2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള്‍ മഡിലീന്റെ കണ്ണിനു ചെറിയ വൈകല്യമുണ്ടായിരുന്നു. ആ വൈകല്യം ജൂലിയയ്ക്കുമുണ്ട്. മക്കാൻ കുടുംബം ഇതുമായി ബന്ധപ്പെട്ടു പ്രതികരണങ്ങള്‍ നടത്തുന്നില്ലെന്നു കുടുംബാംഗങ്ങളുമായി ബന്ധമുള്ള ഒരാള്‍ പറഞ്ഞു.
സ്കോട്ട്ലാൻഡ് യാർഡ് വരെ അന്വേഷിച്ച മൂന്നുവയസുകാരിയുടെ തിരോധാനം, ജൂലിയ വെൻഡൽ എന്ന യുവതിയുടെ വെളിപ്പെടുത്തലോടെ അവസാനിക്കുമോ!
ആധുനികചരിത്രത്തില് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച തിരോധാനമാണ് മഡിലീന്‍ ബെത്ത് മക്കാൻ മിസിംഗ് കേസ്. കുറ്റാന്വേഷണമേഖലയില്‍ പ്രഗത്ഭരായ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് വരെ അന്വേഷിച്ചിട്ടും, ഒരു തുമ്പും കിട്ടാതെ ഒടുവില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
2007ല്‍, അതായത് പതിനാറു വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ അവധിക്കാലം ആഘോഷിക്കാനെത്തുമ്പോഴായിരുന്നു മഡിലീന്‍ ബെത്ത് മക്കാന് എന്ന മൂന്നു വയസുകാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിയെ കാണാതാകുന്നത്.
പോര്‍ച്ചുഗലിലെ പ്രെയ്യ ഡ ലൂസിലെ അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍, അത്താഴം കഴിച്ചതിനുശേഷം തന്റെ ഇരട്ട സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞു മഡിലീന്‍. പിന്നീട് മഡിലീനെ ആരും കണ്ടിട്ടില്ല, കഴിഞ്ഞദിവസം ആ പെണ്‍കുട്ടി താനാണെന്ന് പോളണ്ടില്‍നിന്നുള്ള യുവതി അവകാശപ്പെട്ടു ലോകത്തിനുമുമ്പില്‍ എത്തും വരെ..!
ജൂലിയ വെന്‍ഡല്‍ എന്നാണ് യുവതിയുടെ ഇപ്പോഴത്തെ പേര്. അവള്‍ക്ക് 22 വയസുണ്ട്. സോഷ്യല്‍ മീഡിയയിലാണ് ജൂലിയ എന്ന മഡിലീന്‍ ബെത്ത് മക്്കാൻ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയത് ജര്‍മന്‍ പൗരനാണെന്നും അയാള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിപ്പിക്കുന്ന മനോരോഗി (Pedophile) യാണെന്നും വെളിപ്പെടുത്തുകയുണ്ടായി ജൂലിയ.
മക്കാൻ കുടുംബത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അവര്‍ ഒരുങ്ങുകയാണെന്നുമുള്ള കാര്യങ്ങളും ജൂലിയ സോഷ്യല്‍ മീഡിയയില്‍ സന്തോഷത്തോടെ പങ്കുവച്ചു.
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള്‍ മഡിലീന്റെ കണ്ണിനു ചെറിയ വൈകല്യമുണ്ടായിരുന്നു. ആ വൈകല്യം ജൂലിയയ്ക്കുമുണ്ട്. മക്കാൻ കുടുംബം ഇതുമായി ബന്ധപ്പെട്ടു പ്രതികരണങ്ങള്‍ നടത്തുന്നില്ലെന്നു കുടുംബാംഗങ്ങളുമായി ബന്ധമുള്ള ഒരാള്‍ പറഞ്ഞു.
“മഡിലീന്‍ താനാണെന്ന് അവകാശപ്പെട്ട് എത്തിയ യുവതിയുമായി ബന്ധപ്പെട്ടരേഖകള്‍ പരിശോധിക്കും. ജൂലിയയ്ക്ക് കാണാതായ മഡിലീന്റെ മാതാപിതാക്കളുമായി സാമ്യമുണ്ട്. ചിലപ്പോള്‍ അവള് പറയുന്നതു ശരിയായിരിക്കാം. എന്നാല്‍, അതെല്ലാം സ്ഥിരീകരിക്കേണ്ടതുണ്ട്”- അയാള്‍ പറഞ്ഞു.
മഡിലീന്‍ ബെത്ത് മക്കാൻ തിരോധാനത്തെക്കുറിച്ച് ജൂലിയ വെന്‍ഡല്‍ അറിഞ്ഞിരുന്നില്ല. വളര്‍ന്നപ്പോള്‍, തന്നെ സംരക്ഷിക്കുന്നവരോടു കുട്ടിക്കാലത്തെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണു താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാവധാനം വെളിപ്പെട്ടുവരുന്നത്.
മഡിലീനെക്കുറിച്ചുള്ള അന്വേഷണം താന്‍ തുടര്‍ന്നെന്നും അന്നത്തെ പെണ്‍കുട്ടിക്ക് എന്താണു സംഭവിച്ചതെന്നു കണ്ടെത്തിയെന്നും ജൂലിയ വെളിപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വിട്ടുപോയ കണ്ണികളെ കണ്ടെത്തി; ഇനിയതു വിളക്കിച്ചേര്‍ക്കണം, അതാണു ജീവിതാഗ്രഹമെന്നും ജൂലിയ പറയുന്നു.
തിരോധാനവും അന്വേഷണവും
2007 മേയ് മൂന്നിന് പോര്‍ച്ചുഗലില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ബ്രിട്ടീഷ് കുടുംബം. ഗെറി മക്കാൻ, കെയ്റ്റ് മക്കാൻ, മൂന്നുവയസുകാരി മഡിലീന്‍, രണ്ടു വയസുള്ള ഇരട്ടസഹോദരങ്ങള്‍ എന്നിവരടങ്ങുന്ന മക്്കാൻ കുടുംബത്തോടൊപ്പം അവരുടെ കുടുംബസുഹൃത്തുക്കളുമുണ്ടായിരുന്നു.
പാര്‍ട്ടിയുടെയും ആഘോഷങ്ങളുടെയും രാത്രിയായിരുന്നു അന്ന്. പ്രെയ്യ ഡ ലൂസിലെ താഴത്തെ അപ്പാര്‍ട്ട്മെന്റില്‍ മഡിലീനും ഇരട്ടസഹോദരങ്ങളും ഉറങ്ങാന്‍ കിടക്കുമ്പോള്‍ 55 മീറ്റര്‍ മാത്രം അകലെയുള്ള റസ്റ്ററന്റിൽ അവളുടെ മാതാപിതാക്കള്‍ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്നു മനസിലായതോടെ മക്കാൻ ദമ്പതികള്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഹോട്ടലിനുള്ളിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തെരച്ചില്‍ നടത്തി. തുടര്‍ന്ന്, പോലീസില്‍ പരാതിപ്പെട്ടു.
പോര്‍ച്ചുഗല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപ്പാര്‍ട്ട്മെന്റിൽ നടന്ന അപകടത്തില്‍ മഡിലീന്‍ മരിച്ചുവെന്നും മാതാപിതാക്കള്‍ അക്കാര്യം മറച്ചുവച്ചുവെന്നും പോര്‍ച്ചുഗല്‍ പോലീസ് വിശ്വസിച്ചു.
സംഭവത്തില്‍ ഇരുവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പോര്‍ച്ചുഗല്‍ പോലീസ്. മക്കാൻ കുടുംബത്തിനു കടുത്ത മാധ്യമവിചാരണയും നേരിടേണ്ടിവന്നു. നിരവധി ആരോപണങ്ങള്‍ക്ക് മാതാപിതാക്കള്‍ ഇരയായി. 2008ല്‍ തെളിവുകളുടെ അഭാവത്തില്‍ കേസ് ആര്‍ക്കൈവ് ചെയ്തപ്പോളാണ് മക്കാൻ ദമ്പതികളെ കുറ്റാരോപിതരുടെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്.
തങ്ങളുടെ കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ മക്കാൻ കുടുംബം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തി. അവരും വ്യാപകമായി അന്വേഷണം നടത്തി. 2011ല്‍ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് അന്വേഷണം ഏറ്റെടുത്തു.
ഓപ്പറേഷന് ഗ്രഞ്ച് എന്ന പേരില്‍ അവരും അന്വേഷിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. അതിനു നിരവധി കാരണങ്ങളുമുണ്ടായിരുന്നു. കുട്ടിയെ കടല്‍ത്തീരത്തേക്കു കൊണ്ടുപോയതായി സംശയിക്കുന്ന ആള് ഉള്‍പ്പെടെയുള്ളവരുടെ ഇ-ഫിറ്റ് (Electronic Facial Identification Technique) ചിത്രങ്ങള്‍ പുറത്തിറക്കി.
തൊട്ടുപിന്നാലെ പോര്‍ച്ചുഗീസ് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. എന്നാൽ, അന്വേഷണം എങ്ങുമെത്തിയില്ല. പുരോഗതിയില്ലെന്നു മനസിലാക്കിയ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് 2015ഓടെ അന്വേഷണം ചുരുക്കുകയായിരുന്നു.
പി.ടി. ബിനു