അതങ്ങനെയാണ്... ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള അടങ്ങാത്ത ആവേശം മനസില്‍ സൂക്ഷിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്താല്‍ അവിടെ എത്തിച്ചേരുകതന്നെ ചെയ്യും. അതിനു ഉദാഹരണമാണ് കട്ടപ്പനക്കാരന്‍ അനില്‍ കെ. ശിവറാം.
അപ്പന് എന്ന സിനിമയിലൂടെ ഈ കലാകാരന് മലയാളസിനിമയുടെ ഭാഗമായി മാറിയിരിക്കുന്നു. ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ സണ്ണി വെയ്ൻ നായകനായ അപ്പന് ഹിറ്റായിക്കഴിഞ്ഞു. ഒപ്പം വര്‍ഗീസ് എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച അനില്‍ കെ. ശിവറാം എന്ന നടനും.
നാടകക്കളരിയില്‍ പയറ്റിത്തെളിഞ്ഞതിനു ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്.ഒരു നാടക നടനില്‍നിന്ന് അപ്പനിലെ വര്‍ഗീസിലേക്കുള്ള വഴികളും അനുഭവങ്ങളും അനില്‍ പങ്കുവയ്ക്കുന്നു.
തുടക്കം
30 വര്‍ഷത്തെ ശ്രമങ്ങളും കാത്തിരിപ്പുമാണ് അപ്പനിലൂടെ യാഥാര്‍ഥ്യമാവുന്നത്. സിനിമയായിരുന്നു ചെറുപ്പം മുതല്‍ മനസില്‍. ഒരുപാട് ശകാരവും പരിഹാസവുമാണ് ആദ്യകാലത്ത് കേള്‍ക്കേണ്ടിവന്നത്. കുടുംബത്തില്‍നിന്നുപോലും ഫിലിം സ്റ്റാര്‍ എന്നു വിളിച്ചു കളിയാക്കിയിരുന്ന കാലമുണ്ടായിരുന്നു.
ഹൈറേഞ്ചില്‍ നിന്നു സിനിമയിലെത്തുക അസാധ്യമെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍, ഒഴുകുന്ന വെള്ളത്തിനു കുറുകേ ഞാന്‍ നീന്തി. പലപ്പോഴും പ്രളയത്തിലെ കുത്തൊഴുക്കില്പ്പെട്ടുപോയെങ്കിലും ശ്രമം തുടര്‍ന്നു. തുടര്‍ച്ചയായ കളിയാക്കലുകള്‍ ഭയന്ന് കുടുംബക്കാരും പരിചയക്കാരും കാണാതെയാണ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ പോയിരുന്നത്. ആ കഷ്ടപ്പാടുകളുടെ റിസള്‍ട്ടാണ് അപ്പന് എന്ന ഈ സിനിമ.
അപ്പനിലേക്കുള്ള വരവ്
ഇടുക്കി ജില്ലയിലെ ശ്രദ്ധേയമായ ഒരു തിയറ്റര്‍ ഗ്രൂപ്പാണ് കട്ടപ്പന ദര്‍ശന. ദര്‍ശനയുടെ അമരക്കാരനാണ് ഇ.ജെ. ജോസഫ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോസഫ് വിളിക്കുന്നത്.
ഞാനും ഭാര്യയും ആ സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങളുടെ ഫോട്ടോയും വിവരങ്ങളും എത്രയും പെട്ടെന്ന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേന്നുതന്നെ എറണാകുളത്തിനു ചെല്ലാനും പറഞ്ഞു. അവിയെത്തിയപ്പോൾ അപ്പനിലെ ഒരു സീന്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ടു. കട്ടപ്പനയിലെ വീട്ടിലെത്തുന്നതിനു മുമ്പു തന്നെ അവര്‍ വിളിച്ചു പറഞ്ഞു ഒകെയാണ്, താടിയും മുടിയും ഇനി മുറിക്കരുതെന്ന്.
കഥാപാത്രം
അപ്പനായ ഇട്ടിയെ അവതരിപ്പിച്ചത് അലന്‍സിയറാണ്. ഇട്ടിയുടെ സന്തത സഹചാരിയും സമപ്രായക്കാരനുമായ വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തത്. ജീവിതകാലം മുഴുവന്‍ ഇട്ടിയുടെ പിറകെ ഏറാന്മൂളിയായി നടന്നിരുന്ന വ്യക്തിയാണ് വര്‍ഗീസ്. പ്രായമായി ഇട്ടി തളര്‍ന്നു കിടപ്പിലായെങ്കിലും ഇട്ടിയെയും മകന് ഞൂഞ്ഞിനെയും വിട്ടുപോകാന്‍ വര്ഗീസിനാവുന്നില്ല.
വലിയ എക്സ്പീരിയന്‍സ്
ഞാൻ അടക്കം അപ്പനില്‍ അഭിനയിച്ച അലന്‍സിയര്‍, പൗളി , ചിലന്പൻ, ജി.കെ. പൊന്നാന്‍കുഴി, മല്ലു പി. ശേഖർ എന്നിവരെല്ലാം തിയറ്റര്‍ പശ്ചാത്തലമുള്ള ആട്ടിസ്റ്റുകളാണ്. പൗളി വര്‍ഷങ്ങളായ പ്രഫഷണന്‍ നാടകരംഗത്തുള്ള താരമാണ്. പൗളിയുടെ ഓരോ ചലനത്തിലും ഡയലോഗിലും നമുക്ക് പ്രതിഭ കാണാനാകും.
തയാറെടുപ്പുകള്‍
ചിത്രീകരണം തുടങ്ങുന്നതിനു മുമ്പുതന്നെ ഞങ്ങള്‍ ലൊക്കേഷനിലെത്തി. പുതിയ കലാകാരന്മാര്ക്കു വേണ്ടി കാസ്റ്റിംഗ് ഡയറക്ടര്‍ സുനിതയുടെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. സംവിധായകന് മജുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. ഡയലോഗുകള്‍ നേരത്തെ മനപ്പാഠമാക്കി ഷൂട്ട് ചെയ്തത് വലിയ ഗുണമായി.
അഭിനയരംഗത്തേക്ക്
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകവേദിയില്‍ എത്തുന്നത്. സ്പാര്‍ട്ടക്കസ് എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. എന്റെ സുഹൃത്താണ് ആ നാടകത്തിലേക്ക് വിളിച്ചത്. നാടകത്തില്‍ അഭിനയിക്കണമെങ്കില്‍ രണ്ടു രൂപ പിരിവ് നല്‍കണമായിരുന്നു.
നാടകം പഠിപ്പിക്കുന്ന സാറിന് അന്ന് 25-50 രൂപ കൊടുക്കണം. അതിനാണ് രണ്ടു രൂപ കൊടുക്കേണ്ടത്. അന്ന് രണ്ടു രൂപ ചോദിച്ചാല്‍ വീട്ടില്‍ നിന്നു കിട്ടില്ലായിരുന്നു. അമ്മയുടെ പണപ്പെട്ടിയില്‍ നിന്നു രണ്ടു രൂപ മോഷ്ടിച്ചാണ് അഭിനയിക്കാൻ പോയത്. പഠിപ്പിച്ച സര് എന്നെ കുന്തം പിടിപ്പിച്ച് ഒരു സൈഡില്‍ നിര്‍ത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഒക്ടോവ എന്ന മുഖ്യ കഥാപാത്രമാക്കി.
തിരക്കഥാകൃത്തായി തുടക്കം
തിരക്കഥാകൃത്തായാണ് ഞാന്‍ സിനിമയിലെത്തുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്ന സിനിമ. സുഹൃത്ത് നന്ദന് വഴിയാണ് സിനിമയിലെത്തുന്നത്. സലിം ബാവയായിരുന്നു സംവിധായകന്. വാണി വിശ്വനാഥ്, കലാഭവന്‍ മണി, ബാബുരാജ് തുടങ്ങിയരായിരുന്നു അഭിനേതാക്കള്‍. നിര്‍മാതാവായിരുന്ന അന്തരിച്ച എന്‍. ബി. അബുവിനു വേണ്ടി ഞാനും നന്ദനും ചേര്‍ന്ന് പിന്നീട് ഒരു തിരക്കഥ എഴുതിയെങ്കിലും അതു നടന്നില്ല.
പിന്നീട് പി.എസ്. രാജന് എന്ന സുഹൃത്ത് പറഞ്ഞതനുസരിച്ച് സക്കീര്‍ ഹുസൈന് എന്ന നിര്‍മാതാവിനു വേണ്ടി വിനീത് ശ്രീനിവാസനെ നായകനാക്കിയുള്ള ഒരു കാമ്പസ് സിനിമയ്ക്കു തിരക്കഥയെഴുതി. നിര്‍മാതാവ് അകാലത്തില്‍ അന്തരിച്ചതോടെ ആ പ്രോജക്ടും മുടങ്ങി. കുറേ ഷോര്‍ട്ട് ഫിലിമുകളില്‍ കാമറാമാനായ ഞാന്‍ സൂര്യ ടിവിയിലും ജോലി ചെയ്തിട്ടുണ്ട്.
സംവിധാനം
25 വര്‍ഷം മുമ്പ് ചിരുത എന്ന ഹ്രസ്വ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. ഇനിയൊരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ ചെയ്യണം. അതിലേക്ക് എത്താനുള്ള തയാറെടുപ്പിലാണ്. പിന്നെ ഒരു കാമ്പസ് സബ്ജക്ടും ഉണ്ട്. അതിന്റെ എഴുത്തെല്ലാം പൂര്‍ത്തിയായി.
സിനിമ, സീരിയല്‍
മരംകൊത്തി, അമ്പിളി, ജെല്ലിക്കെട്ട്, തെറിക്ക് വിടലാമ, അപ്പന് എന്നീ സിനിമകളിലാണ് തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തത്. അടയാളങ്ങള്‍, സാമൂഹ്യപാഠങ്ങള്‍, തട്ടീം മുട്ടീം, മറിമായം, ഭാസി ബഹദൂര്‍, മഞ്ഞില്‍ വിരിഞ്ഞ പൂവ്, ജീവിതനൗക എന്നിവയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത സീരിയലുകള്‍.
പുതിയ പ്രോജക്ടുകള്‍
ഞാൻ അഭിനയിച്ച രണ്ടു സിനിമകള്‍ അടുത്തുതന്നെ തിയറ്ററുകളിലെത്തും. അപ്പന്റെ സംവിധായകന് മജു വിളിച്ചാണ് രണ്ടാമതും അവസരം തന്നത്. സുഡാനി ഫ്രം നൈജീരിയ ടീമിന്റെ പുതിയ വര്‍ക്ക് തുടങ്ങുകയാണ്. കൂടാതെ സെക്കൻഡ് ക്ലാസ് യാത്രയുടെ സംവിധായകനും വിളിച്ചിരുന്നു. രാജസേനന്റെ അസോസിയറ്റായ പപ്പന്റെ സിനിമയിലേക്കും വിളിച്ചിട്ടുണ്ട്.
കട്ടപ്പനയിലാണ് എന്റെ വീട്. അച്ഛന് കാലാച്ചിറയില്‍ ശിവരാമന്. അമ്മ സരോജിനി. ഭാര്യ അനു. കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയില്‍ ലില്ലി എന്ന കഥാപാത്രമായി അനു അഭിനയിച്ചിട്ടുണ്ട്. മക്കള്‍ സൂര്യനാഥ്, സൂര്യലക്ഷ്മി.
പ്രദീപ് ഗോപി