ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽവിലാസം തെറ്റായത്, പൂർണമല്ലാത്തത്, വായിക്കാൻ ബുദ്ധിമുട്ടുള്ളത്, അയച്ച ആളുടെ അഡ്രസില്ലാത്തതിനാൽ തിരിച്ചയയ്ക്കാൻ പറ്റാത്തത്... അങ്ങനെ പലതും.
പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമപ്രദേശം. അവിടെ ഒരു ചെറിയ വീട്. അതിലാണ് പോസ്റ്റുമാനായ റാഫിയുടെ താമസം. സ്നേഹനിധിയായ ഭാര്യ ഷീനയും ഓമനകളായ രണ്ടു കൊച്ചു മക്കളുമടങ്ങിയ സന്തുഷ്ടകുടുംബം.
ജോലി കഴിഞ്ഞുവന്നാൽ റാഫിയുടെ ചുറ്റും കൂടും ഏഴു വയസുള്ള മേരിക്കുഞ്ഞും നാലു വയസുള്ള ജയ്മോനും. പിന്നെ അവിടെ കളിയും ചിരിയും ബഹളവുമാണ്. ആഹ്ലാദം പൂത്തിരി കത്തുന്ന നിമിഷങ്ങൾ. ഷീന അതെല്ലാം നിർവൃതിയോടെ ആസ്വദിച്ചുനിൽക്കും.
റാഫി കുസൃതിക്കുരുന്നുകൾക്ക് ഓമനപ്പേരുകൾ കൊടുത്തിട്ടുണ്ട്. മേരിക്കുഞ്ഞിനെ ’കുഞ്ചീ’ എന്നും ജയ്മോനെ ’മോനൂ’ എന്നുമാണ് വിളിക്കുക. അങ്ങനെ വിളിക്കുന്നതു കുഞ്ഞുങ്ങൾക്കും ഇഷ്ടമാണ്.
ഓരോ ദിവസവും കുടുംബപ്രാർഥനയും അത്താഴവും കഴിഞ്ഞാൽ വീട്ടുമുറ്റത്തെ തണുവാർന്ന അന്തരീക്ഷത്തിലിരുന്നു റാഫി തന്റെ ഓടക്കുഴൽ വിളിക്കും. പരിസരങ്ങളിലെല്ലാം അതിന്റെ മന്ദ്രനാദം മുഴങ്ങിക്കേൾക്കും. അതൊരു പതിവാണ്. മുന്പ് ദേവാലയത്തിലെ ഗായകസംഘത്തിൽ ഫ്ളൂട്ടുവായനക്കാരനായിരുന്നു റാഫി. ഫ്ളൂട്ടുവിളി കേൾക്കുന്പോഴേക്കും കിലുക്കാംപെട്ടികളായ മക്കൾ ഓടിയെത്തും.
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽവിലാസം തെറ്റായത്, പൂർണമല്ലാത്തത്, വായിക്കാൻ ബുദ്ധിമുട്ടുള്ളത്, അയച്ച ആളുടെ അഡ്രസില്ലാത്തതിനാൽ തിരിച്ചയയ്ക്കാൻ പറ്റാത്തത്... അങ്ങനെ പലതും. ശുദ്ധനും സത്യസന്ധനുമായ റാഫി കുറേ ക്ലേശിച്ചായാലും അത്തരം കത്തുകൾ മേൽവിലാസക്കാരനെ തേടിപ്പിടിച്ച് കൊടുക്കാൻ പരമാവധി ശ്രമിക്കും. അങ്ങനെ കൊടുക്കാൻ കഴിയുന്പോൾ റാഫിക്ക് പ്രത്യേക സന്തോഷമാണ്, എന്തെന്നില്ലാത്ത സംതൃപ്തിയാണ്.
വൈകിവരുന്ന ദിവസങ്ങളിൽ മുറ്റത്തെത്തുന്പോഴേക്കും റാഫിയുടെ വിളികേൾക്കാം. ’കുഞ്ചീ’, ’മോനൂ’. നിമിഷങ്ങൾക്കകം പീക്കിരികൾ രണ്ടും മത്സരിച്ച് ഓടിയെത്തും. നീട്ടിയ കുഞ്ഞിക്കൈകളിൽ ചോക്ലേറ്റുകൾ വിതരണംചെയ്യും. കത്തുകൾ വിതരണം ചെയ്യുംപോലെ.
അങ്ങനെ സ്നേഹവും വാത്സല്യവും സന്തോഷവും സമാധാനവും സ്വസ്ഥതയും കളിയാടുന്ന, ആഹ്ലാദം പൊട്ടിവിരിയുന്ന ദിനങ്ങൾ കടന്നുപോകവേ, ഒരു ദിവസം അപ്രതീക്ഷിതമായി ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. സന്തോഷത്തിനു മങ്ങലേറ്റു. ജയ്മോന് പനി ബാധിച്ചു. ഡോക്ടറെ കാണിച്ചു മരുന്നു കൊടുത്തു.
തെല്ലും കുറവില്ല. ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടർ വിശദമായി പരിശോധിച്ചു. അദ്ദേഹം വിധിയെഴുതി ’ബ്രെയിൻ ഫീവർ’ - മസ്തിഷ്കജ്വരം. അടിയന്തരമായി ചെയ്യേണ്ടതെല്ലാം ഡോക്ടർ ചെയ്തു. പക്ഷേ, മൂന്നാംദിവസം... ആ കുഞ്ഞിക്കിളി കൂടുവിട്ടു പറന്നുപോയി.
കുടുംബത്തിന്റെ ദുഃഖം താങ്ങാനാവാത്തതായിരുന്നു. റാഫി ’മോനൂ’ എന്നു അലറിവിളിച്ചു പൊട്ടിക്കരഞ്ഞു. ഷീന മോഹാലസ്യപ്പെട്ടു വീണു. കൊച്ചുമോളു കുഞ്ഞനുജനെ കെട്ടിപ്പിടിച്ചു വാവിട്ടു നിലവിളിച്ചു.
അന്നുമുതൽ ആ വീട് മൗനഭവനമായി മാറി. പരസ്പരം മിണ്ടാട്ടമില്ല. റാഫി ജോലിക്കു പോകുമെങ്കിലും ആ മുഖത്ത് എപ്പോഴും ദുഃഖം തളംകെട്ടി നിന്നു. ഒന്നിനും ഉണർവില്ല, ഉന്മേഷമില്ല. ജോലി കഴിഞ്ഞു വീട്ടിൽ വന്നാലും ആരോടും സംസാരമില്ല. അമ്മയും മോളും അങ്ങോട്ട് സംസാരിക്കുമെങ്കിലും മറുപടിയായി വരുന്നത് ഒരു മൂളലും അല്ലെങ്കിൽ ഒരു വാക്കും. വീട്ടിലെ തന്റെ ജോലികൾ ഒരു സ്വപ്നാടകനെപ്പോലെ നിശബ്ദമായി ചെയ്തു.
പിന്നെയുള്ള സമയം വല്ലാത്ത നഷ്ടബോധത്തോടെ ശൂന്യതയിൽ കണ്ണുംനട്ട് ഒരേ ഇരിപ്പാണ്-ദുഃഖം ഘനീഭവിച്ചതുപോലെ. അത്താഴം ഒറ്റയ്ക്ക് കഴിച്ചു, ഉറങ്ങാൻ നേരത്തേ ചെന്നു കിടന്നു. മനക്കണ്ണുകൊണ്ടു മോനെ കണ്ട് സീലിംഗിൽ നോക്കി കിടന്നു. ഓർമകളുടെ ഉൗടുവഴികളിലൂടെ റാഫി സഞ്ചരിച്ചു. അരികെ കിടക്കുന്ന ഭാര്യയോടും അധികം ഉരിയാടിയില്ല. അവളുടെ സാന്ത്വനവാക്കുകൾ വേണ്ടത്ര ഫലം കണ്ടില്ല.
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. അമ്മയും മകളും അവരുടെ ദുഃഖം കുറേശ്ശേ മാറ്റിയെടുത്തു. ക്രമേണ സാധാരണ ജീവിതത്തിലേക്കു കടന്നുവന്നു. അപ്പോഴും റാഫിയിൽ മാറ്റം ദൃശ്യമായില്ല. വല്ലാത്ത നഷ്ടബോധം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. അത്രമാത്രം ’മോനു’ തന്റെ കരളിനകത്തു പറ്റിപ്പിടിച്ചിരുന്നു.
മാസങ്ങൾ ചിലതു ഒറ്റയടിവച്ച് നീങ്ങി. ക്രിസ്മസിന്റെ മാസമായി. അടുത്താഴ്ച ക്രിസ്മസാണ്. ലോകമെങ്ങും ഒരേ ആഹ്ലാദത്തോടെ ആഘോഷിക്കപ്പെടുന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം. ആ മാസത്തിൽ റാഫിക്കു ജോലിത്തിരക്ക് കൂടുതലാണ്. ക്രിസ്മസ് കാർഡുകളും ആശംസാസന്ദേശങ്ങളും സമ്മാനപ്പൊതികളും പോസ്റ്റോഫീസിൽ കുമിഞ്ഞുകൂടും. എല്ലാം ക്രമമായി വിതരണം ചെയ്യൽ ശ്രമകരമായ ജോലിയാണ്.
റാഫി അന്നു കത്തുകളുടെയും കാർഡുകളുടെയും ചാക്കുകെട്ട് അഴിച്ചു മേശപ്പുറത്തു കുടഞ്ഞിട്ടു. ഓരോന്നും തെരഞ്ഞെടുത്തും തരംതിരിച്ചും വേറെവേറെയായി നീക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ വിചിത്രമായ ഒരു കത്ത് റാഫിയുടെ കണ്ണിൽപെട്ടു. കവറിന്റെ പുറത്തു പെൻസിൽകൊണ്ടെഴുതിയിരിക്കുന്ന അഡ്രസ് ’സാന്താക്ലോസ്, ക്രിസ്മസ് പാപ്പാ, സ്വർഗരാജ്യം’. എഴുതിയ ആളിന്റെ പേരില്ല. റാഫിക്ക് കൗതുകവും അതേസമയം എഴുതിയവന്റെ കഥയില്ലായ്മയിൽ പുച്ഛം പുരണ്ട ഒരു പുഞ്ചിരിയും. ഇത്തരം കത്തുകൾക്കു റലമറ ഹലേലേൃ അല്ലെങ്കിൽ ആളില്ലാക്കത്തുകൾ എന്നാണ് പേര്. വിചിത്രമായ ആ കത്തുമാത്രം നീക്കിവച്ച് ബാക്കിയെല്ലാം അതാത് ആളുകൾക്ക് ഓരോ റൂട്ടിലുമുള്ള തപാൽക്കാർ വിതരണംചെയ്തു.
സായാഹ്നത്തിൽ റാഫി വിതരണം കഴിഞ്ഞു പോസ്റ്റോഫീസിൽ തിരിച്ചുവന്നശേഷം ആളില്ലാക്കത്തിന്റെ കവർ അലസമായി പൊട്ടിച്ച് ചീന്തിക്കളയാൻ തുനിഞ്ഞെങ്കിലും കത്തിലെന്ത് എഴുതിയിരിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസയോടെ വായിക്കാൻ തുടങ്ങി.
’പ്രിയ സാന്ത ക്ലോസ്- ക്രിസ്മസ് പപ്പാ,
ഈ കൊല്ലം ഞങ്ങളുടെ വീട് വളരെ ദുഃഖത്തിലാണ്. നാലഞ്ചു മാസം മുന്പ് എന്റെ കുഞ്ഞനുജൻ സ്വർഗത്തിലേക്കു പോയി. ഇപ്രാവശ്യം ഞങ്ങൾക്കു സമ്മാനമൊന്നും കൊണ്ടുവരേണ്ട. പകരം കുഞ്ഞനുജന്റെ കളിപ്പാട്ടങ്ങൾ, കുട്ടിസൈക്കിൾ, റബർ ബോൾ എല്ലാം ഞങ്ങളുടെ വീടിന്റെ ഉമ്മറത്തു ഞാൻ കൊണ്ടുവന്നു വയ്ക്കാം. സ്വർഗത്തിൽ അവൻ കളിപ്പാട്ടമില്ലാതെ വിഷമിക്കുന്നുണ്ടാവും. എല്ലാം എടുത്തുകൊണ്ടുപോയി അവനു കൊടുക്കണം. അതു കാണുന്പോ ഈ ചേച്ചി തന്നയച്ചതാണെന്നു പറയണം.
പിന്നെ ഒരു സങ്കടം പറയട്ടെ, കുഞ്ഞനുജൻ പോയശേഷം എന്റെ അപ്പായ്ക്കു വല്ലാത്ത ദുഃഖം. മുന്പത്തേപ്പോലെ മിണ്ടുന്നില്ല. ചിരിക്കുന്നില്ല. എന്നെ കളിപ്പിക്കുന്നില്ല. എല്ലാ ദിവസവും അത്താഴം കഴിഞ്ഞശേഷം ഓടക്കുഴൽ വിളിച്ച് ഞങ്ങളെ സന്തോഷിപ്പിക്കും, സ്നേഹത്തോടെ ’കുഞ്ചീ’ എന്നു എന്നെ വിളിക്കുന്പോൾ ഞാൻ ഓടിച്ചെല്ലും. കുഞ്ഞനുജൻ പോയശേഷം അതെല്ലാം മുടങ്ങി. വല്ലാത്ത സങ്കടമുണ്ടെനിക്ക്. എല്ലാം അപ്പയോടു പറഞ്ഞു പഴയ അപ്പയെ, സന്തോഷമുള്ള അപ്പയെ ഞങ്ങൾക്കു തിരിച്ചുതരണം.
എന്ന് അങ്ങയുടെ നല്ല മേരിക്കുഞ്ഞ്.’
കത്തു വായിച്ചു റാഫി നിമിഷങ്ങളോളം തരിച്ചിരുന്നു. ആ കണ്ണുകൾ നിറഞ്ഞുതുളുന്പി. ജോലി കഴിഞ്ഞു വന്ന റാഫി അത്താഴം കഴിഞ്ഞശേഷം വീട്ടുമുറ്റത്തിരുന്ന് ആദ്യം ’കുഞ്ചീ’ എന്നു നീട്ടിവിളിച്ചു. അതുകേട്ടു അവൾക്കും അമ്മയ്ക്കും അതിശയവും ആനന്ദവും. അവർ പരസ്പരം കെട്ടിപ്പുണർന്നു. ’എന്തോ’ എന്നു വിളികേട്ടു മോളു കുതിച്ചുചെല്ലുന്പോഴേക്കും റാഫിയുടെ ഇന്പമേറിയ, ശ്രവണസുന്ദരമായ ഓടക്കുഴൽ വിളി മുഴങ്ങി. അതിന്റെ മധുരസ്വരം ആ വീട്ടിലും പരിസരത്തും സന്തോഷം വാരിവിതറി.
സി.എൽ. ജോസ്