ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ട്. ചൈനീസ് എന്ന പേരിൽ പ്രചാരത്തിലുള്ളതേറെയും ശിവകാശി ഉത്പന്നങ്ങൾ തന്നെ. മുൻപ് മാലപ്പടക്കവും ഗുണ്ടും കതിനയും ഇനങ്ങളായിരുന്നു വെടിക്കെട്ട്. ഇപ്പോഴാവട്ടെ ആകാശത്ത് വിസ്മയം തീർക്കുന്ന ഒരു കലാവിരുന്നായി ഇത് മാറി.
കണ്ടാലും കണ്ടാലും മടുപ്പില്ലാതെ കാണികളിൽ ആവേശം പടർത്തുന്നതാണ് വെടിക്കെട്ട് അഥവാ ആകാശവിസ്മയം. നൂറ്റാണ്ടുകളുടെ തനിമയും പഴക്കവുമുള്ള വ്യവസായമാണിത്. നിരവധി പേരുടെ രാവു പകലാക്കിയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഒന്നുരണ്ടു മണിക്കൂർ ഇടവിടാതെ വിസ്മയം ചൊരിയുന്ന ഓരോ കരിമരുന്നു പ്രകടനവും. വെടിക്കെട്ട് എന്നത് ആവേശത്തിന്റെയും അതിശയത്തിന്റെയും നാട്ടുഭാഷയായി മാറിയതും ഇത്തരത്തിൽതന്നെ.
തീയുടെയും സ്ഫോടനങ്ങളുടെയും നടുവിലുള്ള കരിമരുന്നുകലാകാരൻമാരുടെ ജീവിതം ഓരോ നിമിഷവും സാഹസികമാണ്. കൈയിൽ കരുതുന്ന തീക്കനൽപോലെ നെഞ്ചിനുള്ളിലും തീ പടർത്തി ജീവൻ പണയപ്പെടുത്തിയാണ് മൈതാനത്തിലൂടെ ഇവരുടെ നെട്ടോട്ടം. ഇടതടവില്ലാതെ തീകൊളുത്തി ഓടുക മാത്രമല്ല കാണികളുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തിൽ മാത്രം അയ്യായിരത്തിലധികം പേരുടെ ജീവിതമാർഗമാണ് ലാത്തിരിയിൽ തുടങ്ങി തീയും പുകയും നിറവും വെളിച്ചവും ശബ്ദവുമായി മാറുന്ന വിസ്മയപ്രകടനം.
പ്രധാനമായി നവംബർ മുതൽ എപ്രിൽവരെ ഉത്സവ, തിരുനാൾ സീസണുകളിലാണ് വെടിക്കെട്ടും കരിമരുന്നു കലാപ്രകടനവും അരങ്ങേറുന്ന്. തൃശൂർ പൂരം വെടിക്കെട്ടിന്റെ പഴമയും പ്രതാപവും ആവേശവും ചെറുതല്ല. സംസ്ഥാനത്ത് തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഏറ്റവുമധികം വെടിക്കെട്ട് ആഘോഷങ്ങളുള്ളത്. പാറമേക്കാവ്, തിരുവാന്പാടി, ചേർപ്പുങ്കൽ, ചെന്പിളാവ് ടീമുകളാണ് പ്രമുഖ വെടിക്കെട്ട് സെറ്റുകാർ.
ശിവകാശി, പാലക്കാട്, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് കരിമരുന്ന് സാധനങ്ങൾ വാങ്ങുക. കരി, വെടിയുപ്പ്, അലുമിനിയം പൗഡർ, പൊട്ടാസ്യം നൈട്രേറ്റ്, ഗന്ധകം, അലുമിനിയം, മഗ്നീഷ്യം, ടൈറ്റാനിയം എന്നിവയാണ് പ്രധാന സാമഗ്രികൾ. ഓല ഉപയോഗിച്ച് മാലപ്പടക്കവും പേപ്പർ കുഴലിൽ ഗുണ്ടും കളർഗുണ്ടും തയാറാക്കുന്നു. ഏറെ ജാഗ്രതയും ശ്രദ്ധയും വേണ്ട തൊഴിൽരംഗമാണിത്. ഇവയുടെ സംസ്കരണവും നിർമാണവുമൊക്കെ ആളൊഴിഞ്ഞ ഇടങ്ങളിലെ സുരക്ഷിതകേന്ദ്രങ്ങളിലാണ് നടക്കുക. ഓരോ വെടിക്കെട്ടിനും രണ്ടു ദിവസം മുന്പ് കരിമരുന്ന് തയാറാക്കി സുരക്ഷിതമാക്കും. സേഫ് കസ്റ്റഡിയിലാക്കിയ കരിമരുന്ന് അനുമതി ലഭിച്ചശേഷം വെടിക്കെട്ടിന് രണ്ടു മണിക്കൂർ മുൻപാണ് നിറച്ചു തുടങ്ങുക. സമയമാകുന്പോൾ ക്രമം അനുസരിച്ച് തീ കൊളുത്തും.
ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും ഇതിന് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വന്നു. ചൈനീസ് എന്ന പേരിൽ ഇക്കാലത്ത് പ്രചാരത്തിലുള്ളതേറെയും ശിവകാശി ഇനങ്ങൾ തന്നെ. മുൻപ് മാലപ്പടക്കവും ഗുണ്ടും കതിനയും ചേർന്നതായിരുന്നു വെടിക്കെട്ട്. ഇപ്പോഴാകട്ടെ കരിമരുന്ന് ആകാശത്ത് വിസ്മയം തീർക്കുന്ന ഒരു കലാവിരുന്നായി മാറി. എൽഇഡി സംവിധാനം ഇക്കാലത്ത് വെടിക്കെട്ടിലെ മാസ്റ്റർപീസാണ്. മുഴക്കത്തിനും വർണപ്രഭകൾക്കുമൊപ്പം ആശംസകളും പരസ്യങ്ങളും ആകാശമേലാപ്പിൽ എഴുതിത്തെളിയുന്ന കാഴ്ച ഏവരും ഹർഷാരവരത്തോടെയാണ് വരവേൽക്കുക. സ്ഫോടനത്തിനുപിന്നാലെ വർണക്കുടകളും പതാകളും മറ്റും പറത്തുന്നതും മറ്റൊരു വിസ്മയം.
സംസ്ഥാനത്ത് ഏറ്റവുമധികം പടക്ക വിൽപന നടക്കുന്നത് ദീപാവലിക്ക് മുന്പുള്ള ഒരു മാസക്കാലമാണ്. ക്രാക്ലിംഗ് സൂര്യകാന്തി, കോക്കനട്ട് അമിട്ട്, കളർ ഗുണ്ട്, നീലത്താമര, ഡയമണ്ട് വൈറ്റ്, ഫൈറോബ്ലൂ, മാജിക് ബോട്ട്, ക്രാക്ലിംഗ് കിംഗ്, സ്ക്കൈവിസിൽ റോക്കറ്റ് എന്നിങ്ങനെ നീളുന്നു പുതിയ ഇനങ്ങൾ.
കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനു ശേഷം വളരെയധികം നിബന്ധനകളാണ് കരിമരുന്ന് കലാപ്രകടനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ സർട്ടിഫിക്കറ്റ് വെടിമരുന്ന് നിർമാണത്തിനും കരിമരുന്നു കലാപ്രകടനത്തിനും ആവശ്യമുണ്ട്. വെടിക്കെട്ടിന് മുൻപ് ചുമതലപ്പെട്ടവർ സ്ഥലം പരിശോധിച്ച് വിലയിരുത്തി നൂറു മീറ്റർ ചുറ്റളവിൽ ആളുകളെ മാറ്റി നിർത്തണം.
കരിമരുന്നു നിർമാണവും അതീവശ്രദ്ധയിൽ വേണം. ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകലം പാലിച്ചു മാത്രമേ പടക്കശാലകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളൂ. മരുന്നു സൂക്ഷിക്കാൻ സേഫ് റൂമുകളുണ്ടാവണം. സുരക്ഷിതമായ പെട്ടികളിലാക്കി വാഹനങ്ങളിലാണ് ഇവ വെടിക്കെട്ട് സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്. തീയുടെ സാന്നിധ്യം കർശനമായി നിരോധിച്ചിരിക്കുന്നു. മൊബൈൽ ഫോണിനും നിയന്ത്രണമുണ്ട്. പോക്കറ്റുള്ള ഷർട്ടുപോലും പാടില്ലെന്നാണ് നിബന്ധന.
അംഗീകൃത ലൈസൻസിയുടെ കീഴിൽ തുച്ഛമായ അളവിൽ മാത്രമാണ് വെടിമരുന്ന് സൂക്ഷിക്കാൻ അനുമതിയുള്ളത്. ഒരു ലൈസൻസിക്ക് വെടിക്കെട്ടിനായി 15 കിലോയുടെ അവകാശം മാത്രം. വിൽപനയ്ക്കായി 500 കിലോ വേറെയും സൂക്ഷിക്കാം. കരിമരുന്നു വ്യവസായത്തിൽ ഏർപ്പെടുന്നവർക്ക് ഏറെ പ്രതിബന്ധമായി നിൽക്കുന്നതും നിയമ നൂലാമാലകളാണ്. അസംസ്കൃതവസ്തുക്കൾ പുറത്തുനിന്ന് കിട്ടാനുള്ള ബുദ്ധിമുട്ടും കാലാവസ്ഥ പ്രതികൂലമാകുന്നതും മറ്റു പ്രശ്നങ്ങളാണ്.
പടക്കനിർമാണത്തിന് ആവശ്യമായ പനയോലകൾ മുന്പ് കടലോരമേഖലയിൽനിന്ന് ലഭിച്ചിരുന്നു. കേരളത്തിൽ ഇത് കിട്ടാനില്ലാതായതോടെ തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരുന്നു. പുതു തലമുറയിൽപ്പെട്ടവർ ഈ മേഖലയിലേക്ക് നടത്തിപ്പിനും ജോലിക്കുമായി കടന്നുവരുന്നില്ല എന്നതാണ് മറ്റൊരു പരിമിതി. നിലവിലുള്ള തൊഴിലാളികളുടെ കാലശേഷം ഈ ജോലികൾ അറിയാവുന്നവർ ഇല്ലാതാകുന്ന അവസ്ഥയുമുണ്ടാകും.
ചെറിയൊരു ഓലപ്പടക്കത്തിൽവരെയുണ്ട് നിർമിതിയുടെ അധ്വാനം. ഓലപ്പടക്കത്തിനുള്ളിലെ പൗഡർ കൽക്കരിയും സൾഫറും പൊട്ടാസിയം നൈട്രേറ്റും ചേർന്നതാണ്. ഇത് നന്നായി മുറുക്കി കടലാസ്, ഓല, നൂൽ എന്നിവകൊണ്ട് ചുറ്റും. തിരിയിലൂടെ തീ അകത്തേക്ക് എത്തുന്നതിലൂടെ നടക്കുന്ന റിയാക്ഷനിൽ നിന്ന് നൈട്രജൻ, കാർബണ് ഡയോക്സൈഡ് എന്നീ വാതകങ്ങളുണ്ടാകും. ചെറിയ ഇടയിൽ ഈ വാതകങ്ങളുടെ സമ്മർദം താങ്ങാനാകാതെ വരുന്പോളാണ് വലിയ ശബ്ദത്തോടെ പടക്കം പൊട്ടിത്തെറിക്കുന്നത്. പൊട്ടാസിയം നൈട്രേറ്റ്, സൾഫർ, കൽക്കരി, സ്റ്റാർച്ച് എന്നിവയാണ് കന്പിത്തിരിയിലെ ഉള്ളടക്കം.
ജിബിൻ കുര്യൻ