നു ഹീറോയിസത്തിന്റെ സിനിമാറ്റിക്ക് ഫോർമാറ്റിലേക്ക് സിനിമകളും മാറി. അതോടെയാണ് സാഹിത്യവുമായുള്ള സിനിമകളുടെ അകലം കൂടിയത്. എങ്കിലും ചില ഒറ്റപ്പെട്ട സിനിമകൾ എക്കാലവും ഒരുങ്ങിയിരുന്നു.
പലതും പുരസ്കാരങ്ങൾക്കുവേണ്ടി മാത്രമായി ഒതുങ്ങിയതും സാഹിത്യവുമായുള്ള സിനിമയുടെ അകലംകൂട്ടി. സമീപകാലത്ത് ചെറുകഥകളും നോവലുകളും സിനിമാരൂപത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോൾ മലയാളത്തിലുള്ളത്. നാല് പെണ്കുട്ടികളുടെ ആഗ്രഹ സാക്ഷാത്കാരത്തിന്റെ കഥ പറഞ്ഞ കാവ്യ പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചിത്രം വാങ്ക് അതേ പേരിലുള്ള ഉണ്ണി ആറിന്റെ ചെറുകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു. വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെണ്കുട്ടി നേരിടുന്ന പരീക്ഷണങ്ങളും അവളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിലേക്കുള്ള പ്രതിസന്ധികളും ചിത്രം മുന്നോട്ടുവെക്കുന്നു.
മൂന്നു കഥകളുമായി പൃഥ്വിരാജ്
ആടു ജീവിതം
മലയാളത്തിലെ ഏറെ ശ്രദ്ധേയമായ മൂന്നു സാഹിത്യ സൃഷ്ടികൾ സിനിമയാകുന്പോൾ പൃഥ്വിരാജാണ് നായകനാകുന്നത്. ഏറെക്കാലമായി മലയാളി പ്രേക്ഷകർ കാത്തിക്കുന്ന പ്രോജക്ടാണ് ആടുജീവിതം. ബെന്യാമിന്റെ ജനപ്രീതി നേടിയ അതേ പേരിലുള്ള നോവൽ സിനിമാരൂപത്തിലേക്കു മാറ്റുന്നത് സംവിധായകൻ ബ്ലെസിയാണ്. പൃഥ്വിരാജ് ചിത്രത്തിൽ നജീബായി എത്തുന്നു. നിരവധി വിദേശരാജ്യങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ആടുജീവിതത്തിനായി പത്തു വർഷത്തെ തയാറെടുപ്പാണ് ബ്ലെസി നടത്തിയത്.
ആടുജീവിതം ലോകോത്തര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിനു ശേഷമാകും തിയറ്ററിൽ റിലീസ് ചെയ്യുന്നത്. മണൽവാരൽ തൊഴിലാളിയായ നജീബ് സുഹൃത്തിന്റെ സഹായത്തോടെ സൗദി അറേബ്യയിലെത്തുകയും സ്പോണ്സറാണെന്നു കരുതിയ അറബാബിന്റെ മസ്ര എന്ന വൃത്തിഹീനമായ തോട്ടത്തിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചുള്ള വിശ്രമമില്ലാത്ത ജീവിതവും സ്വപ്നങ്ങളും അതിജീവനവുമാണ് ഇതിവൃത്തം.
വിലായത്ത് ബുദ്ധ
ജി.ആർ. ഇന്ദുഗോപന്റെ രണ്ടു കഥകളിലാണ് ഇതിനു പിന്നാലെ പൃഥ്വി നായകനാകുന്നത്. ഏറ്റവും മുന്തിയ ഇനത്തിൽപ്പെടുന്ന എ ക്ലാസ് ചന്ദനത്തിന്റെ പേരാണ് വിലായത്ത് ബുദ്ധ. ജീവിച്ചിരിക്കുന്പോൾ പതിച്ചുകിട്ടിയ ചീത്തപ്പേര് മരിച്ചു കഴിഞ്ഞെങ്കിലും മാറ്റണമെന്ന് വാശിപിടിക്കുന്ന ഭാസ്കരന്റെയും ഭാസ്കരൻ അതിനായി വളർത്തുന്ന ചന്ദനമരം വിലായത്ത് ബുദ്ധ കടത്താനെത്തുന്ന മോഹനനന്റെയും കഥയാണ് നോവൽ പറയുന്നത്.
അന്തരിച്ച സംവിധായകൻ സച്ചിയാണ് ചിത്രം സിനിമയാക്കാൻ പദ്ധതിയിട്ടത്. അദ്ദേഹത്തിന്റെ മരണശേഷം അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയൻ നന്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതത്തിനു ശേഷം പൃഥ്വിരാജ് വീണ്ടുമൊരു സാഹിത്യസൃഷ്ടിയിലെ കഥാപാത്രമായി മാറുകയാണ് ചിത്രത്തിലൂടെ. ജി.ആർ. ഇന്ദുഗോപനാണ് വിലായത്ത് ബുദ്ധ രചിച്ചത്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. പ്രിയംവദ കൃഷ്ണൻ നായികയാകുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൂട്ടിംഗ് ഉടൻ മറയൂരിൽ ആരംഭിക്കും.
കാപ്പ
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവെല്ലയാണ് മറ്റൊരു സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കാപ്പാ എന്ന പേരിലാണ് എത്തുന്ന്. പൃഥ്വിരാജും അപർണ ബാലമുരളിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ ആസിഫ് അലി, അന്ന ബെൻ എന്നിവരും ഒപ്പമെത്തുന്നു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്.
ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലെ കഥയാണ് ശംഖുമുഖി. ഇന്ദുഗോപൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോണ് വർഗീസാണ്. തിരുവനന്തപുരം അധോലോകത്തെ സംബന്ധിക്കുന്ന പടിഞ്ഞാറേ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരൻ, ശംഖുമുഖി എന്നീ മൂന്ന് വ്യത്യസ്തമായ കഥകളാണ് പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലുള്ളത്. രാഷ്്ട്രീയം, അധികാരം, പണം എന്നിവയെല്ലാം കഥകൾക്ക് പശ്ചാത്തലമാകുന്നു.
മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ
എഴുത്തുകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ. ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം എം. മുകുന്ദന്റെ തന്നെ ശ്രദ്ധേയ കഥയായ ഓട്ടോ റിക്ഷാക്കരന്റെ ഭാര്യയുടെ ദൃശ്യാവിഷ്ക്കാരമാണ്. സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ കൈലാഷ്, ജനാർദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ തുടങ്ങിയവരും അഭിനയിക്കുന്നു.
മീത്തലെപ്പുരയിലെ സജീവൻ എന്ന അലസനും മടിയനുമായ ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുന്പ്രയിൽ ബാലന്റെ മകൾ രാധിക എന്ന ഉൾക്കരുത്തുള്ള പെണ്കുട്ടി കടന്നുവരുന്നതും പിന്നീട് ഓട്ടോ ഓടിച്ച് അവൾ ജീവിതം സൃഷ്ടിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഒക്ടോബർ 28 ന് പ്രദർശനത്തിനെത്തും.
കാസിമിന്റെ കടൽ
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാസിമിന്റെ കടൽ അനീസ് സലീമിന്റെ ’എ സ്മോൾ ടൗണ് സീ’ എന്ന നോവലിനെ അധികരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജനിച്ചുവളർന്ന നാട്ടിൽ തന്റെ അവസാന നാളുകൾ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹത്തെത്തുടർന്ന് നഗരത്തിൽനിന്ന് ചെറിയൊരു കടലോര പ്രദേശത്തേക്കു പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വർക്കലയിൽതന്നെ ചിത്രീകരിച്ച കാസിമിന്റെ കടലിൽ വർക്കലയുടെ സംസാരഭാഷയും പരിസരപ്രദേശത്തുമുള്ള നിരവധി നാടക ചലച്ചിത്ര പ്രവർത്തകരും ഭാഗമാകുന്നുണ്ട്. ശ്യാമപ്രസാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമനാണ് കാസിമിന്റെ പിതാവിന്റെ വേഷം ചെയ്യുന്നത്.
ഒരു തെക്കൻ തല്ല് കേസ്
കഴിഞ്ഞ ഓണക്കാലത്ത് എത്തിയ ഒരു തെക്കൻ തല്ല് കേസ് എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപന്റെ ’അമ്മിണിപ്പിള്ള വെട്ട് കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു.
എൻ. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമ്മിണിപ്പിള്ള വെട്ട് കേസിന്റെ മൂലകയാണ് എടുത്തിരിക്കുന്നത്. അമ്മണിപ്പിള്ള എന്ന കഥാപാത്രമായി ബിജു മേനോനാണ് ചിത്രത്തിലെത്തുന്നത്.
ഒപ്പം പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തി. 80കളുടെ പശ്ചാത്തലത്തിൽ ഒരു കടലോരഗ്രാമത്തിലെ കഥയിൽ അമ്മിണിപ്പിള്ളയെ ഒരു സംഘം ആളുകൾ വെട്ടുന്നതും പിന്നീട് അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ദൃശ്യവൽക്കരിച്ചത്.