പ്രണയസരോവര തീരം....
Sunday, December 11, 2022 1:28 AM IST
സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസിനെ അവതരിപ്പിച്ച രവികുമാർ അക്കാലത്തെ സ്റ്റാർ ആയിരുന്നു. നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായിരുന്നു ഹരിദാസ്. എല്ലാ ദൗർബല്യങ്ങളുമുള്ള ഒരു ചെറുപ്പക്കാരൻ.
1979-ൽ പുറത്തിറങ്ങിയ നീലത്താമരയിലെ ഹരിദാസിനെ അക്കാലത്തെ യുവതികൾ മാത്രമല്ല യുവാക്കളും സ്നേഹിച്ചിരുന്നു. സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസിനെ അവതരിപ്പിച്ച രവികുമാർ അക്കാലത്തെ സ്റ്റാർ ആയിരുന്നു.
നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായിരുന്നു ഹരിദാസ്. എല്ലാ ദൗർബല്യങ്ങളുമുള്ള ഒരു ചെറുപ്പക്കാരൻ. എങ്കിലും ഹരിദാസിനെ കാണുവാൻ, ഹരിദാസും കുഞ്ഞുമാളു (അംബിക)വുമായുള്ള പ്രണയം കാണാൻ ജനം തിയറ്ററിൽ എത്തി.
രവികുമാർ നായകനായി എത്തിയ ‘അവളുടെ രാവുകൾ’, ‘ഇന്നലെ ഇന്ന്’, ‘ആശിർവാദം’ തുടങ്ങിയ സിനിമകളും വൻ ഹിറ്റുകളായിരുന്നു. എഴുപതുകളിൽ രവികുമാർ ഉണർത്തിയ തരംഗം ഏറെക്കാലം മലയാളത്തിൽ അലയടിച്ചു എന്നു പറയാം. രവികുമാറിനെ പോലെ മുടി നീട്ടി വളർത്തി ഷർട്ടിന്റെ ബട്ടണുകൾ കുറെ ഇളക്കിയിട്ട് അന്നത്തെ കോളജ് കുമാരൻമാർ നടന്നിരുന്നു എന്നു പറയുന്പോൾ ആ നടന്റെ സ്വാധീനം ഉൗഹിക്കാമല്ലോ.
മലയാള സിനിമയിൽ അനശ്വരമായി നിൽക്കുന്ന നിരവധി ഗാനങ്ങൾ പാടാൻ ഭാഗ്യം ലഭിച്ച നടൻ കൂടിയാണ് രവികുമാർ. രവികുമാർ തന്നെ പറയുന്നതുപോലെ യേശുദാസിന്റെ മനോഹര ശബ്ദത്തിനു സ്ക്രീനിൽ ജീവൻ കൊടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘അനുപല്ലവി’ യിൽ രവികുമാർ അഭിനയിച്ചു പാടിയ ‘എൻ സ്വരം പൂവിടും ഗാനമേ...’ ആ ഗാനം ബിച്ചുതിരുമല എഴുതാൻ കാരണമായത് താൻ ആണെന്ന് അഭിമുഖങ്ങളിൽ അദ്ദേഹം പറയാറുണ്ട്.
ബിച്ചുതിരുമലയുമായി വലിയ അടുപ്പമുണ്ടായിരുന്ന രവികുമാർ ഒരു ദിവസം അദ്ദേഹത്തോടു പറഞ്ഞു. “നീ വലിയ പാട്ടെഴുത്തുകാരനല്ലേ. ഞാൻ പറയുന്ന താളത്തിൽ ഒന്നെഴുതാമോ’’? തുടർന്ന് ബിച്ചുവിനോട് വണ്, വണ്ടൂത്രീ എന്നിങ്ങനെ താളം പറഞ്ഞു കൊടുത്തു. അതുകേട്ട നിമിഷത്തിൽ ബിച്ചുതിരുമല കുറിച്ച പാട്ടാണ് ‘എൻ സ്വരം പൂവിടും...’ എന്ന ഗാനം.
കെ.ജെ. ജോയ് ഈണം പകർന്ന ഗാനം രവികുമാർ പിയാനോയിൽ താളമിട്ട് പാടുന്ന രംഗം മറക്കാനാവില്ല.അതു പോലെ തന്നെ ‘സന്ധ്യതൻ അന്പലത്തിൽ’ എന്ന ഗാനവും. ‘ഇന്നെലെ ഇന്ന്’ എന്ന സിനിമയിലെ ‘പ്രണയ സരോവര തീരം...’ എന്ന ഗാനത്തിൽ പ്രണയ നൊന്പരത്തിന്റ അഗാധ വിങ്ങലുണ്ട്.
താടി നീട്ടിവളർത്തിയ വിരഹാർത്തനായ രാജൻ വയലിൻ മീട്ടി ‘അവളൊരു ദേവതയായിരുന്നു....’ എന്നിങ്ങനെ പാടുന്പോൾ ദുഃഖത്തിന്റെ ു തണുത്ത സാഗരമാണ് ആസ്വാദകരുടെ നെഞ്ചിൽ ഇരുന്പുന്നത്. ഇതുപോലെ എഴുപതുകളിലും, എണ്പതുകളിലും ആർദ്ര കാമുകനായും പ്രതിനായകനായും രവികുമാർ നിറഞ്ഞു നിന്നു.
അക്കാലത്ത് രവികുമാറിന്റെ സംഭാഷണങ്ങൾ പറഞ്ഞത് അദ്ദേഹമല്ല കുളത്തുപ്പുഴ രവി (പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ) ആണെന്ന് ഇപ്പോൾ രവികുമാർ പറയുന്പോഴാണ് പ്രേക്ഷകർ അറിയുന്നത്!
ഐ.വി. ശശിയുടെ അവളുടെ രാവുകൾ, ആശിർവാദം, അങ്ങാടി, അംഗീകാരം, അഭിനിവേശം തുടങ്ങിയ സിനിമകളിൽ രവികുമാർ വേഷമിട്ടു. ശശികുമാറിന്റെ നൂറു സിനിമകളിൽ അഭിനയിച്ചു.
തൃശൂർ സ്വദേശിയാണെങ്കിലും ചെന്നൈയിൽ ജനിച്ചുവളർന്ന രവികുമാർ തമിഴ് സിനിമകളിലും പിന്നീട് തമിഴ് സീരിയലുകളിലേക്കും ചുവടുമാറ്റി. ഇന്നും തമിഴ് സീരിയലുകളിൽ സജീവമാണ്. എങ്കിലും മലയാള സിനിമ തന്റെ സ്വപ്നമാണെന്ന് രവികുമാർ പറയും.
മലയാള സിനിമയുടെ ആദ്യകാല നിർമാതാവായ കെ.എം.കെ.മേനോന്റെ മകനാണ് രവികുമാർ. നിത്യഹരിത നായകൻ പ്രേംനസീറിനെയും അനശ്വരനടൻ സത്യനെയും ആദ്യമായി സിനിമയിൽ അവതരിപ്പിച്ച നിർമാതാവ് കെ.എം.കെ. മേനോൻ ആണ്.
1975 ൽ അദ്ദേഹം നിർമിച്ച ‘ഉല്ലാസയാത്ര’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലാണ് സ്വന്തം മകനായ രവികുമാറിനെ അദ്ദേഹം സിനിമാലോകത്തെത്തിക്കുന്നത്. അന്നു രവികുമാറിനു പതിമൂന്ന് വയസ്. 1948 ഡിസംബർ 18 നു ജനിച്ച രവികുമാർ 74-ാം പിറന്നാളിലേക്കു നടക്കുന്പോൾ പറയുന്നത് ‘ഏജ് ഗ്രേസ്ഫുള്ളി’ എന്നാണ്.
എസ്.മഞ്ജുളാദേവി